മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ ബന്ധുവുമായ ചന്ദ്രേട്ടനോടൊപ്പമാണ് താമസിച്ചത്. അദ്ദേഹത്തിന്‍റെ വിവാഹശേഷം എന്‍റെ ജീവിതം അന്റൊപ് ഹില്ലില്‍ തന്നെയുള്ള കമ്പനിയുടെ ബാച്ചിലര്‍ ക്വാര്ട്ടെര്‍സിലേക്ക് പറിച്ചുനടപ്പെട്ടു.
ഏക്കര്‍ കണക്കിന് സ്ഥലത്ത് പല സെക്ടറുകളിലായി വ്യാപിച്ചു കിടക്കുന്ന സെന്‍ട്രല്‍ ഗവണ്മെന്റ് ജീവനക്കാരുടെ വസതികളില്‍ ഒരു കെട്ടിടത്തിന്‍റെ നാലാമത്തെ നിലയിലാണ് കമ്പനി വാടകയ്ക്കെടുത്ത രണ്ടു ഫ്ലാറ്റ്. ഒരു മുറിയും അടുക്കളയും മാത്രമുള്ള ഒരു ഫ്ലാറ്റില്‍ കമ്പനി മാനേജര്‍ ഭാര്യയോടൊപ്പം താമസിക്കുന്നു. രണ്ടു മുറിയും അടുക്കളയും അടങ്ങുന്ന മറ്റേ ഫ്ലാറ്റില്‍ ഞങ്ങള്‍ അഞ്ചു ബാച്ചികള്‍.
ഞാന്‍, അനില്‍, വിജയന്‍, ജോസ്, ഗിരി എന്നിവരാണ് ആ പഞ്ചപാണ്ഡവര്‍.
റൂമില്‍ സ്റ്റവ്വും പാത്രങ്ങളും ഒക്കെ ഉണ്ടായിരുന്നെങ്കിലും ജോലി ദിനങ്ങളില്‍ ഒരു ചായ പോലും വെച്ചുകുടിക്കാതെ മുഴുവന്‍ സമയ തീറ്റയും ഹോട്ടലുകളില്‍ ആക്കിയായിരുന്നു ഞങ്ങളുടെ ജീവിതം. കാലത്ത് ഓഫീസിലേക്ക് തിരിക്കുമ്പോള്‍ കണ്ണേട്ടന്‍ നടത്തുന്ന ഹോട്ടലായ കൈരളിയില്‍ നിന്നും അപ്പവും മുട്ടക്കറിയും. ഉച്ചക്ക് ഓഫീസിലെ ക്യാന്റീനില്‍ നിന്നും പാതി വെന്ത ചപ്പാത്തിയും പ്ലേറ്റില്‍ ഒഴിച്ചാല്‍ പല വഴിക്കായ് പായുന്ന ഉരുളക്കിഴങ്ങ് കറിയും. അത്താഴമായി കൈരളിയില്‍ നിന്ന് തന്നെ നാലഞ്ചു പൊറോട്ടയും ബീഫും. ഇതായിരുന്നു ഭക്ഷണ ക്രമം.
കൈരളിയിലെ സ്ഥിരം കസ്റ്റമേഴ്സ് ആയതിനാല്‍ രാത്രി പന്ത്രണ്ടുമണിക്ക് പോലും കടയടച്ചു വീട്ടില്‍ പോകാന്‍ നിര്‍വാഹമില്ലാതെ ഞങ്ങളുടെ ആഗമനവും കാത്തിരിക്കും കണ്ണേട്ടന്‍.
"ഇനി പന്ത്രണ്ടു കഴിഞ്ഞു വന്നാല്‍ നീയൊക്കെ പട്ടിണി കിടക്കും" എന്നൊരു പതിവ് താക്കീത് തരുമെങ്കിലും പിറ്റേ ദിവസവും സ്വന്തം മക്കളെയെന്നപോലെ കണ്ണേട്ടന്‍ എന്ന ആ നല്ല മനുഷ്യന്‍ ഞങ്ങള്‍ക്കായി കാത്തിരിക്കും.
ഞങ്ങളുടെ റൂമിലെ തല മുതിര്‍ന്ന കാരണവര്‍ ആണ് ജോസേട്ടന്‍. ആലപ്പുഴക്കടുത്തു ചേര്‍ത്തല സ്വദേശിയായ അദ്ദേഹം ഞങ്ങള്‍ക്കെല്ലാം ഒരു ജേഷ്ഠ സഹോദരനെ പോലെയായിരുന്നു. പാചക കലയില്‍ പ്രാവീണ്യം ഏറെയുള്ള അദ്ദേഹത്തിന്‍റെ പാചകപാടവം അവധി നാളുകളില്‍ മീന്‍ കറി, മട്ടന്‍ കറി, ബീഫ് ഫ്രൈ എന്നിവയൊക്കെയായി ഞങ്ങള്‍ രുചിച്ചറിയാറുണ്ട്.
എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ജോസേട്ടനെ അല്‍പ്പം നേരത്തെ വീട്ടിലേയ്ക്കയക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാരണം അന്ന് ജോസേട്ടന് കുര്‍ളയില്‍ പോയി ബീഫ് വാങ്ങി ഫ്രൈ ചെയ്തു വെക്കേണ്ടതും അതോടൊപ്പം തന്നെ അടുത്ത ബില്‍ഡിങ്ങിലെ മിലിട്ടറി രാമേട്ടന്‍റെ വീട്ടില്‍ നിന്നും രണ്ടുകുപ്പി റം കൂടി വാങ്ങി വെക്കേണ്ടതുമുണ്ട്. കൈരളിയില്‍ നിന്നും പത്തിരുപത്തഞ്ചു പൊറോട്ടയും കെട്ടിപ്പൊതിഞ്ഞു വഴി നീളെ പുളുവടിച്ചു ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്കും ജോസേട്ടന്‍ വറുത്ത ബീഫ് പാത്രങ്ങളിലാക്കി മദ്യം വിളമ്പാനുള്ള ഗ്ലാസ് കൂടി കഴുകി നിരത്തിയിരിക്കും.
ജോസേട്ടനും, അനിലും, വിജയനും കൂടി മദ്യപാനസദസ്സ് കൊഴുപ്പിക്കുമ്പോള്‍ അന്ന് കുടിക്കാന്‍ ലൈസന്‍സ് എടുത്തിട്ടില്ലാത്ത ഞാനും ഗിരിയും മൂക്കറ്റം പോത്തും പൊറോട്ടയും കയറ്റി ഈ മദ്യപന്മാര്‍ പറയുന്നതെന്തും ലോക മഹാസംഭവങ്ങള്‍ എന്നു സമ്മതിക്കും വിധം തലയാട്ടിക്കൊണ്ടിരിക്കണം.. അതാണ് നിയമം.
കള്ളുകുപ്പിയുടെ ലേബല്‍ വായിക്കുമ്പോഴേക്കും കിക്ക് ആകുന്ന ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു ലോല ഹൃദയനായ ജോസേട്ടന്‍. ആയതിനാല്‍ രണ്ടെണ്ണം ചെല്ലുമ്പോഴേക്കും അദ്ദേഹം നാട്ടുവര്‍ത്തമാനങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങും. അന്ന് അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ സ്ത്രീലമ്പടനാ
പരസ്ത്രീകളിലുള്ള അമിതാസക്തി കൊണ്ടാകാം പാവം നായര്‍ക്ക് കല്യാണം കഴിഞ്ഞു കുറച്ചുദിവസത്തിനകം തന്നെ ഭാര്യയോട് ബൈ പറയേണ്ടി വന്നു. വിഭാര്യനായതോട് കൂടി നായര്‍ കന്നിമാസത്തിലെ ശ്വാന പ്രമുഖനെ പോലെ നാട് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു രാത്രിയില്‍ വീട്ടില്‍ വന്നു കിടന്നുറങ്ങും.
ഒരു ദിവസം കാലത്ത് കുളിച്ചു കുട്ടപ്പനായി നാട് നിരങ്ങാന്‍ ഇറങ്ങിയപ്പോള്‍ ശകുനം കണ്ടത് വീട്ടിലേക്കു കയറി വരുന്ന ഒരു കാക്കാലനെയും കാക്കാത്തിയെയും.
"അയ്യാ ... ബെശക്കന്നു.. കയിക്കാന്‍ ബല്ലതും താങ്കോ ....."
തമിള്‍ചുവ കലര്‍ന്ന മലയാളത്തില്‍ കാക്കാലന്‍റെ ഇരക്കല്‍ കേട്ട നായര്‍ പറഞ്ഞു,
"ഇവിടെ ആരുമില്ല..... ചോറും കഞ്ഞിയും ഒന്നും വെപ്പില്ല ... പൊയ്ക്കോ"
അപ്പോഴാണ് മുറ്റത്തെ ഉയരം കൂടിയ പ്ലാവിന്‍റെ ഉച്ചിയില്‍ നില്‍ക്കുന്ന വലിയ ചക്ക കാക്കാലന്‍ ശ്രദ്ധിച്ചത്. ചക്ക ചൂണ്ടി കാക്കാലന്‍ വീണ്ടും ചോദിച്ചു
"ഇന്ത ചക്ക കൊടുങ്കോ ..."
കൂടെയുള്ള യൌവനയുക്തയായ കാക്കലത്തിയെ കണ്ണാല്‍ അടിമുടി ഒന്നുഴിഞ്ഞു നായര്‍ പറഞ്ഞു,
"കേറി ഇടാമെങ്കില്‍ ഇട്ടോ ..."
ഇലക്ടിക് പോസ്റ്റ് പോലെ ശിഖരങ്ങള്‍ ഒന്നും ഇല്ലാതെ നില്‍ക്കുന്ന പ്ലാവിന്‍റെ ഉച്ചിയിലെ ചക്കയിലേ
"നിനക്ക് ഞാന്‍ ഏണി ചാരി തരാം ... നീ കയറിക്കോ ..... " നായര്‍ മാര്‍ഗ്ഗം നിര്‍ദേശിച്ചു.
നായര്‍ ചാരിയ ഏണിയിലൂടെ കാക്കാലന്‍ പ്ലാവിന്‍റെ ഉച്ചിയില്‍ എത്തിയതും നായര്‍ ഏണി എടുത്തുമാറ്റി കക്കാത്തിയെ കൈക്ക് പിടിച്ചു അകത്തേക്ക് കയറ്റി വാതിലടച്ചു.
"പിന്നീടെന്തു സംഭവിച്ചു ... ? "
എന്നൊരു ചോദ്യം ഞങ്ങളുടെ മുന്നിലേക്ക് എറിഞ്ഞു കൊണ്ട് കാറ്റിലും കോളിലും അകപ്പെട്ട പായ്‌വഞ്ചി പോലെ ജോസേട്ടന്‍ ആടിയുലയാന്‍ തുടങ്ങി.
അകത്ത് കയറി വാതിലടച്ചതിനു ശേഷമുള്ള മര്‍മ്മപ്രധാനമായ ഭാഗങ്ങള്‍ നഷ്ടമാകുമെന്നു ഭയന്ന് ഞങ്ങള്‍ ജോസേട്ടനെ തട്ടി ഉണര്‍ത്തി സ്റ്റെഡി ആക്കാന്‍ ശ്രമിക്കയാണ്.
എത്ര നിവര്‍ത്തി വെച്ചാലും വെള്ളം കൂടുതലായ മണ്ണ് കുഴച്ചു പണിത തൃക്കാക്കരപ്പനെ പോലെ ഇടിഞ്ഞു പൊളിഞ്ഞു താഴേക്കു വരികയാണ് ജോസേട്ടന്‍.
കഥയുടെ ക്ലൈമാക്സ് നഷ്ടമാകും എന്ന് കരുതി ടെന്‍ഷന്‍ അടിച്ച ഗിരി അല്‍പ്പം വെള്ളം കൈക്കുടന്നയിലെടുത്തു ജോസേട്ടന്‍റെ മുഖത്ത് തളിച്ചതും ഉഷാര്‍ വീണ്ടെടുത്ത ജോസേട്ടന്‍ ഗ്ലാസ്സില്‍ ബാക്കി വന്ന സ്മാള്‍ കൂടെ വിഴുങ്ങി നിവര്‍ന്നിരുന്നു.
"വാതിലടച്ചിട്ടെന്തുണ്ടായി ജോസേട്ടാ ......????"
ആ ചോദ്യം ഞങ്ങള്‍ നാല് പേരുടെ വായില്‍ നിന്നും ഒരുമിച്ചാണ് വീണത് !!!
"കാക്കാത്തി വാവിട്ടു കരഞ്ഞു കൊണ്ടിഴുന്നു ..... " ജോസേട്ടന്റെ നാവു കുഴഞ്ഞു തുടങ്ങി
"പാവം കാക്കാലന്‍ എന്ത് ചെയ്യാന്‍ ...???"
പാതിയടഞ്ഞ കണ്ണുകളാല്‍ ഞങ്ങളെ മാറി മാറി ദയനീയമായി നോക്കിയതും ജോസേട്ടന്‍ തറയില്‍ കമിഴ്ന്നു കിടന്നതും ഒരുമിച്ചായിരുന്നു.
പാവം കാക്കാലന്‍റെ നിസ്സഹായാവസ്ഥ ഓര്‍ത്ത് ഞങ്ങള്‍ കൂട്ടത്തോടെ ചിരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് കാളിംഗ് ബെല്‍ ശബ്ദിച്ചത്.
കള്ളുകുപ്പികളെയും ഗ്ലാസുകളെയും അസംബ്ലിക്ക് വരിയായ് നില്‍ക്കുന്ന സ്കൂള്‍ കുട്ടികളെ പോലെ വാതില്‍ പുറകിലേക്ക് മാറ്റി വെച്ച് ഞാന്‍ വാതില്‍ തുറന്നു.
ഒരു മൂന്നടി അഞ്ചിഞ്ചുകാരനെയും എഴുന്നെള്ളിച്ചു കൊണ്ട് ഞങ്ങളുടെ മാനേജര്‍ മുന്നില്‍. ഞാന്‍ ആ കുള്ളനെ അടിമുടി ശരിക്കൊന്നു നോക്കി. അവന്‍റെ മൂക്കിനു താഴെ കോംപസ് വെച്ച് വരച്ച കൃത്യതയോടെ വൃത്താകൃതിയിലുള്ള ബുള്‍ഗാന്‍ താടി കണ്ടു എനിക്ക് ചിരി പൊട്ടി...
"ഇത് ഡേവിഡ് ... നാട്ടില്‍ എന്‍റെ ഭാര്യയുടെ അടുത്ത വീട്ടുകാരന്‍ ആണ്. എന്റെ റൂമിലെ സ്ഥലപരിമിതി വേണുവിന് അറിയാമല്ലോ .... ഒരു രാത്രി ഒന്ന് അഡ്ജസ്റ്റ് ചെയ്യണം" മാനേജര്‍ പറഞ്ഞു.
"അതിനെന്താണ് സാര്‍ ??? ചൂട് കാരണം ഞങ്ങള്‍ ഹാളില്‍ വെറും നിലത്താണ് കിടക്കുന്നത്. ബെഡ്റൂമില്‍ കട്ടിലും കിടക്കയും കാലി. ഒരു പ്രോബ്ലവും ഇല്ല.
എന്നില്‍ പതഞ്ഞു പൊങ്ങുന്ന ആതിഥ്യമര്യാദ കണ്ടു കുള്ളന്‍റെ ദേഹത്തു രോമങ്ങള്‍ എഴുന്നുനിന്നുവോ എന്നൊരു സംശയം. വാതിലടച്ച് അകത്തു കയറിയതും ഏതോ വിചിത്ര ജീവിയെ കാണും മട്ടില്‍ എല്ലാരും കുള്ളനെ പകച്ചു നോക്കുന്നു.
തീരെ ബോധിച്ചില്ല എന്ന മട്ടില്‍ അടുക്കളയിലേക്കു വലിഞ്ഞു പായ വിരിക്കാനുള്ള തിരക്കിലാണ് അനില്‍. അദേഹത്തിന് ചില രാത്രി ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യേണ്ടതിനാല്‍ അതിനുള്ള സ്വകാര്യത തേടിയാണ് ഈ അടുക്കള ശയനം. കിട്ടുന്ന ശമ്പളത്തിന്‍റെ നല്ലൊരു വിഹിതം ചിലവാക്കി വാങ്ങി കൂട്ടുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ അമൂല്യ നിധി ശേഖരം കണക്കെ പെട്ടിയിലടുക്കി സൂക്ഷിക്കുക അദ്ദേഹത്തിന്‍റെ ശീലമാണ്.
ഇടയ്ക്കു ചില നാളുകളില്‍ ഇല്ലാത്ത പനിയോ വയറുവേദനയോ അഭിനയിച്ച് ഓഫീസില്‍ നിന്നും അവധിയെടുത്ത് ബാക്കിയുള്ളവരും അനിലിന്‍റെ ഈ ഗ്രന്ഥശേഖരം പാരായണം ചെയ്യാറുണ്ട് എന്നത് അനില് പോലും അറിയാത്ത സത്യം!!!
നല്ല ഒരു സഭയുടെ ആസ്വാദ്യത കളഞ്ഞു കുളിച്ച കുള്ളന്‍ കശ്മലനെ മനസ്സാ പ്രാകി കൊണ്ട് ഹാളില്‍ വിലങ്ങനെ കമഴ്ത്തിയിട്ട ജോസേട്ടനെ നീളത്തില്‍ കിടത്തുന്ന പ്രക്രിയയില്‍ മുഴുകിയിരിക്കയാണ് വിജയനും ഗിരിയും.
അലമാരിയില്‍ അലക്കിവെച്ച കിടക്ക വിരിയെടുത്തു കിടക്കയില്‍ രണ്ടു തട്ട് തട്ടി വിരിച്ച ശേഷം ഞാന്‍ അതിഥിയായ കുള്ളനോട് കിടന്നു കൊള്ളാന്‍ നിര്‍ദേശിച്ചു.
ഇത്രയും തങ്കപ്പെട്ട മനുഷ്യര്‍ ഇന്നത്തെ ലോകത്തു വിരളം എന്നാണ് കുള്ളന്‍റെ മനസ്സ് ആ സമയം പറയുന്നതെന്നു ഞാന്‍
വായിച്ചെടുത്തു. ലൈറ്റ് കെടുത്തി ഹാളില്‍ വന്നു കിടന്നപ്പോള്‍ വലിയ ഒരു ചിരിയോടെ വിജയനും ഗിരിയും പറഞ്ഞു. അതിഥി ദേവോ ഭവ: ...... ആ വാക്യത്തിന്‍റെ അര്‍ത്ഥം ഉള്‍ക്കൊണ്ടു ഞാനും അവരുടെ ചിരിയില്‍ പങ്കു ചേര്‍ന്നു.
രാവേറെ ചെന്നപ്പോള്‍ മൂത്രശങ്ക അകറ്റാന്‍ ഞാനെഴുന്നേറ്റു കക്കൂസിലേക്ക് നടക്കവേ പുറത്തു നിന്നും റൂമില്‍ പ്രതിഫലിക്കുന്ന മങ്ങിയ വെളിച്ചത്തില്‍ കണ്ട കാഴ്ച എന്നെ ഭയപ്പെടുത്തി. കക്കൂസിന് മുന്നില്‍ പേപ്പറില്‍ പൊതിഞ്ഞ ഒരു മനുഷ്യ ശരീരം. വല്ലാത്തൊരുള്‍ഭയത്തോടെ ഞാനെന്റെ കാലുകള്‍ പുറകോട്ടു വലിച്ചു ലൈറ്റ് ഓണ്‍ ചെയ്തു. ആസകലം പേപ്പറില്‍ പൊതിഞ്ഞ ഈ ശരീരം ആരുടെതാണ്???
ബെഡ് റൂമില്‍ നോക്കിയപ്പോള്‍ കട്ടിലില്‍ അതിഥിയില്ല. കമിഴ്ന്നു കിടക്കുന്ന ശരീരം മലര്‍ത്തിയിടാന്‍ ശ്രമിച്ചതും ശരീരം ഉണര്‍ന്നു എണീറ്റിരുന്നു. ആളെ തിരിച്ചറിഞ്ഞ ഞാന്‍ ചിരിയടക്കി ചോദിച്ചു ....
എന്ത് പറ്റി ഡേവിഡ് ???
"എന്റിഷ്ട്ടാ .... ങ്ങടെ ആ കെടക്കയെന്താ മൂട്ട വളര്‍ത്തു കേന്ദ്രാ ,,,,,,,,, ???
"
ഹോ.... മൂട്ടയുണ്ടോ ?? ഒന്നും അറിയാത്തവനെ പോലെ ഞാന്‍ ചോദിച്ചു.
"മൂട്ടണ്ടാന്നാ...... ???? ന്‍റെ പൊന്നിഷ്ട്ട ..പട്ടി കടിച്ചു വലിക്കും പോലല്ലേ രാത്രി മുഴോന്‍ ന്നെ കടിച്ചു വലിച്ചേ ..... കൊറേ സഹിച്ച്.. ഒടുവില്‍ അലമാരെന്നു കൊറച്ചു പേപ്പറും വാരി ഞാന്‍ ജീവനും കൊണ്ട് ഓടി ഇബടെ വന്നു കെടന്നു"
കക്കൂസില്‍ കയറി അണ പൊട്ടിയ ചിരി പുറത്തു കേള്‍ക്കാതിരിക്കാന്‍ വെള്ളം തുറന്നു വിട്ടുകൊണ്ട് ഞാന്‍ മനസ്സില്‍ ചോദിച്ചു.
എടാ ഉണ്ണാക്കാ ... നീയെന്താ കരുത്യെ ?? നിന്നെ ഫൈബര്‍ ഫോമില്‍ കിടത്തി തറയില്‍ കിടന്നുറങ്ങാന്‍ ഞങ്ങള്‍ വെറും തറകള്‍ ആണെന്നോ ??
പിറ്റേന്നു കാലത്ത് മാനേജരുടെ റൂമിന്‍റെ ബെല്‍ അടിച്ചു അതിഥിയെ തിരിച്ചേല്‍പ്പിക്കുമ്പോള്‍ ഡേവിഡിനോട് അദ്ദേഹം ചോദിച്ചു.
"എങ്ങനെയുണ്ടായിരുന്നു ഇന്നലെ ഉറക്കം ?"
"എന്ത് പറയാനെന്റിഷ്ട്ടാ.....? ഇന്നലത്തെ രാത്രിണ്ടലാ.... അത് ... ഈ ജന്മത്ത് ഞാന്‍,,,,,"
ഡേവിഡ് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ പടികളിറങ്ങി താഴേക്കു സ്കൂട്ടായി.
താഴെ ഇറങ്ങിയ ഞങ്ങള്‍ അഞ്ചു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു ....
"അതിഥി ദേവോ ഭവ:"