skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

March 15, 2012

നേത്താവലിയിലെ കാറ്റ്



ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണുകള്‍ക്ക് തിളക്കം നല്‍കി ആ വെളിച്ചം മറഞ്ഞപ്പോള്‍ പിറകെ  ഒരു മേഘഗര്‍ജനം ഭൂമിയില്‍ വീണു ചിതറി.  ആ ശബ്ദമുയര്‍ത്തിയ ഭീതിയില്‍ അലമുറയിട്ടു കരയുകയാണ് തേജ.  പത്തു വയസ്സുകാരന്‍ രാജു  കൊച്ച്ചനിയത്തിയെ മുറുകെ പുണര്‍ന്ന് ആശ്വസിപ്പിക്കുന്നുണ്ട്.  വെള്ളക്കെട്ടുകള്‍ക്ക് നടുവിലെ മണ്‍തിട്ടകളില്‍ ഉയര്‍ത്തിയ പ്ലാസ്റ്റിക് കൂടാരങ്ങളിലെ വിളക്കിന്‍ നാളങ്ങള്‍ കാറ്റിന്റെ കുസൃതിയില്‍ അണയണോ അതോ തുടര്‍ന്ന് കത്തണോ എന്ന ആശങ്കയില്‍ ആണ്.

വക്കു ചളുങ്ങിയ വട്ടപാത്രത്തില്‍ രണ്ടു പിടി *ആട്ടയില്‍ ഉപ്പു ചേര്‍ത്തു കുഴക്കുകയാണ് ഗുഞ്ഞ്ജന്‍.
കല്ലടുപ്പിനു മുകളിലെ ചപ്പാത്തി തവക്കടിയില്‍ പുകയുന്ന **കൊയില കുത്തി ഇളക്കി ഊതി കൊണ്ടിരിക്കേകൊടും തണുപ്പിലും താന്‍ വല്ലാതെ വിയര്‍ക്കുന്നുവോ എന്നവള്‍ സംശയിച്ചു.  കൂട്ടുകാരന്‍ പൂച്ചയുടെ കഴുത്തില്‍ ഒരു ചുവപ്പ് നാട കെട്ടുകയാണ് രാജു.   ഇടയ്ക്കിടെ വിശക്കുന്നു എന്നവന്‍ അമ്മയെ ഓര്‍മിപ്പിക്കുന്നുണ്ട്. ചൂട് പിടിച്ച തവക്ക് മുകളില്‍ ചപ്പാത്തി വേവാനിട്ട് പുറത്തു മഴ കനക്കുന്നത് നോക്കി ഗുന്ജ്ജനിരുന്നു.  അടുപ്പിലെ കൊയിലയോടൊപ്പം അവളുടെ  മനസ്സും പഴുത്തു ചുവക്കയാണ് എന്നവള്‍ക്ക് തോന്നി.

മൂലയ്ക്ക് മാറ്റിയിട്ട വൃത്തികെട്ട ഭാണ്ഡം പോലെ ചുരുണ്ട് കിടക്കയാണ് ഭോല.  തെരുവ് സര്‍ക്കസ്സിനു
മുന്നോടിയായി മുഴക്കുന്ന ഡോളക്ക് നാദത്തെ അനുസ്മരിപ്പിക്കും വിധം അയാള്‍ തീവ്രമായി ചുമച്ചു
കൊണ്ടിരുന്നു. അയാള്‍ക്ക്‌ അസുഖം കൂടുതലാണ്.  കടുത്ത പനിയും ചുമയും അയാളെ സംസാരിക്കാന്‍ പോലും ശേഷിയില്ലാത്ത വിധം തളര്‍ത്തിയിട്ടുണ്ട്.  ഭക്ഷണം വെറും വെള്ളം മാത്രമാക്കി ശ്വാസം നില നില്‍ക്കുന്ന അസ്ഥിപന്ജരമായി അയാള്‍ ചുരുങ്ങിയിരിക്കുന്നു.

നാളെ ബാസന്തിയെ കണ്ട് അല്‍പ്പം പണം ചോദിക്കാം .  അവള്‍ പിഴയാണെന്ന് എല്ലാരും പറയുന്നു.  ഇല്ലായ്മയില്‍ സഹായിക്കുന്ന അവളുടെ പിന്നാമ്പുറ കഥകള്‍ താന്‍ എന്തിനറിയണം?  ഭോലയെ വൈദ്യനെ കാണിക്കാതെ വയ്യ.  മക്കള്‍ക്ക്‌ റൊട്ടി കൊടുത്ത് ഭര്‍ത്താവിന്റെ ചുണ്ടിലേക്ക്‌ ചൂടാറിയ കാപ്പി പകര്‍ന്നു നല്‍കവേ പുറത്തു മരിച്ചു കിടന്ന ഇരുളിന്റെ മുഖത്തേക്ക് മിന്നല്‍ വീണ്ടും വെളിച്ചമെറിഞ്ഞു കൊണ്ടിരുന്നു.  തളം കെട്ടിയ നിശബ്ദത ഭഞ്ജിച്ചു മഴ കൂരക്കു മുകളിലെ പ്ലാസ്റിക് പാളിയില്‍ തീര്‍ക്കുന്ന ചന്നം പിന്നം ശബ്ദം വേറിട്ട്‌ കേള്‍ക്കാം.  നേത്താവലി എന്ന ഈ ഗ്രാമത്തില്‍ ഊര് തെണ്ടികളായ തങ്ങള്‍ തമ്പടിച്ചിട്ട് മാസങ്ങള്‍ ആയെന്നവളോര്‍ത്തു.  അസ്വാസ്ഥ്യം കൂടും വിധമുള്ള ഭോലയുടെ ചുമ അവളുടെ കണ്‍കളില്‍ കയറാന്‍ വെമ്പുന്ന നിദ്രയെ ആട്ടിയകറ്റുകയാണ്.  ഈ രാത്രി ഒന്ന്  വേഗത്തില്‍ അവസാനിച്ചെങ്കില്‍ എന്നവള്‍ ആശിച്ചു.

നേരം നന്നായി വെളുക്കുന്നതിനു മുന്‍പ് തന്നെ അവള്‍ ബാസന്തിയുടെ കൂടാരത്തിലെത്തി.
" ഭോലക്ക് വയ്യ ... കടുത്ത ജ്വരം "
കിതച്ചു കൊണ്ടാണവള്‍ അതത്രയും പറഞ്ഞു തീര്‍ത്തത്.
"വൈദ്യനെ കാണിച്ചില്ലേ ?" ബാസന്തി തിരക്കി ...
"കുടിയില്‍ ആട്ട വാങ്ങാന്‍ കാശില്ല"
അവളുടെ കണ്ണുകളിലെ നനവ്‌ പതുക്കെ കവിളുകളില്‍  പടരുന്നത്‌ ബാസന്തി കണ്ടു.
"നീ കരയാതെ  ... ആത്മാറാമിന്റെ തള്ള് വണ്ടിയില്‍ നമ്മുക്കോനെ വൈദ്യന്റെ അടുത്തു കൊണ്ടുവാം "

ഒരു പക്ഷി തൂവല്‍ തൂക്കിയെടുക്കും പോലെ ഭോലയുടെ ശരീരം കൈത്തണ്ടയില്‍ കോരി വണ്ടിയില്‍
കിടത്തിയപ്പോള്‍ ആത്മാറാമിന്റെ കൈകള്‍ പോള്ളിയിരുന്നു.
"കടുത്ത ജ്വരം ... ആവതില്ല .. വെക്കം  പോകാം "
കുറച്ചു പുകയില കറുത്ത പല്ലിനും ചുണ്ടിനും ഇടയില്‍ തിരുകി അയാള്‍ വണ്ടി വലിക്കാന്‍ തുടങ്ങി.
ഗ്രാമപാതയിലൂടെ നീങ്ങുന്ന കൈവണ്ടിക്ക് പുറകെ കണ്ണീരാല്‍ കുതിര്‍ന്ന  മുഖവുമായി ബാസന്തിക്കൊപ്പം ഗുഞ്ഞ്ജന്‍ നടന്നു.

സര്‍ക്കാര്‍ വൈദ്യരുടെ ആശുപത്രി മുറ്റത്ത്‌ വണ്ടി നിര്‍ത്തി കൂടി നിന്ന രോഗികളോടായി ആത്മാരാം
പറഞ്ഞു.
"കടുത്ത ജ്വരം ... ആവതില്ല .. വെക്കം വൈദ്യരെ കാട്ടണം"
രോഗികള്‍ മാറി കൊടുത്ത വഴിയിലൂടെ ഭോലയെ കൈകളിലെടുത്ത് അയാള്‍ അകത്തേക്ക് നടന്നു.

വൈദ്യരെ കണ്ടു വന്ന ബാസന്തി ഗുന്ജ്ജനെ ആശുപത്രി മുറ്റത്തെ ഒഴിഞ്ഞ കോണിലേക്ക് വിളിച്ചു.
"ക്ഷയമാ .. മൂര്‍ചിചിരിക്കണ് ... തുപ്പണതും തൂറണതും ഒക്കെ നോക്കീം കണ്ടും വേണം ..
യ്യും കുട്ട്യോളും അടുത്തു എട പഴകണ്ട ... പട്ടണത്തില്‍ കൊണ്ടോണം ന്ന പറേണത്...
ജ്വരം കുറയാന്‍ മരുന്ന് തന്നിട്ടുണ്ട് "

ബാസന്തിയുടെ വാകുകള്‍ക്ക് ഗുന്ജ്ജന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും സൃഷ്ടിക്കാനായില്ല.
എങ്കിലും ആ മിഴികള്‍ പെയ്തു കൊണ്ടിരുന്നു .
മടക്ക യാത്രയില്‍ ബാസന്തി പറഞ്ഞു
"അന്നേ കാണാന്‍ ചേലുണ്ട് ... ഇക്ക് തരനതിലും പത്തുറുപ്പിക കൂടുതല്‍ തരാന്‍ ആളും ണ്ട് ... അന്ന്
യ്യ് ശീലാവത്യാര്‍ന്നു ..
ഇപ്പഴും ചോയിക്കാ .. ഇങ്ങനെ പട്ടിണി കിടന്നു ദീനം വന്നു മരിക്കണാ?"

"എന്നാലും ബാസന്ത്യേ.. അന്റെ കയുത്തില്‍ കുങ്കന്‍ കെട്ടിയ ചരടില്ലേ ?"
ഗുന്ജ്ജന്റെ മറുചോദ്യം കേട്ടതും ബാസന്തിയുടെ ക്രോധമുയര്‍ന്നു.

ഫൂ... വായില്‍ നിറഞ്ഞ മുറുക്കാന്‍ ദ്രാവകം നീട്ടി തുപ്പി ബാസന്തി പറഞ്ഞു ...
"കുങ്കന്റെ ചരട് ... ഒനാണു  എന്നെ ആദ്യം വിറ്റു കാശ് വാങ്ങീത് "   അതൊരട്ടഹാസമായി ഗുഞ്ഞ്ജന് തോന്നി.

" മാനം പോയോള്‍ക്ക് പിന്നെന്തു മാനക്കെട് ?
അനക്കറിയോ ...  നാട്ടിലെ എല്ലാ സെട്ടുമാര്ടെം മുന്നില്‍ ബാസന്തി കൈ നീട്ടിട്ടിണ്ട് .. ഒരു
ചായ കാശിന്‌..  കയ്യിലെ അമ്പത് പൈസാ തന്നു എന്പതു വയസ്സാരന്‍ നോക്കനത് നമ്മടെ മാറിലും  ചന്തീലും...."

"കാഴ്ച കോലം പോലെ നാട് മുഴോന്‍ തെണ്ടി നടന്നു പാതിരക്ക് പൈപ്പ് വെള്ളം കുടിച്ചു ഉറങ്ങാതെ
കയിഞ്ഞ ആ കാലം ഇക്കിനി വേണ്ട...   ഇപ്പം ബാസന്തിക്ക് എല്ലാണ്ട്... കാശിന്‌ കാശ് ...
ഹോട്ടല് തീറ്റ .. സില്‍മാ ... അങ്ങനെ എല്ലാം.  ഇരുട്ടിയാല്‍ കവലേലെ റിക്ഷക്ക്‌ ഉള്ളില്‍ അയ്യഞ്ചു മിനുട്ട് കയറി  ഇറങ്ങും .. നോട്ടുകളാ കയ്യില്‍ വരാ ..  അന്നോട്‌ പറാന്‍ വയ്യ  .. ഇയ്യ് കവലയില്‍ കുത്തി മറഞ്ഞ് കുട്ട്യോള്‍ക്ക് വല്ലോം വാങ്ങിചോടക്ക്  "

ബാസന്തിയുടെ മുഖത്ത് ഒരു യുദ്ധ വിജയത്തിന്റെ സംതൃപ്തി ഗുഞ്ഞ്ജന്  ദര്‍ശിക്കാനായി !!
ആ തള്ള് വണ്ടിക്കൊപ്പം അവരും മുന്നോട്ടു ചലിക്കുകയാണ് ..

ചുമക്കാന്‍ ശക്ത്തി ഇല്ലാഞ്ഞാകാം ഭോലയില്‍ നിന്നും നേരിയ ഞരക്കങ്ങള്‍ മാത്രമേ പുറത്തു വരുന്നുള്ളൂ . കത്തുന്ന വിറകു കൊള്ളി കയ്യിലെടുക്കും പോലെയാണ് അത്മാറാം ഭോലയെ കൂടാരത്തിലെക്കെടുത്തു കിടത്തിയത്‌ .  ഏത് നിമിഷവും ഇവന്റെ അന്ത്യമായേക്കാം എന്നാവും അന്നേരം   അയാള്‍ ചിന്തിച്ചത്.

"വൈദ്യന്‍ തന്ന ഗുളിക കൊട് ..... ഓന്‍ വല്ലാതെ വെറക്കിണ് " ... അല്‍പ്പം പുകയില കൂടി
വായില്‍ ഇട്ടു ആത്മാറാം  ഗുന്ജ്ജനോട് പറഞ്ഞു..

ഭോലക്ക് ഗുളിക കൊടുത്ത് സര്‍ക്കസ് സാമഗ്രികളെടുത്തു കവലയിലെക്കിറങ്ങും മുന്‍പ് ഗുഞ്ഞ്ജന്‍ അയാളെ ഒന്ന് കൂടി നോക്കി.  കണ്‍ തുറന്ന് അവളെ യാത്രയയക്കാന്‍ പോലും  അശക്തനാണയാള്‍.    മുഷിഞ്ഞ പുതപ്പു നിവര്‍ത്തി അയാളെ മൂടുമ്പോള്‍ വിണ്ടു കീറിയ അയാളുടെ ചുണ്ടുകളില്‍ ഈച്ചകള്‍  പാറുന്നതവള്‍   ശ്രദ്ധിച്ചു.

വലതു കയ്യില്‍ നെഞ്ചോട്‌ ചേര്‍ത്തു  പിടിച്ച പൂച്ചയും ഇടതു  തോളില്‍ തൂങ്ങുന്ന ഡോളക്കുമായി മഴ
വെള്ള ചാലുകള്‍ വീണ പാതയിലൂടെ നേത്താവലി കവലയിലേക്കു നടക്കയാണ് രാജു.
ഡോളക്കിന്റെ വലുപ്പ കൂടുതല്‍ മൂലം അവന്‍ ഒരു വശം ചെരിഞ്ഞാണ്‌ നടക്കുന്നത് .  റോഡില്‍ കിടന്ന തകര പാട്ട തട്ടി തെറിപ്പിച്ചാണ് അവന്റെ നടത്തം.   തലയിലെ ചാക്ക് കെട്ടും
തോളിലെ മുഷിഞ്ഞ മാറാപ്പിലെ തേജയെയും ചുമന്നു ഗുഞ്ഞ്ജന്‍ അവനെ അനുഗമിക്കുന്നുണ്ട് .  ഓരോ തവണയും ഇരട്ടി ആവേശത്തോടെ ആ പാഴ് വസ്തു തട്ടി തെറിപ്പിക്കുന്ന രാജുവില്‍  പതിവിനു
വിപരീതമായ എന്തോ അസാധാരണത്വം അവള്‍ ദര്‍ശിച്ചു  . അവനു വിശക്കുന്നുണ്ടാകാം....

അതിജീവനത്തിന്റെ വികൃത മുഖത്തേക്കുള്ള കടുത്ത പ്രഹരങ്ങളായി ഗുഞ്ഞ്ജന്‍ ആ കുഞ്ഞു കാലിളക്കങ്ങളെ വായിച്ചെടുത്തു.  കത്തുന്ന വിശപ്പിനോടുള്ള അവന്റെ പ്രതിഷേധം ഡോളക്കില്‍ അടിച്ചു തീര്‍ത്തു കവലയില്‍ ആളെ  കൂട്ടുകയാണവനിപ്പോള്‍ .

കണ്ടു മറന്ന മേയ്യാട്ടങ്ങളില്‍ പുതുമ പോരാഞ്ഞാകാം  ഏറെ നേരത്തെ ഗുന്ജന്റെ കസര്‍ത്തിനു ശേഷവും ഡോളക്കിനു മുന്നില്‍ വെച്ച പാത്രത്തില്‍ നാണയമൊന്നും  വീണില്ല. നെറ്റിയിലെ വിയര്‍പ്പു തുടച്ചു മാറ്റി  മണ്ണില്‍ കളിക്കുന്ന തേജയെ മടിയില്‍ വെച്ചു വേവലാതി പൂണ്ട്  അവള്‍
രാജുവിനരികിലിരുന്നു.  അവന്റെ കുഞ്ഞു കൈകള്‍ തളര്‍ന്നു തുടങ്ങി  എന്നറിയിക്കും വിധം ഡോളക്ക് നാദം നേര്‍ത്തിരിക്കുന്നു.

പടിഞ്ഞാറ് ചുവക്കാന്‍ തുടങ്ങി.  നിരാശ പേറുന്ന മനസ്സുമായി അവള്‍ നാത്തു സേട്ടിന്റെ കടക്കു മുന്നിലേക്ക്‌ നടന്നു. തലയിലെ ഗാന്ധി തൊപ്പി നേരെ വെച്ച് സേട്ട് ഗുന്ജ്ജനെ  തറപ്പിച്ചൊന്നു നോക്കി.  എന്നിട്ട് മുന്നോട്ടു പോകാന്‍ കൈ കൊണ്ട് ആംഗ്യം നല്‍കി.  അത് കാണാത്ത മട്ടില്‍  അവിടെ തന്നെ നിന്ന് അവള്‍ പതിഞ്ഞ സ്വരത്തില്‍ യാചിച്ചു.

"സേട്ട് ... എനിക്കൊരു കാല്‍ക്കിലോ ആട്ട തരൂ ... കാശ് ഞാന്‍ നാളെ കളിച്ചു കിട്ടിയാല്‍
തരാം "

ഒരു പൊട്ടി ചിരിയായിരുന്നു അതിനുള്ള മറുപടി!!.

"നീ കുറെ കളിക്കും ... ഈ നേത്താവലിയില്‍ ആര്‍ക്കു കാണണം നിന്റെ കളി?
നിങ്ങള്‍ക്കീ ജന്മം  ദൈവം വിധിച്ചത് പട്ടിണിയാണ് ... നിനക്ക് ആട്ട തന്ന്  പട്ടിണി മാറ്റി
ഞാന്‍ ദൈവ ഹിതത്തിനെതിരായി പ്രവത്തിച്ചു കൂടാ ....
എനിക്ക് ദൈവ ശിക്ഷ ലഭിക്കും ."

സേട്ടിന്റെ  തത്വ ശാസ്ത്രം  താള ബോധമില്ലാത്ത ഏതോ വാദ്യക്കാരന്റെ പെരുമ്പറവാദനം പോലെ അവളുടെ കാതുകളില്‍ മുഴങ്ങവേ ശരീരമാകെ വിറകൊള്ളുന്നത്‌ അവള്‍ അറിഞ്ഞു.   കണ്ണുകളെ ഇരുള്‍ മൂടാന്‍ തുടങ്ങി .  ആ ഇരുളില്‍ നിന്നും വെള്ളകെട്ടിന് നടുവിലെ കൂടാരം തെളിഞ്ഞു വരുന്നു .

ചലനമറ്റു കിടക്കയാണ് ഭോല അതിനുള്ളില്‍ .  കൂടാരത്തിന് മുകളില്‍ തത്തി കളിച്ചിരുന്ന കാറ്റ്
പെട്ടന്നൊരു സംഹാരഭാവം കൈകൊണ്ട് കൂടാരത്തിന്റെ  മുകളെടുക്കുന്നു.
കാറ്റിന്റെ താണ്ഡവം നിലയ്ക്കുന്നില്ല. ഭോലയുടെ ശരീരത്തില്‍ നിന്ന്  മുഷിഞ്ഞ പുതപ്പു തട്ടി
പറിക്കയാണ്  കാറ്റ്.  നഗ്നമായ ആ അസ്ഥിപന്ജ്ജരത്തിന്റെ മാറ് പിളര്‍ന്നു
ജീവന്റെ പക്ഷി  മേല്‍ഭാഗം തുറന്ന  കൂടാരത്തില്‍ നിന്ന് വിഹായസ്സിലേക്ക് പറന്നകലുന്നത്  അവള്‍ മനസ്സില്‍ കണ്ടു.  ആ മുഖം ഈച്ചകള്‍ പൊതിഞ്ഞു വികൃതമാക്കിയിരിക്കുന്നു.  ചെവികള്‍ രണ്ടിലും കൈചേര്‍ത്ത്‌ അവളലറി വിളിച്ചു

" ഭോലാ ..."

അവളുടെ ദീന നാദം നേത്താവലി കവലയില്‍ അലിഞ്ഞലിഞ്ഞില്ലാതായി.
അവള്‍ കിതക്കയാണ്.

ഒരു  ദീര്‍ഘ നിശ്വാസത്തിനു ശേഷം ഏതോ ഭ്രാന്തമായ ഒരാവേശം അവളെ  മുന്നോട്ടു നയിച്ചു.  ആ പദ ചലനങ്ങള്‍ക്കൊപ്പം അവളുടെ ചുണ്ടുകളും ചലിച്ചു കൊണ്ടിരുന്നു.

 "ഞങ്ങള്‍ക്കും ജീവിക്കണം ... ഒരു നേരമെങ്കിലും റൊട്ടി കഴിച്ച്  .....
ഞങ്ങള്‍ക്കും ജീവിക്കണം "

പകലിന്റെ നിറം വല്ലാതെ മങ്ങി കഴിഞ്ഞു.  ക്ഷീണിച്ച കണ്ണുകളാല്‍ ചുറ്റിലും അമ്മയെ തിരയുകയാണ് രാജു. ഒടുവില്‍ അവന്‍ അമ്മയെ കണ്ടെത്തി.  റോഡരികില്‍  നിര്‍ത്തിയിട്ട റിക്ഷയില്‍ ചാരി നിന്ന്  നിഴല്‍ രൂപങ്ങളോട് വില പറയുകയാണവള്‍ !
ഇരുളിന്  കനമേറുമ്പോള്‍ പങ്കിട്ടു നല്‍കാനുള്ള അവളുടെ  മാംസത്തിന്റെ വില !!

രാജുവിന്റെ തളര്‍ന്ന കൈകള്‍ തീര്‍ക്കുന്ന ഡോളക്ക് നാദം അപ്പോഴും  ഒരു തേങ്ങലായ്
നേത്താവലിയിലെ കവലയില്‍ മുഴങ്ങി കൊണ്ടിരുന്നു.


* ആട്ട ... ധാന്യ മാവ്‌
** കൊയില ... കല്‍ക്കരി 





പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 15:44 112 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
ലേബലുകള്‍: കഥ

March 02, 2012

മോന്തികൂട്ടം

ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബന്ധിപ്പിക്കുന്ന മണ്‍പാത. പാതയ്ക്ക് കുറുകെ ഒഴുകുന്ന തോടും പാതയും ചേര്‍ന്ന് പാടത്തിനു നടുവില്‍ ഒരു അധിക ചിന്ഹം അടയാളപ്പെടുത്തുന്നു.

തോടിനെ പാത മറി കടക്കുന്നിടത്ത് തീര്‍ത്ത കോണ്‍ക്രീറ്റ് പാലത്തിന്റെ വശങ്ങളിലെ  സിമന്റ് തിണ്ണകളില്‍ ആണ് "മോന്തികൂട്ടം" കൂടുന്നത് !

ഗ്രാമത്തിലെ ഇളമുറക്കാരായ ഞങ്ങള്‍ നാലഞ്ചു പേര്‍ മോന്തിക്ക്‌ അതായത് സന്ധ്യക്ക്‌ ഈ പാലത്തില്‍ നടത്തുന്ന സമാഗമത്തെയാണ് മോന്തികൂട്ടം എന്നറിയപ്പെടുന്നത്.

വടക്കെകരക്കാരായ ഞാനും, സുബ്രന്‍ എന്ന സുബ്രമണ്യന്‍ , സുലൈമാന്‍  തുടങ്ങിയവരും തെക്കെകരയില്‍ നിന്ന് അബ്ദുള്ള, അലവി എന്നിവരും ഗ്രാമത്തിലെ ഏക മന്ദബുദ്ധിയായ പന്ത്രണ്ടു വയസ്സുകാരന്‍ കോയയും ചേര്‍ന്നാല്‍ ക്വാറം തികഞ്ഞു.  മോന്തികൂട്ടം കൂടി വൈകീട്ട് ആറു മണിയോടെ തുടങ്ങുന്ന പരദൂഷണം രാത്രി ഒമ്പത് മണി വരെ നീളും.

ആയിടക്കാണ്  കോയമ്പത്തൂരില്‍ ഏതോ കമ്പനിയില്‍  ജോലി ചെയ്തിരുന്ന കരുവാന്‍ പരമു ഭാര്യയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയായ മകള്‍ ലക്ഷ്മിയേയും കൊണ്ട് ജീവിതം ഗ്രാമത്തിലേക്ക് പറിച്ചു നടുന്നത്.  വടക്കെകരയിലെ ലക്ഷം വീട് കോളനിയില്‍ ചുമരുകള്‍ക്ക് പകരം  തെങ്ങോല കുത്തി മറച്ചു മറ  തീര്‍ത്ത കൊച്ചു  കുടിലില്‍ പരമു മകളോടൊപ്പം താമസം തുടങ്ങി.  പരമുവിന്റെ മകള്‍  ലക്ഷ്മി അതീവ സുന്ദരിയായിരുന്നു. ഗ്രാമത്തില്‍ അവളെ മോഹിക്കുന്ന ചെറുപ്പക്കാര്‍ ഏറെയുണ്ടെങ്കിലും സദാ മദ്യപനായ പരമുവിന്റെ ചുവന്ന കണ്ണുകളും കൃശഗാത്രവും  കഴുത്തോളം ഇറക്കിയ മുടിയും പൊക്കിള്‍ വരെ നീണ്ട താടിയും കണ്ടു ഭയന്നാകാം ലക്ഷ്മി വഴി നടക്കുമ്പോള്‍ കേവലം ശാ...ശോ ... ശൂ എന്നി മുരടനക്കങ്ങള്‍ പുറപ്പെടുവിക്കാന്‍ മാത്രം ധൈര്യമേ മിക്ക ചെറുപ്പക്കാരിലും ദര്‍ശിക്കാന്‍ കഴിഞ്ഞുള്ളു.

നാളുകള്‍ പോകെ പോകെ ലക്ഷ്മിക്ക് സുബ്രനോട് ചെറിയ ഒരു അനുരാഗം മുളപൊട്ടി.  മുള പൊട്ടിയ അനുരാഗം വളര്‍ന്നു വളര്‍ന്നു ഏതാണ്ട് ഒരു മരമാകാന്‍ തുടങ്ങിയപ്പോള്‍ സുബ്രന്‍ മോന്തികൂട്ടം ബഹിഷ്കരിച്ചു ലക്ഷം വീട് കോളനിക്ക് കാവല്‍ ഇരിക്കാന്‍ തുടങ്ങി.  പതിവില്ലാതെ ഒരു ദിവസം മുട്ടുകാലില്‍ ഒരു വെച്ച് കെട്ടും പേറി മുടന്തി മുടന്തി മോന്തികൂട്ടത്തിലെത്തിയ സുബ്രനെ കണ്ടു ചിരിയൊതുക്കി ഞങ്ങള്‍ മുടന്തിന്റെ കാരണമാരാഞ്ഞു. മുഖത്തു വിടര്‍ന്ന കള്ളനാണം മറച്ചു പിടിച്ചു അവന്‍ പറഞ്ഞ കഥ കേട്ട് ഞങ്ങള്‍ ഞെട്ടി.

ഞാന്‍ എല്ലാ ദിവസവും ഒരു പട്ടി കണക്കെ ഈ കോളനിയില്‍ നിനക്ക് വേണ്ടി കാവല്‍ ഇരിക്കുന്നതല്ലാതെ ഒരു ദിവസം പോലും നീ നിന്റെ തന്തയെ ഉറക്കി കിടത്തി ഒരു മണിക്കൂര്‍ സമയം  എന്റെ കൂടെ ചിലവിടുന്നില്ലല്ലോ  എന്ന അവന്റെ സങ്കടം പറച്ചിലില്‍  ലക്ഷ്മിക്ക് മനസ്സലിവ്‌ തോന്നുകയും അവന്റെ കാതില്‍ ഒരു സങ്കട നാശിനി മന്ത്രം  മന്ത്രിച്ചു നല്കുകയും ചെയ്തു.  കാതില്‍ മന്ത്രിച്ച മന്ത്രത്തിന്റെ ഉള്ളടക്കം താഴെ പറയും വിധമായിരുന്നു .

എട്ടു മണിയോടെ പരമു എന്ന അച്ഛന്‍ ഉറങ്ങും.  ഏതാണ്ട് എട്ടരയോടെ സുബ്രന്‍ കൂരയുടെ പുറകു വശത്തെത്തണം. അവിടെയെത്തിയാല്‍  മറച്ചു കെട്ടിയ തെങ്ങിന്‍ പട്ടക്കുള്ളിലൂടെ കയ്യിട്ടു  അടുക്കള ചായ്പ്പില്‍ കിടക്കുന്ന ലക്ഷ്മിയുടെ മുടി പിടിച്ചു വലിച്ച് സിഗ്നല്‍ നല്‍കുക.  സിഗ്നല്‍ കിട്ടിയാല്‍   അവള്‍ ഇറങ്ങി പുറത്തു വരും.  ഇതാണ്  പ്ലാന്‍ !!!

സുബ്രന്റെ സമയ ദോക്ഷം  കൊണ്ടാകാം പ്രോഗ്രാം ഫിക്സ് ചെയ്ത ദിവസം നേരത്തെ വീട്ടിലെത്തിയ പരമു അടുക്കള ചായ്പ്പിലിരുന്നു അത്താഴം കഴിഞ്ഞു അവിടെ തന്നെ ചുരുണ്ടു.  ലക്ഷ്മി ആകെ അങ്കലാപ്പിലായി. വിവരം സുബ്രനെ അറിയിക്കാനും മാര്‍ഗമില്ല.  പ്രോഗ്രാമിന്റെ ത്രില്ലില്‍ ദേഹം മുഴുവന്‍ പൌഡര്‍ വാരി പൂശി മണപ്പിച്ചു ഇരുട്ടിന്റെ മറ പിടിച്ചെത്തിയ സുബ്രന്‍ പ്ലാന്‍ ചെയ്ത പ്രകാരം  ചായ്പ്പിന്റെ പട്ട മറക്കിടയിലൂടെ കൈ കടത്തി ലക്ഷ്മിയുടെ മുടിയാണെന്നു കരുതി പരമുവിന്റെ വയറോളം നീണ്ട താടി മൃദുവായി ഒന്ന് രണ്ടു വട്ടം തലോടി.  തലോടലിന്റെ നിര്‍വൃതിയില്‍ പരമു ഉറക്കം ഉണരവെയാണ് താടി പിടിച്ചുള്ള  വലി അല്‍പ്പം ബലത്തില്‍ അനുഭവപെട്ടത്‌  .   എന്തോ വശപിശക് മണത്ത പരമു  ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി.  മുറ്റത്തെത്തിയ പരമുവിനെ കണ്ടതും  സുബ്രന്‍ ജീവനും കൊണ്ട് പറന്നെങ്കിലും അവനു പുറകെ  പരമു പ്രയോഗിച്ച കരിങ്കല്ലില്‍ നിന്നും രക്ഷപെടാനായില്ല.  കോളനി നിവാസികളെ  മുഴുവന്‍ ഉറക്കത്തില്‍ നിന്നുണര്‍ത്തിയ സുബ്രന്റെ അലര്‍ച്ച ഒരു നേര്‍ത്ത രോദനമായി അകന്നകന്നു ഇല്ലാതായപ്പോള്‍  പരമു കുടിലില്‍ കയറി വിളക്ക് തെളിച്ചു മോളെ നോക്കി.  പാവം സുഖ നിദ്രയിലാണ്.  അന്ന് ലക്ഷ്മി നടിച്ച ആ ഉറക്കം വല്ല സിനിമയിലും ആയിരുന്നെങ്കില്‍ അവള്‍ക്കതിനൊരു  ഉര്‍വശി  അവാര്‍ഡ്‌ കിട്ടുമായിരുന്നു.

മോന്തികൂട്ടത്തിലെ പ്രായം കുറഞ്ഞ മെമ്പര്‍ ആയ കോയക്ക്  ഒരു ഇരുപതു വയസ്സുകാരനെക്കാളും വളര്‍ച്ച ഉണ്ടെങ്കിലും മനസ്സ് വെറും അഞ്ചു വയസ്സുകാരന്റെതായിരുന്നു.  മുകള്‍ വശവും അടിവശവും കൂര്‍ത്തു മധ്യ ഭാഗം മാത്രം വീര്‍ത്തിരിക്കുന്ന ഒരു മണ്‍പ്ടാവിനു മുകളില്‍ ഒരു ചെറിയ ഉരുണ്ട തേങ്ങ വെച്ചാല്‍ അത് കോയയായി.  മുട്ടറ്റം നീളുന്ന കളസം ഊര്‍ന്നു വീഴാതിരിക്കാന്‍ അരയിലെ കറുത്ത ചരട് കളസത്തിനു മുകളില്‍ ബെല്‍റ്റ്‌ പോലെ മുറുക്കിയിരിക്കും. മുകളില്‍ ധരിക്കുന്ന ബട്ടണില്ലാത്ത കുപ്പായത്തിന്റെ അടി വശത്തെ മൂല ഫീഡിംഗ് ബോട്ടില്‍ പോലെ എപ്പോഴും വായില്‍ കാണും.

നട്ടുച്ചയ്ക്ക്  ആരെങ്കിലും കോയയെ വിളിച്ചു" ഇപ്പോള്‍ രാത്രിയാണ്  കോയ"  എന്ന് പറഞ്ഞാല്‍ അതും വിശ്വസിക്കുന്ന മന്ദബുദ്ധിയായ കോയക്ക് ഏക ആശ്രയം കൂലി പണിയെടുത്തു അവനെ പോറ്റുന്ന ഉമ്മ കദീസുമ്മ  മാത്രം . ബാപ്പ അവന്റെ  ചെറുപ്പത്തിലെ പരലോകം പുല്‍കി.  ഗ്രാമത്തിലെ വീടുകളിലെ കൊച്ചു കൊച്ചു പണികള്‍ ചെയ്തു കൊടുക്കുന്നതിനാല്‍ കോയയെ ഗ്രാമ വാസികള്‍ക്ക് വലിയ  കാര്യമായിരുന്നു.  ആയതിനാല്‍ ഭക്ഷണ സമയത്ത് ഏതെങ്കിലും വീട്ടുകാര്‍ വിളിച്ചു  അവനു അന്നം നല്‍കുമായിരുന്നു.

മോന്തികൂട്ടത്തിനു  പുളൂസടിക്കിടയില്‍ വെള്ളവും ബീഡിയും മറ്റും എത്തിക്കുന്ന ഡ്യൂട്ടി കൊയക്കായിരുന്നു.  അതിനു പ്രതിഫലം വല്ലപ്പോഴും കിട്ടുന്ന ഒന്നോ രണ്ടോ ബീഡി മാത്രം.  
ഒരു നാള്‍  ബി എസ് എഫില്‍ ജോലി ചെയ്യുന്ന ജവാന്‍ ബാലന്‍ നായര്‍ അവധിയില്‍  നാട്ടിലെത്തിയപ്പോള്‍ വടക്കേ കരയില്‍ നിന്നും തെക്കെകരയിലുള്ള അദ്ധേഹത്തിന്റെ വീട് വരെ പെട്ടി ചുമന്നത് കോയയാണ്.  മിലിട്ടറി നായര്‍ എന്ന് ഗ്രാമം വിളിക്കുന്ന അദ്ദേഹം പ്രതിഫലമായി കോയക്ക്  അമ്പതു പൈസയും ഒരു സിഗരറ്റും നല്‍കി.  അതോടെ കോയക്ക് ഇടയ്ക്കിടെ  സിഗരെട്ടിനോട് ആര്‍ത്തി കൂടി വന്നു. 
 
മിലിട്ടറി  നായരുടെ സിഗരറ്റ് വലി നാട്ടിലെല്ലാവരും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം ആണ്.    ഒരു സിഗരറ്റിനു തീ കൊളുത്തി ഒന്നോ രണ്ടോ വട്ടം പുകയെടുത്തതിനു  ശേഷം അത് വലിച്ചെറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു രീതി.  ഒരു നാള്‍ പാലത്തില്‍ എത്തിയതും നായര്‍ തന്റെ പാസ്സിംഗ് ഷോ പാക്കറ്റ് പുറത്തെടുത്തു ഒരു സിഗരെട്ടിനു തീ കൊളുത്തി.  ഇത് കണ്ടതും മീന്‍ കണ്ട പൂച്ചയെ പോലെ കോയ മിലിട്ടറിയെ അനുഗമിച്ചു.  ഏത് നിമിഷവും നായര്‍ സിഗരെറ്റ്‌ താഴെയിടാം എന്ന ചിന്തയായിരുന്നു കോയയുടെ മനസ്സില്‍.  നിര്‍ഭാഗ്യമെന്നു പറയട്ടെ സിഗരെറ്റ്‌ താഴെ ഇട്ടതും കോയ അത് എടുക്കാനായി കുനിഞ്ഞെങ്കിലും  നായര്‍ അറ്റന്‍ഷനില്‍ നിന്ന് കാലിലണിഞ്ഞ കനം കൂടിയ റബ്ബര്‍ ചെരുപ്പ് കൊണ്ട് സിഗരെറ്റ്‌ ശരിക്കൊന്നു ചവിട്ടി ഞെരടി പൊടിയാക്കി. 
നിരാശനായ കോയ നായരെ നോക്കി എന്തോ പിറ് പിറുത്തു തിരികെ പോരുന്നത് അതിലെ വന്ന മാനുട്ടി കണ്ടു.  ഓന്‍ കോയാനോട്  ചോദിച്ചു ...

" നാണല്ല്യടാ അനക്ക് നാട്ടാരടെ ബീടികുറ്റിം പെറുക്കി ബലിച്ചു നടക്കാന്‍ ....
നാളെ മാങ്ങ അറവു ഉണ്ട് ....ചാവക്കാടാ ... കൂടെ പോന്നോ .. രണ്ടുറുപ്പ്യ ധീസം ത്തരാം....
ഇജ്ജ് മരം കേറോന്നും  ബേണ്ട... ബള്ളി കൊട്ടേല് താഴെ ബരണ മാങ്ങ പിടിച്ചെറക്കി കൂട്ടിട്ടാ മതി "


സംഗതി കൊള്ളാം എന്ന് തോന്നിയ കോയ മനുട്ടിയോടൊപ്പം ചാവക്കാട് എത്തി മാങ്ങ അറവില്‍ മാനുട്ടിയെ സഹായിക്കാന്‍ തുടങ്ങി.

കൂലി കിട്ടുന്ന കാശില്‍ നിന്ന്   ഒരു പൈസ പോലും ചിലവാകരുതെന്ന നിര്‍ബന്ധ ബുദ്ധിയാല്‍ ഭക്ഷണമൊന്നും കഴിക്കാതെ മൂത്ത മൂന്ന്  മുവാണ്ടന്‍ മാങ്ങയും രണ്ടു ഗ്ലാസ്  വെള്ളവും മാത്രം  ഓരോ  നേരം അകത്താക്കി കോയ രണ്ടു ദിവസം തള്ളി നീക്കി .  ശരിയായ ഭക്ഷണ ക്രമം ഇല്ലാത്തതിനാലും പതിവില്ലാതെ കുറെ മാങ്ങ   അകത്തായതിനാലും   കോയയുടെ ദഹന പ്രക്രിയ താറുമാറായി . രണ്ടിന് പോക്ക് രണ്ടു ദിവസം നടന്നില്ലെങ്കിലും  കോയ അതത്ര കാര്യമായെടുത്തില്ല.

രണ്ടു നാളിന് ശേഷം ചാവക്കാട് നിന്ന തിരിച്ചെത്തിയ  കോയ പുത്തന്‍ ബനിയനു മേല്‍ അത്തറു പൂശി മോന്തികൂട്ടത്തിലെത്തി വിശേഷങ്ങള്‍ വിളമ്പാന്‍  തുടങ്ങി.  ചാവക്കാട് അങ്ങാടിയില്‍ വെച്ച് ബെള്ള ഇംപാല കാറ് കണ്ടതും കടപ്പുറത്തു ബോട്ട്  കണ്ടതും വിവരിക്കുന്നതിനിടയില്‍ എന്തോ പന്തികേടെന്നോണം കോയ ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു.

പതിവിനു വിപരീതമായി വയറും വളരെ വീര്‍ത്തിരുന്നതിനാല്‍ കോയയുടെ വയറ്റില്‍ തലോടി  അബ്ദുള്ള അതിശയത്തോടെ ചോദിച്ചു ..!
"എന്താടാ അനക്ക് ... ?"

"ബയരോണ്ട് ബയ്യാ ..... "  കൊയാന്റെ മറുപടി വന്നു.

മുഖത്ത് അല്‍പ്പം ഭയവും ഗൌരവവും കലര്‍ത്തി അബ്ദുള്ള വീണ്ടും ചോദിച്ചു
" ജ്ജ് ചാവക്കാട് ആരടെ കൂടാ കെടന്നത് ....?"

ഉടന്‍ ഉത്തരം വന്നു  "ഞാന്‍ മാനുട്ടിക്കാന്റെ കൂടെ ...."

ഒരു ദീര്‍ഘശ്വാസം വിട്ടു അബ്ദുള്ള അടുത്ത ചോദ്യം തൊടുത്തു.
 "ഓന്‍ അന്നേ കെട്ടി പിടിക്കാറുണ്ടട ..... ?"

"പിന്നല്ല്യെ ... രാത്രി തണുക്കുമ്പ  ന്നെ അമര്‍ത്തി പിടിക്കും " 

കോയ  പറഞ്ഞത് കേട്ട്  ഒരു കൊട്ട അത്ഭുതം ചൊരിഞ്ഞ മുഖവുമായി  അബ്ദുള്ള തലയ്ക്കു കൈ വെച്ച് പറഞ്ഞു.
"ബദരീങ്ങളെ ... ചയിച്ച് പഹയാ ... അനക്ക് പള്ളേല്‍ ഇണ്ട്‌ !!!! "

അബ്ദുല്ലാന്റെ അഭിനയം കണ്ടു ചിരിയടക്കാന്‍ പാട് പെടുമ്പോള്‍ കോയയുടെ  മുഖത്തു വേദന നിമിത്തം മിന്നി മായുന്ന  വിവിധ വര്‍ണ്ണങ്ങള്‍ കാണുകയായിരുന്നു ഞങ്ങള്‍ .

"രണ്ടൂസത്തിനകം ജ്ജ് പേറും... അതുബരെ കുടീന്ന് ബെളീല്‍ ഇറങ്ങണ്ട ...... ബെക്കം പൊയ്ക്കോ...... "

അബ്ദുല്ലാന്റെ ഉപദേശം സ്വീകരിച്ചു വേദന കടിച്ചു പിടിച്ചു കോയ വയറും തടവി കുടിയിലേക്ക് നടന്നു.
ഉമ്മ കൊടുത്ത ചൂടുള്ള കഞ്ഞി മോന്തി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോയയുടെ മനസ്സില്‍ അബ്ദുള്ളയുടെ വാക്കുകള്‍ ആയിരുന്നു. "പഹയാ അനക്ക് പള്ളേല്‍ ഉണ്ട് !!! "

ആലോചിക്കും തോറും വേദന കൂടി കൂടി വരുന്നു.  കൊളുത്തിട്ട വലിക്കുന്ന വേദന.  തിരിഞ്ഞും മറിഞ്ഞും നോക്കി.  കുറയുന്നില്ല.  കൈകാലിട്ടടിച്ചു നോക്കി.  കാര്യമില്ല.

വീണ്ടും അബ്ദുള്ളയുടെ വാക്കുകള്‍ "രണ്ടൂസത്തിനകം ജ്ജ് പെറും !!! ".

ഈ പ്രസവ വേദന ഇത്ര ഭയങ്കരമാണെന്ന് കൊയാക്ക്  അപ്പോഴാണ്‌ മനസ്സിലായത്‌.
തിരിഞ്ഞും  മറിഞ്ഞും  ഉരുണ്ടും പിരണ്ടും നേരം പോയതല്ലാതെ വേദന കുറയുന്നില്ല. 
അത് കൂടി കൂടി അവസാനം സഹിക്ക വയ്യാതെ വന്നപ്പോള്‍  കോയ വില്ല് പോലെ വളഞ്ഞു പായയില്‍ വീണതും വയറില്‍ നിന്നും എന്തോ പുറത്തു ചാടിയതും ഒരുമിച്ചായിരുന്നു
ബല്ലാത്ത ഒരു സുഖത്തോടൊപ്പം ഹലാക്കിന്റെ ഒരു നാറ്റവും. 

സ്വര്‍ഗീയ സുഖം നേടിയ ആ നിമിഷത്തില്‍ കോയ പായയില്‍ കിടന്നു  ഉറക്കെ വിളിച്ചു കൂവി ....

"ഉമ്മ..ഉമ്മാ.. ബെളക്ക് കൊളുത്തിം .... ഞമ്മള്‍ പെറ്റു......"

കൊയാന്റെ കൂവി വിളി കേട്ട കദീസ്സുമ്മ വിളക്ക് കൊളുത്തി മുറിയിലെത്തിയപ്പോള്‍ കണ്ട കാഴ്ചയില്‍ അവരും ഉറക്കെ ചിരിച്ചു പോയി .
പതുക്കെ പതുക്കെ ആ ചിരി കണ്ണീരിനു വഴി മാറവേ ആ മാതൃ ഹൃദയം പ്രാര്‍ഥിച്ചു ...

" ന്റെ കാല്യാരോട്  തങ്ങളെ .... ന്റെ കണ്ണടഞ്ഞാ ന്റെ കുട്ട്യേ കാത്തോളനെ ......"





പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 14:43 87 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
ലേബലുകള്‍: നര്‍മ്മം
Newer Posts Older Posts Home
Subscribe to: Posts (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ►  2014 (1)
    • ►  January (1)
  • ►  2013 (1)
    • ►  March (1)
  • ▼  2012 (5)
    • ►  September (1)
    • ►  June (1)
    • ▼  March (2)
      • നേത്താവലിയിലെ കാറ്റ്
      • മോന്തികൂട്ടം
    • ►  January (1)
  • ►  2011 (8)
    • ►  December (1)
    • ►  October (1)
    • ►  September (2)
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting