skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

September 08, 2012

ജന്നത്തുല്‍ ഫിര്‍ദൌസ്

മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!!

അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസിലാവാഹിച്ചു കിടക്കയാണ് സൈനബ.

"നാഥാ .... നിന്‍ വിളി എന്തേ വൈകുന്നു ?"
അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.

തൊഴുത്തിന്നിറയത്തു കണ്‍പൂട്ടിയുറങ്ങുന്ന കാവല്‍ നായ മുസാഫിറിനെ ഈച്ചകള്‍ ശല്യം ചെയ്യുന്നുണ്ട്.  തൊഴുത്തിന്‍ കഴുക്കോലില്‍ ഇടയ്ക്കിടെ മുഖം കാട്ടി മടങ്ങുന്ന രണ്ടുനാലെലികളും ചുറ്റിലും വട്ടമിട്ടു പറക്കുന്ന  കൊതുകിന്‍ കൂട്ടവും പിന്നെ ഈ നായയും മാത്രമാണല്ലോ അവള്‍ക്കിവിടെ കൂട്ട്.

വാളാരന്‍ കുന്നിന്റെ ചെരുവില്‍ നിന്നും റഷീദ്‌ കൊണ്ട് വന്നതാണവനെ !
ഉരുക്കളെ തെളിച്ചു കുന്നിറങ്ങുമ്പോള്‍ കേട്ട  കാക്കകള്‍ കൊത്തി മുറിവേല്‍പ്പിച്ച നായ കുഞ്ഞിന്റെ രോദനം.  അവനെ കുന്നിന്‍ ചെരുവില്‍ ഉപേക്ഷിച്ചു പോരാന്‍ തോന്നിയില്ലത്രേ.

റഷീദ്‌ അങ്ങിനെയാണ്.  അയാളെ പോലെ അനാഥ ജന്മം വിധിച്ചു കിട്ടിയ ഏതു ജീവനെയും അവഗണിക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല!

വഴിയില്‍ നിന്ന് കിട്ടിയത് കൊണ്ടാണവനെ വഴിയാത്രക്കാരന്‍ എന്നര്‍ത്ഥം വരുന്ന മുസാഫിര്‍ എന്ന പേര്‍ വിളിച്ചതെന്ന്  റഷീദ്‌ പറഞ്ഞതവളോര്‍ത്തു. 
കുളിപ്പിച്ച് വൃത്തിയാക്കി ശരീരത്തിലെ മുറിവുകളില്‍ ഉപ്പും അട്ടക്കരിയും ചേര്‍ത്ത മിശ്രിതം വെച്ച് കെട്ടുമ്പോള്‍ വേദന കൊണ്ട് കരഞ്ഞ മുസാഫിറിനോടൊപ്പം അന്ന് റഷീദും കരഞ്ഞിരുന്നു.

റഷീദിന്റെ  കഥയും മറിച്ചായിരുന്നില്ലല്ലോ !

നിറഞ്ഞ  നിലാവുള്ള ഒരു രാത്രിയില്‍ പെരുമ്പിലാവ് ചന്ത കഴിഞ്ഞു പോത്തുകളെ തെളിച്ചെത്തിയ ഉപ്പയോടൊപ്പം വന്ന തടിച്ചുരുണ്ട പയ്യന്റെ രൂപം സൈനബയുടെ ഓര്‍മ്മകളില്‍ തെളിഞ്ഞു.  പോത്തിന്‍ കൊമ്പില്‍ കെട്ടിയ പന്തത്തിന്‍ വെളിച്ചത്തില്‍ അന്ന് കണ്ട അവന്റെ തിളങ്ങുന്ന കണ്ണുകള്‍.

കയ്യിലെരിയുന്ന ചൂട്ടുകറ്റ തെങ്ങിന്‍ കടക്കല്‍ കുത്തി കെടുത്തി ആരോടെന്നില്ലാതെ ഉപ്പ പറഞ്ഞു !

"ഇബന്‍ റഷീദ്‌ ... ചന്ത പടിക്കല്‍ അരിപ്പ ചൂട്ടു വിക്കണ കുണ്ടനാ.....
യത്തീമാ .......  ഞാന്‍ കൂടെ കൂട്ടി പോന്നു.  ബടള്ളത് ബല്ലതും തിന്നു കുടിച്ചു കടേല്‍ നിക്കട്ടെ ...... എറച്ചി എത്തിക്കാന്‍ ഒരു സഹായാവൂലോ.... "

മറുപടിയായി പക്ഷാഘാതം ഗോവണി ചുവട്ടില്‍ തളര്‍ത്തിയിട്ട ഉമ്മയുടെ ജീവനില്ലാത്ത മൂളല്‍ മാത്രം സൈനബ കേട്ടു.  അല്ലെങ്കിലും അറവുകാരന്‍ പോക്കരുടെ ബീടര്‍ ആയ നിമിഷം മുതല്‍ അവരുടെ സ്വരത്തിന് മിഴിവില്ലായിരുന്നുവല്ലോ!!

ഉച്ച വരെ കൈതക്കുട്ടയില്‍ പോത്തിറച്ചിയും ചുമന്നു ഗ്രാമ വീഥികളിലൂടെ നാഴികകള്‍ നടക്കും റഷീദ്‌.  വീടുകള്‍ കയറിയിറങ്ങി ഇറച്ചി കൊടുത്ത് തിരികെയെത്തുന്ന അവന്റെ മുഖത്ത് ക്ഷീണത്തിന്‍ നിഴല്‍ പരന്നിരിക്കും.  ഉച്ചക്കഞ്ഞി മോന്തി വീണ്ടും വാളാരന്‍ കുന്നിലേക്ക് പോത്തുകളെ തെളിച്ചു നീങ്ങുമ്പോള്‍ നിഴല്‍ പോലെ വാലാട്ടി മുസാഫിറും അവനെ  അനുഗമിക്കും.  പുഞ്ചിരിയോടെ അവരെ കൈവീശി  യാത്രയയക്കാന്‍ കാത്തു നിന്ന ആ നല്ല നാളുകള്‍ ഇന്നും തെളിമയോടെ സൈനബയുടെ ഓര്‍മ്മയിലുണ്ട്.

കാലത്ത് ഓത്തു പള്ളിയിലേക്കുള്ള അവളുടെ യാത്രയും റഷീദിനോടൊപ്പമായിരുന്നു.  വഴി നീളെ അവന്‍ പറയുന്ന കഥകളില്‍ പെരുംപിലാവിലെ സിനിമാ കൊട്ടകയും, ചന്ത നാളിലെ കച്ചോടങ്ങളും, ചന്ത പുറകിലെ ഉപ്പാന്റെ പറ്റുകാരി കദീസുമ്മയും മറ്റും ഒന്നിന് പിറകെ ഒന്നായി വന്നു നിറയുമായിരുന്നു.

ഇടയ്ക്കു ഇറച്ചി കുട്ട താഴേയിറക്കി ഇടവഴിയിലേക്ക് ചാഞ്ഞ ചെടികളില്‍ നിന്നും ചാമ്പക്ക പറിച്ചു  കൈവെള്ളയില്‍ വെച്ച് തന്നിരുന്ന അവനോട് അറിയാതെ ഒരാരാധന തന്റെയുള്ളില്‍  അന്നേ മുള പൊട്ടിയിരുന്നു.

സ്വര്‍ഗ്ഗത്തിലെ ജന്നത്തുല്‍ ഫിര്‍ദൌസ് എന്ന ആരാമവും,  പടച്ചവന്റെ സ്നേഹം ലഭിച്ചവര്‍ക്കു മുന്നില്‍ താനേ തുറക്കുന്ന അതിന്‍ വാതിലുകളും,  അവിടെ അള്ളാഹുവൊരുക്കുന്ന പൂക്കളും കായ്കനികളും മറ്റും അവന്‍ വാക്കുകളാല്‍ വരച്ചു വെക്കുമ്പോള്‍ ഒരു മാലാഖയായി മാറി  ജന്നത്തുല്‍ ഫിര്‍ദൌസില്‍ പാറി പറന്നു നടക്കുമായിരുന്നു സൈനബ.

"മാളെ...... ച്ചിരി കഞ്ഞി ബെള്ളം കുടിക്കണ്ടേ ?"

കുഞ്ഞുമ്മുത്താന്റെ വിളിയാണ് സൈനബയെ ചിന്തകളില്‍ നിന്നുണര്‍ത്തിയത് !

കുടിയടച്ച് ഉപ്പയും രണ്ടാനമ്മയും  പെരുംപിലാവിനു പോയപ്പോള്‍ അവള്‍ക്കു കഞ്ഞി നല്‍കാന്‍ നിയോഗിച്ചതാണവരെ.  പെരുന്നാള്‍ കഴിഞ്ഞു അവര്‍  മടങ്ങിയെത്തും വരെ തന്റെ വിസര്‍ജ്ജ്യങ്ങള്‍ വൃത്തിയാക്കുന്നതും ദേഹം തുടച്ചു ശുചിയാക്കുന്നതും അഗതിയായ ഈ വൃദ്ധ തന്നെ.

വരണ്ട ചുണ്ടുകളിലേക്ക് കഞ്ഞി പകര്‍ന്നു നല്‍കുമ്പോള്‍ ഉമ്മയുടെ തറവാടിന്റെ ഗതകാല പ്രതാപങ്ങളും ഉമ്മയുടെ സല്‍വൃത്തികളും ഇടമുറിയാതെ പെയ്യുന്ന പെരുമഴ പോലെ അവരുടെ ചുണ്ടില്‍ നിന്നും പൊഴിഞ്ഞു  കൊണ്ടിരിക്കും. 

"ഇത്രേം നല്ല മനുസര്‍ക്ക് ഇത്ര വലിയ ശിക്ഷ എങ്ങിനെ നല്‍കുന്നു റബ്ബേ "  എന്നൊരു ആത്മഗതവും പേറി കണ്‍ നിറച്ചാണ് അവര്‍ പോയത്.   ഉമ്മയെ അടുത്തറിയാവുന്ന ഏതൊരു ഗ്രാമവാസിയുടെയും കണ്ണില്‍ സൈനബ  കാണുന്ന പതിവ് കാഴ്ചയാണല്ലോ ആ നനവ്‌.

ശരീരം തളര്‍ന്നു കിടന്ന ഉമ്മയെ നോക്കി ഒന്നെളുപ്പം മയ്യത്തായെങ്കില്‍ എന്ന് നിരവധി തവണ ബാപ്പ പ്രാകുന്നത് കേട്ടിട്ടുണ്ട്.  ഒടുവിലത് ഫലിച്ചപ്പോള്‍ കബറിലെ മണ്ണിന്‍ നനവ്‌ വിടും മുന്‍പ് വീടിനു മുന്‍പില്‍ കുടമണി കിലുക്കവുമായി പാഞ്ഞെത്തിയ കാളവണ്ടിയുടെ കിതപ്പ്.  അതൊരു മരവിപ്പായി സൈനബയില്‍ പടരുകയായിരുന്നു.  കദീസുമ്മയെ രണ്ടാം ഭാര്യയാക്കി ഉപ്പ വന്ന ആ  നിമിഷം ഗോവണി ചുവട്ടില്‍ നിന്നുയര്‍ന്ന അവളുടെ തേങ്ങലിന് മറുപടിയെന്നോണം വന്ന ഉപ്പയുടെ ചോദ്യം ...

"എന്ത്യേ.... ഇബടെ ആരേലും മയ്യത്തായിക്കണാ?"

അന്ന്  മുതല്‍ തമ്പുരാന്‍ അവള്‍ക്കു  നരകം  വിധിച്ചു നല്‍കുകയായിരുന്നു !

എന്തിനും കുറ്റം മാത്രം കൂലി നല്‍കി ജീവിതം ദുസ്സഹമാക്കിയ പോറ്റമ്മയുടെ ചെയ്തികളുടെ നെരിപ്പോടില്‍ ഉരുകി അവസാനിക്കയാണെന്നു തോന്നിയ നാളുകള്‍.  റഷീദിക്കയുടെ സ്നേഹം മാത്രമായിരുന്നു ആ നാളുകളിലെ ഏക ആശ്വാസം,

രാപ്പകല്‍ പോത്തിനെ പോലെ പണിയെടുക്കുന്നത് നിന്നെ ഓര്‍ത്ത്‌ മാത്രമാണെന്ന് റഷീദിക്ക പറയുമ്പോള്‍ മനസ്സില്‍ കുടിയേറാന്‍ തുടങ്ങിയ അനാഥത്വത്തെ ആട്ടിയകറ്റുകയായിരുന്നു സൈനബ.

എന്തിനും പോന്ന ഒരുവന്‍ നാഥനായുണ്ട് എന്ന വിശ്വാസം അവളില്‍ നിറഞ്ഞ നിമിഷങ്ങള്‍  ആയിരുന്നു അവ.   ആ വിശ്വാസമാണല്ലോ ഉപ്പയോട് ഒരിക്കലും എതിര്‍വാക്ക് പറയാത്ത അവള്‍ക്ക് രണ്ടാനമ്മയുടെ  സഹോദരനെ ഭര്‍ത്താവായി വേണ്ടെന്നു പറയാനുള്ള ധൈര്യം നല്‍കിയത്.  റഷീദിനോടുള്ള  അവളുടെ സ്നേഹം ഉപ്പയോടു വെട്ടി തുറന്നു പറയാനും പ്രേരകമായത് അതെ സനാഥത്വ ചിന്ത തന്നെ.

അന്ന് അവളുടെ നേര്‍ക്കുയര്‍ന്ന  ഉപ്പാന്റെ കാലുകള്‍ ചീന്തിയെറിഞ്ഞത് സ്വപ്നങ്ങളുടെ നിറക്കൂട്ടാല്‍ അവള്‍ വരച്ച ജീവിത ചിത്രങ്ങളായിരുന്നു.  ആ താഡനം ക്ഷതമേല്‍പ്പിച്ചത് അവളുടെ നെട്ടെല്ലിനോടൊപ്പം അവളെ സ്നേഹിക്കുന്ന നിരവധി ഗ്രാമ മനസ്സുകളെ കൂടിയായിരുന്നു.

വിവരമറിഞ്ഞ് വാളാരം കുന്നിറങ്ങി പാടവും പുഴയും കടന്നു കാറ്റു പോലെ ആശുപത്രിയില്‍ കുതിച്ചെത്തിയ റഷീദിക്കയുടെ കഴുത്തില്‍ കൈമുറുക്കി ഉപ്പ പറഞ്ഞ വാക്കുകള്‍.

"ഹറാം പെറന്ന ഹമുക്കെ .....

തെണ്ടി നടന്ന അനക്ക് ഞമ്മടെ  പയങ്കഞ്ഞി കുടിച്ചു തൊക്കും തൊലീം ബെച്ചപ്പോ ഞമ്മടെ മോളോടാ മോഹബത്ത്.....

നാളെ സുബഹിക്ക് മുന്നേ ഈ നാട് ബിട്ടോണം .....

അല്ലെങ്കി അന്നെ കൊത്തിയരിഞ്ഞു പോത്തിറച്ചീന്റെ കൂടെ നാട്ടാര്‍ക്ക് തൂക്കി ബിക്കും ഞാന്‍ .... കേട്ടെടാ..... ഹിമാറെ ...."

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്നെ നോക്കി നടന്നു നീങ്ങിയ ഇക്കയുടെ ദൈന്യതയാര്‍ന്ന മുഖം ഇന്നും ഒരു വേദനയായി മനസ്സിലുണ്ട്.  ഇക്കയുടെ നന്മക്കായുള്ള പ്രാര്‍ഥനകളായിരുന്നു പിന്നീടെന്നും.

വരവൂരിലെ ഒരു തടി മില്ലില്‍ തടി അറവ് ആണെന്നും  ഒരു നാള്‍ വന്നു കൂടെ കൊണ്ട് പോകുമെന്നും  ഇക്ക പറഞ്ഞു വിട്ടതായി നായര്‍ വീട്ടിലെ വാസുട്ടന്‍ പറഞ്ഞപ്പോള്‍ ഒരു നിര്‍വ്വികാരതയാണ് തന്നെ ആവരണം ചെയ്തത്.  പള്ളി പറമ്പിലെ പച്ച മണ്ണ് മാത്രം സ്വപ്നം കണ്ടു കഴിയുന്ന തനിക്കായി എന്തിന് പാവം ഇക്കയുടെ ജീവിതം ഹോമിക്കണം?

ഇക്ക പോയതോടെ കച്ചവടം നിലച്ച ഇറച്ചിക്കടയടഞ്ഞു കിടന്നു.  കൂടെ ഉരുക്കള്‍ ഒഴിഞ്ഞ തൊഴുത്തും!

"തീട്ടോം മൂത്രോം കോരി ന്റെ മൂട് ബിട്ടു ...
ഈ മാരണം എടുത്തു ആ തോയുത്തിലെക്ക് കേടത്ത്യാ ന്താ?

ആ വാക്കുകള്‍ കേട്ട നിമിഷം ഉപ്പ ഒന്ന് ഞെട്ടിയോ?

രണ്ടാനമ്മയുടെ പുതിയ വെളിപാടിനാല്‍ തന്റെ സ്ഥാനം തൊഴുത്തിലേക്ക് പറിച്ചു നടപ്പെട്ടത്‌ ഉപ്പയെ അസ്വസ്ഥനാക്കിയോ?

"ന്നാലും കദ്യാ...... അതിനെ ബല്ല പട്ടീം നായ്ക്കളും കടിച്ചു കൊന്നാലോ?"

"അങ്ങനെ ആ തൊന്തരവ് ങ്ങട് ഒയിയും ...."

പോറ്റമ്മയുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ ഉപ്പാന്റെ വാക്കുകള്‍ ഒളിച്ചു കളിച്ചു.

പകല്‍ അവസാനിക്കുന്നു .  വിരസതയുടെ നീണ്ട രാത്രി വിരുന്നെത്തുകയാണ്. അതോര്‍ക്കുമ്പോഴേ മനം മടുക്കുന്നു.

ഒരു കറുകപുത്തൂര്‍ പള്ളി നേര്‍ച്ച കഴിഞ്ഞു മടങ്ങുമ്പോള്‍ റഷീദിക്ക വാങ്ങി സമ്മാനിച്ച കസവുറുമാല്‍.  അത് നെഞ്ചോട്‌ ചേര്‍ത്തു ഇക്കയുടെ സ്മരണകളില്‍ മുഴുകി നേരം വെളുപ്പിക്കും.  ഇടയ്ക്കിടെ നിഴലുകളെ നോക്കി കുരക്കുന്ന മുസാഫിറിനെ അരികില്‍ വിളിച്ചു തലോടും.  പട്ടി നജസാണെന്ന് പറഞ്ഞു കദീസുമ്മ  എവിടെ കണ്ടാലും ഉപദ്രവിക്കുമെങ്കിലും ഒരു സംരക്ഷകനെ പോലെ ആ മിണ്ടാപ്രാണി തോഴുത്തിന്നിറയത്തു കാവല്‍ കിടക്കും.  ജന്മം നല്‍കിയ പിതാവ് നല്‍കാത്ത സംരക്ഷണം  ഈ സാധു മൃഗം നല്കുന്നുവല്ലോ എന്നോര്‍ത്ത് സൈനബയുടെ  കണ്‍ നിറഞ്ഞു.

നിലാവ്  പരന്നു തുടങ്ങി.  തോട്ടത്തിലെ കമുങ്ങുകള്‍ക്കിടയില്‍ മറയാന്‍ മനസ്സില്ലാതെ ഇരുട്ട് പതുങ്ങി നിന്നു.  തോട്ട പച്ചപ്പില്‍ അവിടവിടെ നനുത്ത മഞ്ഞും  നിലാതുണ്ടുകളും  ആശ്ലേഷിച്ചു കിടന്നു.  തൊട്ടപ്പുറത്തെ നായര്‍ പറമ്പിലെ സര്‍പ്പക്കാവില്‍ നിന്നുയരുന്ന കൂമന്‍ മൂളലുകള്‍ കേള്‍ക്കാം. ഇടയ്ക്കിടെ ആ കാവില്‍ നിന്ന് കാലന്‍കോഴികളും  കരയാറുണ്ട്.

കാലന്‍കോഴി കരഞ്ഞാല്‍ അടുത്ത നാളുകളില്‍ തന്നെ മരണവാര്‍ത്തയെത്തും  എന്ന് നായരുടെ മകള്‍ സുമ പറയാറുണ്ട്‌.  കല്യാണം കഴിഞ്ഞു  വിദേശത്ത് കഴിയുന്ന  ആ നല്ല കൂട്ടുകാരി  ഇന്നത്തെ   തന്റെ ഈ ദുസ്ഥിതി അറിയുന്നുവോ ആവോ ?

"കണ്ട കാഫ്രിങ്ങടെ ചെങ്ങാത്തം കൊണ്ടാ അന്റെ ഈ കുത്തിവയ്ത്തോക്കെ ..."എന്ന് രണ്ടാനമ്മ ഇടയ്ക്കിടെ ശകാരിക്കുമ്പോള്‍ നിന്റെ വരുത്തി  ഉമ്മക്ക് എന്നെ കാണുന്നത് ചതുര്‍ഥിയാണെന്ന സുമയുടെ വാക്കുകള്‍.   സൈനബ ചിന്തകളില്‍ മുഴുകി കണ്ണടച്ച് കിടന്നു.

പതിവില്ലാത്ത മുസാഫിറിന്റെ സ്നേഹമസൃണമായ മുരളല്‍ കേട്ടാണ് സൈനബ കണ്‍തുറന്നത്.   കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.  മുന്നില്‍ നില്‍ക്കയാണ് റഷീദിക്ക.  താന്‍ കിനാവ്‌ കാണുകയാണോ എന്നവള്‍ സംശയിച്ചു.  അറിയാതെ അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.... ഇക്കാ .....

അരികെയിരുന്നു വിറയാര്‍ന്ന  കൈകളാല്‍ നീല ഞരമ്പുകള്‍ കെട്ട് പിണഞ്ഞ അവളുടെ കൈകള്‍ പുണര്‍ന്നു  അയാള്‍ വിളിച്ചു ...സൈനൂ......

"ഇതെന്താണ് പൊന്നെ ........ഇക്ക ഈ കാണണത്?

അയാളുടെ ഇടറിയ ശബ്ദം പാതി വഴിയില്‍ മുറിഞ്ഞു വീണു.

അല്‍പ്പനേരത്തെ മൌനത്തിനു ശേഷം അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു !

"ഇക്കാ ... പാതി മയ്യത്തായ എനിക്ക് വേണ്ടി.....  ങ്ങടെ ജീവിതം ?

അവളുടെ സ്വരമിടറി.

റഷീദിന്റെ കൈകള്‍ അവളുടെ കഴുത്തില്‍ ചേര്‍ത്തു  കൊണ്ടവള്‍ പറഞ്ഞു.

"ഈ കൈകള്‍ ബലമായൊന്നമര്‍ന്നാല്‍ നമുക്ക് പുതിയ ദിശകളിലേക്ക് വഴി പിരിയാം ...  എനിക്കെന്റെ ഉമ്മയുടെ അടുത്തേക്കും ഇക്കാക്ക് നല്ലൊരു ജീവിതത്തിലേക്കും "

നീണ്ട മൌനത്തിനു ശേഷം സൈനബയില്‍ നിന്നും കേട്ട ആ വാക്കുകള്‍ കൂരമ്പുകളായി റഷീദിന്റെ നെഞ്ചകം തുളച്ചു.  അവളെ വാരിയെടുത്തു മാറില്‍ ചേര്‍ത്ത് ആ മുഖത്തേക്കയാള്‍ ഇമ വെട്ടാതെ നോക്കിയിരുന്നു.

അവളുടെ മുഖത്ത് നാളുകള്‍ മുന്‍പ് കണ്ട നിറങ്ങളുടെ മായാജാലങ്ങള്‍ ഒരു വിദൂര സ്മരണ മാത്രമായ് തീര്‍ന്നിരിക്കുന്നു.  കുഴിഞ്ഞ കണ്ണുകള്‍ക്ക്‌ ചുറ്റും കറുപ്പ് പടര്‍ന്നു കിടന്നു.  പണ്ട് ചുമന്നു തിളങ്ങിയ ചുണ്ടുകള്‍ വെയിലേറ്റു കരിഞ്ഞ ഏതോ പൂവിന്‍ ദലങ്ങളെ ഓര്‍മ്മിപ്പിച്ചു.

തോട്ടത്തിലെ മഞ്ഞിനെ തലോടിയെത്തിയ   തണുത്ത കാറ്റ് തഴുകുന്നുണ്ടെങ്കിലും റഷീദിന്റെ നെറ്റിയില്‍ അങ്ങിങ്ങായി വിയര്‍പ്പ് കണികള്‍ ഉരുണ്ടു കൂടിയിരുന്നു.  അയാളുടെ കണ്ണില്‍ നിന്നുതിര്‍ന്ന നീര്‍മണികള്‍ ഒന്നൊന്നായ് സൈനബയുടെ മുഖത്ത് വീണു ചിതറി.  എന്തോ നിശ്ചയിച്ചുറച്ച മട്ടില്‍ അവളെ കൈകളാല്‍ കോരി ചുമലിലിട്ടു അയാള്‍ നടന്നകന്നു.  അയാളുടെ കാലുകളെ തൊട്ടുരുമ്മി ആ കാവല്‍ നായയും അയാളെ അനുഗമിച്ചു.

ഒരു താമരത്തണ്ട് പോലെ റഷീദിന്റെ ചുമലില്‍ മയങ്ങുകകയാണ് സൈനബ.

" നമ്മള്‍ എങ്ങോട്ടാണീ യാത്ര ?"

ആകസ്മികമായി അവളില്‍ നിന്നുയര്‍ന്ന ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് റഷീദിപ്പോള്‍!

"പണ്ട് ഞാന്‍ നിന്നോട് പറയാറുള്ള ജന്നത്തുല്‍ ഫിര്‍ദൌസ് നീ ഓര്‍ക്കുന്നുവോ ?  ആ ഉദ്യാനത്തിന്‍ വാതിലുകള്‍ ഇന്ന് പടച്ചോന്‍ നമുക്കായ് തുറക്കും.  എത്രയും പെട്ടെന്ന് നമുക്കവിടെ ചെന്ന് ചേരണം. "

ഒരു  ദീര്‍ഘ നിശ്വാസത്തിന്‍ അകമ്പടിയോടെയാണ് റഷീദ്‌ അത്രയും പറഞ്ഞു തീര്‍ത്തത്.  തന്റെ ചുമലില്‍ പടര്‍ന്ന നനവ് നല്‍കിയ ചൂടില്‍ നിന്നും അവളുടെ ദുഖം മിഴിനീരായ്‌ പെയ്തൊഴിയുന്നത് അയാളറിഞ്ഞു.

തോട്ടം പിന്നിട്ടു പാടത്തേക്ക് പ്രവേശിച്ചിരിക്കുന്നു അയാളിപ്പോള്‍.  പാടത്തിനപ്പുറം പുഴയാണ്.  പാടക്കരയിലെ ഏതോ കുടിലില്‍ നിന്നുയര്‍ന്ന മൌലൂദിന്‍ നാദം അയാളുടെ കാല്‍ ചലനങ്ങള്‍ക്കനുസരിച്ചു നേര്‍ത്തുനേര്‍ത്തില്ലാതായി കൊണ്ടിരുന്നു.

"ഈ നേരത്ത് കടത്ത് കിട്ടോ .... ഇക്കാ ?"

നേരിയ സ്വരത്തില്‍ സൈനബയില്‍ നിന്നും പുറത്തു വന്ന ചോദ്യം കേള്‍ക്കാതെ ഉറച്ച കാല്‍വെയ്പ്പുകളോടെ റഷീദ്‌ മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നു.  നാവു പുറത്തിട്ടു വല്ലാതെ കിതച്ചു കൊണ്ട് മുസാഫിറും അയാള്‍ക്കൊപ്പം ഓടുകയാണ് .   

മുന്നില്‍ പുഴയിലെക്കുള്ള വഴിയില്‍ വിവസ്ത്രയായി കിടന്ന നിലാവിന്‍ നഗ്നതയില്‍  ചവിട്ടി അയാള്‍ നടന്നകന്നപ്പോള്‍ ആ  കാവല്‍ നായ ഇടതടവില്ലാതെ കുരച്ചു കൊണ്ടിരുന്നു.

പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 01:27 Email This BlogThis! Share to X Share to Facebook
ലേബലുകള്‍: കഥ

131 അഭിപ്രായ(ങ്ങള്‍):

ഉസ്മാൻ കിളിയമണ്ണിൽ said...

നെറ്റി പൊള്ളിച്ച് നോവുകളുടെ തീക്കാറ്റ്...
വിശദീകരണങ്ങളിലെ മിതത്വം കഥപറച്ചിലിനെ ചടുലമാക്കുന്നുണ്ട്.
ഒരു നല്ല പ്രണയം കൂടി പറയപ്പെട്ടിരിക്കുന്നു.

8 September 2012 at 04:32
Unknown said...

ചേട്ടോ... നല്ല ഒരു ഫീല്‍ ഉണ്ടായി... ഫ്ലാഷ് ബാക്ക് പറഞ്ഞിടത്ത് ഒട്ടും ഗ്രിപ്പ് വിട്ട് പോയില്ല.... അധികം വിശദമാക്കതെ എല്ലാം അതിന്‍റെ തീവ്രതയില്‍ വായനക്കാരില്‍ എത്തിക്കാന്‍ സാധിച്ചു... ആശംസകള്‍

8 September 2012 at 07:07
Vp Ahmed said...

വായിച്ചു തുടങ്ങിയപ്പോള്‍ ഒന്ന് സംശയിച്ചു, വേണുഗോപാലിന്റെ തന്നെയല്ലേ പോസ്റ്റെന്നു. ആ സംസ്കാരവും പശ്ചാത്തലവും നന്നായി പഠിച്ചു എഴുതിയ ഒരു നല്ല കഥയെന്നു പറയട്ടെ.

8 September 2012 at 07:41
മുകിൽ said...

മനുഷ്യന്റെ കാഠിന്യങ്ങളും നന്മകളും എല്ലാം വരച്ചു കാട്ടി. ഒഴുക്കിനും തടസ്സമില്ല. ആശംസകള്‍

8 September 2012 at 07:50
വര്‍ഷിണി* വിനോദിനി said...

സുപ്രഭാതം..

വിവിധ സംസ്ക്കാരങ്ങളുടേയും വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും ഫലഭൂയിഷ്ഠമായ മണ്ണുള്ള നാടാണ്‍ നമ്മുടേത് എന്ന അഹങ്കാരം എന്നിലും ഉണ്ട്..
അതിലൊരു അഹങ്കാരമായിരിയ്ക്കുന്നു ഏട്ടനും..
മാനവ സംസ്ക്കാരം തളച്ചു വളരട്ടെ നമ്മുടെ തൂലികകളില്‍ നിന്നും...അല്ലേ..,
സന്തോഷം...നന്ദി...!

8 September 2012 at 08:30
അഷ്‌റഫ്‌ സല്‍വ said...

വേണുവേട്ടാ .പതിവ് പോലേ ഈ കഥയും വളരെയധികം ഇഷ്ടപ്പെട്ടു .
ആരും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കും വിധമുള്ള ഈ ശൈലിയാണ് വേണുവേട്ടന്റെ എല്ലാ കഥകള്‍ക്കും ഉളള ആകര്‍ഷണം
പതിവിനു വിപരീതമായി തെരഞ്ഞെടുത്ത ഈ മുസ്ലിം പശ്ചാത്തലം നല്ലവണ്ണം ഹോം വര്‍ക്ക്‌ ചെയ്തു മനസ്സിലാക്കിയിരിക്കുന്നു .
അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു .

8 September 2012 at 09:18
Cv Thankappan said...

വായനാസുഖം നല്‍കുന്ന ശൈലിയില്‍
മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു കഥ.
കാവല്‍ നായ മുസാഫിര്‍,യത്തീമായ റഷീദ്,
അറവുകാരന്‍ പോക്കരുടെ മകള്‍ സൈനബാ, ഇവരെല്ലാം മനസ്സില്‍ നൊമ്പരമായി മാറുന്നു!
ആശംസകള്‍

8 September 2012 at 09:28
Joselet Joseph said...

രാവിലെ തന്നെ തേന്‍ പോലെ ഒഴുകുന്ന വരികളുടെ മധുരം വായനയില്‍ രുചിച്ചു! ഭാഷ, ശൈലി, സാഹിത്യം ഇവയുടെ കൃത്യമായ മിശ്രണം വേണുവേട്ടന്‍റെ കഥകളുടെ സൌന്ദര്യമാണ്.

ഇതുവരെ തുഞ്ചാനിയില്‍ പതിയാത്ത പുതിയ കഥാ സന്ദര്‍ഭം വളരെ നന്നായി !!
പ്രണയംഒരു സുര സ്വപനം മാത്രമല്ലെന്നും അതിന്റെ വിശ്വാസ്യതയും തീവ്രതയുംദൈനംദിന കഷ്ടപ്പാടുകലോടും വേദനയോടും സന്ധിചെയ്യാനാവാത്ത ജീവിത യാതാര്ത്യങ്ങളാണ് എന്ന് എല്ലാ വിശ്വ പ്രസിദ്ധ പ്രേമ കഥകളെയും പോലെ "ജെന്നത്തുല്‍ ഫിര്‍ ദോസും" അടിവരയിടുന്നു.

8 September 2012 at 09:49
ജ്വാല said...

നല്ല ഒഴുക്കോടെയുള്ള അവതരണം, മനോഹരമായ കഥ, ആശംസകള്‍

8 September 2012 at 09:56
മണ്ടൂസന്‍ said...

വേണ്വേട്ടാ, ങ്ങളൊരു മുസ്ലീം ഇതിവൃത്ത പ്രണയകഥയാണ് അടുത്തതെഴുതുന്നത് എന്ന് പറഞ്ഞപ്പോൾ ഇത്രയ്ക്കും ഒരു ഫീൽ ഉണ്ടാവും ന്ന് സ്വപ്നത്തിൽ കൂടി വിചാരിച്ചില്ല, ഞാൻ അതാ അന്തിക്കൂട്ടം പോലൊരു സംഭവാവും ന്നേ വിചാരിച്ചുള്ളൂ. വളരേയധികം നന്നായിട്ടുണ്ട്, നല്ല വായനാസുഖവും,ഫീലും. ശരിക്കും ആ പ്രണയത്തിന്റെ തീവ്രത വായനക്കാരിലേക്കെത്തിക്കുന്ന തരത്തിലാ വേണ്വേട്ടാ ങ്ങടെ ഈ എഴുത്ത്.! ആശംസകൾ.

8 September 2012 at 10:06
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നാട്ടുകാരാ..
അതിമനോഹരമായ തുടക്കവും ഒടുക്കവും.
ആഖ്യാനത്തിലെ ഒതുക്കം കഥക്ക് ആനച്ചന്തം.കമുകിന്‍ തോട്ടത്തില്‍ മറയാതെ നിന്ന ആ ഇരുട്ട് പോലും കഥയേയും അതിന്റെ കാലഘട്ടത്തെയും വിശ്വാസയോഗ്യമാക്കി.വാളാരന്‍ കുന്നിന്റെ ചരുവില്‍ നിന്ന് ഇറങ്ങിവന്ന മുഖപരിചയമുള്ള കഥാപാത്രങ്ങള്‍ മനസ്സില്‍ ചേക്കേറി..
ആശംസകള്‍ ..
അഭിനന്ദനങ്ങള്‍ ..

8 September 2012 at 10:18
തിര said...

ഉഗ്രന്‍ കഥ .....കിടിലന്‍ ..തിരയുടെ ആശംസകള്‍

8 September 2012 at 10:20
Jefu Jailaf said...

ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. അത്രയും മനോഹരമായ അവതരണം വേണുവേട്ടാ.. ഹൃദയം നിറഞ്ഞ ആശംസകൾ..

8 September 2012 at 10:25
khaadu.. said...

എഴുത്തിലെ മേന്മ കൊണ്ടു മനോഹരമാക്കിയ കഥ..
വിവരണവും, ഭാഷയും എല്ലാം നന്നായി..
ഒരിടവേളക്ക് ശേഷമാണ് നല്ലൊരു കഥ വായിച്ചത്..
സന്തോഷം..

എഴുത്ത് തുടരുക..
ഭാവുകങ്ങള്‍..

8 September 2012 at 10:36
Anonymous said...

മനോഹരമായ കഥ. നല്ല തെളിഞ്ഞ നിശബ്ദമായി ഒഴുകുന്ന ഒരു അരുവിപോലെ തെളിമയാർന്ന ഭാഷ. അനാവശ്യമായനീട്ടിവലിക്കലുകളില്ലാതെ ഒതുക്കിയ വിവരണങ്ങളാണീ കഥയുടെ നിഷ്കളങ്കമായ മനോഹാരിത കൂടുതൽ മിഴിവുറ്റതാക്കുന്നത്.

8 September 2012 at 10:37
Mohammed Kutty.N said...

വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ അത്ഭുതംകൂറി...ഏതായാലും ഈ മിടുക്കിനെ അഭിനന്ദിക്കാതെ വയ്യ.ഈ ഭാവനാചാതുരി ചേതോഹരം!
അഭിനന്ദനങ്ങള്‍ വേണുജീ....

8 September 2012 at 10:40
വീകെ said...

നന്നായിരിക്കുന്നു കഥ.
അവസാനരംഗവും കൊഴുപ്പിച്ചു.
പ്രണയത്തിനെന്തിന് മുസ്ലീം,ഹിന്ദു,ക്രിസ്ത്യൻ എന്നൊക്കെ പേരിടണം...?
പ്രണയം എന്ന വികാരത്തിന് ഒരർത്ഥമല്ലെയുള്ളു,ഏതു വിശ്വാസത്തിലായാലും ജാതിയിലായാലും...
ആശംസകൾ...

8 September 2012 at 10:47
Rainy Dreamz ( said...

woowwwwwww kidilam.....


aashamsakal

8 September 2012 at 10:50
Echmukutty said...

പ്രണയത്തിനു ജാതിപ്പേരോ, മതപ്പേരോ, രാജ്യപ്പേരോ ഒന്നും വേണ്ട.......അതിനു പ്രണയപ്പേരു മതി.
കഥ വളരെ ഇഷ്ടമായി........അഭിനന്ദനങ്ങള്‍, ആശംസകള്‍ .....

8 September 2012 at 11:13
Akbar said...

നല്ല അവതരണം. പിഴവുകളില്ലാത്തെ ആഖ്യാനം. അഭിനന്ദനങ്ങള്‍

8 September 2012 at 11:57
ആമി അലവി said...

മനസ്സുകള്‍ തമ്മിലുള്ള സ്നേഹത്തിന് മുന്‍പില്‍ യാതൊന്നും തടസ്സമല്ല .നല്ലൊരു കഥ .ഇഷ്ടമായി ഏറെ

8 September 2012 at 12:08
sreee said...

പിഴവില്ലാതെ തീര്‍ത്ത ഒരു ശില്‍പം പോലെ സുന്ദരം...

8 September 2012 at 12:14
കൊമ്പന്‍ said...

വേണുജീ
ചില വാക്കുകള്‍ വല്ലാതെ നൊമ്പരപെടുത്തുന്നൂ
എഴുത്ത് അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ തന്നെ ഉള്‍ കൊല്ലാനാവുന്ന നല്ല കഥ
അഭിനദനങ്ങള്‍ എന്നല്ലാതെ ഒന്നും പറയാന്‍ ഇല്ല

8 September 2012 at 12:58
ഷാജു അത്താണിക്കല്‍ said...

നന്നായി പറഞ്ഞു
നല്ല എഴുത്ത്
ആശംസകൾ

8 September 2012 at 13:01
Thahir said...

മനോഹരമായ അവതരണം, അനുഗ്രഹീതമായ ശൈലി, അഭിനന്ദനങ്ങള്‍

8 September 2012 at 13:02
Yasmin NK said...

congrats. vaLare ishtamayi.

8 September 2012 at 13:24
പടന്നക്കാരൻ said...

Excellent!!!! No more words!!!

8 September 2012 at 13:28
Shaleer Ali said...

ഒറ്റ വാക്കില്‍ പറഞ്ഞു പോകാന്‍ കഴിയുന്നില്ല...
ഒറ്റ ഒരു വാക്ക് പറഞ്ഞിട്ടല്ലാതെ മറ്റൊന്നും പറയാനും കഴിയുന്നില്ല ... മനോഹരം....
ഒരു ചലച്ചിത്രം കണ്ടു തീര്‍ന്ന പ്രതീതി...
കഥാ പാത്രങ്ങള്‍ മനസ്സില്‍ നിന്നിറങ്ങിപ്പോകാന്‍ മടിക്കുന്ന രീതിയില്‍ എഴുതുവാനുള്ള ഈ കഴിവിന് പ്രണാമം വേണുവേട്ടാ :)

8 September 2012 at 13:39
സിയാഫ് അബ്ദുള്‍ഖാദര്‍ said...

മനോഹരം ,തുടരുക വേണുവേട്ടാ

8 September 2012 at 13:46
Unknown said...

മനോഹരം.!!!ആശംസകള്‍.

8 September 2012 at 14:48
സമീരന്‍ said...

നല്ല കഥ..
നല്ല കയ്യടക്കത്തോടെ പറഞ്ഞു..

കഥയില്‍ പെരുമ്പിലാവും , കറുകപുത്തൂരും , വരവൂരുമൊക്കെ കണ്ടപ്പോള്‍ കഥാകൃത്തിന്‍റെ ദേശം ഏതെന്ന് ഒന്ന് നോക്കിപ്പോയി ഞാന്‍...
അപ്പഴാ ആ ഞെട്ടിപ്പിക്കുന്ന സത്യമറിഞ്ഞത്.:)
മ്മടെ പെരിങ്ങോട്ടാരന്‍..
നാട്ടുകാരന് ഈ കൂറ്റനാടുകാരന്‍റെ ആശംസകള്‍..

8 September 2012 at 15:24
Pradeep Kumar said...

പ്രണയകഥകൾ അവസാനിക്കുന്നില്ല, കാലദേശവർഗഭേദമന്യേ അത് ആവർത്തിച്ചുകൊണ്ടിരിക്കും. അവഗണനകളുടേയും, തീവ്രവേദനകളുടേയും കയ്പുനീർ കുടിച്ച പ്രണയത്തിന് ആർദ്രതയും ഉറപ്പും കൂടുമെന്ന ഒരു സന്ദേശം കൂടി ഇവിടെ വായിക്കാനാവുന്നു.

പ്രണയകഥകളുടെ സ്ഥിരം ചേരുവകളിൽ നിന്ന് വ്യത്യസ്ഥമായ ഒരു വിതാനത്തിൽ കഥ പറഞ്ഞത് ആകർഷണീയമായിരിക്കുന്നു. ലളിതമായി പറയുമ്പോഴും എഴുത്തിൽ പ്രകടിപ്പിക്കുന്ന സൂക്ഷ്മനിരീക്ഷണപാടവം അഭിനന്ദനീയം......

തുടരുക. അങ്ങയുടെ തൂലികയിൽ നിന്നും കഥാമുത്തുകൾ ഇനിയും ഇനിയും ഉരുവം കൊള്ളട്ടെ.....

8 September 2012 at 15:41
ഇസ്മയില്‍ അത്തോളി said...

ഹാവൂ ...........ഒരു നല്ല കഥ വായിച്ചിട്ട് കുറച്ചായി .ആകുറവ് നികന്നൂന്നു പറയാല്ലോ ........പിന്നെ എല്ലാരും പറഞ്ഞ പോലെ പ്രണയ കഥക്ക്‌ ജാതി ജാതിയെന്തിനു .............ആശംസകള്‍ ..................

8 September 2012 at 16:11
Absar Mohamed said...

എന്താ വേണുവേട്ടാ പറയുക ???

ഇത്രയും മനോഹരമായ രചനയെ എന്താണ് പറയുക എന്ന് എനിക്കറിയില്ല...നിങ്ങളുടെ എഴുത്ത് മികവ് ഓരോ പോസ്റ്റിലും കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു....
ഈ കഥക്ക് വേണ്ടി നല്ലം ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട് എന്ന് വ്യക്തം....

ഇനിയും ഒരുപാട് മനോഹര രചനകള്‍ ഇവിടെ ജനിക്കട്ടെ....


8 September 2012 at 16:58
Biju Davis said...

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗില്‍ ഹാട്രിക് ഗോള്‍ നേടുന്നത് പോലെ അവിശ്വസനീയം!എന്നാല്‍ വേണു വേട്ടന്‍ അത് സാധ്യമാക്കിയിരിക്കുന്നു...ഇസ്ലാം പശ്ചാത്തലത്തിലേക്ക് ഉള്ള ചുവടുമാറ്റം ആണ് ഞാന്‍ ഉദേശിച്ചത്.

എന്റെ അകം നിറഞ്ഞ അഭിനന്ദനങ്ങള്‍!

8 September 2012 at 17:49
Anonymous said...

വളരെ കാലത്തിനു ശേഷം വായിച്ച മനോഹരമായ കഥ ...കാഴ്ച പോലെ സുന്ദരമായ ഭാഷ .നന്നായിരിക്കുന്നു .തുടരുക

8 September 2012 at 18:21
Prabhan Krishnan said...

വേണ്വേട്ടോ..!എയ്ത്ത് ഉസ്സാറായീട്ടാ..!!
ഈ എഴുത്തിനു പിന്നിലെ പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടായി..!
ഒരു നല്ലകഥ കൂടി വായനക്കാര്‍ക്കു സമ്മാനിച്ചതില്‍ എന്നെന്നും അഭിമാനിക്കാം..!
ഒത്തിരിയൊത്തിരി ആശംസകള്‍ നേരുന്നു.

8 September 2012 at 18:33
അസിന്‍ said...

എഴുത്ത് ഗംഭീരമായതു കൊണ്ട് വായന ഉഷാറായി,.... നന്നായി അവതരിപ്പിച്ചിട്ടുണ്ട്.... ഇവിടത്തെ ആദ്യവായന മോശമായില്ല... സ്നേഹാശംസകള്‍ ... :-)

8 September 2012 at 19:12
മനോജ് കെ.ഭാസ്കര്‍ said...

ഇഷ്ടമായി... നൂറു വട്ടം.
കൂടുതലായി ഞാനെന്തു പറയാന്‍.

8 September 2012 at 19:34
ബെന്‍ജി നെല്ലിക്കാല said...

നാളുകള്‍ക്കു ശേഷമാണ് ഒരു നല്ല കഥ വായിക്കുന്നത്. വല്ലാതെ മനസ്സിനെ തൊട്ടു. ഇത്തരം രചനകള്‍ ഇനിയുമുണ്ടാകട്ടെ ആ തൂലികയില്‍നിന്ന്. ആശംസകള്‍...

8 September 2012 at 19:54
പട്ടേപ്പാടം റാംജി said...

നന്നായി ശ്രദ്ധിച്ച് അവതരിപ്പിച്ച കഥ. നല്ല ഭാഷ സുന്ദരമായ ഒഴുക്കോടെ....
റഷീദും സൈനബയും...
നന്നായിരിക്കുന്നു.

8 September 2012 at 20:07
ഫൈസല്‍ ബാബു said...

റഷീദിന്റെയും സൈനബയുടെയും പ്രണയാര്‍ദ്ധമായ ജീവിതകഥ അതിമനോഹരമായി അവതരിപ്പിച്ചു ,തുടക്കത്തില്‍ എഴുതിയ മക്കയില്‍ തുടങ്ങിയ ആദ്യ പാരഗ്രാഫ് വായിച്ചപ്പോള്‍ അത്ഭുതം തോന്നി ,ഇത് വേണുവേട്ടന്റെ ബ്ലോഗല്ലേ എന്ന് ,,രാംജി യുടെ കഥകള്‍ പോലെ വീണ്ടും വീണ്ടും ,ഗുജന് ശേഷം വായിക്കുന്ന രണ്ടാമത്തെ കഥ .കുറഞ്ഞകാലം കൊണ്ട് അസൂയാവഹമായി ഉയര്‍ന്നിരിക്കുന്നു വേണുവേട്ടന്റെ ഗ്രാഫ് !!ഒരു പാട് സന്തോഷമായി ,,

8 September 2012 at 23:56
sobha venkiteswaran said...

ഇത്രയും നല്ല ഒരു കഥ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം

അഭിനന്ദനങ്ങള്‍

9 September 2012 at 00:18
Unknown said...

നന്നായിരിക്കുന്നു ഭായ്...ഇഷ്ടപ്പെട്ടു...
ലളിതമായ ശൈലി

ഗതകാല പ്രാതപം ഒരക്ഷരതെറ്റ് കണ്ടു....

9 September 2012 at 00:54
രമേശ്‌ അരൂര്‍ said...

നല്ല കഥ ,നന്നായി പറഞ്ഞു ..

9 September 2012 at 01:58
ഭ്രാന്തന്‍ ( അംജത് ) said...

ഞാന്‍ ഇവിടെ വായിക്കുന്ന ആദ്യകഥയാണ്. നിറനിലാവ് മുല്ലപ്പൂമണത്തോടൊപ്പം ചെറുകുളിര്‍ക്കാറ്റായ് വീശിയത് പോലെ....! ഭാഷയുടെ സൌന്ദര്യം , വാക്കുകളുടെ നിയന്ത്രണം രണ്ടും ശ്രദ്ധേയം വേണുവേട്ടാ..നിങ്ങളില്‍ നിന്നും ഒരുപാട് പഠിക്കാം.

9 September 2012 at 03:01
മാണിക്യം said...

കഥ നന്നായി പറഞ്ഞു ....

9 September 2012 at 05:10
Mohamedkutty മുഹമ്മദുകുട്ടി said...

സാധരണ കഥകള്‍ വായിക്കാറില്ലാത്ത എന്നെക്കൊണ്ട് ഇതു വായിപ്പിച്ചത് നന്നായി.ഒറ്റയിരുപ്പില്‍ തന്നെ വായിച്ചു തീര്‍ത്തു. കഥ നന്നായിട്ടുണ്ട്.എന്നാലും കഥയിലെ കാല ഘട്ടം കുറെ പഴയതായില്ലെ എന്നൊരു തോന്നല്‍. അതു പോലെ രണ്ടാനമ്മയെ ഒസാത്തി എന്ന പ്രയോഗത്തിലൂടെ അടിക്കടി പരിചയപ്പെടുത്തിയതിലും!..ഏതായാലും കഥാ പാത്രങ്ങളോടും പശ്ചാത്തലത്തോടും നന്നായി നീതി പുലര്‍ത്തിയ കഥ. അഭിനന്ദനങ്ങള്‍!

9 September 2012 at 07:03
keraladasanunni said...

കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തലം. നല്ല എഴുത്ത്.

9 September 2012 at 07:21
വേണുഗോപാല്‍ said...

വായിച്ചു വിലയേറിയ അഭിപ്രായം പങ്കു വെച്ച എന്റെ കൂട്ടുകാരായ എല്ലാ വായനക്കാര്‍ക്കും ഒരായിരം നന്ദി. ഈ പ്രോല്‍സാഹനം ഇനിയും എന്തെങ്കിലും എഴുതാന്‍ ഏറെ പ്രചോദനം നല്‍കുന്നു.

ഏവര്‍ക്കും ഒരിക്കല്‍ കൂടി നദി പറയുന്നു

9 September 2012 at 07:54
പി. വിജയകുമാർ said...

പുഴയുടെ പ്രവാഹം പോലെ ഒഴുകി നീങ്ങുന്ന കഥ. പറഞ്ഞതും പറയാത്തതും കൊണ്ട്‌ വേറിട്ടു നിൽക്കുന്നു. മനസ്സിൽ തങ്ങുന്ന കഥയുടെ ഒടുക്കം കഥയെ അപൂർവ്വസുന്ദരമാക്കുന്നു. വായിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു.

9 September 2012 at 08:06
- സോണി - said...

ആദ്യവായനയില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ കണ്ണുനിറഞ്ഞു. അതുകൊണ്ടാണ് ഒന്നും പറയാതെ പോയത്.

തുഞ്ചാണിയിലെ തികച്ചും വ്യത്യസ്തമായ ഒരു കഥ. ധാരാളം പറഞ്ഞുപഴകിയ പ്രണയം എന്ന വിഷയം ചേരുവകള്‍ മാറ്റി ഇത്രത്തോളം രുചികരമായി പാകം ചെയ്യാമെന്നും ഇത്രയും ഭംഗിയായി വിളമ്പാമെന്നും ഈ കഥ വായിക്കുമ്പോഴാണ് ബോദ്ധ്യമാവുന്നത്.

പതിവുപോലെ, നല്ല ഭാഷയും അവതരണരീതിയും. എന്നാല്‍ മുന്‍പുള്ള രചനകളെക്കാള്‍ ഇത്തവണ കൂടുതല്‍ നന്നായിരിക്കുന്നു എന്ന് തോന്നി. നേരില്‍ പരിചയമില്ലാത്ത പശ്ചാത്തലം ആയിരുന്നിട്ടുകൂടി ഒഴുക്കോടെ പറഞ്ഞു. ഇനിയും എഴുതൂ... ഞങ്ങള്‍ കാത്തിരിക്കുന്നു.

9 September 2012 at 08:15
Mizhiyoram said...

അവതരണ ശൈലി തന്നെയാണ്, ഈ കഥയെ ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ക്കാന്‍ എന്നെയും പ്രേരിപ്പിച്ചത്.
ആശംസകളോടെ.....

9 September 2012 at 08:58
KOYAS KODINHI said...

കഥയില്‍ പുതുമയില്ലെങ്കിലും മികച്ച അവതരണം ഇറച്ചി വെട്ടുകാരന്‍ രണ്ടാമത് കെട്ടാന്‍ തെരഞ്ഞെടുത്തത് ഒസാത്തിയെ ആയത്‌ നന്നായി അറവുകാരനും ഒസാനും മുസ്ലിംങ്ങള്‍ക്കിടയിലെ താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ ആണല്ലോ

9 September 2012 at 10:57
അറേബ്യന്‍ എക്സ്പ്രസ്സ്‌ said...

കഥ പറച്ചിലിന്‍റെ വേറിട്ട ശൈലി എനിക്കിഷ്ടായി. മനോഹരമായ രചന. എല്ലാവിധ ഭാവുകളും നേരുന്നു.

9 September 2012 at 11:40
viddiman said...

പുതുമയുള്ള ഭാഷ, അവതരണം..
പക്ഷെ പ്രമേയം പഴകി തേഞ്ഞത്..

9 September 2012 at 13:17
Nassar Ambazhekel said...

കഥാപാത്രങ്ങളുടെ വികാരങ്ങൾ വായനക്കാരന്റേതു കൂടിയാക്കുന്ന രചനാ വൈഭവം. മനോഹരമായ കഥ.

9 September 2012 at 13:19
മാനവധ്വനി said...

ഈ കഥ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു.. വേണുവേട്ടാ..മനസ്സിൽ നിന്നു മായാത്ത പോലെ..
കഥ വളരെ മനോഹരം..നല്ല ഒഴുക്കുണ്ട്.. നല്ല ശൈലിയും..
ആശംസകൾ നേരുന്നു..

9 September 2012 at 15:56
Unknown said...

Good Narration ..

Good Story ...

Congrats.!!

9 September 2012 at 16:20
Philip V Ariel said...

വേണുഗോപാല്‍,
ഇവിടെയെത്താന്‍
വളരെ വൈകി, വന്നത് നന്നായി.
എനിക്കു തികച്ചും വ്യത്യസ്തമായ
ഒരു ഭാഷയായി തോന്നിയെങ്കിലും
വായനാസുഖം തോന്നിയെന്ന് കുറിക്കട്ടെ
കഥ നന്നായിപ്പറഞ്ഞു വീണ്ടും എഴുതുക,
വ്യത്യസ്തത പുലര്‍ത്തുക.
ആശംസകള്‍. ബ്ലോഗില്‍ വന്നതിലും
അഭിപ്രായം പറഞ്ഞതിലും സന്തോഷം

9 September 2012 at 20:00
റിനി ശബരി said...

പ്രണയത്തിന്റെ പൂര്‍ണത ....
ഇന്ന് കാണുന്ന ആവശ്യകതയുടെ പ്രണയത്തില്‍ നിന്നും
മനസ്സില്‍ കുടികൊള്ളുന്ന നന്മയുടെ ഒരു തുണ്ട് ..
രണ്ടാനമ്മയുടെ ക്രൂരതകള്‍ക്ക് മുന്നില്‍ പകച്ച് പൊയിട്ടും
പടച്ചവന്‍ തിരി തെളിയിച്ച് കൂടേ ചേര്‍ത്ത റഷീദ് എന്ന നന്മ
പക്ഷേ അവര്‍ പുഴയുടെ അടിത്തട്ടിലേക്കാണ് പൊയതെന്നതൊരു
വിഷമം നല്‍കി മനസ്സിന് .. എന്തൊ ചിലതൊക്കെ അങ്ങനെയാകുമല്ലെ ..
മനുഷ്യന്റെ മനസ്സ് എത്രത്തൊളം ദുഷ്ചെയ്തികളില്‍ വീണു പൊയിട്ടും
ഈ ലോകം ഇന്നും നിലനില്‍ക്കുന്നുവല്ലൊ അല്ലേ ...
ഒഴുകി ഇറങ്ങിയ വരികള്‍ , ഇടയില്‍ ചേതൊഹരമായ വര്‍ണ്ണന ..
കൂടേ പ്രണയത്തിന്റെ നനവും നോവും , വരികളില്‍ തടഞ്ഞ്
കിടക്കുന്ന ചില നിസഹായ ജന്മങ്ങള്‍ , ഇഷ്ടമായീ ഏട്ടാ ഒരുപാട് ..

9 September 2012 at 20:06
നിസാരന്‍ .. said...

"കഥ പറയരുത്.. കഥ അനുഭവിപ്പിക്കണം" എന്ന് കേട്ടിട്ടുണ്ട് .. വേണുവേട്ടന്‍ എപ്പോഴും കഥകള്‍ അനുഭവിപ്പിക്കുന്നു.. ആദ്യ വരി തന്നെ നമ്മെ കഥയിലേക്ക്‌ ക്ഷണിക്കും.. പിന്നെ വശ്യ സുന്ദരമായ ഓരോഴുക്ക് .. പലപ്പോഴും ഈ കഥകള്‍ വായിക്കുമ്പോള്‍ കഥ എഴുതാന്‍ നമുക്കും ഒരു പ്രേരണ ലഭിക്കുന്ന പോലെ... പ്രണയം എന്നും പുതുമ തന്നു കൊണ്ടേ ഇരിക്കും.. വീണ്ടും വീണ്ടും എഴുതപ്പെടുമ്പോഴും..

9 September 2012 at 20:21
© Mubi said...

വേണുവേട്ടാ, ഒത്തിരിയൊത്തിരി ഇഷ്ടായി ഈ കഥ...

9 September 2012 at 21:00
Arif Zain said...

ഇതിനെ ഞാനെങ്ങനെ വിലയിരുത്തും? അപൂര്‍വമായി മാത്രമേ ഞാന്‍ വാക്കുകള്‍ക്കു വേണ്ടി തപ്പിത്തടയാറുള്ളൂ. ഇപ്പോള്‍ ഞാന്‍ ശരിക്കും തപ്പിത്തടയുകയാണ്. വേദന വിട്ടുമാറുന്നില്ല. ഒരു ഗോവിന്ദ്‌ നിഹലാനി ചിത്രം പോലെ ബാക്കിയെല്ലാം അനുവാചകന് വിട്ട് കഥാകാരന്‍ അയാളുടെ പാട്ടിനു പോയിരിക്കുന്നു. ഇത്തരം ട്രാന്‍സ്‌ കള്‍ചറല്‍ എഴുത്ത് എനിക്ക് വളരെ ഇഷ്ടപ്പെട്ട രചനാ രീതിയാണ്. നന്ദി വേണുവേട്ടാ, അഭിനന്ദനങ്ങള്‍.

9 September 2012 at 21:51
ente lokam said...

വിശദം ആയി ഒരു കമന്റ്‌.അങ്ങനെ ഇടാം
എന്ന് തോന്നി..പിന്നെത്തോന്നി..അത്രയ്ക്ക്
വിശകലനം ആവശ്യം ഇല്ല...നന്നായിട്ടുണ്ട്..
അത് മതി..അത്രയ്ക്ക് സന്തോഷം ആയി...
അഭിനന്ദനങ്ങള്‍...

9 September 2012 at 22:00
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നല്ല കഥ വേണുവേട്ടാ.... ഇത് ശരിക്കും അനുഭവിപ്പിച്ചു ...

9 September 2012 at 22:08
Manef said...

വേണുവേട്ടാ കഥ വളരെ നന്നായിട്ടുണ്ട് ഒപ്പം അത് കണ്ണ് നനയിക്കുകയും ചെയ്തു...

ഇനിയും എഴുതുക....ഭാവുകങ്ങള്‍!

10 September 2012 at 01:36
കീയക്കുട്ടി said...

കഥ വായിക്കാന്‍ മടിയാണെനിക്ക്,കവിതയാവുമ്പോ.. കുറഞ്ഞവരികളില്‍...എനിക്കിഷ്ടമുള്ള രീതിയില്‍ 'വായിക്കാം' ..
പക്ഷെ ആദ്യമായി വന്ന എന്നെ പിടിചിരുത്തിക്കളഞ്ഞു...ഒരുപാടിഷ്ടായി.

10 September 2012 at 09:23
ഒരു ദുബായിക്കാരന്‍ said...

വേണുവേട്ടാ ഒറ്റയടിക്ക് വായിച്ചു തീര്‍ത്തു. നാട്ടിലെ ആ പഴയ മോന്തികൂട്ടത്തിലെ മുസ്ലിം സുഹൃത്തുക്കളുടെ സഹവാസമായിരിക്കാം മുസ്ലിം പശ്ചാത്തലമുള്ള ഈ പ്രണയ കഥ ഇത്രയും മിഴിവോടെ പറയാന്‍ സഹായിച്ചത്. ഈ നല്ല കഥയ്ക്ക്‌ അഭിനന്ദനങ്ങള്‍ .

10 September 2012 at 10:24
പ്രവീണ്‍ ശേഖര്‍ said...

വേണുവേട്ടന്റെ നേത്താവലിയിലെ കാറ്റു എന്ന കഥയ്ക്ക് ശേഷം അതിലും വ്യത്യസ്തമായ മറ്റൊരു കഥാപരിസരവും, അതിലേറെ ഹൃദയത്തെ സ്പര്‍ശിച്ച ഒരുപാട് കഥാപാത്രങ്ങളും ...

ഒരു കഥ എഴുതുന്ന സമയത്ത് എഴുത്തുകാരന് വേണ്ട സകല നിരീക്ഷണങ്ങളും വളരെ പ്രാധാന്യത്തോടെ പങ്കു വച്ച ഒരു കഥ കൂടിയാണിത്. പലരും കഥ പറയുമ്പോള്‍ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് കഥാപാത്രങ്ങളുടെ പശ്ചാത്തലം. അതിവിടെ മനോഹരമായി എഴുതി ചേര്‍ക്കപ്പെട്ടിരിക്കുന്നു.

ഇവിടെ സൈനബയിലൂടെ കഥ പറഞ്ഞു തുടങ്ങുന്ന സമയത്ത് വായനക്കാരന് അവളുടെ ഇന്നത്തെ സഹതാപകരമായ അവസ്ഥയെ കുറിച്ച് ചെറിയൊരു സൂചന നല്‍കുന്നത് അബാബില്‍ പക്ഷി കൂട്ടങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടാണ്. അത് പോലെ മുസാഫിര്‍ എന്ന നായ. മറ്റുള്ളവര്‍ നായയെ നജസ് ആണെന്ന് പറയുമ്പോഴും സൈനബക്ക് സംരക്ഷണം കിട്ടുന്നത് അതെ നായയില്‍ നിന്നാണ് എന്ന് പറയുന്നതും അവസാനം വരെ കഥയില്‍ മുസാഫിര്‍ എന്ന നായക്ക് കൊടുത്തിരിക്കുന്ന പ്രാധാന്യവും വളരെ പ്രശംസനീയമാണ്.

സത്യത്തില്‍ നജസ് ആണോ ഹറാം ആണോ അവിടെ ഉപയോഗിക്കേണ്ടിയിരുന്ന പദം എന്ന കാര്യത്തില്‍ ചെറിയൊരു സംശയം ഉണ്ട്. ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ സംഭാഷണങ്ങള്‍ പങ്കു വക്കുന്നതിലും വേണുവേട്ടന്‍ മികവു പുലര്‍ത്തി എന്ന് പറയാം.

അത് പോലെ തന്നെ ജന്നത്തുല്‍ ഫിര്‍ദൌസ് എന്ന ശീര്‍ഷകം എന്ത് കൊണ്ടും കഥക്ക് അനുയോജ്യമായിരുന്നു. കഥയില്‍ ജന്നത്തുല്‍ ഫിര്‍ദൌസിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗവും വളരെ ഇഷ്ടമായി.

കഥ പറഞ്ഞു പോകുന്ന രീതിയില്‍ പുതുമയുണ്ടായിരുന്നു. ഒറ്റയടിക്ക് സൈനബയുടെ ഒരു ഓര്‍മ്മക്കുറിപ്പ്‌ എന്ന നിലയില്‍ കഥ പറഞ്ഞു പോകുന്നതിനു പകരം, കഥയില്‍ ഇടയ്ക്കിടയ്ക്ക് സൈനബയുടെ ഓര്‍മയെ ഭംഗപ്പെടുത്തി കൊണ്ട് മറ്റ് കഥാപാത്രങ്ങള്‍ വരുന്നതും, പിന്നീട് കഥ തുടരുന്നതുമായ രീതി വായനയുടെ സുഖം കൂട്ടുന്നതിനോപ്പം മനസ്സില്‍ ഒരു ദൃശ്യ ചാരുത കൂടി സൃഷ്ട്ടിച്ചു എന്ന് പറയേണ്ടിയിരിക്കുന്നു.

കഥയുടെ ആദ്യ പകുതി കഴിഞ്ഞ ശേഷം, വാപ്പ ഒരു വില്ലനായി വരുന്നതും റഷീദിനെ ആട്ടിപ്പുറത്താക്കിയതും, സൈനബയെ ചവീട്ടി വീഴ്ത്തിയതും രണ്ടാനമ്മ കടന്നു വരുന്നതും പെട്ടെന്ന് പെട്ടെന്നായിരുന്നു. എന്ത് കൊണ്ടോ എല്ലാവരുടെ കഥകളിലും രണ്ടാനമ്മമാര്‍ വെറും ദുഷ്ട കഥാപാത്രങ്ങളായി മാത്രമേ വരുന്നുള്ളൂ. അവര്‍ക്ക് കൂടുതലൊന്നും ഒരു കഥയിലും ചെയ്യാനില്ല എന്നത് എന്നെ മടുപ്പിച്ചു. എത്ര ശൂരരും ക്രൂരന്മാരുമായ അച്ഛന്മാരും രണ്ടാനമ്മ വന്നു കയറുമ്പോള്‍ എലിയാകുന്നു. അവര്‍ക്ക് മനസ്സില്‍ അല്‍പ്പം ദയവൊക്കെ വരുന്നു. അതെല്ലാം ഈ കഥയിലും ആവര്‍ത്തിച്ചിരിക്കുന്നു. പക്ഷെ അതൊന്നും തന്നെ കഥയുടെ നിലവാരത്തെ ബാധിക്കാത്ത രീതിയില്‍ അതി സമര്‍ഥമായി പറഞ്ഞു പോയിരിക്കുന്നു എന്നതാണ് വേണുവേട്ടന്റെ സൂത്രം.

അവസാനം വേണുവേട്ടന്‍ കഥ കൊണ്ട് പോയി കുളമാക്കുമോ എന്ന് ഞാന്‍ സംശയിച്ചു . പക്ഷെ , കഥയുടെ അവസാന ഭാഗം എന്നെ അതിശയിപ്പിച്ചു കളഞ്ഞു. അത്രക്കും മനോഹരമായി തന്നെ അവതരിപ്പിച്ചു. മുസാഫിറിന്റെ സ്നേഹ മുരലളില്‍ കൂടി റഷീദ് വന്നെന്നു തിരിച്ചറിയുന്ന സൈനബ , റഷീദിനോട് പ്രകടിപ്പിക്കുന്ന മനോവികാരം ആര്‍ദ്രമാണ്, ലളിതമാണ് അത് പോലെ തന്നെ സ്വാഭാവികവുമാണ്. അത് കൊണ്ട് തന്നെ കഥയുടെ നിലവാര ഗ്രാഫ് ആ ഭാഗത്ത് വച്ച് കുത്തനെ ഉയര്‍ന്നു.

ക്ലൈമാക്സില്‍ സൈനബയും റഷീദും തീര്‍ത്ത വേദനയെക്കാള്‍ കൂടുതല്‍ എന്‍റെ മനസ്സില്‍ എന്ത് കൊണ്ടോ മുസാഫിരായിരുന്നു കൂടുതല്‍ ... അവന്‍റെ നിര്‍ത്താതെയുള്ള കുറച്ചില്‍ ഇപ്പോഴും എന്‍റെ കാതുകളില്‍ കേള്‍ക്കുന്നു...അതിലുള്ള വേദന എന്തായിരുന്നു എന്നത് ഊഹിക്കാനേ പറ്റുന്നില്ല.

ഈ മനോഹര കഥക്ക് ..ഒരായിരം അഭിനന്ദനങ്ങള്‍ വേണുവേട്ടാ...എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. ആശംസകളോടെ ..

10 September 2012 at 13:21
ഷബീര്‍ - തിരിച്ചിലാന്‍ said...

ജന്നത്തുല്‍ ഫിര്‍ദൗസിന്റെ താഴ്വാരത്തിലെ അരുവികളിലൂടെ ഒഴുകിയെത്തിയ മനോഹരമായ കഥ... എഴുതിയ കൈകളില്‍ ഒരു സ്നേഹ ചുംബനം.

10 September 2012 at 15:22
harshamohank said...

ഇതൊരു കഥ മാത്രമായി എനിക്ക് തോന്നുന്നില്ല .കഥാപാത്ര ങ്ങള്‍ക്കൊക്കെ ജീവനുള്ളത് പോലെ .എന്തിനേറെ ,മുസാഫിര്‍ എന്ന നായ വരെ എന്നില്‍ നല്ല സ്വാധീനം ചെലുത്തി ..മനസ്സിനെ ആഗാധമായി സ്പര്‍ശിക്കുന്ന കഥ ...
നല്ല അവതരണ രീതി .ആശംസകള്‍

10 September 2012 at 17:48
Arun Kappur said...

വളരെ ഹൃദയസ്പര്‍ശിയായ കഥ.. അവസാന രംഗം കണ്ണ് നനയിച്ചു പോയി. ആശംസകള്‍.

10 September 2012 at 18:06
മൻസൂർ അബ്ദു ചെറുവാടി said...

പ്രിയ വേണുവേട്ടാ...
എന്ത് ഹൃദ്യമായി പറഞ്ഞിരിക്കുന്നു ഈ കഥ.
സ്നേഹവും ,തിരസ്കാരവും , ജീവിതവും, നിസ്സഹായതയും എല്ലാം നിറഞ്ഞു നില്‍ക്കുന്ന കഥ.
എനിക്ക് തോന്നുന്നത് നിങ്ങളുടെ മികച്ച സൃഷ്ടികളില്‍ ഒന്ന്.
രണ്ട് തവണ വായിച്ചത് ഇഷ്ടം കൊണ്ട് മാത്രം.
അഭിനന്ദനങ്ങള്‍

10 September 2012 at 20:38
Shahida Abdul Jaleel said...

ഇത്രയും നല്ല ഒരു രചനയെ കുറിച്ച് എന്തു പറയാനാണ്ണ് .അവസാന രംഗം വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു.ആശംസകള്‍നേരുന്നു സഹോദരന്‌.....

10 September 2012 at 21:50
ലംബൻ said...

ഇത്രയും നല്ല ഒരു കഥ വായിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. മുസാഫിര്‍ എന്ന നായെ വരെ സൂഷ്മമായി അവതരിപ്പിച്ചു. എല്ലാം കൊണ്ടും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥ.

10 September 2012 at 22:59
Mohiyudheen MP said...

ബ്ളോഗ്‌ വായന തീരെ കുറഞ്ഞ ദിവസങ്ങളാണ്‌ കടന്ന് പോകുന്നത്‌, അതിനിടെ ചില വിവാദങ്ങളും അതാണിവിടെ എത്താന്‍ വൈകിയത്‌... ഈയിടെ വായിച്ച മനോഹരമായ കഥകളില്‍ പ്രഥമ സ്ഥാനം വഹിക്കുന്ന ഒന്നാണിത്‌. ലളിതമായ ആഖ്യാനം, പദ വിന്യാസം, മനസ്സിനെ ആര്‍ദ്രമാക്കുന്ന വായന സുഖം നല്‍കുന്ന ശൈലി. സൈനബയും റഷീദും നൊമ്പരപ്പെടുത്തിയപ്പോള്‍ ആ മിണ്‌ടാ പ്രാണിയുടെ സ്നേഹവും കരുതലും എന്തെന്നില്ലാത്ത ആദരവുണ്‌ടാക്കി. ഉപ്പയും ഒസാത്തിയും ക്രൂരതയുടെ പര്യായമായപ്പോള്‍ കഥ ഒന്നിറങ്ങി പൊങ്ങി മേലോട്ട്‌ കുതിച്ചു. അഭിനന്ദനങ്ങള്‍ ഈ രചനക്ക്‌..മുസ്ളിം പശ്ചാത്തലം ശരിക്കുമനസ്സിലാക്കി എഴുതുന്നതിലും മികവ്‌ കാട്ടി.

10 September 2012 at 23:33
Unknown said...

മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രണയകഥകൂടി ...
എല്ലാ വിധ ആശംസകളും നേരുന്നു വേണു ചേട്ടാ ...

11 September 2012 at 00:21
വെള്ളിക്കുളങ്ങരക്കാരന്‍ said...

വേണുവേട്ടാ എത്താന്‍ വൈകിയതില്‍ ക്ഷമിക്കുക.ഒന്നും പറയാനില്ല ഹൃദയത്തില്‍ തൊട്ട അവതരണം.നല്ല ഭാഷ.ഇതുവരെ ഞാന്‍ വായിച്ചതില്‍ എനിക്കിഷ്ടപ്പെട്ട നല്ല പോസ്റ്റുകളിലൊന്നു...

11 September 2012 at 11:08
SK Shafeeq said...

വല്ല്യെട്ടാ .എന്താ പറയ ? മനോഹരമായി ഒരു പ്രണയം വീണ്ടും പറയപ്പെട്ടു , വരികള്‍ ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്നു , വല്യേട്ടന്റെ മികച്ചകൃതികളില്‍ ഒന്ന് ഇതായിരിക്കും ............

11 September 2012 at 14:46
വേണുഗോപാല്‍ said...

ഉസ്മാന്‍ ജി .. ആദ്യ വായനക്കും പോസ്റ്റ്‌ ഷെയറിങ്ങിനും നന്ദി ...
വിജു, അഹമെദ് ജി , മുകില്‍ , വര്‍ഷിണി ... വായനക്ക് നന്ദി
അഷറഫ്‌ ... മേയിലില്‍ പങ്കു വെച്ച വിവരങ്ങള്‍ക്ക് നന്ദി!
തങ്കപ്പന്‍ ചേട്ടന്‍ , ജോസെലെറ്റ് ഈ പ്രോല്‍സാഹനം വലുത് ...
ജ്വാല, മനു .. വായനക്ക് നന്ദി
മുഹമ്മദ്‌ ഇക്ക ... അങ്ങക്ക് കൊട്ടോട്ടി കുന്നുപോലെ എനിക്ക് വാളാരം കുന്നും പ്രിയപ്പെട്ടത്.
തിര,ജെഫു, ഖാദൂ ... വരവില്‍ വായനയില്‍ തികഞ്ഞ സന്തോഷം...
അന്‍വര്‍ ഷഫീക്ക്‌, മുഹമ്മദ്‌ കുട്ടി മാഷേ .... അഭിപ്രായം സന്തോഷം തരുന്നു....
ശ്രീ വി കെ , എച്മു .. പ്രണയത്തിന് മതമില്ല എന്നത് തന്നെയാണ് എന്റെയും മതം. മുന്‍പും പ്രണയ കഥകള്‍ എഴുതിയിട്ടുണ്ട്. ഒരു മുസ്ലിം പശ്ചാത്തലം ആദ്യം എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ .. വിശദമായ വായനക്ക് നന്ദി..
റൈനി ഡ്രീംസ്, ശ്രീ അക്ബര്‍, അനാമിക, ശ്രീ, കൊമ്പന്‍, ഷാജു, താഹിര്‍ , മുല്ല, ഷബീര്‍ , ശലീര്‍ , സിയാഫ്,.....വായനക്ക് നന്ദി.
സമീരന്‍ .. നാട്ടുകാരന്‍ എന്നറിഞ്ഞതില്‍ സന്തോഷം.
പ്രദീപ്‌ മാഷേ .. വിശദമായ ഈ അഭിപ്രായത്തിനും സ്ഥിര പ്രോല്സാഹനത്തിനും നന്ദി
ഇസ്മൈല്‍ അത്തോളി , അബ്സാര്‍ , ബിജു, വിനീത , പ്രഭന്‍, മനോജ്‌ കെ ഭാസ്കര്‍, ബെഞ്ചി നെല്ലിക്കാല, രാംജി... അഭിപ്രായങ്ങള്‍ക്ക് അകമഴിഞ്ഞ നന്ദി..
ഫൈസല്‍... ഈ അഭിപ്രായം വലിയ പ്രചോദനം തരുന്നു.
ശോഭ , സുമേഷ്‌ , രമേഷ്ജി,അംജത്‌, മാണിക്യം ചേച്ചി വായനക്ക് നന്ദി ....
മുഹമ്മദ്‌ കുട്ടി സാഹീബ്‌ നിര്‍ദ്ദേശങ്ങള്‍ നോക്കി. ചെറിയൊരു എഡിറ്റിംഗ് നടത്തി ...
ഉണ്ണിഏട്ടാ .. അഭിപ്രായത്തിനു നന്ദി

11 September 2012 at 15:43
ജന്മസുകൃതം said...
This comment has been removed by the author.
11 September 2012 at 18:39
ജന്മസുകൃതം said...

aadyamaayaanu ithine vannu pokunnath....oru paad ishtamayi ketto...iniyum varaam

11 September 2012 at 18:42
ഉദയപ്രഭന്‍ said...

അര്‍ദ്രുമാന്‍ അരിശംപൂണ്ടലറി പെണ്ണേനിന്നെ
കത്തികൊണ്ടാരിഞ്ഞുഞാന്‍ കടയില്‍ കെട്ടിത്തൂകും ആയിഷയുടെ പശ്ചാത്തലം ഓര്മ വന്നു.അടുത്ത കാലത്ത് വായിച്ചതില്‍ ഏറ്റവും മികച്ച കഥ.

11 September 2012 at 20:50
ശ്രീക്കുട്ടന്‍ said...

വായിക്കുവാന്‍ താമസിച്ചുപോയി. എന്താ സുന്ദരമായ എഴുത്ത്. പ്രണയം പെയ്തൊഴുകുന്നതുപോലെ..അഭിനന്ദനങ്ങള്‍..

12 September 2012 at 12:07
Villagemaan/വില്ലേജ്മാന്‍ said...

നല്ല ഒരു കഥ..നൊമ്പരപ്പെടുത്തുന്ന , മിഴികളില്‍ നനവുനര്തുന്ന ആഖ്യാനം..

നന്മ എന്നത് ഈ ലോകത്തില്‍ നിശ്ശേഷം അന്യമായിട്ടില്ല എന്നത് ഒരിക്കല്‍ കൂടി വെളിവാക്കുന്നു ഈ കഥ..

വരാന്‍ വൈകിയതില്‍ ക്ഷമാപണം..

12 September 2012 at 12:22
വേണുഗോപാല്‍ said...

ശ്രീ വിജയകുമാര്‍ .. അഭിപ്രായം ഇഷ്ടപ്പെട്ടു !
സോണിജി.. ഈ സ്ഥിര പ്രോല്‍സാഹനം എഴുതാന്‍ വീണ്ടും പ്രേരിപ്പിക്കുന്നു ... അഷറഫ്‌ അമ്പലത്ത് .. വായനക്ക് നന്ദി
ശ്രീ കോയ .. കമെന്റില്‍ പറഞ്ഞ കാര്യം എനിക്ക് പുതിയ അറിവ് ആണ്. പോസ്റ്റ്‌ വായിച്ചതില്‍ സന്തോഷം
അറേബ്യന്‍ എക്സ്പ്രസ്സ്‌, മനോജ്‌, മാനവധ്വനി, വിക്ടര്‍ , ഫിലിപ് ജി .. ബ്ലോഗ്ഗ് സന്ദര്‍ശനത്തിനും വായനക്കും നന്ദി.
റീനി, നിസാര്‍ ..അഭിപ്രായങ്ങള്‍ സന്തോഷം നല്‍കുന്നു
ആരിഫ്‌ ക്ക പ്രത്യേക നന്ദിയുടെ ആവശ്യകത ഇല്ലെന്നു പറയുമെങ്കിലും ഒരെണ്ണം ഇരിക്കട്ടെ.. എന്റെ ഒരു സമാധാനത്തിനു വേണ്ടി ..
വിന്‍സന്റ് ജി, ജബ്ബാര്‍ജി, മനെഫ്‌, കീയകുട്ടി, മുണ്ടോളി വായനക്ക് ഒരു പാട് നന്ദി ...
പ്രവീണ്‍ ശേഖര്‍ ... ഈ ഗമണ്ടന്‍ കമന്റിനു എങ്ങിനെ നന്ദി പറയണം എന്നറിയില്ല.
ഷബീര്‍ , ഹര്‍ഷ, അരുണ്‍ , മന്‍സൂര്‍ , ശ്രീമതി ഷാഹിദ, ശ്രീജിത്ത്‌, മോഹി ... ബ്ലോഗ്ഗില്‍ വന്നതിനും വായനക്കും ഹൃദയത്തില്‍ തൊട്ട നന്ദി ... വീണ്ടും വരിക

12 September 2012 at 17:00
ഫാരി സുല്‍ത്താന said...

വരികള്‍ ഹൃദ്യമായി...!!! ആശംസകള്‍..!

13 September 2012 at 10:33
Ismail Chemmad said...

വേണുവേട്ടാ ...
എത്താന്‍ വൈകിയത്തിലെ ക്ഷമ ആദ്യമേ പറയട്ടെ .
വളരെ നന്നായി പറഞ്ഞ ഒരു കഥ. ഏറനാടന്‍ ഭാഷയൊക്കെ നന്നായി ഉപയോഗിച്ചിട്ടുണ്ട് .
നല്ലൊരു വായന സമ്മാനിച്ച പോസ്റ്റ് ആശംസകള്‍

14 September 2012 at 03:05
kochumol(കുങ്കുമം) said...

വളരെ വൈകിയാണേലും നല്ലൊരു കഥ വായിക്കാന്‍ സാധിച്ചു വേണുവേട്ടാ .....!
നല്ല ഒഴുക്കോടെ വായിച്ചിരുന്നു പോയി ...
റഷീദും സൈനബയും മനസ്സില്‍ വേദനയുണ്ടാക്കിയ കഥാപാത്രങ്ങള്‍ ആയി ട്ടോ..!

14 September 2012 at 09:40
kaattu kurinji said...

വിധി സൈനബയ്ക്കും ഉമ്മയ്ക്കും ഒരേ അവസ്ഥയാണല്ലോ വെച്ച് നീട്ടിയത്.. പക്ഷെ യതീമിനെ സംരക്ഷിക്കാന്‍ അലിവു കാട്ടിയ അറവുകാരന്റെ ഹൃദയത്തില്‍ കനിവിന്റെ ഉറവ വറ്റിയെന്നോ...! മുസ്ലിം ജീവിത സാഹചര്യങ്ങളും ഭാഷയും ഒക്കെ എത്ര നനഞ്യിട്ടാണ് വേണുവേട്ടന്‍ ഉപയോഗിക്കുന്നത്... നോവ്‌ പകര്‍ത്തി പടര്‍ത്തി വേണുവേട്ടന്‍ കഥ പറഞ്ഞു പോയി... ജന്നത്തുല്‍ ഫിര്‍ദൌസിലെക്കുള്ള മുസാഫിരുകാലായി റഷീദും ആമിനയും...ഞങളുടെ ഹൃദയങ്ങളില്‍ ബാക്കിയും ആയി...

14 September 2012 at 11:32
shameerasi.blogspot.com said...

ഒരു അനശ്വര പ്രണയകാവ്യം എന്ന് ഞാനുപമിചോട്ടേ .,.മനസിലേക്ക് ഒരു കുളിര്‍ തെന്നലായി കടന്നു വന്ന പ്രണയം അതില്‍ ജീവിതവും മതവും വിഥിയും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ ഒരു പാല്‍ പായസം കുടിച്ച അനുഭൂതി .,.,നന്ദി നല്ല കുറെ നിമിഷങ്ങള്‍ തന്നതിന്.,.http://shameerasi.blogspot.com/

14 September 2012 at 16:10
റോസാപ്പൂക്കള്‍ said...

വേണു,കഥയെഴുത്തില്‍ ഒരു പാടു മുന്നില്‍ എത്തിയിരിക്കുന്നു. ബ്ലോഗിലെ കൂട്ടുകാര്‍ അച്ചടി മാധ്യമങ്ങള്‍ക്ക് ഒപ്പം നിലക്കുന്നു എന്ന് ഈ കഥ വായിച്ചു നിസ്സംശയം പറയാം. ഭാഷയിലും ആശയത്തിലുംവളരെ നല്ല ഒരു വായന തന്നു. സന്തോഷം

14 September 2012 at 16:35
Abduljaleel (A J Farooqi) said...

ആശംസകള്‍

14 September 2012 at 16:59
ajith said...

പൂക്കളെക്കാള്‍ എത്രയോ മടങ്ങ് മണമുള്ള ഒരില
പ്രണയം അതിന്റെ ഏറ്റവും നിഷ്കളങ്കഭാവത്തില്‍ വായിയ്ക്കാനെന്തു സുഖം

നല്ലൊരു വയാനാനുഭവം സമ്മാനിച്ചതിന് നന്ദി വേണു.

14 September 2012 at 17:48
majeed alloor said...

നല്ല അവതരണവും വായനസുഖവും സമ്മാനിച്ച കഥ..
ഭാവുകങ്ങള്‍ ..

14 September 2012 at 23:02
ashraf meleveetil said...

ഹൃദയത്തിന്‍റെ ആര്‍ദ്രതലങ്ങളെ തൊട്ടു തലോടിയങ്ങിനെ ഒരു നനുത്ത കാറ്റ് ....
ടിപ്പിക്കല്‍ കഥാപാത്രങ്ങള്‍ തീര്‍ക്കുന്ന മടുപ്പും , പറഞ്ഞു പഴകിയതെന്ന കുറ്റവും മറികടക്കുന്ന കഥാ'ഖ്യാനം നല്‍കുന്നത് ആസ്വാദ്യകരമായ പാരായണസുഖം.....
കഥാകരന്‍റെ മികവ് പ്രകടമാകുന്നതും ഇവിടെയാണ്‌ ...
ആശയത്തിലെ പുതുമ ,പാത്ര സൃഷ്ടി എന്നതിലപ്പുറം എങ്ങിനെ പറയുന്നു എന്നതിലൂടെന്നെയാണ് കഥയുടെ,കഥാകൃത്തിന്റന്‍റെ ക്വാളിറ്റിയെ വിലയിരുത്തപ്പെടുന്നത്.
അപരിചിതമായ ഒരു പശ്ചാത്തലത്തില്‍(?) നിന്നും ചിരപരിചിതനേക്കാള്‍ സ്വാഭാവികമായി "ജീവിതം" പറഞ്ഞ വേണുവേട്ടന്‍ അഭിനന്ദനാര്‍ഹനാണ്....
നല്ലൊരു വായനക്ക് നന്ദി.

15 September 2012 at 01:24
Naushu said...

വായിച്ചു.....

15 September 2012 at 13:05
ഇലഞ്ഞിപൂക്കള്‍ said...

ഒരുപാടിഷ്ടായി,, കഥയുടെ മനോഹാരിത എങ്ങിനെ വിവരിക്കണമെന്നറിയാതെ ഇവിടെ നിര്‍ത്തുന്നു.

16 September 2012 at 21:58
നാമൂസ് പെരുവള്ളൂര്‍ said...

മനുഷ്യന്‍ ഒരു വല്ലാത്ത ജീവി തന്നെ,.!

17 September 2012 at 10:27
സ്വന്തം സുഹൃത്ത് said...

വൈകിയെങ്കിലും എത്തി :)
മുസ്ലീം ജീവിത രീതിയും ഭാഷയും കഥയില്‍ അതിശയകരമായി വരച്ചു കാട്ടിയതിനഭിനന്ദങ്ങള്‍ !
എല്ലാ ആശംസകളും !!

20 September 2012 at 03:23
MINI.M.B said...

സംഭവബഹുലമായ കഥ! അല്‍പ്പം എഡിറ്റിംഗ് ആവാമായിരുന്നു.

21 September 2012 at 13:06
A said...
This comment has been removed by the author.
22 September 2012 at 16:28
A said...

നേരത്തെ വായിക്കണമെന്ന് കരുതിയതായിരുന്നു. ഇപ്പോഴാണ് വായിച്ചത്. നല്ല കഥകള്‍ വായിച്ചു കഴിയുമ്പോള്‍ പെട്ടെന്ന് തീര്‍ന്നു പോയല്ലോ എന്ന് തോന്നും. അങ്ങിനെ തോന്നിയ ഒരു കഥയാണിത്‌. സൈനബയില്‍ കേന്ദ്രീകരിച്ചു പറഞ്ഞ കഥ മുന്നോട്ടു പോകുമ്പോള്‍ റഷീദും മുസാഫിര്‍ എന്ന പട്ടിയും സനബയുടെ ബാപ്പയും കുറഞ്ഞ വാകുകളിലൂടെ തന്നെ കഥാഗതിയിലെ നിറ സാന്നിധ്യമാകുന്നു. ബഷീറിന്റെ കഥകള്‍ വായിച്ചു തീരുമ്പോള്‍ അതില്‍ ആകെ നിറയുന്ന ഒരു നന്മയുടെ വെളിച്ചം വായനക്കാരന്റെ മനസ്സിലേക്കും പ്രവഹിക്കാറുണ്ട്. ഇക്കഥയിലും എനിക്ക് ആ വെളിച്ചം വല്ലാതെ അവുഭവപ്പെട്ടു. നന്ദി വേണുവേട്ടാ.

22 September 2012 at 16:30
സാക്ഷ said...

എത്ര പരത്തി പറയണമായിരുന്നുവോ എന്ന് ചെറിയ സംശയം.
നന്ദി.

24 September 2012 at 17:26
ബെഞ്ചാലി said...

കഥ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനം.

10 October 2012 at 18:17
മിനിപിസി said...

മനോഹരമായ അവതരണം ...കുറെ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു .വേണുവേട്ടന് ഊഷ്മളമായ
ആശംസകള്‍ !

11 October 2012 at 19:26
‍ആയിരങ്ങളില്‍ ഒരുവന്‍ said...

മനസ്സിൽ വല്ലാതെ തങ്ങിനിൽക്കുന്ന കഥ... കഥാകാരൻ ഇക്കുറി കൈക്കൊണ്ട മുസ്ലിം പശ്ചാത്തലം കഥയെ മികവുറ്റതാക്കി എന്ന് പറയാതെ വയ്യ.. ആശംസകൾ വേണുജീ..!!

18 October 2012 at 00:03
പ്രവീണ്‍ കാരോത്ത് said...

വേണുവേട്ടന്റെ, ഞാന്‍ ആദ്യമായി വായിച്ച കഥ. വളരെ ഇഷ്ടപ്പെട്ടു, നല്ല അപ്പ്രോച്, നന്ദി, ഒരു നല്ല വായന തരപ്പെടുത് തന്നതിന്

22 October 2012 at 20:12
ഗൗരിനാഥന്‍ said...

കുറെ നാളുകള്‍ക്കു ശേഷമാണു ഒരു നല്ല മലയാളം കഥ വായിക്കുന്നതു..ഒരു പാടു കേട്ടുപഴകിയ സബ്ജക്റ്റ് ആണു, എന്നിട്ടും നിങ്ങളുടേ എഴുത്ത്‌ അതിനെ അതി മനോഹരമാക്കി, പുതുമ നല്‍കി, ഒരു സന്തോഷത്തോടെ നന്ദിയോടെ, ഈ നല്ലെഴുത്തിനായി വീണ്ടും വരും..

23 October 2012 at 13:22
ഒരു കുഞ്ഞുമയിൽപീലി said...

ഈ പ്രണയം ഹൃദയത്തിലേക്ക് അക്ഷരങ്ങളായ്‌ ഒഴുകിയപ്പോള്‍ ഒന്നേ ചിന്തിക്കുന്നുള്ളൂ ഈ പ്രണയത്തെ വായിക്കാന്‍ വൈകിയല്ലോ എന്ന് . നല്ല വായനക്ക് നല്ല പ്രണയത്തിനു ഒത്തിരി ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

23 October 2012 at 19:45
K@nn(())raan*خلي ولي said...

ഇന്ന് ഒരാള്‍ ചോദിച്ചു. വായിക്കാന്‍ സുഖമുള്ള ബ്ലോഗ്‌ ഏതെന്നു.
സുഖനൊമ്പരം നല്‍കുന്ന ബ്ലോഗ്‌ ഉണ്ടെന്നു പറഞ്ഞു ഈ ബ്ലോഗ്‌ കൊടുത്തു.
പുള്ളി ഹാപ്പി.
ഞാനും ഹാപ്പി.
ഇപ്പോള്‍ ഇതുവായിച്ച് വീണ്ടും ഹാപ്പി. അതായത് സുഖനൊമ്പരം എന്ന്.

24 October 2012 at 01:11
Admin said...

ഇഷ്ടമായി..
സഖകരെ..
ആശംസകള്‍...

20 November 2012 at 18:17
Unknown said...

വരാന്‍ വളരെ വൈകി.., വേണുവേട്ടന്റെ എഴുത്തിഷ്ടായി..,നല്ല കഥാപാത്രാവിഷ്കാരം..ഫോളോ ചെയ്തിട്ടുണ്ട്..

21 November 2012 at 02:33
kazhchakkaran said...

നവാസ്ക്ക പറഞ്ഞതു പോലെ തന്നെ. വരാൻ ഒരുപാട് വൈകി. വേണുവേട്ടന്റെ എഴുത്ത് മനോഹരം. കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നവന്റെ അഭിനന്ദനങ്ങൾ...

23 November 2012 at 17:51
ജന്മസുകൃതം said...

ആശംസകള്‍...

30 November 2012 at 19:00
തുമ്പി said...

ആകാംക്ഷാഭരിതമായി വായിച്ചു. ഭംഗിയുള്ള ഭാഷ.പ്രണയം പുതിയഭാവത്തില്‍ ഒട്ടും മടുപ്പുളവാക്കാതെ...

13 December 2012 at 14:58
asrus irumbuzhi said...

ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമാപണത്തോടെ....
കാരണം അടുത്ത സുഹൃത്തിനെ ആയിരിക്കും നാം പലപ്പോഴും
പരിപാടിയിലേക്ക് ക്ഷണിക്കാന്‍ മറക്കുന്നത് !

മനസ്സിന്റെ ആഴത്തില്‍ കഥാപാത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു..
അതാണ്‌ താങ്കളുടെ വിജയവും .
വളരെ മനോഹരമായി എഴുതീരിക്കുന്നു
ആശംസകളോടെ
അസ്രുസ്

15 December 2012 at 19:36
Dr Premakumaran Nair Malankot said...

നല്ല ഭാഷാപ്രയോഗം. ഭാവുകങ്ങള്‍. ഈ പാലക്കാട്ടുകാരന്റെ ആശംസകള്‍.

18 December 2012 at 21:59
MONALIZA said...

ഞാനും ഈ വഴി ആദ്യാ ,വന്നപ്പോ ഇഷ്ടായി നല്ല എഴുത്ത് .....ഇനീം വരാം ..

19 December 2012 at 02:19
സീത* said...

ആയിരത്തൊന്നു രാവുകളിലെ കഥകളിലൊന്നു വായിച്ചതു പോലെ...ലൈലാ-മജ്ജ്നുനെപ്പോലെ വായിച്ചു കഴിഞ്ഞിട്ടും പടിയിറങ്ങാതെ റഷീദും സൈനബയും മനസ്സില്‍ നിരഞ്ഞു നില്‍ക്കുന്നു...
ഇനിയും സ്നേഹം മരിക്കാത്ത മനസ്സുകള്‍ക്ക് ഈ കഥ സമര്‍പ്പിക്കാം

21 December 2012 at 18:03
Unknown said...

പട്ടി നജ്സാണു, പക്ഷേ അതിലും നജ്സുള്ള മനുഷ്യരും ഉണ്ടല്ലോ...

ആശംസകൾ വേണുവേട്ടാ..,

24 December 2012 at 00:25
Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് വേണുഭായിക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ

1 January 2013 at 03:29
Naseef U Areacode said...

റഷീദിന്റെയും സൈനബിന്റെയും സ്നേഹത്തിന്റെ കഥ വായിച്ചു,, വളരെ ഇഷ്ടപ്പെട്ടു...

ആശംസകൾ

12 February 2013 at 17:06
niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വരാന്‍ വളരെ വൈകി..നല്ല കഥാപാത്രാവിഷ്കാരം ആശംസകള്‍...

13 February 2013 at 15:26
Elayoden said...

വായിക്കാന്‍ വൈകിയ അതി മനോഹരമായ പ്രണയ കഥ. സൈനബക്ക് കൂട്ടായി വൈകിയാണെങ്കിലും റഷീദ് വന്നു. പിതാവിനില്ലാത്ത സ്നേഹം കാണിച്ച വളര്‍ത്തു നായ മുസാഫിര്‍. കഥ തുടക്കം മുതല്‍ ഒടുക്കം വരെ ഒരു നോവായി അനുഭവപ്പെടുന്നു,

ആശംസകളോടെ.

17 February 2013 at 22:13
അൻവർ തഴവാ said...

മനസ്സ് വല്ലാതെ പൊള്ളിച്ചതിനു നന്ദി പറയാമോ ?

28 May 2013 at 19:59
ശിഹാബ് മദാരി said...

ഇന്നാണ് അൻവരിയുടെ കമെന്റൊടെ ഇക്കഥ കണ്ടത് ... കൂടുതൽ പറയുന്നത് .അരൊചകമാവും ..നന്നായി ഇഷ്ടമായ കഥ .. ഒറ്റയിരിപ്പിൽ മുന്നോട്ട് ...ഉള്ളില ...തട്ടിച്ചു നന്ദി . ഒരു മോഹബ്ബത്ത് കിസ്സ കൂടി പടച്ചോന്റെ കൃപയാൽ പടക്കപ്പെട്ടിരിക്കുന്നു ... ചിച്ചിലെന്നും ... ചിലുചിലെന്നും ........

28 May 2013 at 20:10
Muralee Mukundan , ബിലാത്തിപട്ടണം said...

മാഷെ ദെവ്യട്യ്യാ....
പുതുതൊന്നും കാണാനില്ലല്ലോ..?!

23 July 2013 at 18:49
നളിനകുമാരി said...

ചന്ദനത്തിൽ കടഞ്ഞെടുത്ത ശിൽപം പോലെ മനോഹരമായ രചന.
അല്ലാതെ എന്ത് പറയാൻ...

24 October 2013 at 11:38
Noushad Thekkiniyath said...

അതി മനോഹരം ഈ പ്രണയം...മാംസ നിബദ്ധമല്ലാ രാഗം.....കഥയും,കഥാപാത്രങ്ങളും,സ്ഥലങ്ങളും എല്ലാം മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നു.....ആശംസകള്‍......

15 March 2014 at 22:02

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ►  2014 (1)
    • ►  January (1)
  • ►  2013 (1)
    • ►  March (1)
  • ▼  2012 (5)
    • ▼  September (1)
      • ജന്നത്തുല്‍ ഫിര്‍ദൌസ്
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ►  2011 (8)
    • ►  December (1)
    • ►  October (1)
    • ►  September (2)
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting