skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

January 10, 2014

ചേമ്പിലക്കുടയും തെക്കന്‍കാറ്റും


" ഹോ.. വല്ലാത്ത മഴ
ട്രെയിനുകള്‍ ഓടുന്നുവോ ആവോ ?
സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..."

അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട്ടുകള്‍ക്കൊപ്പമുയരുന്ന ഭാര്യയുടെ നീണ്ട വിളി കേട്ടാണ് അയാള്‍ ഉണര്‍ന്നത്.   കട്ടിലിനോട് ചേര്‍ന്ന് കിടന്ന ടീപ്പോയില്‍ വെച്ച ആവി പൊങ്ങുന്ന ചായയുമെടുത്ത് അയാള്‍ ഹാളിലേക്ക് നടന്നു.  പുറത്തു മഴ തിമിര്‍ത്തു പെയ്യുന്നു.  മഴയുടെ ആരവത്തെ മറികടന്ന് താഴെ ഗേറ്റില്‍ നിന്നും അമ്മമാരുടെ കലപില അയാളിലേക്ക് എത്തുന്നുണ്ട്.  ചൂടുള്ള ചായ ഒരു കവിള്‍ നുകര്‍ന്ന്  കര്‍ട്ടന്‍ വശങ്ങളിലേക്ക് വകഞ്ഞു മാറ്റി അയാള്‍ ജനല്‍ ഗ്ലാസ്‌ തുറന്നു താഴേക്ക്‌ നോക്കി. 

മറ്റു കുട്ടികളോടൊപ്പം മോളും അവിടെ തന്നെയുണ്ട്.  യൂണിഫോമിന് മുകളില്‍ ജാക്കറ്റും അതിനു മുകളില്‍ മഴക്കോട്ടുമണിഞ്ഞതു പോരാഞ്ഞ് കുടയും ചൂടി നിന്ന് മഴയെ വെല്ലു വിളിക്കയാണ് കുട്ടികള്‍.  മോള്‍ ഇടയ്ക്കിടെ തന്നെ നോക്കി ചിരിക്കുന്നുണ്ട്.  നേരം കഴിഞ്ഞും എത്താന്‍ വൈകുന്ന സ്കൂള്‍ ബസ്സിനെക്കുറിച്ചുള്ള പരാതികള്‍  പങ്കു വെക്കയാണ് അമ്മമാര്‍.    തുറന്ന ജനലിലൂടെ കാറ്റിനെ കൂട്ടുപിടിച്ച്  അകത്തെത്തുന്ന തൂവാനം അലോസരപ്പെടുത്തിയതിനാലാകാം ജനലിനോട് ചേര്‍ത്തിട്ട സോഫയില്‍ ഉറക്കത്തിലായിരുന്ന പൂച്ചയുണര്‍ന്നു അകത്തേക്ക് പോയി.  അവന്റെ ബാക്കിയുറക്കം സ്റ്റോര്‍ റൂമില്‍ അവനായി മാറ്റി വെച്ച കടലാസ്സു പെട്ടിയിലാകാം.

വല്ലാത്തൊരു മൂളലോടെ പെട്ടെന്ന് അതിക്രമിച്ചെത്തിയ തെക്കന്‍ കാറ്റ് കുട്ടികളുടെ കുടകള്‍ ആട്ടിയുലച്ചത് മതിവരാതെ ഒരു കുമ്പിള്‍  വെള്ളം  അയാള്‍ക്ക്‌ മേല്‍ തളിച്ചാണ് കടന്നു പോയത്.  ആര്‍ത്തു പെയ്യുന്ന മഴയില്‍ ഒരു നിഷേധിയെപ്പോലെ ഇടയ്ക്കിടെ കടന്നാക്രമിക്കുന്ന ഈ കാറ്റുമായി അയാള്‍ പണ്ടേ ചങ്ങാത്തത്തിലാണല്ലോ.  വീശിയടിച്ചു തിരികെപ്പോയ കാറ്റിനോടൊപ്പം  അയാളുടെ ഓര്‍മ്മകളും യാത്രയാവുകയാണ്.   നാല്‍പ്പതു വത്സരങ്ങള്‍ പുറകിലേക്ക്  ...

ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന മേഘഗര്‍ജ്ജനങ്ങള്‍ക്കൊപ്പം തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴ.  മുട്ടോളം തേങ്ങുന്ന ചെമ്മണ്‍പ്പാതയിലെ കലക്ക വെള്ളത്തിലൂടെ പ്രയാസപ്പെട്ട് പാദങ്ങള്‍ മുന്നോട്ടു വെച്ചു നടന്നു പോകുന്നൊരു ആറാംക്ലാസ്സുകാരന്‍.   പ്ലാസ്റ്റിക്ക് കവറിലാക്കി റബ്ബര്‍ കൊണ്ട് ബന്ധിച്ച പുസ്തകകെട്ട് ഒരു കൈ കൊണ്ട് ഷര്‍ട്ടിനടിയില്‍ മറച്ചു പിടിച്ച്‌ മറു കൈ കൊണ്ട് വലിയൊരു ചേമ്പില തലയ്ക്കു മീതെ കുടയായ്‌ പിടിച്ചാണ്  അവന്റെ നടത്തം.  വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ ഇടയ്ക്കിടെ പാഞ്ഞെത്തി തന്റെ ചേമ്പിലക്കുടയുടെ സംതുലനം തെറ്റിച്ചു മടങ്ങുന്ന ആ തെമ്മാടിക്കാറ്റിനോടുള്ള നീരസം അവന്റെ മുഖത്ത് വായിക്കാം.  തെക്ക് ദിശയില്‍ നിന്നും ശബ്ദമില്ലാതെ കടന്നു വന്നു ആവും വിധം ഉപദ്രവിച്ച് കളിയാക്കി ചിരിച്ചു മടങ്ങി പോകുന്ന  കാറ്റിന്റെ വികൃതിയില്‍ ഒട്ടു മുക്കാലും നനഞ്ഞു കുതിര്‍ന്ന അവന്റെ ചുണ്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.  സ്കൂളിലെത്താന്‍ ഇനി കാതങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.  പുറകില്‍ നിന്നൊരു കൈ തോളില്‍ പതിഞ്ഞപ്പോള്‍ ഒരു ഞെട്ടലോടെയാണവന്‍ തലയുയര്‍ത്തി നോക്കിയത്. ചിരിയാര്‍ന്ന മുഖത്തോടെ ഹെഡ്മാഷ്..

വളഞ്ഞകാലന്‍ കുടകീഴിലേക്ക് അവനെ പിടിച്ചു ചേര്‍ത്തു മാഷ്‌ ചോദിച്ചു.

"ആകെ നനഞ്ഞല്ലോ നീയ്‌ ?'

ഒരു കുട സ്വപ്നം കാണാന്‍ പോലും കഴിയാത്ത എന്നെപ്പോലൊരു ദരിദ്ര കര്‍ഷകന്റെ മകന് നനയാനല്ലേ കഴിയൂ മാഷേ.... എന്ന് മാഷോടൊപ്പം നടന്നകലുമ്പോള്‍ ആ കുഞ്ഞു മനസ്സന്നു മന്ത്രിച്ചിരിക്കണം.

അന്ന് സ്കൂള്‍ അസംബ്ലിയില്‍ മാഷിന്റെ സംസാരം ശ്രോതാക്കളെ മുഴുവന്‍  വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു.   ദരിദ്രകുടുംബങ്ങളില്‍ നിന്നും കുടയില്ലാതെ മഴ നനഞ്ഞെത്തുന്ന നമ്മുടെ വിദ്യാര്‍ഥികള്‍.  അവര്‍ മഴ നനയാതെ സ്കൂളില്‍ എത്താന്‍ എന്താണ് മാര്‍ഗ്ഗം?

ഒരു വേള എല്ലാരും മൌനമവലംബിച്ചു നിന്നു.  ഒടുവില്‍ പരിഹാരനിര്‍ദ്ദേശവും മാഷില്‍ നിന്ന് തന്നെ വന്നു. വില കുറഞ്ഞ പനയോല കൊണ്ടുണ്ടാക്കിയ തൊപ്പിക്കുട ധരിച്ച് നാളെ മുതല്‍ അവര്‍ സ്‌കൂളില്‍ വരട്ടെ.  അവരോടൊപ്പം നമുക്കും തൊപ്പിക്കുട ധരിച്ചെത്താം  എന്ന മാഷിന്റെ വാക്കുകള്‍ കേട്ട് കുട്ടികളും അധ്യാപകരും കാതടപ്പിക്കും വിധം കയ്യടിച്ചപ്പോള്‍ അവന്റെ മനസ്സില്‍ തോഴുത്തിനോട് ചേര്‍ന്ന ചായ്പ്പില്‍ എട്ടനുപെക്ഷിച്ച വക്ക് കീറിയ തൊപ്പിക്കുട നിറയുകയായിരുന്നു.  തന്റെ ചേമ്പില കുടയുടെ സ്ഥാനം തെറ്റിച്ചു കാലവര്‍ഷത്തില്‍ കുതിര്‍ത്തെടുത്തു സ്കൂളിനെ വലിയൊരു വിപ്ലവത്തിലേക്ക് വഴിനടത്തിയ തെക്കന്‍ കാറ്റിന്റെ വികൃതികളെ ആ നിമിഷം മുതല്‍  അവന്‍ ഇഷ്ട്ടപെട്ടു തുടങ്ങി.

"പെരിങ്ങോട് ഹൈസ്കൂളില്‍ തൊപ്പിക്കുട വിപ്ലവം "

ഈ മഹാ സംഭവത്തോടെ പെരിങ്ങോട് എന്ന പാലക്കാടന്‍ ഗ്രാമവും,  അവിടത്തെ ഹൈസ്കൂളും അതിന്റെ സാരഥിയായ പ്രധാനാദ്ധ്യാപകന്‍ ശ്രീ കെ എം ശങ്കരന്‍ നമ്പൂതിരിപ്പാടും മാധ്യമങ്ങളില്‍ ഇടം നേടുകയായിരുന്നു.  പിറ്റേ ദിവസം ഏതോ പത്രത്തിന് വേണ്ടി നടത്തിയ ഫോട്ടോ സെഷനില്‍  തൊപ്പിക്കുട ധരിച്ചു അണി നിരന്ന കുട്ടികള്‍ക്കിടയില്‍ മാഷിനരികുപ്പറ്റി നിന്ന ആ ദരിദ്ര ബാലന്റെ  ലവണ ജലം നിറഞ്ഞ കണ്‍കളിലെ തിളക്കം മാഷ്‌ കണ്ടുവോ ആവോ?

നനുത്ത കൈകളാല്‍ താടിപിടിച്ചുയര്‍ത്തി  നിങ്ങള്‍ കരയുകയാണോ എന്ന ഭാര്യയുടെ ചോദ്യം കേട്ടാണ് അയാള്‍ ഓര്‍മ്മകളില്‍ നിന്നും തിരികെയെത്തിയത്.   ഗേറ്റിനപ്പുറം മഴമറയില്‍ ലയിച്ചില്ലാതാവുന്ന സ്കൂള്‍ ബസ്സിന്റെ പിന്‍ഭാഗം അയാള്‍ക്ക്‌ അവ്യക്തമായി കാണാം. അമ്മമാരുടെ കലപിലകള്‍ പലയിടങ്ങളായി ചിന്നി ചിതറി നേര്‍ത്തുകഴിഞ്ഞിരിക്കുന്നു.  ജനല്‍ ഗ്രില്ലിലെ ചട്ടിയില്‍ ആടിയുലയുന്ന തുളസിയുടെ ശാഖികള്‍ കണ്ണീരൊപ്പാനെന്നോണം  അയാളുടെ കണ്‍കളിലേക്ക്  ചായുന്നുണ്ട്. 

ഏയ്‌ .... അത് സന്തോഷാശ്രുവല്ലേ  ....

നേരിയ പുഞ്ചിരിയോടെ തുളസിച്ചെടിയില്‍ കയ്യോടിച്ച് ജനല്‍ ഗ്ലാസ്‌ വലിച്ചടച്ചയാള്‍ തിരികെ നടക്കുമ്പോള്‍  ജനലിനു പുറത്ത്  തെക്കന്‍ കാറ്റിന്റെ  നിര്‍ത്താതെയുള്ള ചൂളം വിളി അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു.  
                                                     

പെരിങ്ങോട് ഹൈസ്കൂളിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ഓര്‍മ്മകളില്‍ ഇതള്‍ വിരിഞ്ഞ ഒരു കൊച്ചനുഭവമാണ് മുകളില്‍ എഴുതിയത്.  ഇത്തരം ആയിരക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമായ നിരവധി അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നെഞ്ചേറ്റുന്ന ഒരു പ്രധാനാദ്ധ്യാപകന്‍.  അദ്ദേഹത്തെക്കുറിച്ചും അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തു വെച്ച പെരിങ്ങോട് സ്കൂളിനെക്കുറിച്ചും  ആദരപൂര്‍വ്വം ചിലത് കുറിക്കട്ടെ.

വിദ്യാഭ്യാസം വരേണ്യ വര്‍ഗ്ഗത്തിന്റെ മാത്രം അവകാശമായി കരുതിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അന്യ ഗ്രാമങ്ങളെപ്പോലെ തന്നെ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമായ കുടിപള്ളിക്കൂടം അഥവാ ആശാന്‍ പള്ളിക്കൂടം മാത്രമായിരുന്നു പെരിങ്ങോട് ഗ്രാമത്തിലെ സാധാരണ ജനതയുടെയും  വിദ്യാഭ്യാസത്തിന്റെ ആശ്രയ കേന്ദ്രം.  അരീക്കര വളപ്പില്‍ എന്ന എഴുത്തച്ചന്‍ കുടുംബക്കാര്‍ ആയിരുന്നു ഇത്തരമൊരു കുടിപള്ളികൂടം നടത്തിയിരുന്നത്.  

നാടിന്റെ നെടു നായകത്വം വഹിക്കാന്‍ പ്രാപ്തിയുള്ളവരായ പൂമുള്ളിമനയിലെ അന്നത്തെ കാരണവര്‍ ശ്രീ നാരായണന്‍ നമ്പൂതിരിപ്പാട്‌ ആണ് മേല്‍പ്പറഞ്ഞ കുടിപള്ളിക്കൂടം ഏറ്റെടുത്ത് ഒരു ലോവര്‍ പ്രൈമറി വിദ്യാലയം 1912 ല്‍ സ്ഥാപിച്ചത്.  എണ്‍പതോളം കുട്ടികളും നാല് അദ്ധ്യാപകരുമായി സ്ഥാപിതമായ വിദ്യാലയം 1930 ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയും 1962 ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു.  2012 ല്‍ ശതാബ്ദി ആഘോഷിച്ച ഈ അക്ഷര മുത്തശ്ശി ഇന്നൊരു ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ആണ്.

                                                         
                                                  പെരിങ്ങോട്  എല്‍ പി സ്കൂള്‍

                                                   
കഴിഞ്ഞ കൊല്ലം നടത്തിയ ഹരിത വിദ്യാലയങ്ങളുടെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പന്ത്രാണ്ടാമത്തെതും പ്രൈമറി വിദ്യാലയങ്ങളില്‍ ആദ്യ ഹരിത വിദ്യാലയവുമായി  പെരിങ്ങോട് പ്രൈമറി സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു.


                                                          പെരിങ്ങോട് ഹൈസ്കൂള്‍  
                                           
നൂറ്റാണ്ടിന്റെ  പകുതിയില്‍ ഈ വിദ്യാലയത്തിന്റെ സാരഥ്യം ഏറ്റെടുത്തു കഴിഞ്ഞ് തുടര്‍ വര്‍ഷങ്ങളില്‍  ശ്രി കെ എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌ കൈവരിച്ച നേട്ടങ്ങള്‍ നിരവധിയുണ്ടെങ്കിലും എടുത്തു പറയേണ്ടത് അദ്ദേഹം മുന്‍ കയ്യെടുത്തു നടപ്പിലാക്കിയ പഞ്ചവാദ്യ പരിശീലനം തന്നെയാണ്.  മലയാളം പണ്ഡിറ്റ്‌ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഞങ്ങളുടെ മലയാളം അദ്ധ്യാപകന്‍ ശ്രീ ഗോപാലന്‍ നായരുടെ മേല്‍നോട്ടത്തില്‍ പരിശീലനം നേടിയ കുട്ടികള്‍ തുടര്‍ച്ചയായി മുപ്പത്തി ഏഴു വര്‍ഷമാണ് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനമലങ്കരിച്ചത്.



വര്‍ഷങ്ങള്‍ക്കു ശേഷം പെരിങ്ങോട് സ്കൂളില്‍ നിന്നും പരിശീലനം നേടിയ വാദ്യ കലാകാരന്മാര്‍ ഒന്നിച്ചപ്പോള്‍ അതൊരു റെക്കോര്‍ഡ്‌ ആയി മാറുകയായിരുന്നു.  മൂന്നര മണിക്കൂറോളം അവരൊന്നിച്ചു കൊട്ടി കയറിയത് ലിംകാ ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌സിലേക്ക്.





നേട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും സാധാരണക്കാരില്‍  സാധാരണക്കാരനായ ഞങ്ങളുടെ മാഷ്‌ അഹങ്കാരം തൊട്ടു തീണ്ടാത്ത വ്യക്തിത്വത്തിനുടമയാണ്.  ജീവിത സായന്തനത്തില്‍ എത്തി നില്‍ക്കുമ്പോഴും തന്റെ തട്ടകമായ വിദ്യാലയത്തിന്റെ മുഖ്യ പരിപാടികള്‍ക്കെല്ലാം കാര്‍മ്മികത്വം വഹിക്കാന്‍ ഊര്‍ജ്ജസ്വലനായി ഇന്നും ഓടിയണയുന്ന ഞങ്ങളുടെ വന്ദ്യ ഗുരുനാഥനെ കുറിച്ചെഴുതാന്‍ അദ്ദേഹത്തിന്റെ ആയിരക്കണക്കായ ശിഷ്യസമ്പത്തില്‍ ഒരാളായ എനിക്ക് ഈ ഇടം തികയുമെന്നു തോന്നുന്നില്ല.  മനസ്സുകൊണ്ടാ പാദങ്ങളില്‍ വീണു നമസ്കരിച്ചു ഞാന്‍ മന്ത്രിക്കട്ടെ...... മാഷേ പ്രണാമം !!


                                      ശ്രീ കെ എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌  (പഴയകാല ചിത്രം)

 
                                          



                                                       മാഷ്‌ ... ഇന്നത്തെ ചിത്രം
                                               
പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 18:29 77 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
Newer Posts Older Posts Home
Subscribe to: Posts (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ▼  2014 (1)
    • ▼  January (1)
      • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
  • ►  2013 (1)
    • ►  March (1)
  • ►  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ►  2011 (8)
    • ►  December (1)
    • ►  October (1)
    • ►  September (2)
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting