skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

January 10, 2014

ചേമ്പിലക്കുടയും തെക്കന്‍കാറ്റും


" ഹോ.. വല്ലാത്ത മഴ
ട്രെയിനുകള്‍ ഓടുന്നുവോ ആവോ ?
സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..."

അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട്ടുകള്‍ക്കൊപ്പമുയരുന്ന ഭാര്യയുടെ നീണ്ട വിളി കേട്ടാണ് അയാള്‍ ഉണര്‍ന്നത്.   കട്ടിലിനോട് ചേര്‍ന്ന് കിടന്ന ടീപ്പോയില്‍ വെച്ച ആവി പൊങ്ങുന്ന ചായയുമെടുത്ത് അയാള്‍ ഹാളിലേക്ക് നടന്നു.  പുറത്തു മഴ തിമിര്‍ത്തു പെയ്യുന്നു.  മഴയുടെ ആരവത്തെ മറികടന്ന് താഴെ ഗേറ്റില്‍ നിന്നും അമ്മമാരുടെ കലപില അയാളിലേക്ക് എത്തുന്നുണ്ട്.  ചൂടുള്ള ചായ ഒരു കവിള്‍ നുകര്‍ന്ന്  കര്‍ട്ടന്‍ വശങ്ങളിലേക്ക് വകഞ്ഞു മാറ്റി അയാള്‍ ജനല്‍ ഗ്ലാസ്‌ തുറന്നു താഴേക്ക്‌ നോക്കി. 

മറ്റു കുട്ടികളോടൊപ്പം മോളും അവിടെ തന്നെയുണ്ട്.  യൂണിഫോമിന് മുകളില്‍ ജാക്കറ്റും അതിനു മുകളില്‍ മഴക്കോട്ടുമണിഞ്ഞതു പോരാഞ്ഞ് കുടയും ചൂടി നിന്ന് മഴയെ വെല്ലു വിളിക്കയാണ് കുട്ടികള്‍.  മോള്‍ ഇടയ്ക്കിടെ തന്നെ നോക്കി ചിരിക്കുന്നുണ്ട്.  നേരം കഴിഞ്ഞും എത്താന്‍ വൈകുന്ന സ്കൂള്‍ ബസ്സിനെക്കുറിച്ചുള്ള പരാതികള്‍  പങ്കു വെക്കയാണ് അമ്മമാര്‍.    തുറന്ന ജനലിലൂടെ കാറ്റിനെ കൂട്ടുപിടിച്ച്  അകത്തെത്തുന്ന തൂവാനം അലോസരപ്പെടുത്തിയതിനാലാകാം ജനലിനോട് ചേര്‍ത്തിട്ട സോഫയില്‍ ഉറക്കത്തിലായിരുന്ന പൂച്ചയുണര്‍ന്നു അകത്തേക്ക് പോയി.  അവന്റെ ബാക്കിയുറക്കം സ്റ്റോര്‍ റൂമില്‍ അവനായി മാറ്റി വെച്ച കടലാസ്സു പെട്ടിയിലാകാം.

വല്ലാത്തൊരു മൂളലോടെ പെട്ടെന്ന് അതിക്രമിച്ചെത്തിയ തെക്കന്‍ കാറ്റ് കുട്ടികളുടെ കുടകള്‍ ആട്ടിയുലച്ചത് മതിവരാതെ ഒരു കുമ്പിള്‍  വെള്ളം  അയാള്‍ക്ക്‌ മേല്‍ തളിച്ചാണ് കടന്നു പോയത്.  ആര്‍ത്തു പെയ്യുന്ന മഴയില്‍ ഒരു നിഷേധിയെപ്പോലെ ഇടയ്ക്കിടെ കടന്നാക്രമിക്കുന്ന ഈ കാറ്റുമായി അയാള്‍ പണ്ടേ ചങ്ങാത്തത്തിലാണല്ലോ.  വീശിയടിച്ചു തിരികെപ്പോയ കാറ്റിനോടൊപ്പം  അയാളുടെ ഓര്‍മ്മകളും യാത്രയാവുകയാണ്.   നാല്‍പ്പതു വത്സരങ്ങള്‍ പുറകിലേക്ക്  ...

ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന മേഘഗര്‍ജ്ജനങ്ങള്‍ക്കൊപ്പം തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴ.  മുട്ടോളം തേങ്ങുന്ന ചെമ്മണ്‍പ്പാതയിലെ കലക്ക വെള്ളത്തിലൂടെ പ്രയാസപ്പെട്ട് പാദങ്ങള്‍ മുന്നോട്ടു വെച്ചു നടന്നു പോകുന്നൊരു ആറാംക്ലാസ്സുകാരന്‍.   പ്ലാസ്റ്റിക്ക് കവറിലാക്കി റബ്ബര്‍ കൊണ്ട് ബന്ധിച്ച പുസ്തകകെട്ട് ഒരു കൈ കൊണ്ട് ഷര്‍ട്ടിനടിയില്‍ മറച്ചു പിടിച്ച്‌ മറു കൈ കൊണ്ട് വലിയൊരു ചേമ്പില തലയ്ക്കു മീതെ കുടയായ്‌ പിടിച്ചാണ്  അവന്റെ നടത്തം.  വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ ഇടയ്ക്കിടെ പാഞ്ഞെത്തി തന്റെ ചേമ്പിലക്കുടയുടെ സംതുലനം തെറ്റിച്ചു മടങ്ങുന്ന ആ തെമ്മാടിക്കാറ്റിനോടുള്ള നീരസം അവന്റെ മുഖത്ത് വായിക്കാം.  തെക്ക് ദിശയില്‍ നിന്നും ശബ്ദമില്ലാതെ കടന്നു വന്നു ആവും വിധം ഉപദ്രവിച്ച് കളിയാക്കി ചിരിച്ചു മടങ്ങി പോകുന്ന  കാറ്റിന്റെ വികൃതിയില്‍ ഒട്ടു മുക്കാലും നനഞ്ഞു കുതിര്‍ന്ന അവന്റെ ചുണ്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.  സ്കൂളിലെത്താന്‍ ഇനി കാതങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.  പുറകില്‍ നിന്നൊരു കൈ തോളില്‍ പതിഞ്ഞപ്പോള്‍ ഒരു ഞെട്ടലോടെയാണവന്‍ തലയുയര്‍ത്തി നോക്കിയത്. ചിരിയാര്‍ന്ന മുഖത്തോടെ ഹെഡ്മാഷ്..

വളഞ്ഞകാലന്‍ കുടകീഴിലേക്ക് അവനെ പിടിച്ചു ചേര്‍ത്തു മാഷ്‌ ചോദിച്ചു.

"ആകെ നനഞ്ഞല്ലോ നീയ്‌ ?'

ഒരു കുട സ്വപ്നം കാണാന്‍ പോലും കഴിയാത്ത എന്നെപ്പോലൊരു ദരിദ്ര കര്‍ഷകന്റെ മകന് നനയാനല്ലേ കഴിയൂ മാഷേ.... എന്ന് മാഷോടൊപ്പം നടന്നകലുമ്പോള്‍ ആ കുഞ്ഞു മനസ്സന്നു മന്ത്രിച്ചിരിക്കണം.

അന്ന് സ്കൂള്‍ അസംബ്ലിയില്‍ മാഷിന്റെ സംസാരം ശ്രോതാക്കളെ മുഴുവന്‍  വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു.   ദരിദ്രകുടുംബങ്ങളില്‍ നിന്നും കുടയില്ലാതെ മഴ നനഞ്ഞെത്തുന്ന നമ്മുടെ വിദ്യാര്‍ഥികള്‍.  അവര്‍ മഴ നനയാതെ സ്കൂളില്‍ എത്താന്‍ എന്താണ് മാര്‍ഗ്ഗം?

ഒരു വേള എല്ലാരും മൌനമവലംബിച്ചു നിന്നു.  ഒടുവില്‍ പരിഹാരനിര്‍ദ്ദേശവും മാഷില്‍ നിന്ന് തന്നെ വന്നു. വില കുറഞ്ഞ പനയോല കൊണ്ടുണ്ടാക്കിയ തൊപ്പിക്കുട ധരിച്ച് നാളെ മുതല്‍ അവര്‍ സ്‌കൂളില്‍ വരട്ടെ.  അവരോടൊപ്പം നമുക്കും തൊപ്പിക്കുട ധരിച്ചെത്താം  എന്ന മാഷിന്റെ വാക്കുകള്‍ കേട്ട് കുട്ടികളും അധ്യാപകരും കാതടപ്പിക്കും വിധം കയ്യടിച്ചപ്പോള്‍ അവന്റെ മനസ്സില്‍ തോഴുത്തിനോട് ചേര്‍ന്ന ചായ്പ്പില്‍ എട്ടനുപെക്ഷിച്ച വക്ക് കീറിയ തൊപ്പിക്കുട നിറയുകയായിരുന്നു.  തന്റെ ചേമ്പില കുടയുടെ സ്ഥാനം തെറ്റിച്ചു കാലവര്‍ഷത്തില്‍ കുതിര്‍ത്തെടുത്തു സ്കൂളിനെ വലിയൊരു വിപ്ലവത്തിലേക്ക് വഴിനടത്തിയ തെക്കന്‍ കാറ്റിന്റെ വികൃതികളെ ആ നിമിഷം മുതല്‍  അവന്‍ ഇഷ്ട്ടപെട്ടു തുടങ്ങി.

"പെരിങ്ങോട് ഹൈസ്കൂളില്‍ തൊപ്പിക്കുട വിപ്ലവം "

ഈ മഹാ സംഭവത്തോടെ പെരിങ്ങോട് എന്ന പാലക്കാടന്‍ ഗ്രാമവും,  അവിടത്തെ ഹൈസ്കൂളും അതിന്റെ സാരഥിയായ പ്രധാനാദ്ധ്യാപകന്‍ ശ്രീ കെ എം ശങ്കരന്‍ നമ്പൂതിരിപ്പാടും മാധ്യമങ്ങളില്‍ ഇടം നേടുകയായിരുന്നു.  പിറ്റേ ദിവസം ഏതോ പത്രത്തിന് വേണ്ടി നടത്തിയ ഫോട്ടോ സെഷനില്‍  തൊപ്പിക്കുട ധരിച്ചു അണി നിരന്ന കുട്ടികള്‍ക്കിടയില്‍ മാഷിനരികുപ്പറ്റി നിന്ന ആ ദരിദ്ര ബാലന്റെ  ലവണ ജലം നിറഞ്ഞ കണ്‍കളിലെ തിളക്കം മാഷ്‌ കണ്ടുവോ ആവോ?

നനുത്ത കൈകളാല്‍ താടിപിടിച്ചുയര്‍ത്തി  നിങ്ങള്‍ കരയുകയാണോ എന്ന ഭാര്യയുടെ ചോദ്യം കേട്ടാണ് അയാള്‍ ഓര്‍മ്മകളില്‍ നിന്നും തിരികെയെത്തിയത്.   ഗേറ്റിനപ്പുറം മഴമറയില്‍ ലയിച്ചില്ലാതാവുന്ന സ്കൂള്‍ ബസ്സിന്റെ പിന്‍ഭാഗം അയാള്‍ക്ക്‌ അവ്യക്തമായി കാണാം. അമ്മമാരുടെ കലപിലകള്‍ പലയിടങ്ങളായി ചിന്നി ചിതറി നേര്‍ത്തുകഴിഞ്ഞിരിക്കുന്നു.  ജനല്‍ ഗ്രില്ലിലെ ചട്ടിയില്‍ ആടിയുലയുന്ന തുളസിയുടെ ശാഖികള്‍ കണ്ണീരൊപ്പാനെന്നോണം  അയാളുടെ കണ്‍കളിലേക്ക്  ചായുന്നുണ്ട്. 

ഏയ്‌ .... അത് സന്തോഷാശ്രുവല്ലേ  ....

നേരിയ പുഞ്ചിരിയോടെ തുളസിച്ചെടിയില്‍ കയ്യോടിച്ച് ജനല്‍ ഗ്ലാസ്‌ വലിച്ചടച്ചയാള്‍ തിരികെ നടക്കുമ്പോള്‍  ജനലിനു പുറത്ത്  തെക്കന്‍ കാറ്റിന്റെ  നിര്‍ത്താതെയുള്ള ചൂളം വിളി അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു.  
                                                     

പെരിങ്ങോട് ഹൈസ്കൂളിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ഓര്‍മ്മകളില്‍ ഇതള്‍ വിരിഞ്ഞ ഒരു കൊച്ചനുഭവമാണ് മുകളില്‍ എഴുതിയത്.  ഇത്തരം ആയിരക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമായ നിരവധി അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നെഞ്ചേറ്റുന്ന ഒരു പ്രധാനാദ്ധ്യാപകന്‍.  അദ്ദേഹത്തെക്കുറിച്ചും അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തു വെച്ച പെരിങ്ങോട് സ്കൂളിനെക്കുറിച്ചും  ആദരപൂര്‍വ്വം ചിലത് കുറിക്കട്ടെ.

വിദ്യാഭ്യാസം വരേണ്യ വര്‍ഗ്ഗത്തിന്റെ മാത്രം അവകാശമായി കരുതിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അന്യ ഗ്രാമങ്ങളെപ്പോലെ തന്നെ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമായ കുടിപള്ളിക്കൂടം അഥവാ ആശാന്‍ പള്ളിക്കൂടം മാത്രമായിരുന്നു പെരിങ്ങോട് ഗ്രാമത്തിലെ സാധാരണ ജനതയുടെയും  വിദ്യാഭ്യാസത്തിന്റെ ആശ്രയ കേന്ദ്രം.  അരീക്കര വളപ്പില്‍ എന്ന എഴുത്തച്ചന്‍ കുടുംബക്കാര്‍ ആയിരുന്നു ഇത്തരമൊരു കുടിപള്ളികൂടം നടത്തിയിരുന്നത്.  

നാടിന്റെ നെടു നായകത്വം വഹിക്കാന്‍ പ്രാപ്തിയുള്ളവരായ പൂമുള്ളിമനയിലെ അന്നത്തെ കാരണവര്‍ ശ്രീ നാരായണന്‍ നമ്പൂതിരിപ്പാട്‌ ആണ് മേല്‍പ്പറഞ്ഞ കുടിപള്ളിക്കൂടം ഏറ്റെടുത്ത് ഒരു ലോവര്‍ പ്രൈമറി വിദ്യാലയം 1912 ല്‍ സ്ഥാപിച്ചത്.  എണ്‍പതോളം കുട്ടികളും നാല് അദ്ധ്യാപകരുമായി സ്ഥാപിതമായ വിദ്യാലയം 1930 ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയും 1962 ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു.  2012 ല്‍ ശതാബ്ദി ആഘോഷിച്ച ഈ അക്ഷര മുത്തശ്ശി ഇന്നൊരു ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ആണ്.

                                                         
                                                  പെരിങ്ങോട്  എല്‍ പി സ്കൂള്‍

                                                   
കഴിഞ്ഞ കൊല്ലം നടത്തിയ ഹരിത വിദ്യാലയങ്ങളുടെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പന്ത്രാണ്ടാമത്തെതും പ്രൈമറി വിദ്യാലയങ്ങളില്‍ ആദ്യ ഹരിത വിദ്യാലയവുമായി  പെരിങ്ങോട് പ്രൈമറി സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു.


                                                          പെരിങ്ങോട് ഹൈസ്കൂള്‍  
                                           
നൂറ്റാണ്ടിന്റെ  പകുതിയില്‍ ഈ വിദ്യാലയത്തിന്റെ സാരഥ്യം ഏറ്റെടുത്തു കഴിഞ്ഞ് തുടര്‍ വര്‍ഷങ്ങളില്‍  ശ്രി കെ എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌ കൈവരിച്ച നേട്ടങ്ങള്‍ നിരവധിയുണ്ടെങ്കിലും എടുത്തു പറയേണ്ടത് അദ്ദേഹം മുന്‍ കയ്യെടുത്തു നടപ്പിലാക്കിയ പഞ്ചവാദ്യ പരിശീലനം തന്നെയാണ്.  മലയാളം പണ്ഡിറ്റ്‌ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഞങ്ങളുടെ മലയാളം അദ്ധ്യാപകന്‍ ശ്രീ ഗോപാലന്‍ നായരുടെ മേല്‍നോട്ടത്തില്‍ പരിശീലനം നേടിയ കുട്ടികള്‍ തുടര്‍ച്ചയായി മുപ്പത്തി ഏഴു വര്‍ഷമാണ് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനമലങ്കരിച്ചത്.



വര്‍ഷങ്ങള്‍ക്കു ശേഷം പെരിങ്ങോട് സ്കൂളില്‍ നിന്നും പരിശീലനം നേടിയ വാദ്യ കലാകാരന്മാര്‍ ഒന്നിച്ചപ്പോള്‍ അതൊരു റെക്കോര്‍ഡ്‌ ആയി മാറുകയായിരുന്നു.  മൂന്നര മണിക്കൂറോളം അവരൊന്നിച്ചു കൊട്ടി കയറിയത് ലിംകാ ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌സിലേക്ക്.





നേട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും സാധാരണക്കാരില്‍  സാധാരണക്കാരനായ ഞങ്ങളുടെ മാഷ്‌ അഹങ്കാരം തൊട്ടു തീണ്ടാത്ത വ്യക്തിത്വത്തിനുടമയാണ്.  ജീവിത സായന്തനത്തില്‍ എത്തി നില്‍ക്കുമ്പോഴും തന്റെ തട്ടകമായ വിദ്യാലയത്തിന്റെ മുഖ്യ പരിപാടികള്‍ക്കെല്ലാം കാര്‍മ്മികത്വം വഹിക്കാന്‍ ഊര്‍ജ്ജസ്വലനായി ഇന്നും ഓടിയണയുന്ന ഞങ്ങളുടെ വന്ദ്യ ഗുരുനാഥനെ കുറിച്ചെഴുതാന്‍ അദ്ദേഹത്തിന്റെ ആയിരക്കണക്കായ ശിഷ്യസമ്പത്തില്‍ ഒരാളായ എനിക്ക് ഈ ഇടം തികയുമെന്നു തോന്നുന്നില്ല.  മനസ്സുകൊണ്ടാ പാദങ്ങളില്‍ വീണു നമസ്കരിച്ചു ഞാന്‍ മന്ത്രിക്കട്ടെ...... മാഷേ പ്രണാമം !!


                                      ശ്രീ കെ എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌  (പഴയകാല ചിത്രം)

 
                                          



                                                       മാഷ്‌ ... ഇന്നത്തെ ചിത്രം
                                               
പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 18:29 Email This BlogThis! Share to X Share to Facebook

77 അഭിപ്രായ(ങ്ങള്‍):

വേണുഗോപാല്‍ said...

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ നിമിത്തവും ജോലി സംബന്ധമായ നിയന്ത്രണങ്ങള്‍ കൊണ്ടും എഴുത്തും വായനയും ഇല്ലാത്ത ഒരു വര്‍ഷമാണ് കടന്നു പോയത്. ഈ വര്ഷം അങ്ങിനെയാവില്ലെന്നു പ്രത്യാശിക്കുന്നു. തുടക്കം ഒരു ഗുരുസ്മരണ തന്നെയാകട്ടെ!!

10 January 2014 at 18:33
Pradeep Kumar said...

സുമനസ്സുകളായ ഒരുപാട് ശിഷ്യപരമ്പരകളാൽ അനുഗൃഹീതനായ ആ മഹാഗുരുനാഥന് പ്രണാമം.

പഞ്ചവാദ്യപ്പെരുമയിലൂടെയാണ് പെരിങ്ങോട് ഹൈസ്കൂൾ എന്റെ മനസ്സിൽ ഇടം നേടിയത്. നല്ല അദ്ധ്യാപകരാവാൻ ശ്രമിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരുപാട് ഗുരുനാഥന്മാരുടെ പാദസ്പർശത്താലും ആ സരസ്വതീക്ഷേത്രം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നത് പുതിയ അറിവ്.

വളരെ നാളുകൾക്കുശേഷം തുഞ്ചാണിയിൽ ഒരു പോസ്റ്റ് വായിക്കുന്നു. ഒരു കഥയെന്നു തോന്നിപ്പിച്ച തുടക്കവും, കഥ പറച്ചിലിന്റെ മാതൃകയിലുള്ള വിവരണത്തിലും നല്ല കൈയ്യടക്കം . എഴുത്തും വായനയും ഇല്ലാത്ത ഒരു വർഷത്തിന്റെ കുറവ് രചനയുടെ മികവിനെ ബാധിച്ചിട്ടില്ല എന്നു തോന്നി.

ശാരീരിക അസ്വസ്ഥതകളും, ജോലിയുടെ സംഘർഷങ്ങളുമില്ലാതെ ധാരാളം വായിക്കാനും എഴുതാനും കഴിയുന്നതാവട്ടെ ഈ പുതുവർഷം.

10 January 2014 at 20:00
ലംബൻ said...

നന്ദി, കുറെ ഓര്‍മ്മകള്‍ ഉണര്‍ത്തിയത്തിനു...
ഈ വര്ഷം ഒരുപാടു എഴുതാനും വായിക്കാനും കഴിയട്ടെ..

10 January 2014 at 20:45
നാമൂസ് പെരുവള്ളൂര്‍ said...

അന്ന്, ഞങ്ങള് കുട്ടികൾ ചെറുസംഘങ്ങളായി തിരിഞ്ഞ് വേറെ വേറെ ഇനം വിത്തുകൾ പാകി/ ചെടി നട്ട് വിളയിക്കുന്ന ചെറിയ ചെറിയ പച്ചക്കറിത്തോട്ടങ്ങൾ മാഷിന്റെ ആശയമായിരുന്നു. എല്ലാ ദിവസവും ഒരു പത്തു മിനുട്ട് നേരത്തെ സന്ദർശനം ഉണ്ടാകും. മാഷെല്ലാവരുടെയും തോട്ടങ്ങൾ സന്ദർശിച്ച് ആഴ്ചാവസാനം എവിടെക്കൂടണമെന്ന് തീരുമാനിക്കും. ആ ആഴ്ച ഞങ്ങളെല്ലാവരും അവനവന്റെ തോട്ടത്തിൽ നിന്ന് പാകമായത് അറുത്ത് അവിടേക്ക് കുതിക്കും. എന്നിട്ടന്നേ ദിവസം ഞങ്ങൾ കൊച്ചു കർഷകരും മാഷും ഒന്നിച്ച് ഉച്ചയൂണ് കഴിച്ച് പിരിയും.

ഞങ്ങൾ കുട്ടികൾക്ക് അതൊരുത്സവക്കാലമായിരുന്നു. മുള പൊട്ടുന്നതും ചെടിയാകുന്നതും പൂവിടുന്നതും കായ്ക്കുന്നതും അങ്ങനെയങ്ങനെ... ഓരോ ദിവസത്തെയും കാഴ്ചകളും സംഭവങ്ങളും ഒരു ചെറു നോട്ടിൽ കുറിക്കാൻ മാഷിന്റെ നിർദ്ദേശം ഉണ്ടായിരുന്നു. അത് നോക്കിയാണ് മാഷ്‌ സന്ദർശന ദിവസം വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിപ്പോന്നിരുന്നത്. അപ്പോഴും മാഷ്‌ കയ്യക്ഷരം നോക്കും, അക്ഷരത്തെറ്റ് പിടിക്കും. പരസ്പരം എഴുതിയ അവന്റെ/ അവളുടെ പരാമർശങ്ങളോട് സ്നേഹപൂർവ്വം അരുതെന്ന് ശാസിക്കും.

ചെടികൾ ഉണങ്ങിത്തുടങ്ങുമ്പോൾ ഞങ്ങൾ കൂടുതൽ ശുശ്രൂഷിക്കും. സങ്കടം പറയും. ആരുടെയെങ്കിലും തോട്ടത്തിൽ ഒരു ചെറിയ പച്ചയെങ്കിലും അവശേഷിക്കുന്നുവെങ്കിൽ ഞങ്ങളെല്ലാവരും അവിടെക്കൂടും. പിന്നെ, ഞങ്ങളെല്ലാവരും കൂടിയാകും ആ ചെടിയെ പരിചരിക്കുക,

മാഷ്‌ പുന്നപ്രയിലേക്ക് പോയപ്പോൾ ഞങ്ങൾ കുറെ കുട്ടികൾ ഒറ്റക്കാവുകയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ ചെറിയ കുട്ടി മാഷായിരുന്നു. ഇടക്ക് മാത്രം വലുതാകുന്ന ഒരു കുട്ടി.! പിന്നീട് എഴുതുമായിരുന്നു. ഫോണിൽ സംസാരിക്കാൻ അനുവദിക്കില്ല മാഷ്‌. എഴുതാൻ പറയും. "മാഷെ കുറേയുണ്ട് പറയാൻ " "സാരമില്ല, നിങ്ങളെഴുത് ഞാൻ വായിച്ചോളാം. മക്കളെ എഴുത്ത് വായിക്കാൻ മാഷിനിഷ്ടമാണ്" അങ്ങനെ ഞങ്ങൾ ഒറ്റക്കും കൂട്ടമായും മാഷിനെഴുതി. അതിലും കാണും കുറെ തിരുത്തലുകൾ...

മാഷിന്റെ ആശമായിരുന്നു നാട്ടിലൊരു സാംസ്കാരിക വേദി / വായനാമുറി. പാരസ്പര്യത്തിന്റെയും പങ്കുവെക്കലിന്റെയും കുട്ടിത്ത മനസ്സുകൾ വലിയവരിലും എന്നത് മാഷിന്റെ ആഗ്രഹമായിരുന്നു.

ഇപ്പോൾ, ഒരു ദശകം പിന്നിട്ടിരിക്കുന്നു കസാവേ. കുറെ നാള് കൂടി 'കസാവേ'യുടെ വാർഷികാകാഘോഷ പരിപാടികളിൽ മാഷ്‌ സംബന്ധിച്ചിരുന്നു. ഇത്രേം വർഷങ്ങളായിട്ടും മാഷ്‌ ആരെയും മറന്നിട്ടില്ല. ഓരോ തലമുറയിലെയും കുട്ടികളെ പേരെടുത്ത് വിളിച്ച് കുശലം തിരക്കി മാഷ്‌ നിങ്ങളെന്നും എന്റെ മക്കളെന്ന് സ്നേഹം പറയുകയായിരുന്നു.

വീട്ടിൽ ഒരു തോട്ടമുണ്ടാക്കാൻ മക്കളെ സഹായിക്കണം. അവർക്കൊരു നോട്ട് ബുക്ക് വാങ്ങി കൊടുക്കണം. നല്ലോണം വിളയിച്ചാൽ കൂടുതൽ പുതിയ വിത്തുകളും ചെടികളുമെന്ന് സമ്മാനം വാഗ്ദാനം ചെയ്യണം. അവരുടെ ചിരിച്ചന്തത്തിൽ എനിക്ക് എന്റെ ചെറുപ്പം കാണണം...

അടുത്ത തവണ അവധിക്ക് പോകുമ്പോൾ മാഷിനെ കാണണം. എത്ര കൊയ്താലും തികയാത്ത സ്നേഹത്തിന്റെ വിത്ത് കുറെ വാങ്ങണം.

പറയാനും കേള്ക്കാനും മാത്രമല്ല, കൂട്ടുകൂടാനും കൂടെകൂട്ടാനുംവേണം ഒരു ഭാഷയെന്ന് ചെറുപ്രായത്തിലെ ചൊല്ലിത്തന്ന ദേവസ്യ മാഷിന് സ്നേഹാദരം.

10 January 2014 at 21:21
പട്ടേപ്പാടം റാംജി said...

കാലങ്ങള്‍ തിടുക്കത്തില്‍ മുന്നേറാന്‍ തുടങ്ങിയപ്പോള്‍ ഗുരുശിഷ്യ ബന്ധത്തിലും കാര്യമായ മാറ്റങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു. വിദ്യ തന്നെ വ്യവസായമായപ്പോള്‍ ഇരകള്‍ക്ക് തുല്യമായി
തീര്‍ന്നു വിദ്യ അഭ്യസിക്കുന്നവരുടെ കാര്യവും.

ഇതില്‍ നിന്നെല്ലാം വിഭിന്നമായി പഴയകാലത്തെ ഓര്‍മ്മകളെ വളരെ ലളിതമായി കഥയെപ്പോലെ എഴുതി വന്നപ്പോള്‍ വായന നന്നായി. പഠിച്ച സ്കൂള്‍ അന്നത്തേക്കാള്‍ തലയുയര്‍ത്തി നില്‍ക്കുന്നു എന്ന കാണല്‍ വേണുവേട്ടനെപ്പോലെ ഞാനും അഭിമാനത്തോടെ കാണുന്നു.
ഇനി പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കാമല്ലോ.

10 January 2014 at 21:31
Cv Thankappan said...

ഹൃദയാലുവായിരുന്ന ആ മഹാഗുരുനാഥന് പ്രണാമം!
പ്രശസ്തമായ പെരിങ്ങോട് ഹൈസ്കുളിനെ പറ്റി കേട്ടിട്ടുണ്ട്.അവിടത്തെ മിടുക്കന്മാരെ കാണാനും കഴിഞ്ഞിട്ടുണ്ട്.
ഈ മനോഹരമായ വിവരണം വായിച്ചപ്പോള്‍ വളരെയധികം സന്തോഷം തോന്നി.സ്കൂളിന്‍റെ മുഴുവന്‍ ചരിത്രവും അറിയാന്‍ കഴിഞ്ഞു.
മാഷിന് എല്ലാവിധ ക്ഷേമൈശ്വര്യങ്ങളും നേര്‍ന്നുകൊണ്ട്,
ആശംസകളോടെ

10 January 2014 at 21:49
Echmukutty said...

ഒരുപാട് കാലം കൂടി തുഞ്ചാണിയില്‍ ഒരു പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞു എന്ന സന്തോഷം..അതിങ്ങനെ ഒരു ഗുരുസ്മരണയായ സന്തോഷം.. കഥയാവും എന്ന് വായിച്ചു തുടങ്ങിയ സന്തോഷം..
വേണുമാഷ് ഇനീം സജീവമായി ബ്ലോഗില്‍ വരട്ടെ എന്ന് ആശിച്ചുകൊണ്ട്..

10 January 2014 at 22:10
അഷ്‌റഫ്‌ സല്‍വ said...

ഗുരുവിനു പ്രണാമം
മനസ്സ് തുറന്നു കാണിക്കാന്‍ കഴിയാത്ത
അക്ഷരങ്ങള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്ത
എന്റെ ഒന്ന് രണ്ടു ഗുരുനാഥന്മാരെ ഓര്‍ത്ത്‌ പോയി .
............
സ്നേഹവും സന്തോഷവും ആരോഗ്യവും ആശംസിക്കട്ടെ

10 January 2014 at 22:52
ഫൈസല്‍ ബാബു said...

തുഞ്ചാണിയിൽ പല തവണ വന്നു നിരാശയോടെ മടങ്ങിപ്പോവുകയായിരുന്നു പതിവ് , ഈ തിരിച്ചു വരവ് വേണുവേട്ടന്‍റെ കഥകളെ ഇഷ്ടപെടുന്ന ഒരാള്‍ എന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്നു.
ഓര്‍മ്മകളിലെക്കുള്ള ഈ തിരിച്ചു വരവ് ആദ്യം കഥാ രൂപത്തിലും പിന്നീട് പെരിങ്ങോട് സ്കൂളിനെ കുറച്ചും മാഷിനെ കുറിച്ച്മുള്ള ഓര്‍മ്മകളായി അവതരിപ്പിച്ചത് ഒരു വ്യതസ്തതയായി തോന്നി , കൂടുതല്‍ സജീവമാകാന്‍ വേണുവേട്ടനു കഴിയട്ടെ ...

11 January 2014 at 00:13
ഫൈസല്‍ ബാബു said...
This comment has been removed by the author.
11 January 2014 at 00:28
മാനവധ്വനി said...

പഴയകാല സ്മരണകൾ അയവിറക്കിയപ്പോൾ താങ്കൾ നമ്മളേയും അവിടേയ്ക്ക് കൊണ്ടുപോയി... അത്രയ്ക്കും നന്നായിരുന്നു ഈ ഗുരുസ്മരണ.. ആശംസകൾ നേരുന്നു.. എന്തു പറ്റി ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായി എന്നൊക്കെ എഴുതി കണ്ടു... നന്മകൾ നേരുന്നു...

11 January 2014 at 00:39
ajith said...

ഗുരുസ്മരണയാല്‍ ദീപ്തം

11 January 2014 at 00:50
© Mubi said...

വേണുവേട്ടാ, പെരിങ്ങോട് സ്കൂളും ശങ്കരന്‍ മാഷും... ഓര്‍ക്കാന്‍ ഏറെയുണ്ട്. അവിടെ പഠിച്ചിട്ടില്ലെങ്കിലും ശങ്കരന്‍മാഷടെ വാത്സല്യം അനുഭവിക്കാന്‍ ആയിട്ടുണ്ട്‌. കലോല്‍സവം നടക്കുമ്പോള്‍ പഞ്ചവാദ്യത്തിന് ആര്‍ക്കാ എന്ന ചോദ്യത്തിന് എനിക്ക് കിട്ടുന്ന ഒരുത്തരമുണ്ട് വീട്ടില്‍ നിന്ന് " അത് മ്മ്ടെ ശങ്കരന്മാഷ്ടെ കുട്ട്യോള്‍ക്കെന്നെ...."
ഈ ഗുരുസ്മരണ എനിക്കേറെ പ്രിയപ്പെട്ടതായി :) പുതുവര്‍ഷം സന്തോഷവും, സമാധാനവും നിറഞ്ഞതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു....

11 January 2014 at 05:40
keraladasanunni said...

ഉചിതമായ ഗുരുസ്മരണ. ഇന്ന് സേവനമനോഭാവം പല അദ്ധ്യാപകരില്‍ നിന്നും അകന്നുപോവുന്നു എന്ന് തോന്നുന്നു. കാലഘട്ടത്തിന്‍റെ മാറ്റമാവാം. ആ ശ്രേഷ്ഠനായ ഗുരുനാഥന്‍റെ പാദങ്ങളില്‍ 
വേണുവിനോടൊപ്പം ഞാനും നമസ്ക്കരിക്കട്ടെ.

11 January 2014 at 08:51
മുകിൽ said...

nannayi gurusmarana..

11 January 2014 at 09:06
Akbar said...

ഈ ഗുരു സ്മരണ ഹൃദ്യമായി. നാലു സംവര്സരങ്ങൽക്കിപ്പുറവും ഓർമ്മകളിൽ നിറം മങ്ങാതെ തെളിയുന്ന സ്കൂൾ കാലം. ചേമ്പിലക്കുടയിൽ നിന്ന് തൊപ്പിക്കുടയിലേക്ക് സമത്വ വിപ്ലവത്തിന്റെ കാറ്റ് വീശിയ പ്രധാനധ്യാപകന്റെ നിർമ്മല സ്നേഹം. ഒരു പെരുമഴയുടെ ആരവത്തിൽ പെരിങ്ങോട് സ്കൂളിന്റെ പഞ്ചവാദ്യപ്പെരുമകളിലേക്ക് തെക്കൻ കാറ്റിന്റെ അകമ്പടിയോടെ കഥയിലെന്ന പോലെ വായനയെ കൂട്ടി കൊണ്ട് പോയി വേണു ജി.

2014 ൽ അക്ഷരങ്ങളുടെ പെരുമഴ തീർക്കാൻ തുഞ്ചാണി ബ്ലോഗിനാവട്ടെ..ആശംസകളോടെ..

11 January 2014 at 10:44
Artof Wave said...

ആദ്യം ഒരു കഥ രൂപത്തിൽ അവതരിപ്പിക്കുകയും പിന്നെ സ്കൂളിനെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും വളരെ മനോഹരമായി തന്നെ വേണു വെട്ടാൻ പറഞ്ഞു വെച്ചു. ഇത് വായിക്കുന്ന ഏതൊരാളും അവരുടെ ചെരുപ്പ കാലത്തെ സ്കൂൾ ജീവിതത്തിലേക്ക് പോയിരിക്കും .. ഇന്ന് ബസ്സും കാറുമായി സ്കൂളിൽ പോകുന്ന പുതിയ തലമുറ വായിച്ചു മനസ്സിലാക്കേണ്ട കാര്യങ്ങൾ മഴ നനയാതിരിക്കാൻ ഒരു കുട പോലും വാങ്ങാൻ കഴിയാതെ ചെമ്പില പിടിച്ചു സ്കൂളിൽ പോയ കാലം ...ഒരു മാത്ര്കാ അദ്ധ്യാപകൻ .... ഗുരുവിനോടുള്ള ബഹുമാനം ..
ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞ ഈ എഴുത്തിനു എല്ലാ വിധ ആശംസകളും
ഈ വര്ഷം ഒരു പാട് ഒരു പാട് കാര്യങ്ങൾ എഴുതാൻ കഴിയട്ടെ ... ഗുരുവിനെ പ്രണമിച്ചു തന്നെ യായല്ലോ ഈ വർഷത്തെ തുടക്കം അത് നന്നായി ....അഭിനന്ദനങ്ങൾ ...

11 January 2014 at 10:56
Rainy Dreamz ( said...

നന്മയുടെ ഒരു പോസ്റ്റ്.. ഒരു കഥ പോലെ വന്ന് ഒരു പാട് കാര്യങ്ങൾ പറഞ്ഞു സ്മൃതിയുടെ ആഴങ്ങളിലെത്തിച്ച നല്ലൊരു പോസ്റ്റ്. ഓർക്കാനും ഓർമ്മിപ്പിക്കാനും ഇങ്ങനെ എത്രയോ.. ഇതൊന്നുമില്ലെങ്കിൽ പിന്നെ മനുഷ്യനില്ല. പ്രകൃതിയെ, മനുഷ്യനെ, അക്ഷരങ്ങളെ സ്നേഹിച്ച, സ്നേഹിക്കാൻ പഠിപ്പിച്ച മാഷിനെ നമിക്കുന്നു. നല്ല അധ്യാപകരും സ്മരണകൾ സൂക്ഷിക്കുന്ന നല്ല വിദ്യാർഥികളും ഇനിയും ഒരുപാടുണ്ടാവട്ടെ..! ഓർമ്മകൾക്കെന്തു സുഗന്ധം, എൻ ആത്മാവിൻ നഷ്ടസുഗന്ധം.
ഏറെ ദിവസങ്ങൾക്ക് ശേഷം പുതിയ വർഷത്തിൽ നല്ലൊരു പോസ്റ്റ് നൽകിയ വേണുവേട്ടന്റെ ഈ ബ്ലോഗിന് 2014 ഭാഗ്യവർഷമായി തീരട്ടെ..! സ്നേഹാശംസകള്

11 January 2014 at 11:32
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു കഥയായാണ് വായിച്ചു തുടങ്ങിയത്. പിന്നെ അത് അനുഭവമായി. പിന്നെ വിത്യസ്തമായ ചരിത്രവിസ്മയ്ങ്ങള്‍ കൊണ്ട് പ്രസിദ്ധപ്പെട്ട ഒരു നാടിന്റെ , നാടിന്റെ യശസ്സുയര്‍ത്തിയ ഒരു സ്കൂളിന്‍റെ.. തിരുമുറ്റത്തേക്ക്..
പഴയ മഴക്കാലം വായിച്ചപ്പോള്‍ നനഞ്ഞു പോയി. ചേമ്പിലയും വാഴയിലയും ചൂടിയിരുന്ന കുട്ടിക്കാലം , പിന്നെ ഓലക്കുടയും ചൂടി സ്കൂളില്‍ പോയിരുന്ന കാലം. ഓലക്കുടയില്‍ പെരുമഴയുടെ മദ്ദളമേളം.
പെരിങ്ങോട് സ്കൂളില്‍ പഠിച്ചിട്ടില്ലെങ്കിലും പഠിച്ച സ്കൂളുകളെപ്പോലെ തന്നെ പ്രിയമുള്ള ഓര്‍മ്മകളാണ് ആ സ്കൂളിനെ ചുറ്റിപ്പറ്റിയും ഉള്ളത്. ആദ്യമായി എക്സിബിഷന്‍ കണ്ടത്.. ചെമ്പൈ ഭാഗവതരുടെയും യേശുദാസിന്റെയും കച്ചേരികള്‍ കേട്ടത്.. അങ്ങിനെ എന്തെല്ലാം അനുഭവങ്ങള്‍ എന്തിന് , ഒരു ദിവസം അഞ്ചാം തമ്പുരാന്‍റെ തല്ല് പോലും ആ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും കണ്ട് ജീവനും കൊണ്ടോടിയിട്ടുണ്ട്..!
മധുരസ്മരണകളുടെ എത്രയെത്ര മഹാ ഭണ്ഡാരങ്ങളാണ് താങ്കള്‍ തുറന്നിട്ടത്. ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്ന പ്രിയ നാട്ടുകാരാ ഹൃദ്യമായ ആവിഷ്കാരമെന്നതിലുപരി ഒരു ഗുരുവന്ദനം കൂടിയാണ് ഈ വരികള്‍ ..
ആശംസകളും അഭിനന്ദനങ്ങളും..

11 January 2014 at 13:26
ശ്രീക്കുട്ടന്‍ said...

അതീവഹൃദ്യമായ സ്മരണ..സ്കൂളും മാഷമ്മാരും ആ കാലഘട്ടവും ഒക്കെ മിന്നിമറഞ്ഞുകൊണ്ടിരിക്കുകയാണുള്ളില്‍

11 January 2014 at 13:49
തുമ്പി said...

ഗുരുസ്മരണ അതീവ ഹൃദ്യമായി. കഥയായി വായിച്ചുതുടങ്ങി .അനുഭവത്തൊലേക്കെത്തി.നല്ല ഭാഷ. കാറ്റിനേയും, മഴയേയും വിവരിക്കുന്ന പലവരികളും മനസ്സില്‍ തട്ടി.

11 January 2014 at 15:20
Akakukka said...

കെ-എം-ശങ്കരന്‍ നമ്പൂതിരിപ്പാട് മാഷിന് വന്ദനം....

11 January 2014 at 15:43
Manoj Vellanad said...

ഓര്‍മ്മിക്കാന്‍ നല്ലൊരു സ്കൂള്‍ ജീവിതം ഉണ്ടാകണമെങ്കില്‍, ഓര്‍മ്മയില്‍ നിറയുന്ന ഒരധ്യാപകനെങ്കിലും ഉണ്ടായിരിക്കണം.. നന്നായി എഴുതി മാഷെ..
ഞാനും കഴിഞ്ഞ കൊല്ലം ഇതേ സമയം ഇതുപോലൊരു ഓര്‍മ്മക്കുറിപ്പ് എഴുതിയിരുന്നു, 'ഗുരുസ്മരണകള്‍' എന്ന പേരില്‍..

ഗുരുസ്മരണകള്‍ മനസ്സിനെ ദീപ്തമാക്കട്ടെ..

11 January 2014 at 16:00
‍ആയിരങ്ങളില്‍ ഒരുവന്‍ said...

ശിഷ്യന്റെ പൂർവകാല സ്മരണ ഇടക്ക് കണ്ണ് നനയിപ്പിച്ച്!
ഗുരുവിന് പ്രണാമം.!

11 January 2014 at 17:07
Unknown said...

മഹാനായ മാഷിനെ പരിചയപ്പെടുത്തിയതിന് കുറേ നന്ദി. കമന്‍റ് ബോക്സില്‍ നാമൂസ് പെരുവള്ളൂര്‍ എഴുതിയതും അതിമനോഹരം. മിനക്കേട് വേണ്ട, ഇനിയും പോന്നോട്ടെ...

11 January 2014 at 17:16
Prabhan Krishnan said...

അറിയാതെ കണ്ണുനിറഞ്ഞു വേണ്വേട്ടാ..വിവരണത്തിലെ കയ്യടക്കവും.അനുഭവത്തിന്റെ ആർദ്രതയുമൊത്തിണങ്ങിയ എഴുത്ത്. പോയവർഷത്തിലെ കുടിശ്ശിക ഈ വർഷം തീർക്കാൻ കഴിയട്ടെ. ഒത്തിരി ആശംസകളോടെ- പുലരി

11 January 2014 at 17:26
കുസുമം ആര്‍ പുന്നപ്ര said...

മാഷേ ഗുരുത്വമോടെ തുടങ്ങിയ എഴുത്ത് പുനരാരംഭിച്ചത് നന്നായി. ആശംസകള്‍ ...

11 January 2014 at 21:24
asrus irumbuzhi said...

നല്ല സുന്ദരമായ ഓര്‍മ്മകള്‍
നിറങ്ങള്‍ വെക്കുകയും പൂക്കുകയും ചെയ്യട്ടെ...പുതുവര്‍ഷം !
അസ്രൂസാശംസകള്‍
@srus..

11 January 2014 at 21:25
sunil vettom said...

Ellam othinangiya uthamamaya ezhuthu....
a mashinum thankalkum pinne nishkalankamaya ormakalkkum ...ente pranamam

11 January 2014 at 22:03
വര്‍ഷിണി* വിനോദിനി said...

മഴയോർമ്മകളിലൂടെ മഴ നനഞ്ഞ്‌ ഞാനും.. "തൊപ്പിക്കുട വിപ്ലവം "വല്ലാത്തൊരു കോൺസപ്റ്റാണല്ലൊ വേണുവേട്ടാ..വായന അവിടെ എത്തിപ്പെട്ടപ്പോൾ പുതു ഉന്മേഷമോ ഉണർവ്വോ പറഞ്ഞറിയിക്കാനാവാത്ത വിധം കീഴടക്കി.. തുടർ വായന നൽകിയതും ഹൃദയം നിറഞ്ഞ ആദരവും അഭിമാനവും തന്നെ.. നാടിന്റെ മണ്ണും മഴയും സ്മരണകളും നെഞ്ചോട്‌ ചേത്ത്‌ ഒരുക്കിയ സൃഷ്ടിയ്ക്ക്‌ അഭിനന്ദനങ്ങൾ.. ഈ വരികളിലൂടെ കണ്ണോടിച്ചാൽ തന്നെ എത്രമാത്രം അഭിമാനുക്കുന്നുണ്ടാകാം ആ ഗുരുവെന്ന് ഓർത്തു പോവുകയാണു..നന്ദി ട്ടൊ.. സന്തോഷങ്ങളും സ്നേഹവും നിറഞ്ഞ ന്റേം പുതുവത്സരാശംസകൾ..!

11 January 2014 at 22:50
വരികള്‍ക്കിടയില്‍ said...

ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ്‌ അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ..

11 January 2014 at 23:06
Jefu Jailaf said...

ഓർമ്മകളിലെ ആദ്യബെൽ.. വേണുവേട്ടാ സുന്ദരമായ കുറിപ്പ്‌.

11 January 2014 at 23:20
Joselet Joseph said...

ഇങ്ങനെ കാലമെറെക്കഴിഞ്ഞാലും മായാതെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന മാഷുംമാര്‍ ഉണ്ടാവുന്നത് നാടിന്റെ പുണ്യം. കഥയും ഓര്‍മ്മക്കുറിപ്പും ഗുരു വന്ദനവും മികച്ച കയ്യടക്കത്തോടെ കോര്‍ത്തിണക്കി മനോഹരമായ് ഈ പോസ്റ്റ്‌.

എഴുത്തിലും വായനയിലും പുതു വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ പുതുവര്‍ഷം തുണയാകട്ടെ.
സ്നേഹാശംസകളും ആയുരാരോഗ്യസൗഖ്യവും നേരുന്നു പ്രിയ വേണുവേട്ടാ.............

12 January 2014 at 12:38
drpmalankot said...

ഓർമ്മകൾക്കെന്തു സുഗന്ധം.....
വിദ്യാലയം, മഹാനായ മാഷ്‌, ചിത്രങ്ങൾ സഹിതമുള്ള വിവരണം - എല്ലാം വളരെ ഹൃദ്യമായി.
ആശംസകൾ.

12 January 2014 at 14:20
V P Gangadharan, Sydney said...
This comment has been removed by the author.
12 January 2014 at 14:39
V P Gangadharan, Sydney said...

The personification of altruism, an illustrious role model to the teaching fraternity, an illuminated enlightenment to any scholar and overall a demonstration of nobility...
My salute to Shankaran Namboodiry master-
സാക്ഷാല്‍ ഗുരുനാഥന്‍!

Plaudits to Venugopal for his touchingly presented narrative...

(ചേമ്പിലക്കുടക്കീഴില്‍, നനവിന്റെ നയമൊഴി നയിക്കും നാട്ടുനിരത്തിലൂടെ, വീണ്ടും മഴകൊണ്ടു നടക്കുന്നു, ഇപ്പോള്‍ ഇതാ ഞാനും...
കേള്‍ക്കാം, അകലങ്ങളിലെവിടെയോ ഒരു ഭഗവതിക്കാവിലെ ചെണ്ടക്കൊട്ടും...)

12 January 2014 at 14:54
ഇലഞ്ഞിപൂക്കള്‍ said...

ഓര്‍മ്മകള്‍ക്കെത്ര ചാരുത... ഓര്‍മ്മകളുടെ ഈ പരിസരം എനിക്കും പരിചതമായതുകൊണ്ടുതന്നെ ഓലക്കുടവിപ്ലവ ചരിതവും വാദ്യകലാകാരന്മാരുടെ ഗിന്നസ് റെക്കോര്‍ഡുമെല്ലാം അന്ന് ഏറെ അഭിമാനത്തോടെ കേട്ടവയായിരുന്നു. വേണുവേട്ടന്‍റെ ഗുരുനാഥന് പ്രണാമം.

12 January 2014 at 14:59
കൊമ്പന്‍ said...

വായനയിൽ നല്ല സുഖമുള്ള ഒരു നനവ്‌ കണ്‍കോണിൽ ഉണ്ടായി ഒര്മിചെടുക്കാൻ ഭംഗിയില്ലാത്ത കുറേ ചിത്രങ്ങൾ ഉണ്ട് വേണു ഏട്ടൻ നന്നായി എഴുതി ആശംസകൾ

12 January 2014 at 15:42
അൻവർ തഴവാ said...

ഇങ്ങനെ ഒരു ഗ്യാപ്പ് എഴുത്തില്‍ ഇനി വേണ്ടാ ട്ടോ വേണു ഏട്ടാ! വായനയുടെ കരുത്തില്‍ വിളഞ്ഞ വശ്യമായ ഈ ഭാഷയില്‍ ഇനിയും പോസ്റ്റുകള്‍ വായിക്കണം ഞങ്ങള്‍ക്ക്. ഗുരു സ്മരണ നല്ല തുടക്കം ആവട്ടെ. ഗുരുവിനെ ഒക്കെ മറക്കുന്ന കറുത്ത കാലത്ത് ഇത്തിരി വെട്ടം പകരട്ടെ ഇത്തരം പോസ്റ്റുകള്‍ !

12 January 2014 at 17:31
വേണുഗോപാല്‍ said...

എന്റെ ഈ ചെറിയ കുറിപ്പ് വായിച്ചു അഭിപ്രായമറിയിച്ച എല്ലാ മാന്യവായനക്കാര്‍ക്കും ഹൃദയംഗമമായ നന്ദി !!

12 January 2014 at 19:38
Pushpamgadan Kechery said...

സൗകര്യങ്ങള്‍ ഏറും തോറും മൂല്യശോഷണം വന്നുഭവിക്കുന്നു. ഇല്ലാത്തവനും ഉള്ളവനും കടം വാങ്ങി മേനിനടിക്കുന്ന ഇക്കാലത്ത് ഗുരുസൃതി അവസരോചിതം.

12 January 2014 at 20:21
Philip Verghese 'Ariel' said...

അൽപ്പകാലതെ ഇടവേളയ്ക്കു ശേഷം മനോഹരമായ ഒരു രചനയുമായെത്തിയ വേണു സാറിനു നന്ദി. ഹ്ര്ദ്യമായി ഈ ഗുരു സ്മരണ. എന്റെയും പഴയകാലത്തിലെ ക്കത്തു കൂട്ടിക്കൊണ്ടു പോയി .ബ്ളോഗിൽ

കൂടുതൽ സജീവമാകാൻ ആവശ്യമായ ആരോഗ്യവും ശക്തിയും ഈശ്വരൻ നൽകട്ടെ. പ്രാർത്ഥന. mobaഇലിൽ കുറിക്കുന്നതിലാൽ ചില അക്ഷരങ്ങൾ കിട്ടുന്നില്ല്. വീണ്ടും കാണാം.

12 January 2014 at 21:03
ente lokam said...

വേണുവേട്ടാ..പുതു വര്ഷ ആശംസകൾ

ഈ പോസ്റ്റ്‌ കാണാൻ താമസിച്ചു..കഥയും
ചരിത്രവും ഇട കലര്ന്ന വേണുവേട്ടന്റെ
മനോഹരം ആയ ശൈലി..ഈ സ്കൂൾ
വിശേഷങ്ങൾ റ്റീവിയിൽ കണ്ട തുച്ഛം
ആയ അറിവുകളെ ഉണ്ടായിരിന്നുള്ളൂ..

ഇനിയും പോസ്റ്റുകൾ കാണാൻ കാത്തിരിക്കുന്നു.
ആശംസകൾ..ആരൊഗ്യവുംതൊഴിലും മെച്ചപ്പെടട്ടെ

12 January 2014 at 21:07
shameerasi.blogspot.com said...

സത്യത്തില്‍ വായിച്ചു തുടങ്ങിയപ്പോള്‍ ഒരു കഥയാവും എന്ന് കരുതി പക്ഷെ ഓരോ വരികള്‍ പിന്നോട്ട് പിന്നോട്ട് പായുമ്പോള്‍ ഒരു ജീവിതത്തിന്‍റെ നേര്‍ ചിത്രമാണ് തെളിഞ്ഞു വന്നത് ഗുരുസ്മരണയില്‍ എല്ലാം മനോഹരമായി അവതരിപ്പിച്ചു ,എല്ലാ ശാരീരിക വിഷമതകളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും സര്‍വേശ്വരന്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവന്നില്ലേ ,.,സര്വേസ്വരന് നന്ദി ,.,.,.ഈ വര്‍ഷം തുഞ്ചാണി നിറഞ്ഞു കവിയട്ടെ എന്ന് ആശംസിക്കുന്നു ,.,.,അനുഭവങ്ങളുടെ അക്ഷരങ്ങളാണ് എപ്പോളും മനോഹരം ആവുന്നത്,.,.,.,

സ്നേഹത്തോടെ ആസിഫ് വയനാട്

12 January 2014 at 21:17
Manef said...

എത്ര കാലം കൂടിയാ വേണുവേട്ടാ ഒരു പോസ്റ്റ്... എന്തേ ഇപ്പോള്‍ ജോലിത്തിരക്കാണോ... പഴയ സ്കൂള്‍ അനുഭവങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... മഴക്കാലം ആയാല്‍ പിന്നെ കുടയുണ്ടെങ്കിലും ആരേലും ഒക്കെ കൂടെ ഉണ്ടാകും എന്നിട്ട് എല്ലാരും നനയും എത്ര രസമുള്ള ഓര്മകള്‍... എങ്കിലും "ഒരു കുട സ്വപ്നം കാണാന്‍ പോലും കഴിയാത്ത "എന്നെ പോലെ ഒരു ദരിദ്ര കര്‍ഷകന്റെ മകന് നനയാന്‍ അല്ലേ കഴിയൂ"..... നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍!

12 January 2014 at 21:30
സാജന്‍ വി എസ്സ് said...

കഥ പറയുമ്പോലെ തുടങ്ങി സ്കൂള്‍ അനുഭവങ്ങളുടെ ഓര്‍മകള്‍ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.

ഗുരുവന്ദനം നന്നായി

13 January 2014 at 01:48
viddiman said...
This comment has been removed by the author.
13 January 2014 at 10:18
viddiman said...

ഹൃദ്യമായി എഴുതി. വായിക്കുന്ന ഓരോരുത്തരും കുട്ടിക്കാലത്തെ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരെ ഓർക്കുകയായിരിക്കും ഇത് വായിച്ചാൽ ആദ്യം ചെയ്യുക. ആരംഭം മുതൽ തന്നെ വേണുവേട്ടനു തന്നെ കഥ പറയാമായിരുന്നു എന്ന് തോന്നി. 'അയാളെ' വച്ച് കഥ പറഞ്ഞതുകൊണ്ട് പ്രത്യേകിച്ച് ഒരു മാറ്റവും അനുഭവപ്പെട്ടില്ല.

13 January 2014 at 10:23
Nisha said...

ശങ്കരന്‍ മാഷേപ്പോലുള്ള ഗുരുക്കന്മാര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ ഗുരുസ്മരണ വളരെയധികം പ്രസക്തമായി. ഗുരു എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന ഇത്തരം മഹദ് വ്യക്തിത്വങ്ങള്‍ എക്കാലവും തങ്ങളുടെ ശിഷ്യരിലൂടെ പ്രകാശിച്ചു കൊണ്ടേയിരിക്കും.

(വിഡ്ഢിമാന്‍ പറഞ്ഞതു പോലെ ഇത് വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത് എന്റെ അദ്ധ്യാപകരെക്കുറിച്ചാണ്. )

13 January 2014 at 10:57
Shaleer Ali said...

മനസ്സില്‍ വീണ്ടുമൊരു പൂക്കാലത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള
നനുത്ത തെന്നല്‍ പോലൊരു സ്നേഹ, സുകൃത സ്മരണ...!!

ഈ വര്ഷം അക്ഷര സൌഗന്ധികങ്ങളാല്‍ മനം നിറക്കുന്നതായിതീരട്ടെ എന്നാശംസിച്ചു കൊണ്ട് സസ്നേഹം .... :)

13 January 2014 at 10:58
Arun Kappur said...

നല്ലൊരു ഓർമ്മക്കുറിപ്പ്‌. സ്ഥലം പരിചയമുള്ളതാകയാൽ ഏറെ ഹൃദ്യമായി.

13 January 2014 at 11:09
മിനി പി സി said...

മാതാപിതാഗുരു ദൈവം ....ഇന്ന് ഗുരുക്കന്മാര്‍ അധികവും ദൈവങ്ങള്‍ കുറഞ്ഞുകൊണ്ടുമിരിക്കുമ്പോള്‍ വേണുവേട്ടാ ഈ പോസ്റ്റ്‌ ഒരുപാട് നല്ല ഗുരു സ്മരണകളാണ് നല്‍കുന്നത്.

13 January 2014 at 19:54
Muralee Mukundan , ബിലാത്തിപട്ടണം said...



ഹൃദ്യമായി എഴുതിയ ഒരു ഗുരു ദക്ഷിണ ..!


തുഞ്ചാണിയുടെ തുമ്പത്തേക്ക് ഇടക്കൊക്കെ
വന്ന് എത്തി നോക്കാറുടെങ്കിലും , മാഷ് എഴുത്തും
വായനയുമില്ലാതെ ; പല അസ്വാസ്ഥ്യങ്ങളിലും പെട്ടുഴലുകയായിരുന്നു
എന്നറിഞ്ഞതിൽ സങ്കടമുണ്ട്..

എല്ലാത്തിൽ നിന്നും എത്രയും
പെട്ടെന്ന് സടകുടഞ്ഞെഴുന്നേറ്റ് , ഇത്തരം
അനുഗൃഹീതനായ ആ മഹാഗുരുനാഥന് പ്രണാമം
അർപ്പിച്ചതുപോലുള്ള മഹനീയമായ രചനകൾ വീണ്ടും
വീണ്ടും എഴുതികൊണ്ടിരിക്കണം കേട്ടൊ ഭായ്

13 January 2014 at 23:53
പ്രവീണ്‍ ശേഖര്‍ said...


പെരിങ്ങോട് സ്കൂളിലെ ആ പൂർവ വിദ്യാർഥി വേണുവേട്ടൻ തന്നെയാണോ ? സത്യം പറഞ്ഞാൽ സ്ക്കൂളിന്റെ ചരിത്രം പറയാൻ തുടങ്ങുന്ന ആ ഒരു പാരഗ്രാഫ് വരെ വായനയിൽ ഞാനങ്ങ് മുഴുകി പോയിരുന്നു. കഥയല്ല സംഗതി ശരിക്കും കാര്യമാണ് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടി എഴുത്തിന്റെ വഴിയിലെവിടെയോ ഒരു ഹമ്പ് വച്ചിട്ടുണ്ടായിരുന്നു വേണുവേട്ടൻ. ആ ഹമ്പിൽ തട്ടി എന്റെ ആസ്വാദനത്തിന്റെ വണ്ടി ഒന്ന് ചെറുതായി ഉലഞ്ഞു. അത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിൽ പറയുന്ന ചരിത്ര വിശദീകരണം വായിക്കുമ്പോൾ മനസ്സിൽ വേണുവേട്ടനോട് തോന്നിയത് ഇതായിരുന്നു. "ഛെ ..നശിപ്പിച്ചു ..നല്ല രസമായി മുറുകി വരുന്ന കഥ പാതി വഴിക്ക് വച്ച് നിർത്തിയല്ലോ പഹയൻ ..". ശേഷമുള്ള വായന ആ ഒരു നിരാശയിലൂടെയായിരുന്നെങ്കിലും സംഭവം ഇഷ്ടമായി. എന്നാലും വേണുവേട്ടാ ആ കഥയുടെ ബാക്കിക്ക് ഒരു സ്കോപ്പും ഇല്ല എന്ന മുൻവിധിയുണ്ടായിരുന്നോ മനസ്സിൽ ? അതൊന്നു കൂടെ ഒന്ന് ഡെവലപ്പ് ചെയ്ത് എഴുതിക്കൂടെ ?

എന്നും പറയാറുള്ള പോലെ തന്നെ ഇന്നും പറയുന്നു. വേണുവേട്ടൻ എഴുതി വന്ന ആ കഥയുടെ പശ്ചാത്തല വർണനയാണ് എന്നെ ഏറെ ആകർഷിക്കുന്നത്. എത്ര സൂക്ഷ്മമായ നിരീക്ഷണം. ഒരു വേളയിൽ ഞാനാണോ അയാൾ എന്ന് പോലും തോന്നി പോയി. ഇതിൽ ഏറ്റവും ഇഷ്ടമായ ഒരു ഭാഗം ഉണ്ടെനിക്ക്. ജനാലയോട് ചേർന്നുള്ള സോഫയിൽ ഉറങ്ങി കൊണ്ടിരുന്ന പൂച്ചയുടെ മേലേക്ക് ഊത്താലടിച്ചപ്പോൾ അത് ഓടി പോയെന്നും പിന്നെ കടലാസ് പെട്ടിയിൽ പോയി ഉറങ്ങുമായിരിക്കും എന്നൊക്കെ പറയുന്ന ഭാഗം . അത് വേണുവേട്ടന്റെ brilliant observation ആണെന്ന് മാത്രമേ ഞാൻ പറയൂ. ആ ഭാഗം വായിക്കുമ്പോൾ 'അയാൾ' ഞാനായി മാറി. എന്റെ വലതു ഭാഗത്തിരുന്ന പൂച്ച എഴുന്നേറ്റ് ഓടിയ പോലെ തോന്നിപ്പോയി.

എന്തായാലും പെരിങ്ങോട് സ്ക്കൂൾ ചരിത്രം നന്നായി എഴുതിയിട്ടുണ്ട്. ഒറ്റ കാര്യത്തിൽ മാത്രമേ വേണുവേട്ടനോട് യോജിക്കാൻ പറ്റാത്തതുള്ളൂ ..ആ കഥ ..അതിങ്ങനെ പാതി വഴിയിൽ നിർത്തരുതായിരുന്നു.

ആശംസകളോടെ ..

14 January 2014 at 00:19
Naushu said...

മനോഹരം............. !

14 January 2014 at 13:23
Sangeeth K said...

ഹൃദയത്തെ സ്പര്‍ശിച്ച ഒരു ഓര്‍മ്മക്കുറിപ്പ്....ഒരുപാടിഷ്ടായി.... ആ ഗുരുനാഥന് എന്റെയും പ്രണാമം....പെരിങ്ങോട് സ്കൂളില്‍ കലോത്സവം, ശാസ്ത്രമേള അങ്ങനെ എന്തിനൊക്കെയോ പോയിട്ടുണ്ട്...പഞ്ചവാദ്യത്തിലെ പെരിങ്ങോടന്‍ പെരുമയെക്കുറിച്ചും കേട്ടിട്ടുണ്ട്...ഈ കുറിപ്പിലൂടെ എല്ലാം വിശദമായി അറിയാന്‍ കഴിഞ്ഞു...

14 January 2014 at 20:38
മൻസൂർ അബ്ദു ചെറുവാടി said...

മുന്നേ ആദ്യമെത്തിയിരുന്ന ഇടങ്ങളിൽ ഇപ്പോൾ വൈകി എത്തുക എന്നതായി ശീലം . വായന അന്യം നിന്നും പോകുന്ന പോലെ .

പക്ഷേ വേണുവേട്ടാ ..അക്ഷരങ്ങളിലേക്ക് ഓടിച്ചെല്ലാൻ പ്രേരിപ്പിക്കും ഇതുപോലുള്ള എഴുത്ത് . ഹൃദയം സംസാരിക്കുന്ന പോലെ .

15 January 2014 at 13:47
പ്രവീണ്‍ കാരോത്ത് said...

വായിച്ചു, ഇഷ്ടപ്പെട്ടു. ഇന്നത്തെ തലമുറയില്‍ ഇങ്ങനത്തെ ചില അധ്യപകന്മാരെ ആവശ്യമാണ്‌ പക്ഷെ ഇക്കാര്യത്തില്‍ പഴയ തലമുറയുടെ ഭാഗ്യം ഏറെയൊന്നും പുതിയ തലമുറയ്ക്ക് കിട്ടില്ല എന്നത് തന്നെ സത്യം. ആ മഹാനായ ഗുരുനാഥന് എന്‍റെ പ്രണാമം.

16 January 2014 at 12:01
sobha venkiteswaran said...

വളരെ നല്ല ഗുരുസ്മരണ.
പഞ്ചവാദ്യത്തിലൂടെ ഈ സ്കൂള്‍ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇത്രയും പെരുമയിലേക്ക് സ്കൂളിനെ ഉയര്‍ത്തിയ മാഷിനു നല്‍കിയ ഈ സമര്‍പ്പണം നന്നായി. ഇടവേളകള്‍ അധികമില്ലാതെ ഇനിയും ഒരുപാട് എഴുത്തുകള്‍ ഇവിടെ നിന്നും വായിക്കാന്‍ കഴിയുമെന്ന പ്രതീഷയോടെ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.

18 January 2014 at 18:32
Mohammed Kutty.N said...

സമര്‍പ്പണത്തിന്റെ ഗുരുമുഖം .....

19 January 2014 at 11:13
kochumol(കുങ്കുമം) said...

ഹൃദ്യമായ ഗുരുസ്മരണ വേണുവേട്ടാ ..ഈ വര്ഷം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരിക്കട്ടെ ..

25 January 2014 at 22:36
mayflowers said...

നല്ലൊരു സ്കൂളും,നല്ലൊരു പൂർവ വിദ്യാർഥിയും.
വളരെ മനോഹരമായവതരിപ്പിച്ചു.

30 January 2014 at 20:12
ഒരു കുഞ്ഞുമയിൽപീലി said...

വൈകിയ വായനയിൽ സാദരം മാപ്പ് ..അറിഞ്ഞിരുന്നില്ല ഇത് പെരിങ്ങോട്ടെ ഹൃദയമായിരുന്നു എന്ന് ... ജനിച്ച വളര്ന്ന മണ്ണാ ണെങ്കിലും പലതും ഈ വായനയിൽ അറിഞ്ഞു ... നമ്മുടെ മാഷിന്റെ മുറുക്കിയ ചുണ്ടുകള ഇപ്പോഴും മനസ്സില് .... ഇത് ഒര്മ്മയല്ലൊരു ഹൃദയ മാണെന്നെ ഞാൻ പറയൂ .... ഇത് സ്മരണ യല്ലൊരു സ്നേഹമാണെന്നും ഞാൻ പറയും .... ഇനിയും തുഞ്ചാണി യിൽ അക്ഷരങ്ങൾ പിറക്കട്ടെ .... സുഖമാനന്നു കരുതുന്നു .. ഞങ്ങളുടെ വല്യേട്ടന് ഒത്തിരി ആശംസകൾ നേർന്നു കൊണ്ട് .....

2 February 2014 at 13:37
കാല്‍പ്പാടുകള്‍ said...

ഇഷ്ടായി ഏട്ടാ

7 March 2014 at 19:59
shajitha said...

naayakanotoppam ente kannum niranju poyi, njanum peringodinte ayalvaasiyan, karukaputhur (chathanur)

15 March 2014 at 14:38
വീകെ said...

ഏറ്റവും ഹൃദ്യമായ ഗുരുസ്മരണ..
ഹൃദയം തൊട്ടുണർത്തിയ എഴുത്ത്.
ആശംസകൾ..

15 March 2014 at 17:19
Muralee Mukundan , ബിലാത്തിപട്ടണം said...

പുതിയതൊന്നും കാണാനില്ലല്ലോ മാഷെ...
ഹും..എന്ത് പറ്റി ..?

1 May 2014 at 16:56
Unknown said...

ഹൃദ്യം ഈ ഗുരു സ്മരണ..
ഇന്ന് ഇതുപോലുള്ള ഗുരുക്കൻമാരെ കാണുക പ്രയാസമാണ്..

മാഷെ പ്രണാമം..

11 May 2014 at 20:06
ഗൗരിനാഥന്‍ said...

എത്ര നന്നായാണ് ചിലര്‍ നമ്മുടെ ഹൃദയത്തില്‍ കയറിപറ്റുക..നന്നായി എഴുതി, എന്റെ കണ്ണും നനഞ്ഞു പോയി...

17 May 2014 at 20:13
Manoj vengola said...

ലളിതവും മനോഹരവുമായ എഴുത്ത്. എനിയ്ക്ക് പ്രിയപ്പെട്ട എന്‍റെ അധ്യാപകരെ ഞാന്‍ വളരെ കാലം കൂടി ഓര്‍മ്മിച്ചു. നന്ദി വേണു സര്‍.

15 June 2014 at 09:49
ശ്രീ said...

നന്നായെഴുതി, മാഷേ.

പുതിയ പോസ്റ്റൊന്നുമില്ലേ?

28 July 2014 at 08:56
pravaahiny said...

നല്ല എഴുത്ത് സ്നേഹത്തോടെ പ്രവാഹിനി

3 October 2014 at 10:26
Muralee Mukundan , ബിലാത്തിപട്ടണം said...

ഇനിയെങ്കിലും ഇടക്കൊക്കെ എന്തെങ്കിലും
കുത്തി കുറിയ്ക്കുമല്ലേ അല്ലെ വേണു മാഷെ

12 November 2014 at 19:16
Geetha said...

ഓരോ ബ്ലോഗും വായിച്ചുവരുന്നേയുള്ളൂ. മാഷിന്റെ കലാലയസ്മരണകൾ വായിക്കാൻ കഴിഞ്ഞത് നന്നായി എന്നു ഇപ്പോൾ തോന്നുന്നു. വൈകിയാണെങ്കിലും എന്റെയും ആശംസകൾ. ഇനിയും കൂടുതൽ വായിക്കാൻ കഴിയും എന്നു പ്രതീക്ഷിക്കുന്നു.

5 January 2015 at 08:01
ജ്യുവൽ said...

യുവജനോത്സവ വേദികളിൽ കൊട്ടിക്കയറുന്ന പെരിങ്ങോട്ടെ മിടുക്കന്മാരെ കണ്ടിട്ടുണ്ട്.നന്മ നിറഞ്ഞ പോസ്റ്റിനു ആശംസകൾ.

15 January 2015 at 10:04
jyo.mds said...

നന്നായി എഴുതി.ആശംസകള്‍.

27 February 2015 at 17:23
jyo.mds said...

നന്നായി എഴുതി.ആശംസകള്‍.

27 February 2015 at 17:23

Post a Comment

Older Post Home
Subscribe to: Post Comments (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ▼  2014 (1)
    • ▼  January (1)
      • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
  • ►  2013 (1)
    • ►  March (1)
  • ►  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ►  2011 (8)
    • ►  December (1)
    • ►  October (1)
    • ►  September (2)
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting