skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

December 15, 2011

തമ്പും തേടി

ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവില്‍ കണ്ട ആ സുന്ദരരൂപം അവളെ വല്ലാതെ ആകര്‍ഷിച്ചു.  

അപ്പന്‍ പറേന്നത്‌ ശര്യാ... കോതമ്പിന്‍റെ നെറാ.... അവളുടെ ചുണ്ടുകള്‍ പിറുപിറുത്തു.  ഒത്ത ഉയരം. രോമാവൃതമായ നെഞ്ചില്‍, തൂങ്ങിയാടുന്ന സ്വര്‍ണാഭരണങ്ങള്‍. തോള്‍ മറച്ച് അരയോളം നീളുന്ന കസവ് വേഷ്ടി. കാവില്‍ മുറുകിക്കൊണ്ടിരുന്ന മേളപ്പെരുക്കം കൊട്ടിക്കയറിയത് കാര്‍ത്തുവിന്‍റെ നെഞ്ചിലേക്കായിരുന്നു.

"
നമ്മക്കിബടന്നു മാറിനിക്കാം... തമ്പ്രാനാത്രേ... നോട്ടം പെണ്ണുങ്ങടെ മൂട്ടിലാ..."
 
അസ്വാരസ്യം നിറഞ്ഞ ചിരുതയുടെ വാക്കുകളാണ് കാര്‍ത്തുവിനെ ചിന്തകളില്‍നിന്നും തിരികെ കൊണ്ടുവന്നത്.

"ഓരൊക്കെ ബല്ല്യ ആള്‍ക്കാരാ... തോന്നാസ്യം പറേണ്ട..."
അല്പം നീരസത്തോടെയാണ് കാര്‍ത്തു ചിരുതയോട് പ്രതികരിച്ചത്.  ആദ്യ കാഴ്ചയില്‍ത്തന്നെ തമ്പ്രാന്‍ ദൈവതുല്യനായി അവളില്‍ കുടിയേറിക്കഴിഞ്ഞിരുന്നു.

തമ്പ്രാന്‍റെ നോട്ടം കാര്‍ത്തുവിലേക്കാണ്  എന്ന് തിരിച്ചറിഞ്ഞ ശിങ്കിടി നാണുനായര്‍ പറഞ്ഞു,
"
നമ്മടെ കോരന്‍റെ മോളാ.... പാവം... തള്ളല്ല്യാത്ത കുട്ട്യാ.."

നാണു നായരുടെ വാചകം സുഖിക്കാത്ത തമ്പ്രാന്‍ അല്പം തീഷ്ണമായ ഒരു നോട്ടത്തോടെ നായരുടെ നേരെ തിരിഞ്ഞു,
" 
പാവാണോ, പണക്കാരാണോ...ന്ന് നോം തന്നോട് ചോദിച്ചോ?  വങ്കത്തരങ്ങള്‍ മേലാല്‍ നമ്മോട് വിളമ്പണ്ട ..."

മുന്നോട്ടു നടന്ന തമ്പ്രാനു പിറകെ തലചൊറിഞ്ഞ് നടക്കുമ്പോഴും തമ്പ്രാന്‍റെ വിവിധ നിറങ്ങള്‍ പലപ്പോഴായി കണ്ടറിഞ്ഞ  നാണുനായര്‍ എന്തോ പിറുപിറുത്തു കൊണ്ടിരുന്നു.  ഉദരനിമിത്തം തമ്പ്രാനു പുറകെ വേഷം കെട്ടി ആടുമ്പോള്‍ പോലും നായരിലെ  പിതാവിന്
പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല......കാരണം  നായരും രണ്ടു പെണ്മക്കളുടെ അച്ഛനല്ലേ! 

ദേവന്‍ എന്ന് വിളിക്കുന്ന ദേവനുണ്ണി.....
കിരീടം വയ്ക്കാത്ത രാജാക്കന്മാര്‍ എന്ന് നാടാകെ ഘോഷിക്കുന്ന മാളികപ്പുരയിലെ ഇളയ സന്തതിയാണ്. 

 ഒരു ദേശത്തിന്‍റെ പകുതിയിലധികം ഭൂസ്വത്തും, രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ പലതരം ബിസിനസ്സും നിരവധി കമ്പനികളും, ആനയും അമ്പാരിയുമൊക്കെയായി മേലാളപ്പെരുമ വിളിച്ചോതിനടക്കുന്ന മാളികപ്പുര വീട്ടിലെ പുറംപണിക്കാരനാണ് കോരന്‍.
 
തെങ്ങുകളുടെ കട കിളയ്ക്കുക, തോട്ടം നനയ്ക്കുക, വളം ചെയ്യുക, പശുക്കളെ കുളിപ്പിക്കുക, കൊമ്പന്മാരായ ശിവനും കൃഷ്ണനും തീറ്റയ്ക്ക്  പനമ്പട്ട വെട്ടിശേഖരിക്കുക... ഇതൊക്കെയായിരുന്നു കോരന് നിര്‍വഹിക്കാനുള്ള കൃത്യങ്ങള്‍.

 
മാളികപ്പുരയിലെ കുശിനിക്കാരന്‍ കുഞ്ഞുണ്ണി മൂപ്പന്‍റെ ഔദാര്യത്താല്‍ മൃഷ്ട്ടാന്നം സുഭിക്ഷമായതിനാല്‍ കയ്യിലെത്തുന്ന കൂലി അതേപടി കവലയിലെ ഷാപ്പില്‍ മുടക്കി, അടിയുറയ്ക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ കോരന്‍ കുടിലിലേയ്ക്ക് മടങ്ങൂ. വീടിനു  മുന്നിലെ പാടത്തിന്‍ കരയിലെത്തിയാല്‍ അക്കരേയ്ക്കു നോക്കി  "മോളെ കാര്‍ത്തോ...."  എന്ന് നീട്ടി വിളിക്കും.  

 കാറ്റിന്‍റെ താളത്തില്‍ നൃത്തം വയ്ക്കുന്ന പാട്ടവിളക്കിന്‍റെ നാളം നീട്ടി അപ്പനെ എതിരേറ്റ് കുടിയില്‍ എത്തിക്കുന്നത് കാര്‍ത്തുവിന്‍റെ ദിനചര്യകളുടെ ഭാഗമായിരുന്നു.  കുടിലില്‍ എത്തിയാല്‍പ്പിന്നെ കരച്ചിലും ഏറ്റുപറച്ചിലും തുടങ്ങും. അതിനു കാരണങ്ങള്‍ ഏറെയാണ്‌...

ചിലപ്പോള്‍ വയസ്സറിയിച്ചു കാലം കുറച്ചായിട്ടും മംഗല്യം കനിയാത്ത മകളുടെ വിധിയെക്കുറിച്ചോര്‍ത്താണ് രോദനമെങ്കില്‍, മറ്റൊരിക്കല്‍ തലയും മുലയും വളര്‍ന്ന മകള്‍ക്ക്  കൂട്ടാകേണ്ട പെറ്റമ്മ നഷ്ടമായതിനാലാകാം.  കരച്ചിലിനിടയില്‍  എന്നെയും
മകളെയും ജീവിക്കാന്‍വിട്ട് നീ ഒറ്റയ്ക്കെന്തിനു പോയി....? എന്ന് മണ്മറഞ്ഞ പത്നിയോട് ചോദിക്കുന്ന  പതിവുചോദ്യം  ആവര്‍ത്തിച്ചു കൊണ്ടിരിക്കും.
                                                                                                                                                   
അപ്പാക്ക്‌ കള്ള് ചെല്ലുമ്പോ മാത്രം കാണുന്ന ഈ ഏനക്കേടിനെ പഴിച്ച് മുനിഞ്ഞു കത്തുന്ന വിളക്കിന്‍ നാളത്തെ കൈകൊണ്ടു വീശിക്കെടുത്തി പായിലേക്ക് ചരിയുമ്പോള്‍  ആ പാവം പെണ്ണിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കും. ചാണകം മെഴുകിയ നിലത്തു വിരിച്ച പായയില്‍ ഉറക്കം വരാതെ സമയം തള്ളിനീക്കുമ്പോള്‍ മനസ്സില്‍  തെളിയുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ നെഞ്ചിലിഴയുന്ന സ്വര്‍ണനൂലുകളുമായി കസവുപുതച്ച് മന്ദഹസിച്ചുനില്‍ക്കുന്ന കൊച്ചമ്പ്രാനും സ്ഥാനം പിടിച്ചിരിക്കുന്നു എന്നവള്‍ അറിഞ്ഞു.

 
ഉച്ചക്കഞ്ഞിയ്ക്ക് ഊട്ടുപുരമുറ്റത്ത്‌ കുഴിച്ച കുഴിയില്‍ വാഴയില വാട്ടി  തിരുകുമ്പോള്‍ മുന്നില്‍ വന്ന തമ്പ്രാന്‍ ചോദിച്ചു, 
"
കോരാ... നിന്‍റെ മകള്‍ക്ക്  താഴെകരവരെ വന്ന് വീടും മുറ്റോക്കെ സ്ഥിരായിട്ട് ഒന്നു തൂത്തു തൊടച്ചൂടെ?  രണ്ടു നാഴികടെ പണ്യെ ഒള്ളൂ. മുഴോന്‍ ദിവസത്തെ കൂലി വാങ്ങിക്കോ..."

തിരുവായ്ക്ക് എതിര്‍ വായില്ലല്ലോ... തമ്പ്രാന്‍റെ കല്പനയ്ക്ക് മറുപടിയായി കോരന്‍ ഒന്നും ഉരിയാടിയില്ല...  പിറ്റേന്ന് പാടത്തിന്‍റെ മറുകരയിലുള്ള താഴെകര എസ്റ്റേറ്റ്‌ ബംഗ്ലാവിലേയ്ക്ക്  മകളെ പണിയ്ക്കായി അയയ്ക്കുമ്പോള്‍ ആ പിതാവ് പ്രാര്‍ഥിച്ചു,  " തൈവങ്ങളെ... ന്‍റെ കുട്ട്യേ കാത്തോളണേ..."
 
നിറമുള്ള സ്വപ്നങ്ങള്‍ക്ക് പുറമേ കോളനിയിലെ അസ്വാതന്ത്ര്യത്തില്‍നിന്നും അല്‍പ്പനേരത്തേയ്ക്കെങ്കിലും ഒരു മോചനം... അത് കാര്‍ത്തുവില്‍  ഏറെ സന്തോഷം പകര്‍ന്നു.
 
മഞ്ഞു തുള്ളികളുടെ നനവുപുരണ്ട് പാടവരമ്പില്‍ വീണുമയങ്ങുന്ന നെല്ക്കതിരുകളെ കാല്‍ കൊണ്ട് വകഞ്ഞുമാറ്റി മുന്നോട്ടുനടക്കുമ്പോള്‍ താഴെകര ബംഗ്ലാവിനെ  കുറിച്ച് ചിരുത പറഞ്ഞ കാര്യങ്ങള്‍ അവളോര്‍ത്തു. 

  കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന അരുവി... അരുവിക്കരയില്‍ ബംഗ്ലാവ്...  ബംഗ്ലാവിനുചുറ്റും വിവിധവര്‍ണ്ണങ്ങളില്‍ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന പൂന്തോട്ടം. നാനാതരം കിളികളുടെ നാദം. താഴ്ന്ന കൊമ്പുകളില്‍ അങ്ങോട്ടുമിങ്ങോട്ടും പറക്കുന്ന മയിലുകള്‍. പാറകളില്‍ത്തട്ടി ചിതറുന്ന അരുവിയിലെ ജലത്തില്‍ സൂര്യരശ്മികള്‍ തീര്‍ക്കുന്ന വര്‍ണ്ണവില്ലുകള്‍.  ഏതോ സ്വപ്നലോകത്തേക്ക് എടുത്തെറിയപ്പെട്ട കാര്‍ത്തു, കാര്യസ്ഥന്‍ കേശവന്‍ ബംഗ്ലാവിന്‍റെ വാതില്‍ തുറന്നുകൊടുക്കുമ്പോഴും സ്വപ്നത്തില്‍നിന്ന് ഉണര്‍ന്നിരുന്നില്ല.

"
കാര്‍ത്തോ..... ഇവിടെ കാണണതും നടക്കണതും പൊറത്ത്‌ പോയി വിളമ്പണ്ട... കൊല്ലിനും കൊലക്കുംവരെ മറുചോദ്യം ഇല്ല്യ, മനസ്സിലായോ...?"

കേശവന്‍  പറഞ്ഞ വാചകത്തിന്‍റെ പൊരുള്‍ ഗ്രഹിക്കാനാകാതെ നനച്ചതുണികൊണ്ട് നിലം തുടയ്ക്കുമ്പോള്‍ അവള്‍ കരുതി, ചിരുതക്കും കേശവനും  ഒക്കെ തമ്പ്രാക്കളോട്  അസൂയയാ... എന്തിനും കുറ്റം മാത്രേ കാണൂ.  അവള്‍ക്കീ ജോലിനല്‍കിയ കൊച്ചമ്പ്രാന്‍റെ നല്ല മനസ്സ്‌ അവള്‍ക്കു
കാണാതിരിക്കാനായില്ല.

 
ഒരു തണുത്ത കരസ്പര്‍ശം തോളില്‍ വീണപ്പോള്‍ കാര്‍ത്തു ഞെട്ടിത്തിരിഞ്ഞു. പെട്ടെന്ന് മുന്നില്‍ കണ്ട തമ്പ്രാനു മുന്നില്‍ അവള്‍ ചൂളിപ്പോയി. അവള്‍ എഴുന്നേറ്റ് തമ്പ്രാനുമുന്നില്‍ തല കുനിച്ചു നിന്നു.
"ഇന്ന് പൊയ്ക്കോ..." കൂലിക്കൊപ്പം ഒരു കടലാസുപൊതി  കൂടി അവള്‍ക്കുനേരെ നീട്ടി തമ്പുരാന്‍ പറഞ്ഞു.

പാടവരമ്പിലൂടെ കുടില്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ തമ്പ്രാന്‍ നല്‍കിയ സമ്മാനം എന്താണെന്ന് അറിയാന്‍  ഒരു ജിജ്ഞാസ അവളില്‍ ഉടലെടുത്തു. സമ്മാനപ്പൊതി തുറന്ന അവള്‍ വല്ലാത്ത ഒരുതരം വശ്യസുഗന്ധത്താല്‍ വലയം ചെയ്യപ്പെട്ടു. ഹായ്... സെന്റ്‌... അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു...
പിന്നീട് ഓരോ ദിവസവും അവള്‍ വളരെ ഉത്സാഹവതിയായി അണിഞ്ഞൊരുങ്ങി ബംഗ്ലാവിലെത്തി. ഉണ്ടില്ലെങ്കിലും ഉടുത്തൊരുങ്ങി നടക്കുന്നതില്‍ ചെറുപ്പം മുതലേ കാര്‍ത്ത്യായനി ശ്രദ്ധിച്ചിരുന്നു. കോരന്റെ സുന്ദരിയായ ഈ  മകള്‍ക്കുപിറകെ കഴുകന്‍കണ്ണുകള്‍ ഏറെയെന്നതിനാല്‍ അമ്മ നഷ്ടപ്പെട്ട മകളെ കുടിലില്‍ നിന്നു പുറത്തിറങ്ങാന്‍ കോരന്‍ സമ്മതിച്ചിരുന്നില്ല. പക്ഷെ തമ്പ്രാക്കള്‍ ആജ്ഞാപിച്ചാല്‍ എന്തുചെയ്യും. തന്‍റെ നിവൃത്തികേടിനെ പഴിക്കയല്ലാതെ.
 
കൂരയിലെ  നാല് ചുമരുകള്‍ക്കുള്ളില്‍ മാത്രം ലോകം  കണ്ടുവളര്‍ന്ന കീഴാള പെണ്ണിന് താന്‍ കാണാത്ത കാഴ്ചകള്‍ കാണുമ്പോഴും ഭൌതികനേട്ടം ജീവിതസമവാക്യങ്ങളില്‍ വരുത്തുന്ന വ്യതിയാനം അനുഭവിച്ചറിയുമ്പോഴും മേലാളന്‍ ഒരുക്കുന്ന കെണി കാണാന്‍ കഴിയുന്നതെങ്ങിനെ?


നാളുകള്‍ പോകെപ്പോകെ തമ്പ്രാന്‍ നീട്ടിയ ഔദാര്യങ്ങള്‍ പണമായും പണ്ടമായും വന്ന് കാര്‍ത്തുവിനുമേല്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ തമ്പ്രാന്‍ നല്‍കിയ സുഗന്ധം വാരിപ്പൂശി  സ്വന്തം ശരീരം തമ്പ്രാന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ അവള്‍ നിര്‍ബന്ധിതയായി. എസ്റ്റേറ്റ്‌ ബംഗ്ലാവിന്‍റെ അകത്തളങ്ങളില്‍ വച്ച്  പലപ്പോഴായി തമ്പ്രാന്‍ പകര്‍ന്നുനല്‍കിയ ചൂടും ചൂരും ഏറ്റുവാങ്ങി നൂലറ്റ പട്ടം കണക്കേ അവള്‍ അനന്തവിഹായസ്സില്‍ നാളുകള്‍ പാറി നടന്നെങ്കിലും, ചലനഗതിയില്‍ രൂപംകൊണ്ട പിഴവുകളാല്‍ ആടിയുലഞ്ഞു  നിലംപതിച്ചത് പൊടുന്നനെയായിരുന്നു.

മാസക്കുളി തെറ്റിയ കാര്യം തമ്പ്രാനെ അറിയിച്ചപ്പോള്‍ അശേഷം കൂസലില്ലാതെ അദ്ദേഹം പറഞ്ഞു...
 
"
ന്‍റെ കാര്‍ത്തോ... ഇതൊക്കെ ഒരു വിഷയാ...
ആ കാളിയെ ഞാന്‍ വിളിച്ചു  പറയാം..
രണ്ടു നാഴിക... അവളെല്ലാം ശര്യാക്കിത്തരും..."

 
തമ്പ്രാന്‍ നിര്‍ദേശിച്ച കാളിയെ ഉപയോഗിച്ചുള്ള പ്രാകൃത ഗര്‍ഭഛിദ്രത്തില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് നാട്ടില്‍ പാട്ടായതിനാല്‍ കാര്‍ത്തു അതിനു വിസമ്മതിച്ചു.
 
"
ഓള് ആളെ കൊല്ലും... ക്ക്... പേട്യാ" കാര്‍ത്തു പറഞ്ഞു.

"
ന്ന..  ഒരു കാര്യം ചെയ്യാ... അങ്ങട് പ്രസവിച്ചോള..."

കേണുകരഞ്ഞുകൊണ്ടവള്‍ പറഞ്ഞു,  "ന്നെ....  കൈവിടല്ലേ തമ്പ്രാ....."

"കൂടെ കെടന്നോരെ മുഴോന്‍ വേളികഴിക്കാന്‍ പറ്റോ കാര്‍ത്തോ...?  നെനക്ക് കാശെത്ര വേണം... അത് പറഞ്ഞോ.... ക്ഷീണം കാണും... നാളെത്തൊട്ട് പണിക്കു വരണ്ട.  ഞാന്‍ വേറെ ആളെ നോക്കാം..."
 
തമ്പ്രാന്‍ ചവച്ചുതുപ്പിയ ഏതോ ഉച്ചിഷ്ടം.... അതാണ്‌ താനെന്നു  തിരിച്ചറിഞ്ഞ കാര്‍ത്തു താന്‍ ചെന്നുപതിച്ച ആഴത്തെക്കുറിച്ച് അപ്പോഴാണ്‌ ചിന്തിച്ചത്. 

വിങ്ങുന്ന മനസ്സും തളര്‍ന്ന ശരീരവുമായി ബംഗ്ലാവിന്‍റെ പടികള്‍ ഇറങ്ങുമ്പോള്‍ കിളികളുടെ പാട്ട് നിലച്ചിരുന്നു.  തോട്ടത്തിലെ പൂക്കള്‍ക്ക് നിറം നഷ്ടപെട്ടിരുന്നു .   അരുവിയുടെ ഒഴുക്കിന്‍റെ നാദം അവള്‍ക്കു കേള്‍ക്കാനായില്ല.  പറക്കുന്ന മയിലുകളെ അവള്‍ കണ്ടില്ല. റബ്ബര്‍ മരച്ചില്ലകള്‍ നിശ്ചലമായിരുന്നു. കാറ്റുപോലും തന്നെ വെറുത്തുവോ എന്നവള്‍ സംശയിച്ചു.

 
രണ്ടുനാള്‍ പണിക്കുപോകാതെ കുടിലില്‍ തന്നെ ചടഞ്ഞിരുന്ന മോളോട് കോരന്‍ ചോദിച്ചു, "ന്താ കുട്ട്യേ... അനക്ക്... സൊകല്ല്യെ?"

"
എനക്ക്  വയ്യ അപ്പ ... 
ഒറ്റയ്ക്ക് ഇനി പൊറുക്കാന്‍ വയ്യ... അപ്പനിഷ്ടള്ള ആരാച്ചാ പറഞ്ഞോ...
ഞാ  കൂടെ എറങ്ങാം...''

ആരെ കാണിച്ചാലും "കറുത്തിട്ടാണ്... കണ്ണ് കൊള്ളൂല, മുടി കൊള്ളൂല" എന്നൊക്കെ പറയാറുള്ള മകളുടെ പെട്ടെന്നുള്ള ഈ മാറ്റം കോരനെ തെല്ല് അമ്പരപ്പിച്ചുവെങ്കിലും തന്‍റെ കണ്ണടയുന്നതിനു മുന്‍പ് അവളെ ആര്‍ക്കെങ്കിലും പിടിച്ചേല്‍പ്പിക്കാന്‍ കഴിയുമല്ലോ എന്നോര്‍ത്ത് അയാള്‍  ആശ്വസിച്ചു.

 
പതിവുപോലെ അന്നും അന്തിക്കള്ള് മോന്തി തല ഉയര്‍ത്തിനോക്കിയപ്പോള്‍ മുന്നില്‍ക്കണ്ട ആ രൂപത്തെ കോരന്‍ അടിമുടി ഒന്ന് വീക്ഷിച്ചു. നല്ല കരിവീട്ടിയില്‍ കടഞ്ഞെടുത്ത പോലുള്ള ശരീരം...  നെറ്റിയിലേക്ക്  വീണുകിടക്കുന്ന ചുരുളന്‍ തലമുടി. മുട്ടിനു മുകളില്‍ ചുറ്റിയ കള്ളിമുണ്ടിനുചേര്‍ന്ന ചുവപ്പുനിറത്തില്‍ ഒരു ബനിയന്‍. കഴുത്തില്‍ ടവല്‍ കൊണ്ടൊരു കെട്ട്.  തന്നെ നോക്കി കള്ള് മോന്തിക്കൊണ്ടിരുന്ന അവന്‍റെ മുഖത്തെ ചിരി കോരന് ഏറെ ബോധിച്ചു. ഷാപ്പിനു മുന്നിലെ ഒഴിഞ്ഞ പറമ്പില്‍ കയര്‍ കെട്ടി വൃത്താകൃതിയില്‍  തീര്‍ത്ത സ്ഥലത്ത് സൈക്കിള്‍ അഭ്യാസം നടത്തുന്നവനാണെന്ന് അടുത്തിരുന്ന ആരോ പരിചയപെടുത്തി. രണ്ടു ദിവസം കഴിഞ്ഞാല്‍ ഇവിടം വിട്ട് അടുത്ത സ്ഥലത്തേക്ക് പോകുമത്രേ. കുറച്ചു നേരത്തെ മൗനത്തിനുശേഷം കോരന്‍ ചോദിച്ചു...

"
എന്താന്‍റെ പേര്?""വേലായുധന്‍...."

"
അനക്ക് പെണ്ണും പെടക്കൊഴീം ഒന്നൂല്ല്യെ?'"
തല ഉയര്‍ത്താതെതന്നെ അയാള്‍ ഉത്തരം പറഞ്ഞു...
"
ഇണ്ടാര്‍ന്നു... ഓള് ചത്ത്‌.. ഇപ്പൊ ഒറ്റത്തടി... സര്‍ക്കസ്സുനടത്തി വല്ലോം  കിട്ടോണ്ട് തീറ്റേം കുടീം.... പിന്നെ ഇത് പോലെ വല്ല ഷാപ്പിന്റേം കോലായില്  ചുരുളും..."

ഉള്ളിലുയര്‍ന്ന ആകാംക്ഷ പുറത്തുകാണിക്കാതെ കോരന്‍ വീണ്ടും ചോദിച്ചു,
"
ഇങ്ങനെ മത്യോ... പെണ്ണൊക്കെ കെട്ടി ഒരു കുടുംബോക്കെ വേണ്ടേ?"
ബീഡിക്കറ പുരണ്ട പല്ലുകള്‍ കാണിച്ചുചിരിച്ച് വേലായുധന്‍ ഒരു മറുചോദ്യം നീട്ടി...
 
"
ഊര് തെണ്ടി നടക്കണ എനക്കാരാ പെണ്ണ് തരാ?"

"ഞാന്‍ തന്നാലോ.... ? "

ഒരു വെറുംവാക്ക് പോലെ തന്‍റെ മുന്നിലേയ്ക്കെറിഞ്ഞ ചോദ്യത്തിന്‍റെ ഉത്തരംതേടി വീശിത്തെളിച്ച ചൂട്ടുവെളിച്ചത്തില്‍ കോരനെ അനുഗമിക്കുമ്പോള്‍ വേലായുധന്‍റെ മനസ്സില്‍ പുതിയൊരു  വെളിച്ചം പരക്കുകയായിരുന്നു.   കത്തിത്തീര്‍ന്ന ചൂട്ടുകുറ്റി  കാല്‍ കൊണ്ട് ചവിട്ടിക്കെടുത്തി  കോരന്റെ കുടിലില്‍  കാല്‍വച്ചപ്പോള്‍  മുന്നില്‍ക്കണ്ട കാര്‍ത്തുവിനെ ആ നിമിഷം തന്നെ വേലായുധന്‍  മനസാ വരിച്ചുകഴിഞ്ഞിരുന്നു. വിളക്കിന്‍ വെട്ടത്തില്‍  ആ മുഖം തിളങ്ങിയപ്പോള്‍ എത്ര സുന്ദരിയാണ് ഇവളെന്നു അവന്‍റെ  മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.
കാര്യങ്ങള്‍ മകളെ ധരിപ്പിച്ച്‌ കോരന്‍ പറഞ്ഞു...

"
മറ്റന്നാള്‍ ഇബിടുന്നു പോണത്രെ... അപ്പോള്‍ നാളെ ന്നെ ചാത്തമ്മാരടെ മുന്നി വെച്ച്  താലിച്ചരട് കെട്ടാ... ഒരൂസം അപ്പന്‍റെ കൂടെ ഇണ്ടല്ലോ... പിന്ന എടക്കൊക്കെ ബന്നു കണ്ടാ മതി ട്ടാ...
" അപ്പന്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവള്‍ കണ്ടു.  പക്ഷെ ഒന്നും കാണാനാകാത്തവിധം ഒരു  നിസ്സംഗത അവളെ ആവരണം ചെയ്തിരുന്നു. രണ്ടാംകെട്ടുകാരനായതിനാലാകാം അവളുടെ മുഖത്ത് ഈ  വിഷാദം എന്ന് വേലായുധനും ധരിച്ചു.
പിറ്റേന്ന്  ഭഗവതിക്കാവില്‍ തൊഴാന്‍ പോയപ്പോഴാണ് കൂട്ടുവന്ന ചിരുത പറഞ്ഞത്,

 
"കാര്‍ത്തോ... അറിഞ്ഞാ... ഇയ്യ് പോന്നേപ്പിന്നെ എസ്റ്റേറ്റ്‌ പണിക്കു നിര്‍ത്ത്യ തെക്കേലെ മാളൂനെ തമ്പ്രാന്‍ പെഴപ്പിച്ച്...  ഓരെ കൊണ്ട് ശവം തീറ്റിക്കും ന്ന് പറഞ്ഞാത്രേ ഓള് നെഞ്ചത്തടിച്ച് എറങ്ങിപ്പോയത്.... അപ്പനെ ഓര്‍ത്താരിക്കും  അന്നേ ഒന്നും ചെയ്യാണ്ട് വിട്ടേ...
ഞാന്‍ പറേമ്പോ  ഇയ്യ് എന്താ പറഞ്ഞെ... ഓര് ബല്ല്യോരാ.... ഫൂ... 

"  കാറിത്തുപ്പി ചിരുത പറഞ്ഞ ഈ വാര്‍ത്ത കാര്‍ത്തുവില്‍ യാതൊരു ഭാവഭേദവും പകര്‍ന്നില്ല. തനിക്കു പിറകെ മറ്റൊരു ഇര കൂടി ... എന്ന് ചിന്തിച്ച് മൗനം പേറി അവള്‍ ചിരുതയ്ക്കൊപ്പം നടന്നു.

 
താലികെട്ട് കഴിഞ്ഞ് ആചാരോപചാരങ്ങള്‍ക്ക്  ശേഷം ചാത്തന് നിവേദിച്ച കള്ളും കോഴീം തീര്‍ത്ത്‌ കാരണവര്‍മാര്‍ മടങ്ങിയപ്പോള്‍ പാതിരാത്രി കഴിഞ്ഞിരുന്നു. എണ്ണകഴിഞ്ഞ് അണയാന്‍ തുടങ്ങിയ വിളക്കിന്‍നാളം ഊതിക്കെടുത്തി വേലായുധനില്‍ നിന്നും വമിക്കുന്ന ബീഡിച്ചൂരും വിയര്‍പ്പിന്‍ നാറ്റവും സ്വീകരിക്കുമ്പോള്‍ താഴെകര ബംഗ്ലാവിന്‍റെ അകത്തളങ്ങളില്‍വച്ച് തമ്പ്രാനില്‍ നിന്നേറ്റുവാങ്ങിയ സുഗന്ധം അവളെ വല്ലാതെ  അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

നിര്‍വികാരത പുതച്ച അവളുടെ ഉടലില്‍ പേമാരിയായ് പതിച്ച വേലായുധന്‍റെ  പൌരുഷം മന്ദമന്ദം പെയ്തൊഴിഞ്ഞ് തളര്‍ച്ചയിലേക്ക് വഴുതിവീണ നിമിഷങ്ങളില്‍ അവന്‍ ചോദിച്ചു....
" 
അനക്കെന്നെ ഇഷ്ടായില്ലേ.. കാര്‍ത്തോ?"ജീവനില്ലാത്ത ഒരു ചിരി പകരം നല്‍കി അയാളുടെ മാറിലേക്ക്‌ ചായുമ്പോള്‍ താനയാള്‍ക്ക് നല്‍കുന്ന വഞ്ചന പൊതിഞ്ഞ സ്നേഹം അവളെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.

 
അപ്പന്‍റെ കാല്‍ തൊട്ടുവന്ദിച്ച് കോളനിയുടെ   പടിയിറങ്ങുമ്പോള്‍  ഓര്‍മ്മകള്‍ ഹൃദയം കീറിമുറിക്കുന്ന ഈ ദേശത്തേക്ക് ഇനിയൊരിക്കലും  തിരിച്ചുവരാതിരുന്നെങ്കില്‍ എന്നവള്‍  ആശിച്ചു.

തോളില്‍ തൂക്കിയ തുണിയുടെ മാറാപ്പും പേറി വേലായുധന് പിറകെ പാടം പിന്നിട്ടപ്പോള്‍ കാടിറങ്ങിവന്ന ഏതോ കൂട്ടനിലവിളിക്ക്‌ മുന്നില്‍ പായയില്‍ പൊതിഞ്ഞ ഒരു  മൃതദേഹം ചുമന്ന് ഏതാനും പേര്‍ കടന്നുപോയതവള്‍ കണ്ടു. തമ്പ്രാന്‍ പെഴപ്പിച്ച തെക്കേലെ മാളു വിഷംകുടിച്ചുചത്തുവെന്ന് കൂട്ടത്തില്‍ ആരോ പറഞ്ഞത് കേള്‍ക്കാതിരിക്കാന്‍ അവള്‍ കൈത്തലം  കൊണ്ട് ചെവികള്‍ക്ക് മറ തീര്‍ത്തിരുന്നു.  

 അടികള്‍ അമര്‍ത്തിച്ചവിട്ടി അടുത്ത തമ്പു തേടി യാത്ര തുടരുമ്പോള്‍ തമ്പ്രാന്‍റെ മാറിലെ സ്വര്‍ണനൂലുകള്‍,  പത്തി വിടര്‍ത്തിയാടുന്ന  ഉഗ്രസര്‍പ്പങ്ങളായി രൂപം പ്രാപിച്ചു ഗ്രാമജനതയെ വിഷം തീണ്ടുന്ന ചിത്രം മാത്രമായിരുന്നു അവള്‍ക്കു മുന്നില്‍...


(അറുപതുകളിലെ മേലാള മേല്‍കൊയ്മയുടെ തേര്‍വാഴ്ചയില്‍ കാലിടറി വീണ ജീവിതങ്ങള്‍ .... അപമാന ഭാരത്താല്‍ ജീവിതം ഹോമിച്ചവര്‍ ..മേലാളരുടെ ബീജവും ഉദരത്തില്‍ പേറി മറ്റു ചിലര്‍ക്ക് പിറകെ പലായനം ചെയ്തവര്‍... ചവിട്ടിയരക്കപെട്ട ആ ജീവിതങ്ങളുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഈ വരികള്‍ സമര്‍പ്പിക്കുന്നു ) 


പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 08:51 93 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
ലേബലുകള്‍: കഥ

October 26, 2011

മിച്ചഭൂമി


എഴുപതുകളിലെ എന്റെ ഗ്രാമം .
 കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത .

അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ ഗ്രാമത്തില്‍ കളവുകളും ഇല്ലായിരുന്നു .


ജന്മിത്വം അതിന്റെ ഉത്തുംഗത്തില്‍  വാഴുന്നു . പാട്ടവും പതവും ദു:സ്വപ്നങ്ങള്‍ ആയെത്തി കര്‍ഷകന്റെ ഉറക്കം കെടുത്തിയിരുന്ന നാളുകള്‍. ഏതു രാഷ്ട്രീയ പാര്‍ട്ടിക്കും  വളരാന്‍ വളകൂറുള്ള മണ്ണായി എന്റെ ഗ്രാമം നില കൊണ്ടു .  എന്നിരുന്നാലും അല്പം വിപ്ളവ സ്വഭാവമുള്ള ഊഷര പാര്‍ട്ടിയോടായിരുന്നു ജനങ്ങള്‍ക്ക്‌ ആഭിമുഖ്യം .  അനങ്ങാപ്പാറ നയം സ്വീകരിച്ച കോമള പാര്‍ട്ടിയില്‍ ആകര്‍ഷകമായ ഒരു ഘടകവും അവര്‍ കണ്ടില്ലായിരിക്കാം


കുഞ്ഞന്‍ സഖാവ് എന്ന് ഗ്രാമം ചൊല്ലി വിളിക്കുന്ന പട്ടിക ജാതി യുവാവ് കുഞ്ഞന്‍ . കേവലം എഴാം ക്ലാസ് വിദ്യാഭ്യാസക്കാരനെങ്കിലും  ലോക വിവരങ്ങള്‍ പത്ര വായനയിലൂടെ ഗ്രഹിച്ചെടുക്കുന്ന വിവരശാലി. നാട്ടുകാരുടെ ഏതു പ്രശ്ന പരിഹാരത്തിനും അവര്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്കും മുന്‍ നിരയില്‍ തന്നെ ഈ ഊഷര പാര്‍ട്ടി  സഖാവ് കാണും .

മുക്കിലെ ചായ കടയില്‍ കാലത്തെത്തുന്ന മാതൃഭൂമി ദിനപത്രം ഉച്ചത്തില്‍ വായിച്ചു നാട്ടു  വര്‍ത്തമാനവും ലോക വിവരങ്ങളും ശ്രോതാക്കള്‍ക്ക് പകര്‍ന്നു നല്‍കുന്ന സഖാവ് നാട്ടിലെ വിവരമില്ലാത്തോര്‍ക്കൊരു വിസ്മയമായിരുന്നു . റഷ്യയിലെ സോഷ്യലിസവും , ക്യൂബയിലെ ബാഹ്യ ശക്തികളുടെ ഇടപെടല്‍ ശ്രമങ്ങളും സഖാവ് ആംഗ്യ വിക്ഷേപങ്ങള്‍ക്കൊപ്പം വിളമ്പുമ്പോള്‍ നാട്ടുകാര്‍ ഹുറേ ... ഹുറേ .. എന്ന് മനസ്സില്‍ പറഞ്ഞു .


ആയിടെ നഗരത്തില്‍ ഊഷര പാര്‍ട്ടി ആയിരങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന മത സൌഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കാന്‍ ഗ്രാമത്തില്‍ നിന്നും പോയ കാല്‍ നട പ്രചാരണ ജാഥയില്‍ വിദ്യാര്‍ഥിയായ  ഞാനും പങ്കെടുത്തു  . കാലത്ത് ചെറിയൊരു അംഗ സംഖ്യയോടെ തുടങ്ങിയ ജാഥ ഗ്രാമ വീഥികള്‍ പിന്നിട്ടു കവലയിലെത്തി . കവലയില്‍ കവിത ചൊല്ലുകയായിരുന്ന കവി അച്യുതന്‍ നമ്പൂതിരി സഖാവിനോട്   " കുഞ്ഞാ എന്താ കാര്യം ? " എന്ന് തിരക്കി .  മത സൌഹാര്‍ദ്ദം .... പാലക്കാട് വരെ  കാല്‍നട ജാഥ .... രണ്ടു ദിവസം കഴിഞ്ഞാല്‍ റാലി ...... രണ്ടു ദിവസം ഭക്ഷണം പാര്‍ട്ടി വക .... ""പറഞ്ഞു തീരുന്നതിനു മുന്‍പേ കവി ജാഥയുടെ ഭാഗമായി കഴിഞ്ഞു . തോളില്‍ തൂങ്ങുന്ന തുണി സഞ്ചിയില്‍ കവിതകള്‍ ഭദ്രമാണെന്ന് ഉറപ്പു വരുത്തി ഘോര ഘോരം മുദ്രാവാക്യം മുഴക്കി കവി ജാഥക്ക് ആവേശം നല്‍കി . ആനയും അമ്പാരിയും ഉള്ള ഇല്ലത്തു ജനിച്ച അച്യുതന്‍ നമ്പൂതിരി കാലത്തിന്‍ കുത്തൊഴുക്കില്‍ അഷ്ടിക്കു വകയില്ലാത്ത തെരുവ് തെണ്ടി ആയതും വിധി വൈപരീത്യം .


വൈകുന്നേരം ജാഥ ക്യാമ്പ്‌ ചെയ്ത ഇടത്താവളം ഭാരത പുഴക്കരയിലുള്ള ഏതോ സ്കൂള്‍ ആയിരുന്നു. സ്കൂളിന്റെ വിശാലമായ  ഹാളില്‍ വിശ്രമത്തിനായി പുല്പായകള്‍ നിരത്തിയിട്ടിരുന്നു. സ്കൂള്‍ മുറ്റത്തെ സ്റ്റേജില്‍ കലാപരിപാടികള്‍ നടക്കുന്നു  .. പുറകുവശത്ത് സ്ഥലവാസികള്‍ ആഹാരം ഒരുക്കുന്ന തിരക്കിലാണ് . നമ്പൂതിരി നീട്ടി ചൊല്ലുന്ന കവിത ദേശവാസികള്‍ മധുരം നുകരുന്ന പോലെ ശ്രവിച്ചു കൊണ്ടിരിക്കുന്നു .
" ഇവിടെയെന്തിനാര്‍ത്തരെ പരസ്പരം വഴക്കുകള്‍...
മനുജനെ പിണക്കിടാനോരുക്കിടും കുരുക്കുകള്‍"


അര്‍ത്ഥവത്തായ ആ കവിത കേട്ട്  സത്യത്തില്‍ എന്നിലും രോമാഞ്ചമുണ്ടായി ...
ഭക്ഷണം കഴിച്ചു കഴിഞ്ഞു വിരിച്ചിട്ട പായകളില്‍ അംഗങ്ങള്‍ നിരന്നു കിടന്നപ്പോള്‍   നമ്മുടെ പാവം മൊയ്തുട്ടി കിടന്ന സ്ഥലം നമ്പൂരിക്ക് അടുത്തായി പോയി .  അതത്ര രസിക്കാത്ത നമ്പൂരി പറഞ്ഞു " മോയ്തുട്ടീ .... കാര്യം മത സൌഹാര്‍ദ്ദം  ഒക്കെ വേണം .... ന്നാലും ത്തിരി മാറി കിടന്നോളൂ "  ഉടലാകെ ചൊറിഞ്ഞു കയറിയ മൊയ്തുട്ടിയുണ്ടോ വിടുന്നു . "ജീവന്‍ കെടക്കണേല്‍ മാപ്പിളടെ കഞ്ഞി ബെള്ളം വേണം ... ന്നിട്ടും മാപ്പിള ഹറാമാ... ഇമ്മാതിരി ഇബിലോസ്ള്  ഇണ്ടെങ്കി പിന്നെങ്ങിനാ നാട് നന്നാവാ....?  മൊയ്തുട്ടിവാക്യം കേള്‍ക്കാത്ത  മട്ടില്‍ തുണി സഞ്ചി തലയിണയാക്കി നമ്പൂരി ചുരുണ്ടപ്പോള്‍  ആ  മഹാകവിയുടെ ഹൃദയ വ്യാപ്തി ഓര്‍ത്തു  ഞാന്‍ ഊറി ചിരിച്ചു പോയി . ജാത്യാലുള്ളതു തൂത്താല്‍ പോകില്ലല്ലോ !


റാലി വന്‍ വിജയമാക്കി ഗ്രാമത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഗ്രാമത്തിലെ കൃഷിയിറക്കിയ നിലങ്ങള്‍ മുഴുവന്‍ വരളാന്‍ തുടങ്ങിയിരുന്നു . ഗ്രാമത്തിലെ വിശാലമായ അമ്പലക്കുളം സുബ്രമണ്യന്‍ ചിറ എന്ന പേരില്‍ നിറഞ്ഞു പരന്നു കിടന്നു . അമ്പലകുളത്തിലെ വെള്ളം കൃഷിക്ക് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന അമ്പല കമ്മിറ്റിയുടെ വാദം ഊഷര പാര്‍ട്ടിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല . കുറയും തോറും ഉറവയെടുത്തു നിറയുന്ന ഈ ജലം കര്‍ഷകര്‍ക്ക് നല്‍കില്ലെന്ന അമ്പലക്കാരുടെ വാദ മുഖം ശരിയല്ലെന്ന്  പ്രഖ്യാപിച്ചു കുഞ്ഞന്‍ രംഗത്തെത്തി . ഇതൊരു അനീതിയായി കണ്ടു ഗ്രാമീണരെ സംഘടിപ്പിച്ചു ചിറയിലേക്ക്  മാര്‍ച്ച്  നടത്താന്‍ സഖാവ് തീരുമാനിച്ചു .

ചിറ പൊളിക്കുക ...
ജലം നല്‍കുക ..........
എന്ന മുദ്രാവാക്യവുമായി സഖാവിന്റെ നേതൃത്വത്തില്‍ ജനം ചിറയിലേക്ക്  മാര്‍ച്ച് നടത്തി ... 

ഏതോ അത്യാഹിതവുമായി ബന്ധപെട്ടു ചാലിശ്ശേരി സ്റ്റേഷനില്‍ ഉള്ള മുഴുവന്‍ പോലീസുകാരും മറ്റെങ്ങോ   നിയോഗിതരായതിനാല്‍ നാട്ടുകാരന്‍ കൂടിയായ അപ്പു നായര്‍ പോലീസിനു ആണ്  ചിറ ഡ്യൂട്ടി വീണു കിട്ടിയത്  . സ്ഥലത്തെത്തി  ജനക്കൂട്ടം നിരീക്ഷിച്ച  അപ്പു പോലീസിന്റെ കാല്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി. നിക്കണോ ..തിരിച്ചു പോണോ?  എന്തായാലും നാട്ടുകാര്‍ ആണല്ലോ . കൊല്ലില്ല എന്ന് കരുതാം . അപ്പോള്‍ ഉദിച്ച ഒരു ആശയം പ്രാവര്‍ത്തികമാക്കാന്‍ അപ്പു നായര്‍ ജീപ്പ്  ഡ്രൈവറുടെ കയ്യില്‍ ഹാന്‍ഡ്‌ മൈക്ക് കൊടുത്തു . ജനം അകലെ നിന്നും പോലിസിനെ കണ്ടെങ്കിലും എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് മനസ്സിലായില്ല .  ജീപ്പ് ഡ്രൈവര്‍ ഷൂട്ട്‌ എന്ന് മൈക്കില്‍  അലറിയതും അപ്പു നായര്‍ ലാത്തി ഏതാണ്ട് തോക്ക് പിടിക്കും പോലെ തോളില്‍ ചേര്‍ത്ത്  ഉടലല്‍പ്പം വളച്ചു  മുന്നോട്ടു ഓരോ അടി വീതം  വെക്കാന്‍ തുടങ്ങി ... ചലനത്തിന് അകമ്പടിയായി ഡ്രൈവറുടെ " ജനം പിരിഞ്ഞു   പോണം ... വെടി വെക്കും എന്ന അനൌണ്‍സ്മെന്റ്   മുഴങ്ങി കൊണ്ടിരുന്നു  ... അകലെ നിന്നും തോക്കാണോ ലാത്തിയാണോ  അപ്പു നായര്‍ ചൂണ്ടിയതെന്നറിയാതെ ജനം ഭയന്ന്  പല വഴിക്കും ഓടി . പക്ഷെ കുഞ്ഞന്‍ സഖാവ് പിന്മാറിയില്ല . ആളുകള്‍ ഓടിയതും പൂര്‍വസ്ഥിതി വീണ്ടെടുത്ത അപ്പുനായര്‍ അനുനയത്തില്‍ കുഞ്ഞനെ വിളിച്ചു ജീപ്പില്‍ കയറ്റി. സ്റ്റേഷന്‍ ലക്ഷ്യമാക്കി ജീപ്പ് കുതിച്ചു .


സ്റ്റേഷനില്‍ എത്തിയതും  ഏതോ കേസിന് തുമ്പുണ്ടാക്കാന്‍ കഴിയാത്ത ദേഷ്യം മുഴുവന്‍ എസ്. ഐ. ഇട്ട്യാര കുഞ്ഞന്‍ സഖാവിന്റെ കൂമ്പിനിടിച്ച് തീര്‍ത്തു.  ഇടി മുറിയില്‍ നിന്നും കിതച്ചു  പുറത്തു വന്ന ഇട്ട്യാര അപ്പു നായരോട് ശബ്ദമുയര്‍ത്തി ചോദിച്ചു . ഈ പാര്‍ട്ടിക്ക്  വേറെ നേതാക്കള്‍ ആരും ഇല്ലെടോ ? കുഞ്ഞന്റെ കുടക്കാല് പോലുള്ള ശരീരത്തില്‍ ഇടിച്ചു ബോറടിച്ചത് കൊണ്ടാകാം മാംസളമായ മറ്റു ശരീരങ്ങള്‍ എസ് ഐ അന്വേഷിക്കുന്നത്  എന്ന് അപ്പു നായര്‍ ഊഹിച്ചു . ക്ഷേത്ര സമിതി ഇട്ട്യാരക്ക് എന്തോ നല്‍കിയിട്ടുണ്ടെന്ന് നിനച്ചു  നില്‍ക്കുമ്പോള്‍ ഏന്തി വലിഞ്ഞു വരുന്ന കുഞ്ഞനെ കണ്ടു സഹതാപം പൂണ്ടു അപ്പു നായര്‍ ചോദിച്ചു  .  ' എന്തിനാ കുഞ്ഞാ ...... ഈ തല്ലോള്ളിത്തരത്തിനൊക്കെ   പോണത്..... ?  ചോദ്യം കേട്ടതും  കുഞ്ഞന്‍ കൊടുത്ത മറുപടി അപ്പു നായരെ ഞെട്ടിച്ചു ..."നായരെ .... ഞങ്ങള്‍ തീയില്‍ കുരുത്തവരാ .. ങ്ങടെ ഈ ടോര്‍ച് വെളിച്ചം പോലുള്ള വെയിലില്‍ വാടില്ല.....ഓര്‍ത്തോളിന്‍  "  രണ്ടു കൈ കൊണ്ടും നടുവിന് താങ്ങ് കൊടുത്താണ് അത്രയും പറഞ്ഞൊപ്പിച്ചത് .   ചിറയില്‍ നിന്ന് പിരിഞ്ഞോടിയ ജനം മുതിര്‍ന്ന നേതാക്കളുമായി എത്തിയപ്പോള്‍ രണ്ടു കണ്ണില്‍ നിന്നും സുബ്രമണ്യന്‍ ചിറ തുറന്നു വിട്ട പോലെ ജലമൊലിപ്പിച്ചു നില്‍ക്കുന്ന കുഞ്ഞന്‍ സഖാവിനെയാണ്‌  കണ്ടത് .


അത്തരം സംഭവങ്ങള്‍ ഒന്നും കുഞ്ഞന്‍ സഖാവിന്റെ വീര്യം ചോര്‍ത്തിയില്ല .  പതിന്മടങ്ങ്‌  ശക്തിയോടെ ഊഷര പാര്‍ട്ടി പരിപാടികളില്‍ സഖാവ് സജീവ സാന്നിധ്യമായി  നില കൊണ്ടു.  പാര്‍ടിയുടെ അടുത്ത പരിപാടി അമ്പാടി മനയ്ക്ക് കീഴിലുള്ള ഏക്കര്‍ കണക്കിന് മിച്ച ഭൂമി പിടിചെടുത്തു ഭൂരഹിതര്‍ക്ക്  വിതരണം ചെയ്യുക എന്നതായിരുന്നു . സ്ഥലത്തെ പ്രധാന നേതാവ്  മകളുടെ ജോലിസ്ഥലമായ ഡരാദൂനില്‍ സുഖവാസത്തിനു പോയതിനാല്‍ സമരത്തിന്റെ ചുക്കാന്‍ പിടിക്കാനുള്ള നിയോഗം കുഞ്ഞനെ തേടിയെത്തി. ഗ്രാമ ജനത ഇളകി മറിഞ്ഞു . മണ്ണില്ലാത്തവന്‍ മണ്ണിനു വേണ്ടി കുഞ്ഞന്റെ പുറകില്‍ അണി നിരന്നു. അങ്ങനെ മിച്ച ഭൂമിയില്‍ കോടി കുത്തുന്ന ആ ദിവസം സമാഗതമായി .


ഒരു കാഴ്ചക്കാരനെ പോലെ ഞാന്‍ അവിടെയെത്തിയപ്പോള്‍ ഗ്രാമ വാസികള്‍ പലയിടത്തായി കുടിലുകള്‍  തീര്‍ത്തു കോടി നാട്ടിയ കാഴ്ച കണ്ടു . ഭൂവുടമ  പോലിസിനെ വിളിച്ചിട്ടുണ്ടെങ്കിലും കിലോമീറ്ററുകള്‍ താണ്ടി പോലിസ്  എത്താന്‍ സമയമെടുക്കും . എന്നാലും എത്തി കഴിഞ്ഞാലുള്ള കാഴ്ച കാണാന്‍ ജനങ്ങളോടൊപ്പം വെയില്‍ വക വെക്കാതെ ഞാനും കാത്തു നിന്നു.


കാത്തിരുപ്പിനോടുവില്‍ പോലിസ് ജീപ്പ് എത്തി . ജീപ്പ് കണ്ടതും മുദ്രാവാക്യം വിളികള്‍
ഉച്ചസ്ഥായിയിലായി . കുടില്‍ കേട്ടിയവരെല്ലാം കുഞ്ഞന്‍ സഖാവിനു പുറകില്‍ കവാടത്തില്‍ നിരന്നു. 

എസ്  ഐ  ഇട്ട്യാര.. നാലഞ്ചു കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം ജീപ്പില്‍ നിന്ന് ചാടിയിറങ്ങി .
ഇട്ട്യാരയെ കണ്ടതും എന്നിലും ദേഷ്യം നുരഞ്ഞു .
                                                                                                                                                                  പണ്ടൊരിക്കല്‍    സെക്കന്റ്‌ ഷോ കണ്ടു ലൈറ്റ്  ഇല്ലാത്ത സൈക്കിളില്‍ മുന്‍പിലും പിറകിലും കൂട്ടുകാരെ  വെച്ച് വന്ന  പാവം എന്റെ വഴി തടഞ്ഞവാനാ  ഈ കാട്ടുപന്നി ...... അന്ന്  ഒരു ദയയുമില്ലാതെ  രണ്ടുചക്രത്തിന്റെയും വാല്‍ട്യൂബ് വലിച്ചു പോക്കറ്റിലിട്ടു പാതിരാക്ക്‌ കിലോമീറ്ററുകള്‍ എന്നെകൊണ്ട് സൈക്കിള്‍ തള്ളിച്ച ആ ദുഷ്ട്ടനെ സമരക്കാര്‍ തല്ലി കൊന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. പക്ഷെസംഭവിച്ചത് മറിച്ചായിരുന്നു.


പോലിസ് തിരിച്ചു പോകുക ..
പോലിസ്  പുല്ലാണ്......
എന്നൊക്കെവിളിച്ച സമരക്കാര്‍ പോലിസ് മുന്നോട്ടടുക്കും തോറും പതുക്കെ പതുക്കെ പുറകിലോട്ടുവലിഞ്ഞുകൊണ്ടിരുന്നു.

കുഞ്ഞന്‍ മാത്രം തെല്ലും കുലുക്കമില്ലാതെ നിന്നിടത്തു തന്നെ നില കൊണ്ടു . ആ നില്‍പ്പ് കണ്ടു കലി കയറിയ ഇട്ട്യാര കൈ കറക്കി സഖാവിന്റെ മോന്തക്ക്  ഒരെണ്ണം   ചാര്‍ത്തി. മുന്‍പില്‍ ഇരുട്ട് മാത്രം...... ഏതോ മൃദുലമല്ലാത്ത പ്രതലത്തില്‍ മുതുകടിച്ചു വീണപ്പോള്‍ ആണ്  തന്നെ ജീപ്പിലേക്കു എടുത്തെറിയുകയായിരുന്നുവെന്ന്  സഖാവറിഞ്ഞത്........ 


സഖാവ് അറസ്റ്റില്‍ ആയെങ്കിലും സമരം ശക്തിയോടെ  തുടരുകയും വിജയിക്കുകയും ചെയ്തു. പക്ഷെ നാളുകള്‍ ആശുപത്രി കിടക്കയില്‍ ചിലവഴിച്ചു തിരിച്ചെത്തിയ സഖാവിനു നല്‍കാന്‍ പ്രാദേശിക നേതാക്കളുടെ മക്കള്‍ക്കും , മരുമക്കള്‍ക്കും പേരകിടാങ്ങള്‍ക്കും വീതം വെച്ചു കഴിഞ്ഞ ഭൂമിയില്‍ മിച്ഛമോന്നുമില്ലായിരുന്നു.


*അടി കുറിപ്പ് ...* ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത്  ഞാന്‍ പറഞ്ഞ ഈ അനുഭവം തികച്ചും ഗൌരവമേറിയ ഒന്നാണ് . വിവിധ സമരങ്ങളില്‍  നാം കണ്ട ഈ മനുഷ്യന്‍ ... ഇന്ന് അതിജീവനത്തിനുള്ള സമരത്തിലാണ് . പല  സമര മുഖങ്ങളില്‍ നിന്നും മര്‍ദ്ദനം  ഏറ്റു വാങ്ങിയ ഇദ്ദേഹം കാഴ്ച നഷ്ട്ടപെട്ട ഇടതു കണ്ണും , ഭാഗികമായി ചലന ശേഷി നശിച്ച ഇടതു കാലും വൈകല്യങ്ങളായി കാണാതെ ഇന്നും കൂലി വേലയെടുത്തു ജീവിക്കുന്നു. അതെ സമയം കോമള പാര്‍ട്ടിയില്‍  നിന്നും കാലു മാറിയെത്തിയ പലരും ഇന്ന് ഊഷര പാര്‍ട്ടിയുടെ പ്രാദേശികനേതാക്കളായി വിലസുന്നു. സഖാവ് കുഞ്ഞന്‍ ഒരു സാധാരണ  പ്രവര്‍ത്തകനായി ഇന്നും പാര്‍ട്ടിയില്‍ തുടരുന്നു. ഇത് പോലെ നിരവധി കുഞ്ഞന്മാര്‍ നമുക്ക് ചുറ്റുമുണ്ട് . 


തങ്ങളുടെ യവ്വനം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തീരെഴുതി അവസാനം ജീവിതത്തിന്റെ പുറംപോക്കിലേക്ക്  ചവിട്ടിതെറിപ്പിക്കപ്പെടുന്നവര്‍.. സിദ്ധാന്തങ്ങളുടെ കാവല്‍ക്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ കാണാതെ പോകുന്ന ഇത്തരം ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ ... അവര്‍ക്ക് മുന്നില്‍ ഈ പ്രവാസിയുടെപ്രണാമം. 
പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 21:29 81 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
ലേബലുകള്‍: കഥ

September 16, 2011

പാത്തൂന്റെ പാസ്‌



എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു. കട നടത്തിയിരുന്നത് മുഹമ്മദ്‌ കുട്ടി എന്ന മയമുട്ടി. ആദ്യ മുറിയില്‍ അഗതി വിലാസം ... ഹോട്ടല്‍ പോഹാളിയ എന്നൊക്കെ നാട്ടുകാര്‍ ഓമന പേരിട്ടു വിളിക്കുന്ന ഞങ്ങളുടെ ചായക്കട. രണ്ടാമത്തേതില്‍ റേഷന്‍ കട .. മൂന്നാമത് മുറി റേഷന്‍ കടയുടമ തന്നെ നടത്തുന്ന പലചരക്ക് കട(ഇറക്കുന്ന റേഷന്‍ സാധനങ്ങള്‍ മുഴുവന്‍ വില്കുന്നത് ഈ കടയിലൂടെ എന്ന് നാട്ടില്‍ തൌധാരം) . ആ പ്രദേശത്തെ  ഏക ഷോപ്പിംഗ്‌ കോംപ്ളക്സ് ഇത് മാത്രമായതിനാല്‍ ഒരു വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഉടമസ്ഥാവകാശം അനുഭവിക്കുന്ന പ്രതീതിയായിരുന്നു ഞങ്ങള്‍ക്ക് . റേഷന്‍ കട മയമുട്ടി ഒരു സരസന്‍. വഴിയെ പോകുന്ന എന്തും ഏതും മയമുട്ടി കൈവെക്കും. ചായക്കട  ബെഞ്ചില്‍ റേഷന്‍ കട ഭാഗത്തേക്ക് തിരിഞ്ഞിരുന്നു പത്രം വായിക്കുന്ന അച്ഛന്റെ പൊക്കാന്‍ ആകാത്ത കുമ്പ നോക്കി

'" നായരച്ചാ .. സര്‍ക്കാര്‍   റേഷന്‍ പീടിക വാടക ഇങ്ങക്ക് തര്നത്  നാട്ടാര്ക് പച്ചരി ബാങ്ങാന്‍ നിക്കാള്ള സ്ഥലത്തിനാ. അബടെ കേറ്റി ഇങ്ങടെ പള്ള പരത്തീടാനല്ല " എന്ന് ഒരു താക്കീത്.

സ്ഥലത്തെ പ്രധാന പയ്യന്‍സ് ആണ് കാദര്‍ എന്ന് വിളിക്കുന്ന അബ്ദുല്‍ ഖാദര്‍. ഗ്രാമത്തില്‍  കോളേജില്‍ പോകുന്ന രണ്ടു മെമ്പറില്‍ ഒരാള്‍ ആയതിനാല്‍ എന്തിനും തര്‍ക്കുത്തരം... റെഡി ഉത്തരം . ഒരു നാള്‍ ആനകുട മുറിച്ചു തയ്ച്ച പോലൊരു കുപ്പായവും താടിയും കഴിഞ്ഞു താഴോട്ടു വളച്ച മീശയും പേറി കടന്നു പോയ കാദറിനെ കണ്ടു മയമുട്ടി ചോദിച്ചു.

"  ഇന്ന് എബടടാ എയുന്നള്ളിപ്പ്..?

തറച്ചു നോക്കിയ കാദരിനോട് വീണ്ടും ....

അന്റെ കൊമ്പും നെറ്റിപട്ടോം കണ്ടു ശോയിച്ചതാ...? "

ഉത്തരം ഉടന്‍ വന്നു

" ഇന്ന് ഇങ്ങടെ ബീടര്ടെ രണ്ടാം കേട്ടാ... അയിന്റെ എയുന്നള്ളിപ്പിനു പോകാ ...ഇങ്ങളും ബരീന്‍ '"

ഉത്തരം സുഖിച്ച ശ്രോതാവ് വെടി വാസു ചോദിച്ചു

" ആരാ കാദറോ......  പുയ്യാപ്ല ..?"
ഓര്ടെ പണ്ടത്തെ പറ്റാരന്‍ തന്നെ ..ബീരാന്‍. "

മുഖത്ത് എന്തോ വീണു പൊട്ടിയ പോലെ മയമുട്ടി സ്വയം പറഞ്ഞു

" ഹറാം പെറപ്പാ ... ഒരു കാര്യം തവധരിക്കാന്‍ കൊള്ളൂല ".

എന്നിട്ട് മുഖം മറ്റാരും കാണാതിരിക്കാന്‍ പത്രം നിവര്‍ത്തി ചരമ വാര്‍ത്തകള്‍ വായിക്കാന്‍ തുടങ്ങി  . കലി അടങ്ങുന്നില്ല . തരിഞ്ഞു കടക്കു മുന്നിലിരുന്നു ബീഡി ഈച്ചയ്ക്ക് വെച്ച് കളിക്കുന്ന അബ്ദുള്ള, കുഞ്ഞന്‍ എന്നിവരെ നോക്കി പറഞ്ഞു  ..

" റേഷന്‍ പീട്യെന്റെ മുമ്പിലാടാ ഇങ്ങടെ ഈച്ചേം പൂച്ചേം കളി"? 
ഇക്ക മതുപ്പുള്ളീല് ഈച്ച ഇങ്ങടെ റേഷന്‍ പീട്യാല്  മാത്രാ ... അതോണ്ടല്ലേ ഞമ്മ  ഇബടെ കളിക്കനത് " 
അത് അബ്ദുല്ലാന്റെ  മറുപടി 

വൈകുന്നേരങ്ങളില്‍ അരി വാങ്ങാന്‍ എത്തുന്നവര്‍ രണ്ടു പേര്‍ ..  സുന്ദരീം..... പാത്തുവും... ഉടല്‍ ആസകലം കറുത്ത പെയിന്റ് തേച്ച പോലുള്ള  സുന്ദരിയുടെ മേനിയഴക് നോക്കി മയമുട്ടി പറയും

" ന്റെ സുന്ദരീ .. അന്നെ കണ്ടാല്‍ സുബര്‍ക്കതീന്നു ബന്ന  ഹൂറിടെ മോന്ജാ.." 

കൂടെ ഒരുപദേശവും 

" ബൈന്നാരം കുളിച്ചു കൊറച്ചു ബെണ്ണീര്‍ എടുത്തു ഒരു കുറി നെറ്റീല്  ബരച്ചോ ... നാട്ടാര് ഇരുട്ടത്ത്‌ അന്നെ തട്ടാണ്ട് ഇരിക്കാന്‍ ഒരടയാളം " ......

. കൂടി നിന്നവരുടെ ചിരി ഉയരുമ്പോള്‍  സുന്ദരി തിരിച്ചടിക്കും ..

" മൂപ്പരെ ... ന്റെ കാര്യം ഞാന്‍ നോക്ക്യോലാം.. ഇങ്ങള് കുടീ ചെന്ന് ബീടര്‍ക്ക് അടയാളം ബെക്കിന്‍"  
എല്ലാര്ക്കും കലിയടക്കാന്‍ മയമുട്ടിക്കാന്റെ ബീടര്‍ കൌസുമ്മ താത്താടെ ഒരു ജന്മം അങ്ങിനെ .

എന്നും കടയടക്കാന്‍ നേരത്ത് ഓടി കിതച്ചെത്തുന്ന പറ്റുകാരി പാത്തു .  ' ഇക്കാ.... അടക്കല്ലേ.'.. "എന്ന്  അലറീട്ടാ ഓള്‍ടെ ബരവ്. " നിര വാതില്‍ നാലെണ്ണം അടച്ചു കഴിഞ്ഞ മയമുട്ടി ചോദിക്കും 

  
" ന്റെ പാത്തോ... അനക്ക് മേണ്ടി പാതിരാ ബരെ ബെളക്കും കത്തിച്ചു ബിടിരിക്കണോ  ?"

  അരി തൂക്കിയിടുമ്പോള്‍  പാത്തു പറയും ..." ചാക്കിന്റെ മോളീന്ന് നല്ല അരി തരീന്‍ ... ന്നലെ കൊണ്ടോയത്  പാതിരാക്ക്‌ നോക്കീപ്പോ പൈതി അരി ചോരിന്റെ മോളിലാ ..."
(അരിയിലെ കീടങ്ങള്‍ അരിയും വലിച്ചു ചുവരില്‍ കേറിയതിന്റെ ഹാസ്യാവിഷ്കാരം നടത്തിയതാണ് പാത്തു )


തലേന്ന് അരി വാങ്ങിച്ചു പോയ പാത്തുവിനെ പിറ്റേന്ന് റേഷന്‍ കട തുറക്കുന്നതിനു മുന്‍പ് കടക്കു മുന്നില്‍ കണ്ടു എന്തോ കുഴപ്പമുണ്ടെന്നു കരുതി  അച്ഛന്‍ തിരക്കി .. 

എന്താ പാത്തു  ത്ര കാലത്ത് ? 

"നായരച്ചാ ... ന്റെ പാസ് (റേഷന്‍ കാര്‍ഡിനു ഞങ്ങടെ നാട്ടില്‍ ഇങ്ങിനെയും പറയും) ന്നലെ ഇബടെ മറന്നൂ ന്നു തോന്നണ്.. കാണാല്ല". 

മയമുട്ടി വന്നു കട തുറന്നു പാസ്സന്വേഷണം തകൃതിയായി നടക്കുമ്പോള്‍ പാത്തുവിന്റെ ചെക്കന്‍ ഓടി കിതച്ചെത്തി . കാല്‍മുട്ട് വരെ ഊര്‍ന്നിറങ്ങിയ അര കളസവും വായിലോട്ടു ഒഴുകിയിറങ്ങുന്ന മൂക്കീരും ഒറ്റ ബലിക്ക് മോളി കേറ്റി ഓന്‍ മോയിഞ്ഞു .. ഉമ്മാ..പാസ്‌ കിട്ടി. അതിശയം പുറത്തു കാട്ടാതെ പാത്തു ചോദിച്ചു. 

എബട്ന്നു ..? 

ഉപ്പാന്റെ പയം കഞ്ഞീന്നു  .... 

അള്ളാ... പയം കഞ്ഞീന്നു പാസോ? മയമുട്ടിക്കു കാര്യം പിടി കിട്ടിയില്ല. പുറകെ പോയി അന്വേഷിച്ചപ്പോള്‍ സംഭവമിങ്ങനെ......

തലേന്ന് വാങ്ങി  കൊണ്ട്  പോയ ഒരു കിലോ അരി കഴുകാതെ അതെ  പടി കലത്തില്‍ തട്ടിയ പാത്തു സഞ്ചിക്കകത്തു കിടന്ന പാസ്‌ എടുക്കാന്‍ മറന്നു. പാസ്‌ വെന്തു പയംകഞ്ഞി ആയി.  വിവരമറിഞ്ഞ മയമുട്ടി  തലയ്ക്കു കൈവെച്ചു ഇങ്ങിനെ പറഞ്ഞു . 

" റബ്ബുല്‍ ആലമീനായ തമ്പുരാനെ... ഏര്‍വാടി തങ്ങളെ .... ആവശ്യത്തിനും അനാവശ്യത്തിനും ബാരിക്കൊരി കൊടുക്കണ ങ്ങള് ഈ പാത്തൂന്റെ തലേല്‍  അമ്പത് ഗ്രാം ബെളിവ് കൊടുത്തെങ്കില് .....  "

ഇപ്പോള്‍ ഗ്രാമത്തില്‍ ആരോടെങ്കിലും പാത്തുവിനെ കണ്ടോ എന്ന് ചോദിച്ചാല്‍ ഉടന്‍ മറു ചോദ്യം വരും ..." ഏത്.. ഞമ്മടെ പാസ്‌ പുയുങ്ങിയ പാത്തോ?"


ഈച്ചയ്ക്ക് ബീഡി വെക്കല്‍ ഞാന്‍ എന്റെ ഗ്രാമത്തില്‍ മാത്രം കണ്ട നേരമ്പോക്കാണ്. അതിന്റെ പ്രയോക്താവും ഗുണഭോക്താവും അബ്ദുള്ള തന്നെ . രണ്ടു പേര്‍ ഓരോ ബീഡി വീതം വെക്കും . ഏതു ബീഡിയില്‍ ഈച്ച കയറുന്നുവോ അതിന്റെ ഉടമക്ക് രണ്ടു ബീഡിയും . ബീഡിയില്‍ ആരുമറിയാതെ ശര്‍ക്കര തേച്ചു ഒരു ദിവസം പത്തു നാല്പതു ബീഡി അബ്ദുള്ള ഈച്ചയെ കൊണ്ട് സമ്പാദിക്കും എന്നും തൌധാരം .

പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 18:12 94 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
ലേബലുകള്‍: നര്‍മ്മം

September 10, 2011

മാനിഷാദ

അമ്പെയ്ത നിഷാദനോട് മാനിഷാദ അരുളിയ വാല്മീകി രാമായണം മാറ്റി വെക്കാം...
പുരുഷ ഗണത്തിനു മുഴുവന്‍ അപമാനത്തിന്റെ ആഴമേറിയ മുറിവുകള്‍ സമ്മാനിച്ച മറ്റൊരു വാല്മീകി.  ആ നരാധമന്റെ വേട്ടക്കിരയായി മുപ്പത്തി ഏഴു വര്‍ഷം....
ശ്വാസം തങ്ങി നില്‍ക്കുന്ന  മാംസ പിണ്ഡം കണക്കെ ആശുപത്രി കിടക്കയില്‍ ദയാവധം പോലും അനുവദിച്ചു നല്‍കാതെ അവള്‍ ...
ഹല്‍ധിപൂരിന്റെ സ്വന്തം പുത്രി.... അരുണ ഷാന്‍ബാഗ്‌ . 
 ആ നാമം പോലും നമ്മള്‍ മറന്നു കഴിഞ്ഞു !!!!!.

ആതുര ശുശ്രൂഷ രംഗത്ത് രാപ്പകല്‍ ഭേദമേന്യേ സേവന നിരതരായ നമ്മുടെ സഹോദരിമാര്‍ ‍.
സഹ പ്രവര്‍ത്തകരാലും രോഗികളാലും പീഡനത്തിന്നിരയായി പിച്ചി ചീന്ത പെടുന്ന അവരുടെ ജീവിതങ്ങള്‍ ‍.  പ്രഭാതങ്ങളില്‍ ചായക്കൊപ്പം വായിച്ചു തള്ളുന്ന ഈ വാര്‍ത്തകള്‍ നമുക്ക് ഓര്‍ത്തു വെക്കേണ്ട കാര്യമില്ലല്ലോ!




നാല്പതു  വര്‍ഷങ്ങള്‍ മുന്‍പ് വടക്കന്‍ കര്‍ണാടക ജില്ലയിലെ ഹല്‍ധിപൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും ഒരു പൂമ്പാറ്റ പാറി പറന്നു മുംബയിലെത്തി. വേദനിക്കുന്നവര്‍ക്ക്  സ്നേഹവും ശുശ്രൂഷയും പകര്‍ന്നു നല്‍കുന്ന  അഗതികളുടെ മാതാവിന്റെ പാത പിന്തുടരാന്‍ കൊതിച്ച അവള്‍ മുംബയിലെ പരേലില്‍ കെ ഇ എം (കിംഗ്‌  എഡ്വാര്‍ഡ് മെമ്മോറിയല്‍ ) ആശുപത്രിയില്‍ നേഴ്സ് ആയി സേവനം ആരംഭിച്ചു.  അതീവ സുന്ദരിയും സുശീലയുമായ അവള്‍ തൊഴില്‍ രംഗത്തും സഹപ്രവര്‍ത്തകര്‍ക്കിടയിലും ഏറെ ഇഷ്ടപെട്ടവളായി മാറി.  അതിനാല്‍ തന്നെ അവളെ ജീവിത സഖിയാക്കാന്‍ ഒരു സഹ പ്രവര്‍ത്തകന്‍ തയ്യാറായി. വിവാഹ നിശ്ചയവും നടന്നു.

ആയിരത്തി തൊള്ളായിരത്തി എഴുപത്തി മൂന്ന്‌ ....
നവംബര്‍ ഇരുപത്തി ഏഴ്....
ആ ദിനം അവളുടെ ജീവിതത്തിന്റെ വെളിച്ചം തല്ലി കെടുത്തി ....
ഇരുളിന്റെ കംബളം പുതപ്പിച്ചു.

ആശുപത്രി മുറിയില്‍ വസ്ത്രം മാറ്റുകയായിരുന്ന അവളെ സഹ പ്രവര്‍ത്തകനും ആശുപത്രി തൂപ്പുകാരനുമായ സോഹന്‍ലാല്‍ ബര്‍ത്ത ബാല്മീകി എന്ന വിടന്‍ ആക്രമിച്ചു. അവന്റെ കൈകളില്‍ കിടന്നു പിടഞ്ഞ ആ കിളുന്തു കഴുത്തില്‍ നായ ചങ്ങലയിട്ടു മുറുക്കി പ്രകൃതി വിരുദ്ധ രതിക്ക് വിധേയയാക്കി.  അഞ്ചിന്ദ്രിയങ്ങളും തകര്‍ത്ത് ആ കാട്ടാള കരങ്ങള്‍ മുറുക്കിയ ചങ്ങല  തലച്ചോറിലേക് ജീവവായു വിതരണം തടസ്സപെടുത്തി  . ജീവച്ചവാവസ്ഥ (കോമ) യിലേക് വീണു പോയ ആ കോമള ശരീരം പിന്നീടിത് വരെ ചലിച്ചിട്ടില്ല.

സഹ പ്രവര്‍ത്തകരുടെ പ്രക്ഷോഭങ്ങള്‍ക്കും മുറവിളികള്‍ക്കുമൊടുവില്‍ ആശുപത്രി മേധാവികള്‍ മോക്ഷണം , കൊലപാതക ശ്രമം തുടങ്ങിയ കുറ്റം ചാര്‍ത്തി (വിവാഹം നിശ്ചയിച്ചു കഴിഞ്ഞതിനാല്‍ ബലാത്സംഗ കുറ്റം ചുമത്താന്‍ ആകില്ല എന്നായിരുന്നു ആശുപത്രി അധികൃതരുടെ പക്ഷം )  പ്രതിക്കെതിരെ കേസ് നല്‍കി ... 

എന്ത് സംഭവിക്കാന്‍ ? ഏഴ് വര്‍ഷത്തെ ജയില്‍ വാസം!!! . 
ശിക്ഷ കഴിഞ്ഞു കുറ്റവാളി സസുഖം കുടുംബത്തോടൊപ്പം വസിക്കുമ്പോള്‍ മറുവശത്ത് പിങ്കി വിരാണി എന്ന എഴുത്തുകാരി നല്‍കിയ ദയാവധ ഹര്‍ജി തള്ളി സുപ്രീം  കോടതി വീണ്ടും അരുണയുടെ  ദേഹിക്കു ദേഹം വിട്ടൊഴിയാന്‍ സമയം നീട്ടി നല്‍കി .

മുപ്പത്തി ഏഴ് വര്‍ഷം ആശുപത്രി കിടക്കയില്‍ തങ്ങളുടെ കുഞ്ഞാറ്റയുടെ പരിചരണം ഏറ്റെടുത്ത സഹ പ്രവര്‍ത്തകര്‍ കോടതി വിധി മധുരം വിളമ്പിയാണ് ആഘോക്ഷിച്ചതെന്നു പറഞ്ഞാല്‍ ആ ശ്വാസം നിലനില്‍ക്കാനുള്ള അവരുടെ അതിയായ ആഗ്രഹം,  മൃതപ്രായമായ ആ ശരീരത്തോട് അവര്‍ക്കുള്ള സ്നേഹം എല്ലാം വിളിച്ചറിയിക്കുന്നു .

ഈയിടെ അരുണയുടെ ശരീരം ആശുപത്രിയില്‍ നിന്ന് മാറ്റാനുള്ള മുനിസിപ്പല്‍ അധികൃതരുടെ ശ്രമവും അവര്‍ ചെറുത്തു തോല്പിച്ചു.   ആ മുഖം നോക്കി കണ്ണ് നിറയ്ക്കുമ്പോഴും ആ പഴയ പൂമ്പാറ്റയായി ഒരു സ്വപ്നത്തിലെങ്കിലും അവളൊന്നു പറന്നെങ്കില്‍ എന്നവര്‍ ആഗ്രഹിച്ചു പോകുന്നു.

കാലം കഥയാക്കി മാറ്റിയ അരുണയെ  കുറിച്ചോര്‍ത്തു മനം വിങ്ങുമ്പോഴും ഇത്തരം ഹീന കൃത്യങ്ങള്‍ ചെയ്തിട്ടും കുറ്റക്കാരെ  സമൂഹത്തില്‍ സുഖവാസം നടത്താന്‍ വിടുന്ന നമ്മുടെ നാറിയ വ്യവസ്ഥിതിയെ നോക്കി... അമര്‍ഷം ജലമോഴിച്ചു കെടുത്തിയ തീകൊള്ളി പോലെ ഉള്ളിലെവിടെയെങ്കിലും പുകയാന്‍ വിട്ടു കാത്തിരിക്കാം ...

നിസ്സംഗതയുടെ മേലാപ്പില്‍ ... അടുത്ത അരുണ ജനിക്കും വരെ ...
പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 18:21 25 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook

August 02, 2011

മിഴി നീര്‍ മുത്തുകള്‍




പുല്‍ തുംബിലൂഞാലാടും മഞ്ഞിന്റെ കണം പോലെ
കണ്ടു ഞാന്‍ നീര്‍മുത്തുകള്‍ നിന്‍ മിഴിപ്പീലി തുമ്പില്‍
കാരണമന്വേഷിക്കാന്‍   തുടിച്ചു മനം വൃഥാ.....
കഴിയില്ലെന്നോര്‍മിപ്പിച്ചു  നീറുമെന്‍ അന്തര്‍ഗതം

മനസ്സിന്‍ അകക്കണ്ണില്‍ തെളിയും ചിത്രങ്ങളില്‍
നിറമാര്‍ന്നൊരു  പുഷ്പം നീ തന്നെ എനിക്കെന്നും
നീട്ടിയ കരങ്ങളില്‍ എത്തി പിടിച്ചെന്‍ കൂടെ നീ
നീളുന്നോരെന്‍ യാത്രയില്‍ കൂട്ട് പോന്നവള്‍ അല്ലെ

ഇരുള്‍ മൂടി കിടന്നോരെന്‍ അന്തരാത്മാവിന്‍ കോണില്‍
നീ നീട്ടും മിഴി വെട്ടം ചോരിഞ്ഞൂ പ്രഭാപൂരം
അല്ലലോഴിയാത്തോരെന്റെ ജീവിത കൂരക്കുള്ളില്‍
അന്തിത്തിരി കത്തിച്ചു നീ അകത്തമ്മയായ്‌ മാറി 

ചലിചൂ കാലം മെല്ലെ ചരിചൂ നമ്മള്‍ കൂടെ
ആശ തന്‍ ഭാണ്ഡം പേറി സ്വപ്ന വീഥിയിലൂടെ
തളര്‍ത്തി വിധിയിന്നെന്നെ തളര്‍നൂ സ്വപ്നങ്ങളും
സ്നേഹിപ്പൂ നീയിപ്പോഴും വിധി വൈപരീത്യത്തെ

മോഹിച്ചൂ നിരവധി ... തരുവാനായില്ലോന്നും
തരുവാനെന്‍  നെഞ്ചത്തിന്‍ തേങ്ങുന്ന സ്വരം മാത്രം
നിന്‍ കണ്ണിണകളില്‍ നിറയും നീര്‍മുത്തുകള്‍
വീഴട്ടെന്‍ മാറില്‍ പ്രിയേ.... നെഞ്ചകം തണുക്കട്ടെ ...
(ഈ കവിതക്ക് വൃത്തമോ അലങ്കാരമോ മറ്റോ ഇല്ല)
ചിത്രം കടപ്പാട് .. ഗൂഗിള്‍
പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 17:27 14 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
Newer Posts Older Posts Home
Subscribe to: Posts (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ►  2014 (1)
    • ►  January (1)
  • ►  2013 (1)
    • ►  March (1)
  • ►  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ▼  2011 (8)
    • ▼  December (1)
      • തമ്പും തേടി
    • ►  October (1)
      • മിച്ചഭൂമി
    • ►  September (2)
      • പാത്തൂന്റെ പാസ്‌
      • മാനിഷാദ
    • ►  August (2)
      • മിഴി നീര്‍ മുത്തുകള്‍
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting