skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

January 21, 2012

വേനല്‍പൂവുകള്‍


മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ടൈലര്‍ ഷോപ്പില്‍  നിന്നും അമ്മ കടം പറഞ്ഞുവാങ്ങിത്തന്ന ഒരു ജോഡി പാന്റും ഷര്‍ട്ടും, എങ്ങും കളയാതെ സൂക്ഷിക്കണം എന്ന് പറഞ്ഞേല്‍പ്പിച്ച കുറച്ചു പൈസയും  അടങ്ങുന്ന ബാഗും തൂക്കി വണ്ടിയില്‍ നിന്നിറങ്ങി..

മുന്നിലേയ്ക്ക് നടക്കുമ്പോള്‍ കണ്ട മുഖങ്ങളിലെല്ലാം ഞാന്‍ ചന്ദ്രേട്ടനെ തിരയുകയായിരുന്നു.  ഒടുവില്‍ എനിക്കഭിമുഖമായി  നടന്നുവരുന്ന ചന്ദ്രേട്ടനെ കണ്ടപ്പോള്‍ ശ്വാസം നേരെ വീണു.  എന്റെ ഒരകന്ന ബന്ധുവായ  ചന്ദ്രേട്ടന്‍  ഇവിടെ ഏതോ ഒരു വലിയ കമ്പനിയില്‍ ഉദ്യോഗത്തില്‍ കയറിയിട്ട്  കുറച്ചുവര്‍ഷങ്ങളായി.

ചന്ദ്രേട്ടന്‍ താമസിക്കുന്ന അന്റൊപ് ഹില്‍ എന്ന സ്ഥലത്തേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്രാമദ്ധ്യേ ഒരു എക്സ്പോര്‍ട്ട്  കമ്പനിയില്‍ ടൈപിസ്റ്റ്‌  കം ക്ലാര്‍ക്ക് ആയി ഒരു ജോലി ശരിയാക്കിയിട്ടുണ്ടെന്നും മാസം അഞ്ഞൂറ് രൂപയോളം ശമ്പളം കിട്ടുമെന്നും ആറു മാസം കഴിഞ്ഞാല്‍ ജോലി സ്ഥിരമാകും എന്നൊക്കെ അദ്ദേഹം പറഞ്ഞു.   മൂന്നു മുറികള്‍ ഉള്ള ഒരു ഫ്ളാറ്റിന്‍റെ ഒരു മുറിക്ക് മാസ വാടക ഇരുനൂറുരൂപ നല്‍കിയാണ് താമസം എന്നും  പറഞ്ഞു.  മറ്റൊരു മുറിയില്‍ ഒരു യാദവും കുടുംബവും ആണത്രേ താമസം.  നടുവിലെ മുറിയും അടുക്കളയും വീട്ടുടമ വേദ പ്രകാശ് വര്‍മ,  ഭാര്യ കുസും വര്‍മ, അഞ്ചു വയസ്സുകാരന്‍ മകന്‍  ഇവരടങ്ങുന്ന പഞ്ചാബി കുടുംബം ഉപയോഗിക്കുന്നു. ബാത്റൂം, കക്കൂസ് എന്നിവ  മൂന്ന് റൂം നിവാസികളും  ഒരുമിച്ചുപയോഗിക്കുന്നു.

ഫ്ലാറ്റിനു മുന്നിലെത്തി ബെല്ലടിച്ചതും വാതില്‍ തുറന്നത് മിസ്സിസ് വര്‍മ....
"ആന്‍റി.. എ മേരാ ഭായി ഹൈ..."  വിനയത്തോടു കൂടി ചന്ദ്രേട്ടന്‍ മൊഴിഞ്ഞു...

വെളുത്ത് സുമുഖന്‍ ആയ ചന്ദ്രേട്ടന്‍റെ ഗ്ലാമറിന്‍റെ പരിസരത്തെങ്ങും എന്നെ കാണാഞ്ഞത് കൊണ്ടാവാം അവരുടെ മുഖത്ത് നേരിയ സംശയം നിഴലിച്ചിരുന്നു.  എങ്കിലും മുഖത്ത് വരുത്തിയ കൃത്രിമച്ചിരിയോടെ എന്നെ ഒന്ന് തൊഴുതതിനു ശേഷം  അവര്‍ തിരിഞ്ഞുനടന്നു.

പത്തടി നീളവും പത്തടി വീതിയും ഉള്ള മുറിയില്‍ രണ്ടു മേശകള്‍,  ഒരു അലമാര,  ഒരു കട്ടില്‍ എന്നിവയായിരുന്നു  ഫര്‍ണിച്ചര്‍.  ഒരു മേശമേല്‍ പാചക സ്റ്റോവ് വെച്ചിരിക്കുന്നു.  പാചകവും കിടപ്പും എല്ലാം ആ മുറിക്കകത്ത് തന്നെ.

നാട്ടില്‍ വീടിനകത്ത്  ഷര്‍ട്ട്‌ ഒരു അവശ്യവസ്തുവല്ലാത്തതിനാല്‍ ആ രീതി തന്നെ  ഇവിടെയും അവലംബിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷെ അത് അധിക സമയം നീണ്ടു നിന്നില്ല.  അസ്ഥികൂടത്തില്‍ കരിഓയില്‍ അടിച്ചപോലുള്ള എന്റെ മേനിയഴക്‌ കണ്ട് ഇക്കിളി കൊണ്ടാണെന്ന് തോന്നുന്നു, മിസിസ് വര്‍മ ചന്ദ്രേട്ടനെ വിളിച്ചു പറഞ്ഞു..

"വേണു കോ ബോലോ ... ഷര്‍ട്ട്‌ പഹന്‍ കെ ഗൂമ്നെ കെ ലിയെ "
സ്നേഹ സ്വരത്തില്‍ ചന്ദ്രേട്ടന്‍ എന്നോട്പറഞ്ഞു ...
"നമ്മുടെ നാടല്ല...  ഇവിടുത്തെ കാറ്റും ചൂടും അസുഖം തരും... ആയതിനാല്‍ എപ്പോഴും ദേഹത്ത് ഒരു ഷര്‍ട്ട്‌ അല്ലെങ്കില്‍ ബനിയന്‍ ധരിക്കുക".

"വല്ലതും കഴിച്ച് കിടന്നോളൂ... കാലത്ത് നേരത്തെ ഇറങ്ങണം,  ഓഫീസില്‍ ആദ്യദിവസം അല്ലെ..."  അദ്ദേഹം  ഓര്‍മ്മിപ്പിച്ചു.

പിറ്റേന്ന് കാലത്ത്  ചായ ശരിയാക്കി ചന്ദ്രേട്ടന്‍ വിളിച്ചപ്പോഴാണ് ഉറക്കമുണര്‍ന്നത്.  മുഖം കഴുകാന്‍ ബാത്റൂമിനടുത്തുള്ള ബേസിനിലേക്ക് കുനിയവേ അടുത്തുള്ള കക്കൂസില്‍ നിന്നൊരു ശബ്ദം.......
"ടട്ടി ധുലാവോ....  ടട്ടി ധുലാവോ..... "

റൂം ഉടമയുടെ മകനാണ്.  വഴിവാണിഭക്കാരെപ്പോലെ അവന്‍  ഈ വിളി രണ്ടുമൂന്നുതവണ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ചന്ദ്രേട്ടനോട് ഇതെന്താണ് സംഭവം എന്ന് തിരക്കി.  അവന്‍ കാര്യം സാധിച്ചുകഴിഞ്ഞുവെന്നും  അവന്‍റെ ചന്തി കഴുകിക്കാനും വേണ്ടിയാണത്രേ ആ കൂവല്‍.  ഒന്ന് കഴുകിച്ചേക്ക്  എന്ന് കൂടി ചന്ദ്രേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കൊന്നു  ഞെട്ടി.  ബി. കോം. ഡിഗ്രിയെടുത്ത് ഇവിടെ വന്നത് ഈ പഞ്ചാബി  ചെക്കന്‍റെ ചന്തി  കഴുകാനോ?  ഛെ... 

ഏയ്‌... അത് ശരിയാവില്ല... എന്ന് മനസ്സില്‍  പറഞ്ഞു.

എന്‍റെ പകച്ചുനില്‍ക്കല്‍ കണ്ട ചന്ദ്രേട്ടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു,
" നീ കുറച്ചു വെള്ളം ഒഴിച്ച് കൊടുത്താല്‍ മതി... അവന്‍ കഴുകിക്കൊള്ളും"

ഹാവൂ ആശ്വാസമായി ...
വെറുതെ ടെന്‍ഷനടിച്ചു.

ഒരുകൈ കൊണ്ട് മൂക്ക് പൊത്തി മറുകൈ കൊണ്ട്  ചെക്കന്‍റെ മൂട്ടില്‍ വെള്ളമൊഴിക്കുമ്പോള്‍ അവന്‍ എന്നെ തന്നെ തറപ്പിച്ചു നോക്കിക്കൊണ്ടിരുന്നു.  കാര്യംകഴിഞ്ഞ് പുറത്തുകടന്ന അവന്‍ ഊരിയിട്ട ട്രൌസര്‍ എടുത്തു തോളിലിട്ടു നടക്കാന്‍ തുടങ്ങുമ്പോള്‍ എന്നെ അടിമുടി ഒന്ന് വീക്ഷിച്ചു.  അവന്‍റെ ആസനം കഴുകാന്‍ ജലം പകര്‍ന്നു നല്‍കിയ എന്നെ അവന് ഇഷ്ടമായി എന്ന് തോന്നുന്നു.... ഞാന്‍ ഒന്ന് ഞെളിഞ്ഞുനിന്നു.  പെട്ടെന്ന് അവന്‍റെ വിധം മാറി. ശബ്ദം ഉയര്‍ത്തി അവന്‍ പറഞ്ഞു,
"ക്യാ പാഗല്‍ ആദ്മി  ഹേ ...
കിത്ത്നാ ചില്ലാന പഡ് താ  ഹെ"

ആ വാചകത്തിന്‍റെ അര്‍ത്ഥം എനിക്ക് മനസ്സിലാകാന്‍ മാസങ്ങള്‍ വേണ്ടിവന്നതുകൊണ്ട് അന്നവന്‍ രക്ഷപെട്ടു.

ഒരുക്കങ്ങള്‍ കഴിഞ്ഞ്  ചന്ദ്രേട്ടനൊപ്പം ഓഫീസിലേക്ക് ഇറങ്ങി. വീട്ടില്‍ നിന്നും പത്തുമിനുട്ടോളം നടക്കണം അടുത്തുള്ള കിംഗ്‌ സര്‍ക്കിള്‍  റെയില്‍വേ സ്റ്റേഷനിലെക്ക്.

നടത്തത്തിനിടെ വഴിയരികില്‍ സിമന്റ്ഷീറ്റ് മേഞ്ഞ ഒരു ഷെഡ്‌ കണ്ടു.  അതിനുമുന്നില്‍ മഞ്ഞനിറത്തിലുള്ള പാമോലിന്‍ ഡബ്ബ പോലുള്ള ഡബ്ബകള്‍ പിടിച്ചു വരിയായി നില്‍ക്കുന്ന കുറെ ആളുകള്‍. സംശയ രൂപേണ ഞാന്‍ ചന്ദ്രേട്ടനോട് ചോദിച്ചു...


"ഇവിടെ റേഷന്‍ കട ഇത്ര നേരത്തെ തുറക്കുമോ ? "

പൊട്ടിച്ചിരിച്ചു കൊണ്ട് ചന്ദ്രേട്ടന്‍ പറഞ്ഞു... അത് റേഷന്‍ കടയല്ല കക്കൂസ് ആണെന്ന്....
രണ്ടിന് പോകാനുള്ളവരുടെ നീണ്ട ക്യൂ ...

ചന്ദ്രേട്ടന് ചിരിയടങ്ങുന്നില്ല...
ഒരുവേള ക്യൂവിന്‍റെ ഏറ്റവും പുറകില്‍ നില്‍ക്കുന്നത് ഒരു വയറിളക്കരോഗിയാണെങ്കില്‍ മറുതലയ്ക്കല്‍ എത്തുമ്പോഴേക്കും അയാളുടെ സ്ഥിതി എന്താവുമെന്നോര്‍ത്ത് ഞാനും ചിരിച്ചു പോയി.

ലോക്കല്‍ ട്രയിനിലെ ഉന്തും തളളും കഴിഞ്ഞ് ഓഫീസിലെത്തിയപ്പോള്‍ ദേഹം മുഴുവന്‍ നുറുങ്ങുന്ന വേദന.  എന്‍റെ അസ്വസ്ഥത കണ്ട ചന്ദ്രേട്ടന്‍ പറഞ്ഞു,
"ആദ്യായോണ്ടാ ... കുറച്ചൂസായാല്‍  പരിചയാവും..."
എന്നെ ഓഫീസില്‍ ഏല്‍പ്പിച്ചു ചന്ദ്രേട്ടന്‍ പോകാനൊരുങ്ങി... പോകുമ്പോള്‍  പറഞ്ഞു,
" ഇന്ന് ഒറ്റയ്ക്ക് പോണ്ട ... വൈകീട്ട് ഞാനിതിലെ വരാം"

ഓഫീസില്‍ എന്‍റെ വിഭാഗത്തില്‍ രണ്ടു മലയാളികള്‍കൂടി ഉണ്ടായിരുന്നതിനാല്‍ ഭാഷ ഒരു കീറാമുട്ടിയായില്ല.   പത്തനംതിട്ടക്കാരി ലൂസി മാഡവും, കോട്ടയംകാരന്‍ ഒരു രാജനും. ഇവര്‍ രണ്ടുപേരും കുറഞ്ഞവാടകയുള്ള വീടുകള്‍ തേടി കുറച്ചകലെയാണ് താമസം.  ലൂസി സെന്‍ട്രല്‍ ലൈനില്‍ ഡോമ്പിവല്ലിയിലും രാജന്‍ വെസ്റ്റേണ്‍ ലൈനില്‍ അന്ധേരിയിലും. രാജന്റെ ഡിസ്കിന് സ്ഥാന ചലനം വന്നതിനാല്‍ നടുവില്‍ ഒരടി വീതിയില്‍  ഒരു ബെല്‍റ്റ്‌ സ്ഥിരം ഉണ്ട്.  അന്ധേരിയില്‍നിന്നും ചര്‍ച്ച്ഗേറ്റ് സ്റ്റേഷനില്‍വന്ന് അവിടെനിന്ന് വി ടി യിലുള്ള ഓഫീസിലേക്ക് നടക്കും.  ഓഫീസില്‍ സ്ഥിരം വൈകിയെത്തുന്ന അദ്ദേഹം വണ്ടിയിലെ തിരക്കിനെയും വണ്ടി വൈകി ഓടുന്നതിനെയും പ്രാകിക്കൊണ്ടേ കയറിവരൂ.  ഇടയ്ക്കിടെ വണ്ടിയില്‍ സംഭവിച്ച ചില കഥകളും വിളമ്പും.  അതില്‍ ഒന്നിങ്ങനെ...

ഒരു നാള്‍ ട്രെയിനിനുള്ളില്‍ ഞെങ്ങിഞെരുങ്ങിനില്‍ക്കെ തൊട്ടടുത്ത സീറ്റിലിരിക്കുന്ന വൃദ്ധന്‍ രാജനോട്‌ പറഞ്ഞു...
"ബേട്ടാ ... മഹാലക്ഷ്മി ആയാ തോ ജര ബോല്‍നാ..."

നടുവേദനകൊണ്ട് പൊറുതിമുട്ടിയ രാജന് ആ വാക്കുകള്‍ പഞ്ചാരപ്പായസം പോലെ...
മഹാലക്ഷ്മി എത്തിയാല്‍ കിഴവന്‍ ഇറങ്ങും.  രാജന്‍ ചന്തി കിഴവനോട് ചാരിവെച്ച് സീറ്റ്‌ റിസേര്‍വ് ചെയ്തു....

അടുത്ത സ്റ്റേഷനിലും കിഴവന്‍ ചോദിച്ചു,  "മഹാലക്ഷ്മി പഹൂന്ച്ചാ ക്യാ?"

രാജന്‍ പകുതി കാലും കിഴവന്‍റെ മുതുകില്‍ തിരുകി റിസര്‍വേഷന്‍ ഒന്ന് കൂടി ഉറപ്പിച്ചു....

രണ്ടുസ്റ്റേഷന്‍ കഴിഞ്ഞ് മഹാലക്ഷ്മി എത്തിയപ്പോള്‍ രാജന്‍ കിഴവനെ വിളിച്ചു പറഞ്ഞു...
"ചാച്ചാ ... മഹാലക്ഷ്മി ആ ഗയാ...."

"അച്ചാ ബേട്ട..." എന്നുപറഞ്ഞ് കിഴവന്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍നിന്നും ഒരു പൂവെടുത്ത്  രണ്ടുകണ്ണിലും തൊടീച്ച്  "മഹാലക്ഷ്മി മാതാ.... രക്ഷ കരോ..."  എന്നു പറഞ്ഞ് ജനലിലൂടെ പുറത്തേക്കിട്ട് വീണ്ടും സീറ്റില്‍ ഒന്നുകൂടി ഞെളിഞ്ഞിരുന്നു.

രാജന്‍ എന്തോ കളഞ്ഞുപോയ അണ്ണാനെപ്പോലെ കിഴവനെ നോക്കി പിറുപിറുത്ത് തിരക്കിലൂടെ മുന്നോട്ടുനീങ്ങി, അടുത്ത ഊഴം നോക്കി.

ലൂസി മാഡത്തിന്‍റെ കീഴില്‍ ജോലികളെല്ലാം ഒരുവിധം ഭംഗിയായി പഠിച്ച് മുന്നോട്ടുപോകുമ്പോഴാണ് ആ വാര്‍ത്ത വന്നെത്തിയത്.  കമ്പനിയുടെ ബോംബയിലെ ഓഫീസ് പുനെയിലേക്ക്  മാറ്റുന്നു.  ഒരു മാസത്തെ നോട്ടീസ്.  പൂനെയില്‍ ജോയിന്‍ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് തുടരാം,  അല്ലാത്തവര്‍ക്ക്  ജോലിവിടാം.

അങ്ങിനെ ഞാന്‍ തൊഴില്‍രഹിതനായി.  എന്‍റെ കാല്‍വയ്പിന്‍റെ ഐശ്വര്യമോര്‍ത്ത് വിഷമിച്ചിരിക്കുമ്പോള്‍  ആശ്വാസവാക്കെന്നപോലെ ചന്ദ്രേട്ടന്‍ പറയുമായിരുന്നു,

"നീ വിഷമിക്കാതിരിക്ക്.... നമുക്ക് വേറെ നോക്കാം... ഏറിയാല്‍ പത്തുപതിനഞ്ചുദിവസം.  ആ ദിവസങ്ങളില്‍ ഇവിടെയിരുന്നു ഷോര്‍ട്ട്ഹാന്‍ഡ്‌ എഴുതി സ്പീഡ് ഒന്ന് കൂട്ട്..."

ഒന്നുരണ്ടുദിവസം റൂമില്‍ ചടഞ്ഞുകൂടിയെങ്കിലും ബോറടി കൂടിയതിനാല്‍ മൂന്നാമത്തെ ദിവസം ചന്ദ്രേട്ടന് പിറകെ ഞാനും  പുറത്തിറങ്ങി.  അന്നുമുതല്‍ എന്‍റെ നഗരം തെണ്ടല്‍ ആരംഭിക്കുകയായിരുന്നു.  ട്രെയിന്‍ പിടിച്ച് വി ടി യില്‍ എത്തും.  അവിടെനിന്ന് ഫൌണ്ടയിന്‍, കാല ഗോട എന്നിവിടം ചുറ്റി ജഹാംഗീര്‍ ആര്‍ട്ട്‌ ഗ്യാലറിയില്‍ എത്തും.  അമ്പതുപൈസ ടിക്കറ്റ്‌ എടുത്ത് ഒന്നുരണ്ടുമണിക്കൂര്‍ ചിത്ര പ്രദര്‍ശനം കാണും.  വിശ്വവിഖ്യാതരായ പലരുടെയും വരകളും പെയിന്റിങ്ങുകളും  അവിടെയുണ്ട്. അവിടെ നിന്നിറങ്ങി റിസേര്‍വ്  ബാങ്കിനുമുന്നില്‍ കുറച്ചുനേരം.  അതുകഴിഞ്ഞാല്‍  തൊട്ടടുത്തുള്ള ബ്രിട്ടീഷ്‌ലൈബ്രറിയുടെ പടവുകളില്‍ അല്പം വിശ്രമം.

പല നാടുകളില്‍നിന്നുള്ള പല ഭാഷകള്‍ സംസാരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍.  നിരനിരയായി നീങ്ങുന്ന വാഹനങ്ങള്‍.  വിവിധ വര്‍ണങ്ങളില്‍ തെളിയുന്ന സിഗ്നല്‍ ലൈറ്റുകള്‍...  വീണ്ടും മുന്നോട്ടു നടന്ന് മ്യുസിയത്തിനുമുന്നിലൂടെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍... കടലിന്‍റെ ഓരംചേര്‍ന്ന് നില്‍ക്കുന്ന ഇലകള്‍ തിങ്ങിയ ഉയരം കുറഞ്ഞ മരച്ചുവട്ടിലെ തുക്കാറാം  വട പാവ് സെന്റര്‍.  അവിടെ നിന്ന് രണ്ടു വടാപാവും രണ്ടു ഗ്ലാസ് വെള്ളവും.  അതാണ്‌ ഉച്ചഭക്ഷണം.  അശരണന്‍റെ അന്നം... അതാണ്‌ മഹാരാഷ്ട്രയില്‍ വടാപാവ്.

ഏതാണ്ട് ഗള്‍ഫ്‌നാടുകളിലെ ഖുബൂസ് പോലെതന്നെ ഒരു ദിവസം ഈ ആഹാരം ആയിരങ്ങള്‍ ഭക്ഷിക്കുന്നു.  ഈ നഗരത്തില്‍ അഞ്ചുരൂപ കിട്ടുന്നവനും അഞ്ചുലക്ഷം ദിവസം കിട്ടുന്നവനും ജീവിക്കുന്നു.  ഒരാള്‍ മൃഷ്ടാന്നം ഭുജിച്ച് രമ്യഹര്‍മ്യശയ്യ തേടുമ്പോള്‍  മറ്റേയാള്‍ ഒരു വട പാവില്‍ അത്താഴമൊതുക്കി റോഡരികില്‍ ഉറങ്ങുന്നു.

താജ്മഹല്‍ ഹോട്ടലിന്‍റെ മുന്നില്‍ കടലോരം ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യ.  ആ  ഭീമന്‍ കവാടത്തിന്‍റെ ശില്പചാതുരി നുകര്‍ന്ന് കടല്‍ക്കാറ്റിന്‍റെ കുളുര്‍തലോടല്‍ ഏറ്റുവാങ്ങി  വെയില്‍ കാഞ്ഞിരിക്കുന്ന സ്വദേശികളും വിദേശികളും.  അവരിലൊരാളായി ഉയരം കുറഞ്ഞ കരിങ്കല്‍ഭിത്തിയില്‍ ഞാനുമിരുന്നു.

ചെറുതിരകളായി ഓടിയണഞ്ഞ് കരിങ്കല്‍ഭിത്തിയില്‍ തട്ടിച്ചിതറുന്ന കടല്‍ജലത്തില്‍ സൂര്യകിരണങ്ങള്‍ ഏല്‍ക്കുമ്പോള്‍ തെളിയുന്ന വിവിധ വര്‍ണങ്ങള്‍.... കാതങ്ങള്‍ക്കപ്പുറം കടലോരത്ത് സ്ഥിതി ചെയ്യുന്ന എലിഫന്റ ഗുഹയിലേക്ക് സന്ദര്‍ശകരെ കയറ്റിപ്പോവുന്ന ബോട്ടുകളുടെ നീണ്ട നിര..... അതിനു  സമാന്തരമായി തിരികെവരുന്ന ബോട്ടുകളുടെ മറ്റൊരു നിരകൂടി കാണാം. കടല്‍നീലിമക്ക്  മുകളില്‍ അലക്ഷ്യമായി പറക്കുന്ന കൊറ്റിക്കൂട്ടങ്ങള്‍..... ഒറ്റ തിരിഞ്ഞു ചെറുനൌകകളില്‍ മത്സ്യബന്ധനം നടത്തുന്ന കോലികള്‍**.  അകലെ മസഗോണ്‍ഡോക്കില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ മുകളില്‍ പാറുന്ന വിവിധ വര്‍ണപതാകകള്‍.  ഇടയ്ക്കിടെ മിന്നല്‍പ്പിണര്‍പോലെ പാഞ്ഞുപോകുന്ന നേവിയുടെ  ബീറ്റ് ബോട്ടുകള്‍.  അങ്ങിനെ കടല്‍ക്കാഴ്ചകള്‍ ഒന്നൊന്നായി കണ്ടിരുന്നു നേരം പോയതറിഞ്ഞില്ല.

അസ്തമയത്തിനു മുന്നോടിയെന്നോണം താജ്ഹോട്ടലിനു മുകളിലെ വന്‍ താഴികക്കുടങ്ങളിലും സ്റ്റോക്ക്‌ എക്സ്ചേഞ്ച് ടവറിന്‍റെ നിറുകയിലും മറ്റു ചെറുകെട്ടിടങ്ങള്‍ക്ക് മുകളിലും സൂര്യന്‍ ചകോരവര്‍ണം വാരിവിതറാന്‍  തുടങ്ങിയിരുന്നു.  ഒരു ദിവസത്തിന്‍റെ അന്ത്യംകൂടി വിളിച്ചോതി ഓഫീസ് വിട്ടിറങ്ങിയ ജനക്കൂട്ടം സാന്ദ്രതയേറിയ നദികളെപ്പോലെ വീഥികള്‍  നിറഞ്ഞൊഴുകുന്നു.  ഇരുട്ടിനു കനം കൂടും മുന്‍പേ വീടണയാന്‍ എനിക്കും തിടുക്കമായി.

അടുത്തദിവസം ചന്ദ്രേട്ടന്‍ ഇറങ്ങിയതിന്‍റെ തൊട്ടുപിറകെ കുളിച്ചു കുട്ടപ്പനായി ഞാനും ഇറങ്ങി.  ഫ്ലാറ്റിന്‍റെ വാതിലടച്ച് പുറത്തുകടന്നതും കയ്യില്‍ ബക്കറ്റും ചൂലുമായി കയറിവരുന്ന കച്ചറവാലയെ കണ്ടു.  ഒരു സ്ഥലത്തേയ്ക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ വരും ശകുനം മുടക്കാന്‍.... ഇവനൊക്കെ കുറച്ചുകഴിഞ്ഞ് വന്നാലെന്താ....?

തിരിച്ച് ഒരു തവണകൂടി വീട്ടില്‍ക്കയറി ഇറങ്ങിയാലോ എന്ന് ആലോചിച്ചുനില്‍ക്കുമ്പോള്‍ മനസ്സ് ചോദിച്ചു,

"എന്ത് മലമറിക്കണ മഹാകാര്യത്തിനാവോ താന്‍ ശകുനം നോക്കി  പോവുന്നത്?"

ആ ചോദ്യത്തിന്‍റെ അര്‍ത്ഥമുള്‍ക്കൊണ്ട്‌ പടികളിറങ്ങുമ്പോള്‍ കുറുകെ ഓടിപ്പോയ ഒരു കറുത്തപട്ടിയും എന്നെ തെല്ലുവിഷമിപ്പിച്ചു.

വി ടി യില്‍ ട്രെയിനിറങ്ങി റോഡ്‌ മുറിച്ചുകടന്ന് ക്രോസ് മൈതാനത്തിന് അടുത്തെത്തി.  മൈതാനം മുറിച്ചുകടന്നാല്‍ ചര്‍ച്ച്ഗേറ്റ് സ്റ്റേഷന്‍ എത്താം.

ടെലികമ്മ്യൂണിക്കേഷന്‍ ടവറിനുമുകളിലെ വിവിധവലുപ്പത്തില്‍ മാനത്തോട്ടുവിരിയുന്ന കുടകളിലിരുന്ന് തൂവലുണക്കുന്ന പ്രാവുകള്‍.  ചിലവ കൊക്കുരുമ്മുന്നു.  മറ്റുചിലവ കാമുകന്‍റെ പ്രേമകേളികളാല്‍  നാണംപൂണ്ട് തലകുനിച്ചിരിക്കുന്നു.  വെയിലിന് ചൂടേറിത്തുടങ്ങിയെങ്കിലും ക്രോസ്മൈതാനത്തെ പുല്ലില്‍ മയങ്ങിയ മഞ്ഞുതുള്ളികള്‍ ചെരുപ്പിനാല്‍ മുഴുവന്‍ മറയാത്ത എന്‍റെ കാല്‍വിരലുകളെ നനച്ചുകൊണ്ടിരുന്നു.

ചര്‍ച്ച്ഗേറ്റ് സ്റ്റേഷന് മുന്നിലൂടെ ബോര്‍ബോന്‍ സ്റ്റേഡിയത്തിന്‍റെ അരികില്‍ എത്തി.  തുറന്നുകിടന്ന കവാടത്തിലൂടെ അകത്തേക്ക് നോക്കി.  ഗ്യാലറിയില്‍ നാലഞ്ചുപേര്‍ കാഴ്ചക്കാരായുണ്ട്.  ഏതോ രണ്‍ജി മത്സരം നടക്കുന്നുവെന്നുതോന്നി.

ക്വീന്‍സ് 'നെക് ലെയ്സ്' എന്നറിയപ്പെടുന്ന മറൈന്‍ലൈന്‍സിലൂടെ നടന്ന് നരിമാന്‍പോയന്റില്‍ എത്തി.  അംബരചുംബികളായ നിരവധി സൗധങ്ങള്‍.  എക്സ്പ്രസ്സ്‌ ടവേര്‍സ്, എയര്‍ ഇന്ത്യ ബില്‍ഡിംഗ്‌, ഒബെറോയ് ടവര്‍ എന്നിങ്ങനെ നിരനിരയായി കെട്ടിടങ്ങള്‍.  സിഗ്നലിനടുത്തുള്ള ഷാലിമാര്‍ എന്ന കെട്ടിടത്തിനുമുന്നിലെ  ഉയരംകുറഞ്ഞ മതിലില്‍ മുന്നില്‍ പരന്നുകിടക്കുന്ന കടലിനെ നോക്കി ഇരുപ്പുറപ്പിച്ചു.

റോഡിനപ്പുറം വരിയായി  നില്‍ക്കുന്ന തണല്‍മരങ്ങള്‍ക്കടിയിലെ സിമന്റ്ബെഞ്ചുകളില്‍ കമിതാക്കള്‍ നേരത്തേകൂട്ടി സ്ഥലം പിടിച്ചിരിക്കുന്നു.  അവരില്‍ കൌമാരക്കാരോടൊപ്പം മദ്ധ്യവയസ്ക്കരെയും കാണാമായിരുന്നു.  ഒരുപക്ഷെ  അവരെല്ലാം   എന്നെപോലെതന്നെ  തൊഴില്‍രഹിതരായിരിക്കും.

തൊട്ടപ്പുറത്തെ ഹോട്ടല്‍കെട്ടിടത്തിന്‍റെ വൃത്താകൃതിയിലുള്ള മട്ടുപ്പാവില്‍ വെയില്‍ കാഞ്ഞുകൊണ്ടൊരു സായിപ്പ് നില്‍ക്കുന്നു. മുടികളില്‍ തടവിക്കൊണ്ട് അയാള്‍ കയ്യിലുള്ള ഏതോ പത്രം പാരായണം ചെയ്യുകയാണ്.

പരന്നു കിടക്കുന്ന കടലിന്റെ അനന്തതയില്‍ നോക്കിയിരിക്കവെ മുഹമ്മദ്‌ റാഫിയുടെ ഒരു ഗാനത്തിന്‍റെ ഈണം ചിരട്ടയും  വടിയും കൊണ്ട് തീര്‍ത്ത വീണയില്‍മീട്ടി  ഒരുത്തന്‍ നടന്നുവരുന്നത് കണ്ടു.
"ബഹാരോം ഫൂല്‍ ബര്‍സാ ദോ..
മേരി മെഹബൂബ് ആയാ ഹേ...
മേരി മെഹബൂബ് ആയാ ഹേ..."

തലയിലേറ്റിയ ചൂരല്‍ക്കുട്ടയില്‍ കളിവീണകള്‍ ചുമന്നുപോകുന്ന അയാള്‍ കയ്യിലെ കൊച്ചുവീണയില്‍ തീര്‍ക്കുന്ന നാദത്താല്‍ തെരുവുകളെ വിസ്മയിപ്പിക്കുന്നു.  മട്ടുപ്പാവില്‍ വെയില്‍കൊണ്ട് നില്‍ക്കുന്ന സായിപ്പ് വീണാനാദത്തില്‍ മയങ്ങി, തല റോഡിലേക്ക് നീട്ടി ചോദിക്കുന്നു.

"ഹായ് മാന്‍... ഹൌ മച്ച്?"
"ത്രീ ഹന്‍ട്രെഡ്..."

വീണവില്‍പ്പനക്കാരന്‍റെ ഉത്തരം കേട്ട് ഞാന്‍ ഞെട്ടി.  കാട്ടുകള്ളാ... സായിപ്പാണെന്ന് കരുതി ഇങ്ങനെ പറ്റിക്കാമോ?  ഒരു രൂപയുടെ സാധനത്തിനു മുന്നൂറു ഇരട്ടി വിലയോ?
"നോ .. നോ... ഐ വില്‍ ഗിവ് വന്‍ ഹന്‍ട്രെഡ്.."

സായിപ്പും വീണക്കാരന് മുറിക്കാന്‍ പറ്റിയ പാര്‍ട്ടി തന്നെ.  താഴെവന്ന് നൂറിന്‍റെ നോട്ടും കൊടുത്ത് വീണവാങ്ങി സായിപ്പ് ഉള്ളിലേക്ക് പോയതും വീണക്കച്ചവടക്കാരന്‍ അപ്രത്യക്ഷനായതും ഒരുമിച്ചായിരുന്നു.

അഞ്ചു മിനുട്ട് കഴിഞ്ഞു കാണില്ല  ... ഒരു അട്ടഹാസത്തോടെ മട്ടുപ്പാവില്‍വന്ന് സായിപ്പ് ചോദിച്ചു,
" ഹായ്... വേര്‍ ഈസ്‌ ദാറ്റ്‌ ബാസ്റ്റാട് ?"

സായിപ്പിന്‍റെ വീണയില്‍ നാദം നിലച്ചിരിക്കുന്നു  എന്ന് ആ ചോദ്യത്തില്‍നിന്നും എനിക്ക് മനസ്സിലായി.
"ഹി ഹാസ്‌ ഗോണ്‍...." ഞാന്‍ സായിപ്പിനോടായി പറഞ്ഞു.

സായിപ്പ്  കയ്യിലിരുന്ന വീണ തലയ്ക്കു ചുറ്റും കറക്കി  റോഡിലേക്ക് ഒരു ഏറുവച്ചുകൊടുത്തു.  എന്നിട്ടും അയാള്‍ക്ക്‌ കലിയടങ്ങുന്നില്ല..


"യൂ ഇന്ത്യന്‍സ്.. ബ്ലഡി ബെഗ്ഗെര്‍സ്... എന്നുറക്കെ വിളിച്ചുപറഞ്ഞ് അയാള്‍ മുറിയുടെ  മട്ടുപ്പാവിലേക്ക് തുറക്കുന്ന വാതില്‍ വലിയൊരു ശബ്ദത്തോടെ വലിച്ചടച്ചു.

ഒരു ഇന്ത്യക്കാരനു അഭിമാനിക്കാന്‍ പറ്റിയ വാക്കുകള്‍!!!
ഒരു തെണ്ടി ഇന്ത്യക്കാരന്‍ നിമിത്തം സായിപ്പിന്‍റെ തെറി മൊത്തം ഇന്ത്യക്കാര്‍ക്കും... ഞാന്‍ ഹര്‍ഷ പുളകിതനായി.

വീണ്ടും ഞാന്‍ ചിന്തയിലേക്ക് മടങ്ങി...

അമ്മ ഇപ്പോള്‍ എന്ത് ചെയ്യുകയാവും?
നാട്ടുകാര്‍ ഹോട്ടല്‍ പോഹാളിയ എന്നോമനപ്പേരിട്ടു വിളിക്കുന്ന ഞങ്ങളുടെ ചായക്കടയിലെ അടുപ്പില്‍ പുകയുന്ന വിറകുകൊള്ളികളില്‍ സങ്കടം ഊതി തീര്‍ക്കയായിരിക്കും.  അല്ലെങ്കില്‍ മറുനാട്ടില്‍ കഷ്ടപെടുന്ന മകനെയോര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയാവും.

അമ്മയെക്കുറിച്ച് ഓരോന്ന് ചിന്തിച്ചിരിക്കുമ്പോള്‍ മുന്നില്‍ മറ്റൊരമ്മ... ഒരു മദാമ്മ...

എനിക്ക് നേരെ ഒരു ക്യാമറ നീട്ടി അവര്‍ ചോദിക്കുന്നു,
"....ക്യാന്‍ യു ടേക്ക് എ സ്നാപ്...?"
ആദ്യം ഒന്ന് പകച്ചെങ്കിലും ക്യാമറ കയ്യില്‍വാങ്ങി കടലിനുമുന്നില്‍ ചിരിച്ചു കൊണ്ട് നിന്ന അവരുടെ ഒരു ചിത്രം ക്ലിക്ക് ചെയ്തു.

ക്യാമറയില്‍ എല്ലാം അവര്‍ തന്നെ സെറ്റ്  ചെയ്തിരുന്നതിനാല്‍ വെറുതെ ക്ലിക്കുക മാത്രം ചെയ്‌താല്‍ മതിയായിരുന്നു. അങ്ങിനെ രണ്ടു മൂന്നു തരത്തില്‍ അവരെ ക്ലിക്കി കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു,

" കം വിത്ത് മി... " ഈ  മദാമ്മ എന്നെ എവിടെ കൊണ്ട് പോവുന്നു എന്ന് ഞാന്‍ ശങ്കിച്ച് നില്‍ക്കെ അടുത്ത് കണ്ട ഒരു ടാക്സിയില്‍ കയറിയിരുന്ന് അവര്‍ ഡ്രൈവറോട് പറഞ്ഞു... "ഹാങ്ങിംഗ് ഗാര്‍ഡന്‍".

അത് കേട്ടപ്പോള്‍ ഞാന്‍ സന്തോഷിച്ചു.  മദാമ്മ സ്ഥലങ്ങള്‍ ചുറ്റിക്കാണാന്‍ ഇറങ്ങിയതാണെന്ന് മനസ്സിലായി.  കൂടെ ക്ലിക്കി നടന്ന് ചിലവില്ലാതെ സ്ഥലങ്ങളൊക്കെ കാണാമല്ലോ എന്ന് ഞാനും കരുതി.  കയ്യിലെ തുകല്‍ബാഗില്‍നിന്നും സ്വര്‍ണനിറമുള്ള  സിഗരെറ്റ്‌ പാക്കറ്റ് പുറത്തെടുത്തുതുറന്ന് ഒരെണ്ണം ചുണ്ടില്‍ വെച്ച് എന്നോട് ചോദിച്ചു... "യു വാന്റ്..?"

സിഗറെറ്റും കള്ളും ഒന്നും ഒരിക്കലും തൊടരുതെന്ന് പറഞ്ഞു യാത്രയാക്കിയ അമ്മയുടെ മുഖം മുന്നില്‍... 
"നോ...."   എന്‍റെ മറുപടി കേട്ട് ചുവപ്പുചായംതേച്ച ചുണ്ട് പിളര്‍ത്തി അവര്‍ ചിരിച്ചു.

"ഐ ആം കാതറിന്‍ വാര്‍ണര്‍.... "

"വാട്ട്‌ ഈസ്‌ യുവര്‍ നെയിം ?"
"മൈ നെയിം ഈസ്‌ വേണുഗോപാല്‍ ......"

നഴ്സറിക്കുട്ടികള്‍ നല്‍കുന്നപോലുള്ള എന്‍റെ ഉത്തരം കേട്ട് അവര്‍ വീണ്ടും ചിരിച്ചു.. എന്നിട്ട് പറഞ്ഞു...
"ഐ വില്‍ കാള്‍ യു ഗോപാല്‍.... "
വണ്ടി ഹാങ്ങിംഗ് ഗാര്‍ഡന്‍ എത്തി.


അവിടെയെല്ലാം ചുറ്റിനടന്ന് കുറെ ഫോട്ടോകള്‍ എടുത്തു.  പിന്നെ മറ്റൊരു ടാക്സിയില്‍ നെഹ്‌റു പ്ലാനെട്ടോറിയം, ഹാജി അലി, മഹാലക്ഷ്മി മന്ദിര്‍...  ചുറ്റിത്തിരിഞ്ഞു മൂന്നു മണിയോടെ ചര്‍ച്ച്ഗേറ്റില്‍ തിരിച്ചെത്തി.

വയറിനകത്ത്‌ സര്‍ക്കസ്സിലെ മരണക്കിണര്‍ പരിപാടി തുടങ്ങിയിരിക്കുന്നു. വിശന്നു കണ്ണ് കാണാന്‍ വയ്യ.

അംബാസഡര്‍ എന്ന നക്ഷത്ര ഹോട്ടലിന്‍റെ എയര്‍ കണ്ടീഷന്‍ഡ് റെസ്റ്റോറന്റില്‍ ഒരു മേശക്കു ഇരുവശത്തായി ഞങ്ങള്‍ ഇരുന്നു. വിശപ്പ്‌ പാരമ്യത്തില്‍ എത്തിയിരിക്കുന്നു. മേശയിലെ കിത്താബില്‍ നോക്കി അവര്‍ എന്നോട് ചോദിച്ചു....

" വെജ് ഓര്‍ നോണ്‍ വെജ്..."
"എന്തെങ്കിലും വേഗം പറ വല്യമ്മേ... എന്‍റെ കാറ്റു പോവുന്നു" എന്ന് പറയാനാണ്  തോന്നിയത്.   കടിച്ചുപിടിച്ചു ഞാന്‍ പറഞ്ഞു..  " എനി തിംഗ് വില്‍ ഡു."

അവര്‍ വീണ്ടും ചിരിച്ചു...  ഈ വല്യമ്മ എന്നെ കളിയാക്കുകയാണോ എന്ന് സംശയം തോന്നി. അവര്‍ സപ്ലയറെ വിളിച്ച് എന്തോ ഓര്‍ഡര്‍ ചെയ്തു.

ഒരു നാടകക്കാരന്‍റെ വേഷത്തില്‍ തലക്കെട്ടും കുപ്പായവും ഒക്കെയായെത്തിയ അയാള്‍  ആദ്യം ഒരു തുണിയും രണ്ടു സ്പൂണും കൊണ്ടുവന്നു.  പിന്നെ ഒരു ട്രേയില്‍ രണ്ടു ഗ്ലാസ് വെള്ളം.  എന്‍റെ ക്ഷമ നശിച്ചുതുടങ്ങിയിരുന്നു.  അല്പസമയത്തിനകം രണ്ടു ചെറിയ പ്ലേറ്റ് വന്നു.  ഞാന്‍ അയാളെ വളരെ ദയനീയമായി നോക്കിയത് കൊണ്ടാകാം ഇത്തവണ അയാള്‍ അകത്തേക്ക് അല്‍പ്പം കൂടി വേഗതയിലാണ് പോയത്. കുറച്ചു കഴിഞ്ഞപ്പോള്‍ വലിയ രണ്ടു പ്ലേറ്റ് എടുത്ത് അയാള്‍ മടങ്ങിവന്നു.

"ഇതൊക്കെ ഒരുമിച്ച് കൊണ്ടുവന്നുകൂടെടാ പന്നി....?"  എന്ന്  അയാളോട് ചോദിക്കാന്‍ എനിക്ക് തോന്നി.  പക്ഷെ ഞാന്‍ സംയമനം പാലിച്ചു.  കാത്തിരിപ്പിനൊടുവില്‍ ഭക്ഷണം എത്തി. അപ്പോഴേക്കും ട്രേയില്‍ വെച്ച രണ്ടു ഗ്ലാസ്‌  വെള്ളവും ഞാന്‍ കുടിച്ചുതീര്‍ത്തിരുന്നു.

ചൂടോടെ  വിളമ്പിയ ബട്ടര്‍ ചിക്കനില്‍ നാന്‍ മുക്കി അകത്താക്കുമ്പോള്‍ ഭക്ഷണത്തിനു മുന്നില്‍ കണ്ണടച്ച് കുരിശുവരയ്ക്കുകയായിരുന്നു മദാമ്മ.  അവരുടെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോഴേക്കും ഞാന്‍  രണ്ടു നാന്‍ തിന്നു കഴിഞ്ഞിരുന്നു. ചായംതേച്ച ചുണ്ടുകള്‍ക്കിടയിലൂടെ ശ്രദ്ധയോടെ നാന്‍ തിരുകുമ്പോള്‍ അവര്‍ എന്നോട് ഇന്ത്യന്‍ മസാലകളുടെ മണത്തെക്കുറിച്ചും എരിവിനെക്കുറിച്ചും  എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

നല്ല ഒരു ശ്രോതാവിനെപ്പോലെ തലകുലുക്കി മൂന്നാമത്തെ  നാനും അകത്താക്കുമ്പോള്‍ രാജസ്ഥാനില്‍വെച്ച് അവര്‍ കഴിച്ച ചിക്കന്‍ തിക്കയെ കുറിച്ചാണ് അവര്‍ സംസാരിച്ചു കൊണ്ടിരുന്നത്.  അത് കഴിച്ചതിനുശേഷം അവര്‍ നേരിട്ട പ്രശ്നങ്ങള്‍ പറഞ്ഞുതുടങ്ങിയപ്പോള്‍  ഞാന്‍  നാലാമത്തെ  നാനും അകത്താക്കിയിരുന്നു.

" മൈ മോഷന്‍ വാസ് എക്സ്ട്രീമ്ലി ലൂസ്, ആന്‍ഡ്‌ ദി വാട്ടര്‍ ലൈക്‌  ഡിസ്ചാര്‍ജ് വാസ്  ഹാവിംഗ് എ ഫൌള്‍ സ്മെല്‍ "

എന്ന് പറഞ്ഞ് അവര്‍ കഥ ഉപസംഹരിച്ചപ്പോഴേക്കും ഭാഗ്യത്തിന് ഞാന്‍ ഗ്ലാസ്ബൌളില്‍ കൊണ്ടുവച്ച ഐസ് ക്രീംകൂടി അകത്താക്കിക്കഴിഞ്ഞിരുന്നു.  ഇടയ്ക്കുകയറി ഞാന്‍ ഒരു താങ്ക്യു പറഞ്ഞത് എന്തിനു വേണ്ടിയാണെന്ന് മനസ്സിലാവാതെ അവര്‍ പകച്ചിരുന്നപ്പോള്‍ ഭൂമിയില്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒക്കെയുണ്ടല്ലോ എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു.

ഹോട്ടലില്‍നിന്നും ഇറങ്ങി മുന്നില്‍ കിടന്ന ടാക്സിക്കു കൈകാണിക്കുമ്പോള്‍ അവര്‍ എന്‍റെ കയ്യില്‍ അല്പം രൂപയും ഒരു വിസിറ്റിംഗ് കാര്‍ഡുംതന്ന് നന്ദിപറഞ്ഞു.

കാറിന്‍റെ വാതിലടച്ച് അവരുടെ കൈവീശലിനോട് വലതുകൈയുയര്‍ത്തി പ്രതികരിച്ചശേഷം എനിക്ക്  തന്ന രൂപ എണ്ണിനോക്കി. എന്‍റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നൂറിന്‍റെ അഞ്ചുനോട്ടുകള്‍...!
ജോലി ഉണ്ടായിരുന്നെങ്കില്‍ എന്‍റെ ഒരു മാസത്തെ ശമ്പളം.

"എന്നെ അങ്ങോട്ട്‌ ദത്തെടുത്തു കൂടെ എന്‍റെ മദാമ്മച്ചി..."  എന്ന്  മനസ്സില്‍ ചോദിച്ച് ഞാന്‍ വളരെ വേഗം വി ടി യിലേക്ക് നടന്നു. സത്യത്തില്‍ ഞാന്‍ നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു.
എത്രയും വേഗം ജി പി ഓ യില്‍ എത്തി ഈ പൈസ അമ്മക്ക് മണി ഓര്‍ഡര്‍  അയക്കുക. അതായിരുന്നു ലക്‌ഷ്യം.

എല്ലാ ദൈവങ്ങളെയും, കാലത്ത് ശകുനംവന്ന കച്ചറക്കാരനെയും മനസ്സില്‍ ധ്യാനിച്ചു.  നാളെ അവനെ കണ്ടാല്‍ ഒരുരൂപ അവനുകൊടുക്കണം.  തന്‍റെ വഴിമുടക്കി ചാടിയ ആ കറുത്ത പട്ടിയെ കണ്ടാല്‍ രണ്ടു ബിസ്കറ്റ് വാങ്ങി അതിനു തിന്നാന്‍ കൊടുക്കണം.

ജി പി ഓ യിലെ ഗ്രൌണ്ട് ഫ്ലോര്‍ കൌണ്ടറില്‍ നിന്നും എം ഓ ഫോം വാങ്ങി എഴുതാന്‍ തുടങ്ങി...

ശ്രീമതി ദേവകി
.......................................
ഫോം എഴുതിത്തുടങ്ങുമ്പോള്‍ത്തന്നെ അതിനു മുകളില്‍വീണ രണ്ടിറ്റുചുടുകണ്ണീര്‍ തുടച്ചുമാറ്റുമ്പോള്‍ അകലെ ഗ്രാമത്തില്‍ തന്നെയോര്‍ത്ത് കണ്ണ് നിറച്ചിരിക്കുന്ന അമ്മയുടെ രൂപമായിരുന്നു ആ ഫോമില്‍ നിറഞ്ഞു നിന്നത്.  ഈ കാശ് കിട്ടുമ്പോള്‍ അമ്മ തന്‍റെ മകനെയോര്‍ത്ത് അഭിമാനിക്കും എന്ന് ഞാന്‍  സമാധാനിച്ചു.

അടുത്ത നാള്‍ അല്പം വൈകിയാണ് ഇറങ്ങിയത്‌. ശകുനം കാണാനായി കച്ചറക്കാരനെ കാത്തെങ്കിലും  അവനെയോ ആ കറുത്ത പട്ടിയേയോ കണ്ടില്ല. വി ടി യില്‍ നിന്ന് വാങ്ങിയ ടൈംസ്‌ ഓഫ് ഇന്ത്യ പത്രവുമായി വീണ്ടും ഷാലിമാര്‍ ബില്‍ഡിംഗ്‌  മതിലില്‍ ഇരുന്നു.

പത്രം തുറന്ന് എന്നത്തെയും പോലെ സിറ്റുവേഷന്‍ വേക്കന്റ് കോളം തന്നെ ആദ്യം നോക്കി. ഒരു ചെറിയ പരസ്യത്തില്‍ കണ്ണുടക്കി.. അതിങ്ങനെയായിരുന്നു.

" എ റേപ്യൂട്ടട് കമ്പനി ഹാവിംഗ് കണ്‍ട്രി വൈഡ് നെറ്റ് വര്‍ക്ക്‌ , റിക്വയര്‍ അക്കൌണ്ട്സ് അസ്സിസ്ടന്റ്സ്  ഫോര്‍ ദെയര്‍ ബോംബെ ഓഫീസ്..."

ആ പരസ്യം തുറന്നു തന്ന വാതിലിലൂടെ അക്കൌണ്ട്സ് അസിസ്റ്റന്റ്‌ ആയി, കാഷിയര്‍, ജൂനിയര്‍ അക്കൌണ്ടന്റ്, സീനിയര്‍ അക്കൌണ്ടന്റ്, അക്കൌണ്ട്സ് ഓഫീസര്‍ എന്നിങ്ങനെ ഉയര്‍ന്നു.  ഇന്ന് ആ കമ്പനിയുടെ ഫിനാന്‍സ് വിഭാഗത്തിന്റെ തലവന്‍ ആയിരിക്കുമ്പോള്‍ ഈ മഹാനഗരം മനസ്സില്‍ വരച്ചിട്ട ചിത്രങ്ങള്‍ മായുന്നില്ല. എങ്കിലും എന്‍റെ വളര്‍ച്ചകാണാന്‍ കാത്തുനില്‍ക്കാതെ എന്നെ വിട്ടുപോയ എന്‍റെ അമ്മ ഇന്നും എന്‍റെ മനസ്സില്‍ ഒരു നൊമ്പരമായി തുടരുന്നു...

------------------------------------------------------------------

**  കോലികള്‍ -മഹാരാഷ്ട്രയിലെ മുക്കുവസമുദായം 

1985 ലെ എന്‍റെ ഡയറിത്താളുകളില്‍ മയങ്ങുന്ന ചില ജീവിതാനുഭവങ്ങളാണ് ഞാന്‍ മുകളില്‍ കുറിച്ചത്.  ഇന്നത്തെ വായനക്കാര്‍ക്കെല്ലാം ഹിന്ദിജ്ഞാനം ഉള്ളതിനാല്‍ ഹിന്ദി സംഭാഷണങ്ങള്‍ മലയാളത്തില്‍ മാറ്റി എഴുതിയിട്ടില്ല.
പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 17:09 Email This BlogThis! Share to X Share to Facebook
ലേബലുകള്‍: അനുഭവം

133 അഭിപ്രായ(ങ്ങള്‍):

വേണുഗോപാല്‍ said...

മാര്‍ച്ച്‌ വരെ നീളുന്ന ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ നിങ്ങള്‍ക്ക് മുന്നില്‍ വായനക്ക് വെക്കാന്‍ എന്റെ കയ്യില്‍ പുതിയത് ഒന്നുമില്ല. ആയതിനാല്‍ എന്റെ പ്രവാസ ജീവിതത്തിന്റെ ആദ്യഘട്ടം ഞാന്‍
ഇവിടെ കുറിച്ചിടുന്നു.... വായിക്കുമല്ലോ.

21 January 2012 at 17:12
Biju Davis said...

വായിച്ചു, വേണുജീ.... വിശദവായനയ്ക്കായ് ഒരു വരവ് കൂടെ വരേണ്ടി വരും. :)

21 January 2012 at 18:03
Unknown said...

നന്നായിട്ടുണ്ട് വേണു ഏട്ടാ മുംബൈ വിശേഷം ..
എഴുത്തിനു ഇത്തിരി നീളം കൂടുതല്‍ ആണോ എന്ന് കണ്ടപ്പോള്‍ തോന്നിയെങ്കിലും വായിച്ചപ്പോള്‍ എഴുത്തിന്റെ നീളം അറിയാതെ തീര്‍ന്നു പോയി .
"... .. ചെന്ന് പെട്ടത് ഒരു സിങ്കതിന്റെ മടയില്‍ ...
...................................... .....
............................................
സബരോം കി സിന്ദഗി ജോ കഭി നഹി കത്തം ഹോതാ ഹേ...."
അനുഭവങ്ങള്‍ ഓരോന്നായി പോന്നോട്ടെ ട്ടോ ...

21 January 2012 at 18:08
khaadu.. said...

വേണുജി... നന്നായിട്ടുണ്ട് ഈ ഓര്‍മ കുറിപ്പ്... ആദ്യ ഘട്ടം തന്നെ സംഭവ ബഹുലമാണല്ലോ... ബാക്കി കൂടി സമയം പോലെ പോരട്ടെ...

സ്നേഹാശംസകളോടെ...

21 January 2012 at 19:07
Hashiq said...

വേണുവേട്ടാ , അതീവഹൃദ്യം. ഒരുകാലത്ത്, പഠനം കഴിഞ്ഞാല്‍ പിന്നെ മലയാളിയുടെ ആദ്യ അഭയസ്ഥാനമായിരുന്ന ബോംബെയിലെ ആദ്യകാലജീവിതം ഇതില്‍ കൂടുതല്‍ എങ്ങനെ വിവരിക്കാന്‍ കഴിയും? കയ്യില്‍ കാര്യമായി ഒന്നുമില്ലാതെ ബോബെക്കുള്ള വണ്ടി കയറല്‍, ജോലി തേടിയുള്ള അലച്ചില്‍, ലോക്കല്‍ ട്രെയിനുകളില്‍ ഇടിച്ചു തള്ളി കയറാനും ഇറങ്ങാനും പെടുന്ന പാട്. എല്ലാത്തിനും മീതെ വിശപ്പും ആദ്യമായി നാട്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുന്നതിന്റെ വേദനയും. ഈ സെറ്റ് പിന്നെ മലയാളി ബോംബെയില്‍ നിന്നും ഇളക്കി മാറ്റി ഗള്‍ഫ് നാടുകളില്‍ കൊണ്ടു നാട്ടി. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന് പറയുന്നതുപോലെ ബോംബെയില്‍ അല്‍പകാലമെങ്കിലും താമസിച്ചിട്ടുള്ളവര്‍ക്ക് ഏതു പ്രവാസഭൂമിയിലും പിടിച്ചു നില്ക്കാന്‍ കഴിയും.

വരികള്‍ക്കിടയില്‍ ഇടയ്ക്കു വിതറിയ നര്‍മ്മത്തില്‍ ഉപ്പിന്റെ രുചിയുണ്ടായതുകൊണ്ടാവാം , മനസ് തുറന്നു ചിരിക്കാന്‍ കഴിഞ്ഞില്ല.

21 January 2012 at 19:09
Pradeep Kumar said...

മഹാനഗരങ്ങളിലെ ജീവിതാനുഭവങ്ങള്‍ അധികം ഇല്ലാത്തതിനാല്‍ മുകുന്ദനേയും കാക്കനാടനേയും മറ്റും വായിച്ച അനുഭവചിത്രങ്ങളിലൂടെയാണ് ഞാന്‍ കുറേയൊക്കെ ആ ജീവിതചിത്രങ്ങള്‍ എന്റെ മനസ്സില്‍ വരച്ചെടുത്ത്. വേണുവേട്ടന്റെ ഈ രചന വായിച്ചപ്പോഴും മുംമ്പൈ പോലൊരു നഗരത്തിലെ ജീവിത ചിത്രങ്ങള്‍ മനസ്സിലേക്ക് Indelible ink ഉപയോഗിച്ച് വരക്കുന്നതുപോലെ പതിയുന്നുണ്ട്.... -അത്ര ഹൃദ്യമായി അവതരിപ്പിച്ചു.

ഞാനാലോചിക്കുന്നത് എഴുതാന്‍ ഇതുപോലൊരു വിഷയമുണ്ടായിട്ടും വേണുവേട്ടന്‍ എന്തുകൊണ്ട് ഇതുവരെ ഇതു മാറ്റിവെച്ചു എന്നാണ്.... മുംബൈ പോലൊരു നഗരം വേണുവേട്ടനെപ്പോലെ സമൂഹത്തിനുനേരെ തുറന്നു പിടിച്ച മനസ്സുമായി നടക്കുന്ന ഒരാളില്‍ പലതരം പ്രതിഫലനങ്ങള്‍ ഉണ്ടാക്കിക്കാണുമല്ലോ... അവയും പങ്കുവെക്കുക... ഞങ്ങളെപ്പോലുള്ള വായനക്കാര്‍ക്ക് അവ നല്ല മുതല്‍ക്കൂട്ടായിരിക്കും...

21 January 2012 at 19:12
സങ്കൽ‌പ്പങ്ങൾ said...

ഓർമ്മകുറിപ്പുകൾ വായിച്ചു.ഇനിയും ഓർമ്മകൾ കുറിക്കാൻ മറക്കരുത്.

21 January 2012 at 20:21
viddiman said...

വായിച്ചു..കാഴ്ച്ചകൾ, അനുഭവങ്ങൾ ഒക്കെ ഒരു ഇട്ടാവട്ടം ലോകത്തൊതുങ്ങുന്ന എന്നെപ്പോലുള്ളവർക്ക് മുന്നിൽ ഒരു വലിയ ജീവിതപുസ്തകം തുറന്നു വെച്ചിരിക്കുന്നു..നന്ദി, വേണുവേട്ടാ..

21 January 2012 at 20:23
Sameer Thikkodi said...

'അനുഭവ ഭേദ്യ'മായി ഈ അനുഭവക്കുറിപ്പുകൾ....

ഒഴുക്കുള്ള വരികൾ.... ഒരു നോവലാക്കാം.. ഒന്നു ശ്രമിച്ചാൽ... :)

നന്ദി ചേട്ടാ...

21 January 2012 at 20:44
അനില്‍ഫില്‍ (തോമാ) said...

ആ മദാമയുടെ വിസിറ്റിംഗ് കാര്‍ഡിന് എന്തെങ്കിലും കഥകള്‍ പറയാനുണ്ടാവുമോ എന്നു ആകാംഷയോടെ കാത്തിരിക്കുന്നു..

21 January 2012 at 21:21
വേണുഗോപാല്‍ said...
This comment has been removed by the author.
21 January 2012 at 21:50
Unknown said...

very good writing... worth reading....

21 January 2012 at 21:55
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വരികള്‍ക്കൊപ്പം ബോംബെയിലെ തിരക്കിലൂടെ കറങ്ങി.നര്‍മ്മത്തിലൂടെ ആ പ്രഭാതാക്കാഴ്ചകള്‍ അനുഭവിച്ചു.യാദൃശ്ചികമായ ചില സംഭവപരമ്പരകളുടെ വര്‍ണ്ണനകള്‍ പഴയനാട്ടുകാഴ്ച്ചകളില്‍ കൊണ്ടെത്തിച്ചു.ഒരമ്മയുടെ ഓര്‍മ്മകളില്‍ കുതിര്‍ന്നു.
ഒരു ജീവിത ചരിത്രം മനോഹരമായി ചിത്രീകരിച്ച വരികള്‍ .ആശംസകള്‍ അഭിനന്ദനങ്ങള്‍

21 January 2012 at 21:59
പട്ടേപ്പാടം റാംജി said...

അനുഭവക്കുറിപ്പുകള്‍ ഒരു കഥ പോലെ അസ്സലായി അവതരിപ്പിച്ചു. പരിചയമുള്ള വഴികളിലീടെ സഞ്ചരിച്ചത് പോലെ തോന്നി. ബോംബെയിലെ ആദ്യ അനുഭവം എല്ലാവരും ഇതുപോലെ തന്നെ അനുഭവിച്ചിരിക്കാന്‍ ഇടയുണ്ട്. അന്ധേരിയും ചര്‍ച്ച് ഗെറ്റും എന്തിന്, എല്ലാം തന്നെ വിശദമാക്കിയ നല്ലോരവതരണം.

21 January 2012 at 22:54
വര്‍ഷിണി* വിനോദിനി said...

ഞാന്‍ ഓര്‍ക്കുകയായിരുന്നു ഇത്തരം ജീവിതാനുഭവങ്ങള്‍ നമ്മുടെ ഇന്നത്തെ മക്കള്‍ അറിയുന്നുണ്ടോ എന്ന്..!
അവര്‍ക്ക് അറിയാന്‍ ഒട്ടും താത്പര്യം ഇല്ല എന്നത് വേറൊരു സത്യം..
നിങ്ങള്‍ അനുഭവിച്ക്‍ത് ഞങ്ങളും അനുഭവികണം എന്നാ നിങ്ങളുടെ ആഗ്രഹം എന്ന് ചോദിയ്ക്കുന്ന ഇളം തലമുറയേയും കണ്ടിട്ടുണ്ട്..!

ആ മനസ്സീന്ന് പെയ്തിറങ്ങിയ കളിയും കാര്യവും നൊമ്പരവും വായനക്കാരിലും പെയ്തിറങ്ങി..!
കഴിഞ്ഞ വര്‍ഷം കൊഴിഞ്ഞത് പലരിലും നൊമ്പരകുറിപ്പുകള്‍ കോറി കൊണ്ടായിരുന്നു എന്നു തോന്നുന്നു..!
ജീവിതം അറിയിക്കാന്‍ കഴിഞ്ഞ ഒരു പോസ്റ്റ്...സ്നേഹം നന്ദി, സ്നേഹിതാ...!

21 January 2012 at 22:59
K@nn(())raan*خلي ولي said...

>> എല്ലാ ദൈവങ്ങളെയും, കാലത്ത് ശകുനംവന്ന കച്ചറക്കാരനെയും മനസ്സില്‍ ധ്യാനിച്ചു. നാളെ അവനെ കണ്ടാല്‍ ഒരുരൂപ അവനുകൊടുക്കണം. തന്‍റെ വഴിമുടക്കി ചാടിയ ആ കറുത്ത പട്ടിയെ കണ്ടാല്‍ രണ്ടു ബിസ്കറ്റ് വാങ്ങി അതിനു തിന്നാന്‍ കൊടുക്കണം.

ജി പി ഓ യിലെ ഗ്രൌണ്ട് ഫ്ലോര്‍ കൌണ്ടറില്‍ നിന്നും എം ഓ ഫോം വാങ്ങി എഴുതാന്‍ തുടങ്ങി...

ശ്രീമതി ദേവകി

ഫോം എഴുതിത്തുടങ്ങുമ്പോള്‍ത്തന്നെ അതിനു മുകളില്‍വീണ രണ്ടിറ്റുചുടുകണ്ണീര്‍ തുടച്ചുമാറ്റുമ്പോള്‍ അകലെ ഗ്രാമത്തില്‍ തന്നെയോര്‍ത്ത് കണ്ണ് നിറച്ചിരിക്കുന്ന അമ്മയുടെ രൂപമായിരുന്നു ആ ഫോമില്‍ നിറഞ്ഞു നിന്നത്. ഈ കാശ് കിട്ടുമ്പോള്‍ അമ്മ തന്‍റെ മകനെയോര്‍ത്ത് അഭിമാനിക്കും എന്ന് ഞാന്‍ സമാധാനിച്ചു <<


ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ വേണുജിയുടെ കണ്ണുകള്‍ നിറഞ്ഞത് വെറുതെയായില്ല. ഓരോ ദുരനുഭവങ്ങളും ഓരോ വസന്തം കൊണ്ടുത്തരും.
എന്നുമൊരു വസന്തം നിങ്ങള്‍ക്കും കുടുംബത്തിനും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
(ശോഭേച്ചിക്കും വിഷ്ണുവിനും എന്റെം ഷെമ്മൂന്റെം അന്വേഷണം പറയണേ)

21 January 2012 at 23:30
ഗൗരിനാഥന്‍ said...

നന്നായി എന്ന് പറയാന്‍ കഥയല്ലാത്തത്കൊണ്ട് പറയുന്നു,ജീവിതം കാണിച്ചുത ന്നുഎന്ന്...കണ്ണ് നിറഞ്ഞു...

21 January 2012 at 23:30
നൗഷാദ് അകമ്പാടം said...

വേണുവേട്ടാ ഉള്ളില്‍ തട്ടും വിധം പറഞ്ഞല്ലോ!
ആ മേശക്കരുകില്‍ വിശന്നിരുന്നത്
ഒരു വേള വായനക്കാരനിലേക്ക് കത്തിക്കയറി പകര്‍ത്താനായ വിവരണം...

അനുഭവങ്ങളുടെ തീച്ചൂളക്ക് ചൂടു കൂടുമെങ്കിലും അവ നല്‍കുന്ന പ്രകാശം
ജീവിതാന്ത്യം വരെ നമ്മില്‍ നിലനില്‍ക്കും....

ആശംസകളോടെ......
(വൈകിയെത്തിയതില്‍ ക്ഷമാപണത്തോടെയും! )

21 January 2012 at 23:34
Sureshkumar Punjhayil said...

Vakkukalude chithrangal ...!

Manoharam, Ashamsakal...!!!

21 January 2012 at 23:50
ഒരു കുഞ്ഞുമയിൽപീലി said...

വല്യെട്ടാ ..ഈ വരികള്‍ക്കൊപ്പം ഞാനും അലയുകയായിരുന്നു ഞാന്‍ കാണാത്ത ആ ബോംബയിലൂടെ ....അനുഭവങ്ങളില്‍ നെയ്തെടുത്ത ഈ അക്ഷരപ്പട്ട് ഒരു പാടിഷ്ടമായി ...ഇതിന്റെ അവസാന ഭാഗത്തെ അമ്മക്കുള്ള എഴുത്ത് മനസ്സൊന്നു നോവിച്ചു നന്നായി എഴുതി കേട്ടോ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

22 January 2012 at 00:24
അലി said...

ജീവിതഗന്ധിയായ അനുഭവക്കുറിപ്പ്... വായിച്ചു, അനുഭവിച്ചറിഞ്ഞതുപോലെ.
ആശംസകൾ!

22 January 2012 at 00:28
Sidheek Thozhiyoor said...

ശെരിക്കും ഒരു വായനാനുഭവം..മനസ്സില്‍ കൊളുത്തിവലിക്കുന്ന കുറെ സ്മൃതികള്‍ ഉണര്‍ന്നു .

22 January 2012 at 01:00
രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

അസ്ഥികൂടത്തില്‍ കരിഓയില്‍ അടിച്ചപോലുള്ള എന്റെ മേനിയഴക്‌ കണ്ട് ഇക്കിളി കൊണ്ടാണെന്ന് തോന്നുന്നു

എന്ന് തമാശാസ്വരത്തിൽ തുടങ്ങി,തീവ്രഹൃദയഭാവങ്ങളിലേയ്ക്ക് വിരാജിയ്ക്കുന്ന എഴുത്ത് ആത്മകഥയുടെ തീവ്രത ഉൾക്കൊള്ളുന്നതാണ്....

ആ സ്നേഹമയിയായ അമ്മയ്ക്ക് മുൻപിൽ എന്റെയും സ്നേഹപുഷ്പങ്ങൾ......

22 January 2012 at 01:02
രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

അസ്ഥികൂടത്തില്‍ കരിഓയില്‍ അടിച്ചപോലുള്ള എന്റെ മേനിയഴക്‌ കണ്ട് ഇക്കിളി കൊണ്ടാണെന്ന് തോന്നുന്നു

എന്ന് തമാശാസ്വരത്തിൽ തുടങ്ങി,തീവ്രഹൃദയഭാവങ്ങളിലേയ്ക്ക് വിരാജിയ്ക്കുന്ന എഴുത്ത് ആത്മകഥയുടെ തീവ്രത ഉൾക്കൊള്ളുന്നതാണ്....

ആ സ്നേഹമയിയായ അമ്മയ്ക്ക് മുൻപിൽ എന്റെയും സ്നേഹപുഷ്പങ്ങൾ......

22 January 2012 at 01:03
മൻസൂർ അബ്ദു ചെറുവാടി said...

പ്രിയ വേണു ജീ
ജീവിതത്തില്‍ നിന്നും എഴുതി ചേര്‍ത്ത ഈ ചെറിയ അദ്ധ്യായം വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല. അത്രക്കും ഹൃദ്യമായി പറഞ്ഞു .
നിരാശയും പ്രത്യാശയും സ്നേഹമുള്ള മുഖങ്ങളും അതോടൊപ്പം തെളിഞ്ഞു നിന്ന അമ്മയുടെ മുഖവും .
നഗരം സന്തോഷം തന്നെ നല്‍കിയല്ലോ. എന്നും സന്തോഷമായി ഇരിക്കട്ടെ.
എനിക്ക് ഈ കുറിപ്പില്‍ നിറഞ്ഞുനില്‍ക്കുന്ന വിവിധ തലങ്ങള്‍ ഒത്തിരി ഇഷ്ടായി.
അഭിനന്ദനങ്ങള്‍.

22 January 2012 at 01:10
Prabhan Krishnan said...

"വട പാവ്" എന്ന വാക്കു കൊണ്ടുതന്നെ ഒരു വ്യാഴവട്ടക്കാലം പുറകോട്ടു പോയീ ഞാൻ..!!
ഒറ്റ മുറിയിലെ ജീവിതം...ഒളിമങ്ങാത്ത കുറേ ഓർമ്മകൾ....ജയന്തിജനതാ എക്സ്പ്രസ്സിൽ കയറി മനസ്സ് പിറകോട്ട് പായുന്നല്ലോ കൂട്ടുകാരാ...!!

ഓർമ്മകൾ നന്നായി പകർത്താൻ കഴിഞ്ഞു...
എഴുതിയതിലും എത്രയോ ഉണ്ട് ഇനിയുമെഴുതാൻ..!
കാത്തിരിക്കാം...!!

ആശംസകൾ നേരുന്നു...!!!

22 January 2012 at 01:18
Elayoden said...

"ആ പരസ്യം തുറന്നു തന്ന വാതിലിലൂടെ അക്കൌണ്ട്സ് അസിസ്റ്റന്റ്‌ ആയി, കാഷിയര്‍, ജൂനിയര്‍ അക്കൌണ്ടന്റ്, സീനിയര്‍ അക്കൌണ്ടന്റ്, അക്കൌണ്ട്സ് ഓഫീസര്‍ എന്നിങ്ങനെ ഉയര്‍ന്നു. ഇന്ന് ആ കമ്പനിയുടെ ഫിനാന്‍സ് വിഭാഗത്തിന്റെ തലവന്‍ ആയിരിക്കുമ്പോള്‍ ഈ മഹാനഗരം മനസ്സില്‍ വരച്ചിട്ട ചിത്രങ്ങള്‍ മായുന്നില്ല. എങ്കിലും എന്‍റെ വളര്‍ച്ചകാണാന്‍ കാത്തുനില്‍ക്കാതെ എന്നെ വിട്ടുപോയ എന്‍റെ അമ്മ ഇന്നും എന്‍റെ മനസ്സില്‍ ഒരു നൊമ്പരമായി തുടരുന്നു..."
=======
ഒരു കഥ പോലെ എഴുതിയ ജീവിതാനുഭവം. പ്രവാസം എവിടെയാണെങ്കിലും പ്രവാസം തന്നെ. പ്രാവാസികള്‍ക്ക് ശരിക്കും പാഠമായി തീരുന്ന അനുഭവ കുറിപ്പുകള്‍, വളരെ നന്നായി എഴുതി.
ആശംസയോടൊപ്പം , അകാലത്തിലെ താങ്കളെ വിട്ടുപോയ പ്രിയപ്പെട്ട അമ്മയുടെ ആതമാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ട്...

22 January 2012 at 02:15
Sabu Hariharan said...

എന്തെഴുതണമെന്നറിയില്ല..
ഓർമ്മകൾക്ക്‌ മരണമില്ലല്ലോ..
വെയിലത്ത്‌ സൈക്കിൾ ചവിട്ടി കമ്പ്യൂട്ടർ സെന്ററിൽ പഠിപ്പിക്കാൻ പോയ ഒരു കാലമുണ്ടായിരുന്നു..(ശമ്പളമില്ല!). ഇന്ന് ന്യൂ സീലാണ്ടിലിരുന്ന് അതൊക്കെ ഓർക്കുമ്പോളൊരു സുഖമുണ്ട്‌ :)

ഈശ്വരൻ കൂടെ തന്നെയുണ്ടല്ലോ.
വലിയ ഒരു ഭാഗ്യമാണത്‌.
ആശംസകൾ.

22 January 2012 at 04:19
Mohamedkutty മുഹമ്മദുകുട്ടി said...

എന്തിനു പുതിയ കഥകള്‍,ഇത്തരം ജീവിതാനുഭവങ്ങല്‍ പങ്കു വെക്കുന്നതല്ലെ അതിനേക്കാള്‍ സുഖകരം!.ഇന്നു വിശ്രമ ജീവിതം നയിക്കുന്ന ഞാനും എന്റെ ചില ആദ്യകാല അനുഭവങ്ങള്‍ ഇവിടെപങ്കു വെച്ചിട്ടുണ്ട്.

22 January 2012 at 06:36
മാണിക്യം said...

കണ്ണൂരാന്‍ പറഞ്ഞത് വെറുതെ ആയില്ല....
മുംബേയില്‍ ജീവിച്ച ഒരോരുത്തര്ക്കും ഉണ്ടാവും നിറം മങ്ങാത്ത
ഇത്തരം ജീവിതഗന്ധിയായ കുറെ ഓര്‍മ്മകള്‍ പങ്കുവച്ചതിന് നന്ദി.

"ബേട്ടാ ... മഹാലക്ഷ്മി ആയാ തോ ജര ബോല്‍നാ..." :)

22 January 2012 at 07:44
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

വേണു മാഷെ, എന്താ പറയേണ്ടത്? ഓര്‍മ്മകളില്‍ വേദനയുണ്ടെങ്കിലും കൂടെ സുഗന്ധവുമുണ്ട്. അമ്മ ഇതൊന്നും കണ്ടില്ലെന്ന് ആരുപറഞ്ഞു? അമ്മ കൂടെ നിന്ന് കാണുകയല്ലേ എല്ലാം? :-)

22 January 2012 at 08:19
Absar Mohamed said...

വേണുജീ..
നിങ്ങള്‍ എഴുതിയതില്‍ ഏറ്റവും മനോഹരമായ പോസ്റ്റ്‌ ആയി എനിക്ക് തോന്നുന്നത് ഇതാണ്.
അനുഭവത്തിന്റെ ചൂടും ചൂരും ഉള്ളത് കൊണ്ടാവാം....
തടസ്സമില്ലാതെ ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു...

****
"ഞാന്‍ തന്നെ സ്വയം കഴുകി തുടങ്ങിയിട്ട് അധിക കാലം ആയില്ല..."

ഇത് കലക്കി.....
ഇപ്പോള്‍ ഇക്കാര്യത്തില്‍ ബന്ദും ഹര്‍ത്താലും ഒന്നും പ്രഖ്യാപിചിട്ടില്ലല്ലോ അല്ലേ.....

ഒരു പഴയ മുദ്രാവാക്യം ഓര്‍മ്മ വരുന്നു...
"ലക്ഷം ലക്ഷം തന്നാലും .... ഞങ്ങള്‍ കഴുകില്ലാ!!!
ഹഹഹ...


കൂടുതല്‍ ഓര്‍മ്മക്കുറിപ്പുകള്‍ക്കായി കാത്തിരിക്കുന്നു....
ആശംസകളോടെ....

22 January 2012 at 08:28
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

നല്ല വിവരണം... ഇനിയുമെത്രയോ അനുഭവങ്ങള്‍ ഉണ്ടായിരിക്കുമല്ലോ... കാത്തിരിക്കുന്നു..

22 January 2012 at 08:50
sobha venkiteswaran said...

ഹൃദയത്തില്‍ നിന്നും അടര്‍ത്തി വെച്ച അനുഭവ കുറിപ്പ് .
അത് അല്പം ഹാസ്യത്തിലൂടെ നഗര കാഴ്ചകള്‍ തൊട്ടു കാണിച്ചു നടത്തി
അവസാനം കണ്ണ് നനയിച്ചു . ഇല്ലായ്മയിലും മകന് തുണയായിരുന്ന
ആ മാതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം ..
ദൈവം എന്നും കൂടെ ഉണ്ടാവട്ടെ ...

22 January 2012 at 09:12
keraladasanunni said...

വേണൂ, വളരെ സന്തോഷം തോന്നി. സ്വന്തം പ്രയത്നവും 
ഈശ്വരാനുഗ്രഹവും കൂടിയാവുമ്പോള്‍ എല്ലാം വന്നു ചേരും. ഇനിയും നല്ലത് വരട്ടെ. അഭിനന്ദനങ്ങള്‍.

22 January 2012 at 09:16
കൂതറHashimܓ said...

വിവരണം നല്ലത്.
ജീവിത വിവരണം ആയതോണ്ട് ദീർഘശ്വാസത്തിൽ വായിച്ചവസാനിപ്പിച്ചു.

22 January 2012 at 10:14
Mohammed Kutty.N said...

ബോംബെ(മുംബൈ)കേട്ടിട്ടേയുള്ളൂ.ഇപ്പോഴിതാ കണ്‍മുന്നില്‍ കാണുന്നപോലെ...അഴകാര്‍ന്ന ഈ വിവരണത്തിന്റെ ആഖ്യാന സുഖം അനുവാചകനെ അവസാനം വരെ പിടിച്ചു വെക്കുന്നതായി.
നഗര ജീവിതത്തിന്റെ വെയിലും കുളിരും ഒപ്പിയെടുത്ത ദിനസരിക്കുറിപ്പുകള്‍ നര്‍മ്മത്തില്‍ ചാലിച്ച ചാരുതയാല്‍ ഹൃദ്യമായ വിഭവമായി.മാര്‍ച്ചില്‍ വിരമിക്കയാണോ ?

22 January 2012 at 10:20
വേണുഗോപാല്‍ said...

മാഷെ .... റിട്ടയര്‍ ചെയ്യാന്‍ ഇനിയും പന്ത്രണ്ടു വര്‍ഷം കൂടി ഉണ്ട് ,,,
മാര്‍ച്ച്‌ വരെ നല്ല ജോലി തിരക്കാണ് എന്നാണു പറഞ്ഞത്

22 January 2012 at 10:47
Joselet Joseph said...

നന്ദി പ്രിയ വേണുജി, സുന്ദരമായ ഈ വായനാനുഭവത്തിന്.

ജീവിതത്തിന്റെ ഏടുകള്‍ വരികലാകുമ്പോള്‍ വായിക്കുന്നവന്റെയും മനസ് നിറയുന്നു. ചിലപ്പോള്‍ കണ്കളും.

ബോംബയെ തോട്ടനുഭവിച്ചവന്‍ ജീവിതത്തെ അറിയുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇനിയും ഞങ്ങള്‍ക്ക് ഒരുപാടു കേള്‍ക്കനമെന്നുണ്ട് ആ ബോംബ വിശേഷങ്ങള്‍!

22 January 2012 at 10:59
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

വേണുവേട്ടാ.............ഞാന്‍ ചിരിക്കുകയാണോ കരയുകയാണോ എന്നറിയില്ല ..
അത്രക്ക് ഹൃദയം തുറന്നു വേണുവേട്ടന്‍ എഴുതിയിരുക്കുന്നു ..
അമ്മയെക്കുറിച്ചുള്ള ഓര്‍മകളും ................

22 January 2012 at 11:01
Jefu Jailaf said...

ജീവിതാനുഭവങ്ങള്‍ പകരത്തുമ്പോള്‍ അത് മികച്ചു നില്‍ക്കുന്ന വായന നല്‍കും എന്നത് വേണുവേട്ടന്റെ ഈ പോസ്റ്റ്‌ തെളിയിക്കുന്നു. വളര്‍ച്ചയുടെ ഓരോ പടവുകളിലും കാണും ഇത്തരം സംഭങ്ങള്‍ അല്ലെ. പോരട്ടെ ആ സംഭവ ബഹുലമായ ജീവിതം.. അഭിനന്ദനങ്ങള്‍..

22 January 2012 at 11:26
മണ്ടൂസന്‍ said...

"ക്യാ പാഗല്‍ ആദ്മി ഹേ ...
കിത്ത്നാ ചില്ലാന പഡ് താ ഹെ"

ആ വാചകത്തിന്‍റെ അര്‍ത്ഥം എനിക്ക് മനസ്സിലാകാന്‍ മാസങ്ങള്‍ വേണ്ടിവന്നതുകൊണ്ട് അന്നവന്‍ രക്ഷപെട്ടു.

ഈ വാചകത്തിന്റെ തമാശയുടെ രസത്തിൽ മുങ്ങി കുറേ നേരം ചിന്തിച്ചിരുന്നു ഞാൻ. പിന്നെ സ്ഥലകാലബോധം വീണ്ടെടുത്തു.
വേണ്വേട്ടന്റെ പോസ്റ്റല്ലേ അതങ്ങ് മുഴുവൻ വായിച്ചേക്കാം എന്ന് കരുതി, വായിച്ചു, മുഴുവനായി. നല്ല വിവരണം.


"എന്ത് മലമറിക്കണ മഹാകാര്യത്തിനാവോ താന്‍ ശകുനം നോക്കി പോവുന്നത്?"

ആ ചോദ്യത്തിന്‍റെ അര്‍ത്ഥമുള്‍ക്കൊണ്ട്‌ പടികളിറങ്ങുമ്പോള്‍ കുറുകെ ഓടിപ്പോയ ഒരു കറുത്തപട്ടിയും എന്നെ തെല്ലുവിഷമിപ്പിച്ചു.

ഇവയും എന്നെ ഒരുപാട് ചിന്തിപ്പിച്ചൂ ട്ടോ വേണ്വേട്ടാ. നല്ല അനുഭവവിവരണം. അഒരതിഭാവുകത്വവുമില്ലാതെ മനോഹരമായി പറഞ്ഞ ഒരു സുഖമുള്ള അനുഭവം. ആശംസകൾ വേണ്വേട്ടാ.

22 January 2012 at 11:46
MINI.M.B said...

നന്നായിട്ടുണ്ട്. വായിക്കുമ്പോള്‍ മുംബൈ മുന്നിലൂടെ കടന്നു പോയി. നല്ല പോസ്റ്റ്‌.

22 January 2012 at 11:56
Naushu said...

ഓര്‍മ്മക്കുറിപ്പ്‌ നന്നായി.... ഭാക്കി കൂടി പോരട്ടെ....

22 January 2012 at 12:40
Yasmin NK said...

നല്ല പോസ്റ്റ് വളരെ നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍...

22 January 2012 at 12:41
ഷാജു അത്താണിക്കല്‍ said...

വീണ്ടും വായിക്കുമ്പോഴും മടുപ്പ് വരുനില്ല
അത്രക്ക് നല്ല വിവരണം
ആശംസകള്‍

22 January 2012 at 13:12
പേടിരോഗയ്യര്‍ C.B.I said...

നന്നായി അവതരിപ്പിച്ചു .... ആശംസകള്‍

22 January 2012 at 13:14
Kaithamullu said...

സമാന അനുഭവങ്ങള്‍ ഒരുപാടുള്ള ഒരു ചേട്ടന്റെ അഭിനന്ദനങ്ങള്‍!

22 January 2012 at 13:20
Arif Zain said...

ഇതൊരു തുടക്കം മാത്രമാകട്ടെ വേണൂ. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുടെ ഇത്രാം അദ്ധ്യായം എന്നൊക്കെ പറയാറില്ലേ അത് പോലെ. താങ്കളുടെ വലിപ്പം പറയാനല്ല ഇളമുറക്കാര്‍ക്ക് ഒരു പ്രചോദനവും നല്ല ഒന്നാന്തരം കൈപുസ്തകവുമാകാന്‍ വേണ്ടി. എത്ര മനോഹരമായാണ് താങ്കള്‍ അനുഭവം പറഞ്ഞിരിക്കുന്നത്. പാന്‍റ്സ് കടം വാങ്ങി യാത്രയാക്കിയ ആ നിസ്വയായ അമ്മ കഥയുടെ ഒരു ഘട്ടത്തില്‍ പോലും മാറി നിന്നില്ല. എനിക്കുറപ്പുണ്ടായിരുന്നു ആ അമ്മ കണ്ണുകള്‍ നിറപ്പിച്ച് കഥയില്‍ ഇനിയും കയറി വരുമെന്ന്. മദാമ്മയുടെ അഞ്ഞൂറ് രൂപ അയക്കുമ്പോള്‍ മണി ഓര്‍ഡര്‍ ഫോമില്‍ വീണ താങ്കളുടെ കണ്ണീരിനോടൊപ്പം എന്‍റെയും രണ്ടിറ്റ്‌ കൂടിക്കലര്‍ന്നു. വായനുടെ ആദി മദ്ധ്യം ചുണ്ടുകളില്‍ തത്തിക്കളിച്ച പുഞ്ചിരി മാഞ്ഞ് കണ്ണുകളില്‍ ലവണജലമായി ഊറി നിന്നു. ഇവിടെ എന്ത് പോസ്റ്റിയാലും എത്ര തിരക്കായാലും വായിക്കുന്ന പതിവ്‌ പരിപാടി എനിക്കുണ്ട്. നന്ദി വേണൂ, ബാക്കിക്ക് വൈകിക്കരുത്.

22 January 2012 at 13:24
sunil vettom said...

വേണുജീ കലക്കി ,....തുടര്‍ന്നും വരട്ടെ ,പ്രവാസം ഒത്തിരി അനുഭവങ്ങള്‍ നമുക്ക് തരുന്നു അവ സരസമായി വിവരിക്കുക എന്നത് ഒരു ഭാരിച്ച പണിതന്നെയാണ് ....നന്ദി ഇത് വായിക്കാന്‍ എന്നെ ക്ഷണിച്ചതിന് !!!

22 January 2012 at 13:25
Manef said...

വേണൂജീ സത്യം പറയുകാ താന്കള്‍ ആ എം.ഓ. ഫോം ഫില്‍ ചെയ്തുകൊണ്ടിരിക്കെ എന്റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ ഞാന്‍ അറിയാതെ തന്നെ ഇറ്റു വീണു...

നല്ല അനുഭവക്കുറിപ്പ്...

ഭാവുകങ്ങള്‍!

22 January 2012 at 14:11
Vp Ahmed said...

പലതും ഓര്‍മ്മപ്പെടുത്തുന്നു, താങ്കളുടെ ഈ ഓര്‍മ്മക്കുറിപ്പ്‌. നല്ല വിവരണത്തിന് ഏറെ അഭിനന്ദനങ്ങള്‍

22 January 2012 at 14:19
സീത* said...

അനുഭവത്തിന്റെ ചൂട്..ഹൃദയത്തിൽ നിന്നുറവ കൊണ്ട വാക്കുകൾ..ഇത് മനസ്സുകളിൽ സ്ഥാനം പിടിക്കാൻ ഇനിയെന്തു വേണം വേണുവേട്ടാ..കണ്മുന്നിൽ കാഴ്ചകൾ മിന്നിമറയുകയായിരുന്നു...വാചാലതകളില്ലാതെ..ഏച്ചുകെട്ടലുകളില്ലാതെ..വാക്കുകൾ കൊണ്ട് മാന്ത്രികം കാണിക്കാതെ ഹൃദയഹാരിയായി ഈ പോസ്റ്റ്...പറയാനൊന്നുമില്ല...വായിച്ച് തീരുമ്പോൾ ഒരമ്മ മനസ്സിന്റെ തേങ്ങൽ കേട്ടതു പോലെ...

22 January 2012 at 14:51
ആചാര്യന്‍ said...

നടത്തത്തിനിടെ വഴിയരികില്‍ സിമന്റ്ഷീറ്റ് മേഞ്ഞ ഒരു ഷെഡ്‌ കണ്ടു. അതിനുമുന്നില്‍ മഞ്ഞനിറത്തിലുള്ള പാമോലിന്‍ ഡബ്ബ പോലുള്ള ഡബ്ബകള്‍ പിടിച്ചു വരിയായി നില്‍ക്കുന്ന കുറെ ആളുകള്‍. സംശയ രൂപേണ ഞാന്‍ ചന്ദ്രേട്ടനോട് ചോദിച്ചു...


"ഇവിടെ റേഷന്‍ കട ഇത്ര നേരത്തെ തുറക്കുമോ ? "


വളരെ നല്ല അനുഭവം അല്ലെ ഞാനും കുറച്ചു നാള്‍ ഉണ്ടായിരുന്നു ഓടിയതാണ് എന്റെ പോന്നൂ...നല്ല ലേഖനങ്ങള്‍ ഇനിയും പോരട്ടെ ...

22 January 2012 at 15:02
മനോജ് കെ.ഭാസ്കര്‍ said...

പഴയകാല ഓര്‍മ്മകള്‍ വേണുജി വളരെ ഹൃദ്യമായി എഴുതി....

ഏകദേശം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും ഇതുപോലെ ചുറ്റി തിരിഞ്ഞിട്ടുണ്ട്. സൌദി അറേബ്യയിലേക്ക് വിസ അടിക്കുകയും പിന്നീട് രാമജന്മഭൂമി പ്രശ്നത്തെ തൂടര്‍ന്ന് അത് ക്യാന്‍സലാവുകയും ചെയ്തപ്പോള്‍ ഞാനും ബോംബയില്‍ ഒരു അഭയാര്‍ത്ഥിയായി രണ്ട് വര്‍ഷക്കാലം കഴിഞ്ഞു. മലയാളികളായ ‘പെട്ടി കോണ്ട്രാക്റ്റര്‍’മാരുണ്ടായിരുന്നതുകൊണ്ട് പിടിച്ചു നിന്നു.
അന്നും പണിയില്ലാത്ത ദിവസങ്ങളില്‍ എന്റെ കറങ്ങലുകള്‍ വി.ടിയും, ചര്‍ച്ച് ഗേറ്റും, ജി.പി,ഒയും, ഇന്ത്യാ ഗേറ്റും, പ്ലാനിറ്റോറിയവും, മ്യൂസിയവും ചുറ്റിപ്പറ്റിയായിരുന്നു. പ്രായത്തിന്റെ തിളപ്പിനാല്‍ കൂടുതല്‍ കാലം നില്‍ക്കാതെ സഹര്‍ഗാവിനേയും അന്ധേരിയേയും ഉപേക്ഷിച്ച് തിരികെ നാടണഞ്ഞു.

ഇപ്പോഴിതു വായിച്ച് ഞാന്‍ വീണ്ടുമൊരു മുംബൈ സന്ദര്‍ശനം നടത്തിയതുപോലെയായി....

22 January 2012 at 16:48
ശ്രീക്കുട്ടന്‍ said...

ഞാന്‍ നിരവധി പ്രാവശ്യം കരുതിയിട്ടുണ്ട്..നാടുവിട്ട് മദ്രാസിലോ ബോംബെയിലോ മറ്റോ ഒക്കെ പോകണമെന്ന്‍. കയ്യില്‍ കാശുമായി മടങ്ങിവരുന്ന കാഴ്ച എത്രപ്രാവസ്യം എന്റെയുറക്കത്തില്‍ തെളിഞ്ഞുതെളിഞ്ഞുവന്നിട്ടുണ്ട്..പക്ഷേ ...അതൊരു പക്ഷേ തന്നെയാണ്..

വേണുവേട്ടാ..അതീവഹൃദ്യം..വായിച്ചിരുന്നുപോയി..അഭിനന്ദനങ്ങള്‍..

22 January 2012 at 16:51
( O M R ) said...

വിപ്രവാസത്തിന്റെ മധുരനൊമ്പരം കിനിഞ്ഞിറങ്ങിയ വരികളില്‍ കണ്ണുടക്കി. നനഞ്ഞ ജീവിതത്തിന്റെ നനുത്ത സ്പര്‍ശം കൂടുതല്‍ കരുത്തേകട്ടെ.
നന്ദി, എഴുത്തുകാരനും ഇതുവഴി പറഞ്ഞുവിട്ട കണ്ണൂരാനും.

22 January 2012 at 17:25
Unknown said...

ബോംബായി കഥകള്‍ ഇഷ്ട്ടം പോലെ കേട്ടത് കൊണ്ട് ഇതും ഇത് അതില്‍ ഒന്ന് ..........അവസാനം സ്ലും ഡോഗും കണ്ടതോടെ അത് പൂരണമായി മനസിലാക്കാന്‍ സാധിക്കുന്നു അല്ലെങ്കില്‍ ഇത് വെറും ഒരു കെട്ടുകഥ എന്ന് പറഞ്ഞു മാറ്റി വെച്ചേനെ

22 January 2012 at 17:43
അജീഷ്.പി.ഡി said...

വേണുജീ, പ്രവാസവും,അതിലെ വേദനയും,വേര്‍പാടും,ഏകാന്തതയും,അപ്രതീക്ഷിതമായി വന്നുചേരുന്ന ഭാഗ്യങ്ങളും എല്ലാംതന്നെ അതിമനോഹരമായി എഴുതിയിരിക്കുന്നു...ഇനിയും ഇതുപോലെയുള്ള നല്ലനല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....

22 January 2012 at 17:50
സേതുലക്ഷ്മി said...

പലരും പറഞ്ഞും എഴുതിയും അറിഞ്ഞിട്ടുള്ള ജീവിതാനുഭവങ്ങള്‍.പലരെയുംകാള്‍ ഭാഗ്യവാനാണ് വേണു എന്ന് തോന്നുന്നു. അധികം കഷ്ടപ്പെടാതെ ജോലി കിട്ടിയല്ലോ.
ബോംബെ പശ്ചാത്തലത്തില്‍ ഇനിയും രചനകളുണ്ടാവട്ടെ.

22 January 2012 at 18:10
മിന്നു ഇക്ബാല്‍ said...

ഫോം എഴുതിത്തുടങ്ങുമ്പോള്‍ത്തന്നെ അതിനു മുകളില്‍വീണ രണ്ടിറ്റുചുടുകണ്ണീര്‍ തുടച്ചുമാറ്റുമ്പോള്‍ അകലെ ഗ്രാമത്തില്‍ തന്നെയോര്‍ത്ത് കണ്ണ് നിറച്ചിരിക്കുന്ന അമ്മയുടെ രൂപമായിരുന്നു ആ ഫോമില്‍ നിറഞ്ഞു നിന്നത്. ഈ കാശ് കിട്ടുമ്പോള്‍ അമ്മ തന്‍റെ മകനെയോര്‍ത്ത് അഭിമാനിക്കും എന്ന് ഞാന്‍ സമാധാനിച്ചു.

nice,
really nice...

22 January 2012 at 20:29
മുകിൽ said...

ഗോപാല്‍ജി, അനുഭവങ്ങള്‍ ഇങ്ങനെ പൊടിതുടച്ചു കാണിക്കുമ്പോള്‍ എന്താണു പറയുക. ഇങ്ങനെയൊക്കെയാണു ജീവിതം എന്നു പറയാം. നന്നായി അവതരിപ്പിച്ചു.

22 January 2012 at 21:20
kochumol(കുങ്കുമം) said...

ബുദ്ധിമുട്ട് അറിഞ്ഞിട്ടില്ല പക്ഷെ ന്റെ അപ്പ പറയും പണ്ട് കഷ്ടപ്പെട്ടത് കൊണ്ട് മക്കള്‍ സന്തോഷമായി കഴിയുന്നു എന്ന് ...പലവീടുകള്‍ തോറും ,ചന്തകള്‍ തോറും നടന്നു കുരുമുളക് ,പാക്ക് ,ചുക്ക് ഒക്കെ തന്നെ ചുമ്മി കൊണ്ട് വന്നു കഷ്ടപ്പെട്ട് വീട് കൊണ്ട് പോയ കഥ പറഞ്ഞു തന്നിട്ടുണ്ട് ഞങ്ങള്‍ക്ക് ...വീട്ടിലെ മൂത്ത സന്താനം ആയിരുന്നു ന്റെ അപ്പ ...ഇപ്പൊ തൂത്തുകുടിയില്‍ നിന്നും മലഞ്ചരക്ക് സാധനങ്ങള്‍ കയറ്റി അയക്കുന്നു ...എപ്പോളും പറയും താണ നിരത്തിലെ നീരോട് അവിടെ ദൈവം തുണയേകൂ എന്ന് ...അന്നത്തെ കഷ്ടപ്പാട് ഞങ്ങള്‍ക്ക് പറഞ്ഞു തന്നത് കൊണ്ട് എപ്പോളും മനസ്സില്‍ അതു കിടപ്പുണ്ട് ...ഇത്തിരി സമയം കിട്ടിയാല്‍ പണ്ട് അനുഭവിച്ച കഷ്ടപ്പാടുകള്‍ പറഞ്ഞുകൊണ്ടേ ഇരിക്കും ... അനുഭവത്തിന്റെ ചൂടും ചൂരും ഉള്ളത് കൊനടു .. നല്ല ഒഴുക്കോടെ വായിക്കാന്‍ സാധിച്ചു ... അമ്മക്കുള്ള എഴുത്ത് മനസ്സൊന്നു നോവിച്ചുവല്ലോ വേണുവേട്ടാ ...
അനുഭവിച്ചറിഞ്ഞതുപോലെ. തോന്നണു ... തുടക്കത്തില്‍ ചിരിപ്പിച്ചു അവസാനം കണ്ണ് നനയിച്ചൂല്ലോ ... നന്നായി എഴുതി ട്ടോ ...

22 January 2012 at 22:26
M. Ashraf said...

നന്നായി പറഞ്ഞ ഓര്‍മകള്‍. ഇനിയും ഓര്‍മകള്‍ പങ്കുവെക്കുമ്പോള്‍ കുറച്ച് ദൈര്‍ഘ്യം കുറക്കാന്‍ നോക്കണം. രണ്ട് കഷണമായി പോസ്റ്റിയാല്‍ മതി. അഭിനന്ദനങ്ങള്‍.

22 January 2012 at 22:37
Biju Davis said...

സാകിനാകയിലെ ഒരു ചാലിൽ എട്ട് രാപ്പകലുകൾ മാത്രം നീണ്ട ഒരു ബോംബെ പ്രവാസം ഞാനുമോർത്തുപ്പോയി. രാവിലെയുള്ള ക്യൂ പേടിച്ച് ഞാൻ ഒമ്പതാം ദിവസം ഒളിച്ചോടുകയായിരുന്നു.

വേണുജി മനോഹരമായി ഓർമ്മകൾ പങ്കുവെച്ചു. ഒരുപാട് അനുഭവങ്ങളുള്ള ആ തുലികയിൽ നിന്ന് കൂടുതൾ കരളലിയിയ്ക്കുന്ന, എന്നാൽ ഓർക്കുമ്പോൾ മധുരിയ്ക്കുന്ന കുറിപ്പുകൾ പ്രതീക്ഷിയ്ക്കുന്നു

22 January 2012 at 22:37
ഒരു യാത്രികന്‍ said...

വേണുവേട്ടാ.. നിറഞ്ഞ മനസ്സോടെ വായിച്ചു. മുംബൈയില്‍ എന്റെ തുടക്കവും ഇത്ര കടുപ്പം ആയിരുന്നില്ലെങ്കിലും ഇതിനോട് ചേര്‍ത്തുവെക്കാം. ഒരു സമാനത വളരെ സ്പര്‍ശിച്ചു.
എല്ലാ ശനിയാഴ്ചയും വീട് പിടിക്കും മുന്‍പേ ഞാന്‍ ജഹാന്ഗീര്‍ ആര്‍ട്ട് ഗാലറിയില്‍ പോവുമായിരുന്നു. പ്രിന്‍സസ് വെയില്‍സ് മ്യൂസിയത്തില്‍ പലവട്ടം. എന്റെ കലാ ജീവിതത്തെ ഒട്ടൊന്നുമല്ല അത് സ്വാധീനിച്ചത്........സസ്നേഹം
http://oru-yathrikan.blogspot.com/2012/01/3.html

22 January 2012 at 23:26
Artof Wave said...

എല്ലാവര്ക്കും വേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നല്കുന്ന നിങ്ങളുടെ എഴുത്തിനെ പറ്റി എന്താ പറയുക
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അതി മനോഹരം
ജീവിതത്തില്‍ നിങ്ങള്‍ അനുഭവിച്ച പല സത്യങ്ങളും നിങ്ങളുടെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്ക് വേരോടിയിരുന്നു, അത്തരം ജീവിതംശങ്ങള്‍ ഇവിടെ പങ്ക് വെച്ചപ്പോള്‍ ഒരു വലിയ കലാ സൃഷ്ടിയായി അത് മാറിയിരിക്കുന്നു, വളരെ ചുരുക്കം പെര്‍ക്കെ ഇത്രയും മനോഹരമായൊന്ന് സൃഷ്ടിക്കാൻ കഴിയൂ, ജീവിതത്തിന്റെ പിന്നിട്ട വഴികളിലൂടെ ഞങ്ങളുമൊത്ത് വീണ്ടും നിങ്ങള്‍ സഞ്ചരിച്ചപ്പോള്‍ ഓരോ വഴിയും അനുഭവങ്ങളും ഞങ്ങള്ക്ക് താങ്കള്‍ നേരിട്ട് കാണിച്ചു തരികയായിരുന്നു നിങ്ങളോടുത്തുള്ള ഈ സഞ്ചാരം ഞങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു, സഞ്ചാരത്തിനിടയില്‍ അല്പം പോലും ക്ഷീണവും ദാഹവും ഞങ്ങള്‍ക്ക് അനുഭവപ്പെട്ടില്ല ഓരോന്നും കാണാനുള്ള ആകാംക്ഷ ഞങ്ങള്ക്ക് കൂടി കൂടി വരികയായിരുന്നു, ഈ സഞ്ചാരം ഇവിടെ അവസാനിപ്പിക്കാതെ ഞങ്ങളെ ഇനിയും വിളിക്കണം, ഇനിയും ഞങ്ങള്‍ക്ക് നിങ്ങളോടൊപ്പം സഞ്ചരിക്കണം...
വേണു വേട്ടാ
ഒരു പാടു കാര്യങ്ങള്‍ ഉള്‍കൊള്ളാനും പഠിക്കാന്മുള്ള ഈ എഴുത്തിന് എല്ലാ ആശംസകളും നേരുന്നു

23 January 2012 at 00:27
Ismail Chemmad said...

വേണുവേട്ടാ ..
നര്‍മത്തില്‍ തുടങ്ങി അനുഭവത്തിന്റെ കരുത്തില്‍ വളര്‍ന്ന ഇ പോസ്റ്റ്‌, വെനുവേട്ടന്റെ ഇത് വരെ ഞാന്‍ വായിച്ച പോസ്റ്റില്‍ ഏറ്റവും മികച്ചതാണ്.
ഈ ഏടുകള്‍ പകര്‍ത്തി എഴുതിയാല്‍ ഒരു നോവല്‍ അല്ലെങ്കില്‍ ഒരാത്മകഥ എഴുതാമല്ലോ. ഒന്ന് ശ്രേമിചൂടെ ?

23 January 2012 at 02:07
ഷാജി പരപ്പനാടൻ said...

വേണു ജീ ജീവിതാനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒഴുക്കുള്ള എഴുത്തിനു ആശംസകള്‍.. മനസ്സില്‍ മായാതെ നില്‍ക്കുന്ന അമ്മ ഈ എഴുത്തില്‍ പ്രചോദനമായെന്നു തോന്നുന്നു.

23 January 2012 at 03:31
അഭി said...

നന്നായി അവതിരിപ്പിച്ചു മാഷെ
ആശംസകള്‍

23 January 2012 at 11:07
Akbar said...

പ്രിയ വേണൂജി. ഒരു എഴുത്തുകാരന്റെ സമ്പാദ്യം അയാളുടെ അനുഭവങ്ങളാണെന്ന് എനിക്ക് തോന്നുന്നു. പിന്നിട്ട ദുര്‍ഘട വഴികളിലേക്ക് തിരിഞ്ഞു നോക്കി കണ്ണീരിന്റെ കയ്പ്പുള്ള അനുഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞപ്പോള്‍ വായനക്കിടയില്‍ എന്‍റെ കണ്ണില്‍ നനവും ചുണ്ടില്‍ പുഞ്ചിരിയും ഒരേ പോലെ വന്നു പോയിക്കൊണ്ടിരുന്നു.

വളരെ വളരെ നന്നായി ഈ കുറിപ്പ്. മുംബൈ മഹാനഗരത്തില്‍ ഇങ്ങിനെ എത്ര എത്ര പേര്‍ക്ക് ഇത്തരം അതിജീവനത്തിന്റെ ഉള്ളു നോവുന്ന കഥകള്‍ പറയാനുണ്ടാവും.

23 January 2012 at 11:18
majeed alloor said...

അനുഭവക്കുറിപ്പ് മനോഹരം
പ്രവാസത്തിന്‌ ഒരുപാട് പറയാനുണ്ടാവും ..
ഭാവുകങ്ങള്‍..

23 January 2012 at 14:41
വേണുഗോപാല്‍ said...

പോസ്റ്റ്‌ വായിച്ചു അഭിപ്രായം അറിയിച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും
എന്റെ ഹൃദയം നിറഞ്ഞ നന്ദി ... വിലയേറിയ ഈ അഭിപ്രായങ്ങള്‍ ഞാന്‍
നെഞ്ചോട്‌ ചേര്‍ക്കുന്നു

23 January 2012 at 16:40
പൈമ said...

ഓർമ്മകുറിപ്പ് നന്നായി എന്നു പറയൗന്നതിൽ കാര്യമില്ലല്ലോ..ഡയറിതാളുകൾ നമ്മെ ചിലപ്പൊൾ ചിന്തിപ്പിച്ചെക്കാം...ചിലപ്പോൾ കരയിച്ചെക്കാം,,നമ്മൾ എന്തായിരുന്നു എന്നതിന്റെ എക തെളിവു അതു മാത്രം...ജോലികിട്ടാനുള്ള കഷ്ട്ടപ്പാടു കുരച്ചൊന്നുമല്ലയിരുന്നുല്ലേ..നർമ്മം ഇഷ്ട്ടമയിട്ടോ
ടൊയ്‌ലറ്റ് സീൻ.പട്ടിയുടെ ശ്കുനം.കൊള്ളാം..സ്ത്രീയുടെ പിൻഭാഗത്തെപറ്റി..അതു വേണമായിരുന്നോ..പോസ്റ്റ് ഇടുബൊൾ മേയിൽ അയക്കണം കെട്ടോ..അടുത്തിടെ വായിച്ച് മികച്ച ബ്ലോഗ്ഗ് രചനകളിൽ ഒന്നാണിതു..ആശംസകൾ.

23 January 2012 at 18:05
- സോണി - said...

ഒരിക്കല്‍ വന്നു,
രണ്ടു തവണ വായിച്ചു, ഒന്നും പറയാതെ പോയി.

പോസ്റ്റ്‌ നന്നായി എന്ന് പറയാന്‍ തോന്നിയില്ല,
കാരണം അതില്‍ കണ്ണീരിന്‍റെ ഉപ്പ് രുചിച്ചു.

ഇഷ്ടമായി എന്ന് പറയാനും തോന്നിയില്ല,
അതില്‍ നിറയെ അനുഭവങ്ങളുടെ കയ്പ്പായിരുന്നു.

നല്ല അവതരണം എന്നും പറയാന്‍ തോന്നിയില്ല,
വേണുവേട്ടനെഴുതുന്നതെല്ലാം എപ്പോഴും അവതരണഭംഗി കൊണ്ട് വളരെ മികച്ചവയാണ്.

അങ്ങനെ ഞാന്‍ കണ്‍ഫ്യൂഷ്യസിനു ശിഷ്യപ്പെട്ട് തിരികെ പോയി.

അനുഭവം...
തീച്ചൂളകള്‍...
ചാരത്തിനു തന്നെ ഇത്രേം ചൂടോ?
അപ്പോള്‍....?

മകനുവേണ്ടി ഊതിയൂതി അണഞ്ഞുപോയ ആ അമ്മയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ്സ്‌ നമിച്ചുകൊണ്ട്...

24 January 2012 at 01:50
V P Gangadharan, Sydney said...

അസ്സലായിട്ടുണ്ട്‌, വേണൂജീ.
ഒരുകാലത്ത്‌ ഞാനും ഒരു ബോംബെവാല ആയിരുന്നതിലാവാം (അന്നത്തെ വിശാല കേരളം പ്രസിദ്ധീകരണത്തില്‍ കഥകള്‍ എഴുതി കഴിച്ചുകൂട്ടിയ നല്ല കാലം) ഈ അനുഭവക്കുറിപ്പിന്റെ വശ്യത അവാച്യമായി തോന്നുന്നു.
ആ അമ്മയ്ക്ക്‌ വേണുഗോപാലന്‍ എന്ന തനയന്‍ ഒരു പുണ്യം തന്നെ. വാക്കുകള്‍ കൊണ്ടു മാത്രമല്ലാതെ കര്‍മ്മം കൊണ്ടും അമ്മയെ തൊട്ടുകാട്ടിത്തന്നതിലുള്ള ഞങ്ങളുടെ സംതൃപ്തിയും അതുതന്നെ.
Well done!

24 January 2012 at 06:20
Kalavallabhan said...

ജീവിതത്തിന്റെ പഴയ പരുപ്രുത്ത പടവുകൾ കയറിപ്പോയവർ പലരും അത്‌ തിരിച്ചോർക്കാൻ ശ്രമിക്കാത്തവരാണ്‌. ഇത്തരം പടവുകൾ കയറാത്ത വടക്കേയിൻഡ്യൻ മലയാളികൾ ചുരുക്കമായിരിക്കും, പടവുകൾ കയറി കയറി പരവതാനിയിലേക്ക്‌ ചവുട്ടുന്നവരും വളരെ കുറവായിരിക്കും.
വായിച്ചപ്പോൾ പലതും തികട്ടി വരുന്നു.

24 January 2012 at 10:43
Typist | എഴുത്തുകാരി said...

ഓർമ്മകൾ. സുഖവും ദു:ഖവും കലർന്ന ഓർമ്മകൾ. ഇനിയും എഴുതൂ ഡയറിക്കുറിപ്പിലെ നുറുങ്ങുകൾ.

24 January 2012 at 12:52
കൊമ്പന്‍ said...

വേണുജീ ജീവിത യുദ്ധത്തിന്‍ വിജയ കൊടി പാറിച്ച കുറിപ്പ് മഹാ നഗരത്തിന്‍ ഒരുതല മുതല്‍ മറുതല വരെ യുള്ള സഞ്ചാരം വളരെ മനോഹരമായി അങ്ങ് അങ്ങയെ ഞങ്ങള്‍ക്ക് പരിജയപെടുത്തി ആശംസകള്‍ ഇനിയും വിജയങ്ങള്‍ അങ്ങയെ തേടി വരട്ടെ എന്ന ആത്മാര്‍ത്ഥ പ്രാര്‍ഥനയോടെ കൊമ്പന്‍

24 January 2012 at 13:00
വേണുഗോപാല്‍ said...

പ്രദീപ് പൈമാ...
താങ്കളുടെ അഭിപ്രായം മാനിക്കുന്നു....
സോണി ജി , വി പി സര്‍ , ശ്രീ കലാ വല്ലഭന്‍ , ടൈപിസ്റ്റ്‌ എഴുത്തുകാരി ... നന്ദി ഏറെയുണ്ട് ഈ വരവിനും വായനക്കും ..
പ്രിയനേ കൊമ്പ .... അഭിപ്രായത്തിനും പ്രാര്‍ഥനക്കും നന്ദി

24 January 2012 at 13:16
Abdul Wadhood Rehman said...

ഹൃദയത്തില്‍ തട്ടിയ പോസ്റ്റ്‌.
"No subject is terrible if the story is true, if the prose is clean and honest, and if it affirms courage and grace under pressure."[Midnight in Paris(2011)]

24 January 2012 at 14:40
kaattu kurinji said...

वेणु जी , आप बस मुंबई का ही नहीं, जो जो अपने मंजिलें छोड़ आये हे, उन सभी के लिए लिखे हैं ! ज़िंदगी और बाकी हैं....ഓ അല്ലെങ്കില്‍ എന്തിനാ വെറുതെ ല്ലേ.. വേണു ജി , കടന്നു പോയ വഴികളിലെ മുള്ളുകള്‍ ഒക്കെ ഒരു നാള്‍ പൂവാകും..അന്നേരം അതൊക്കെ കഥകള്‍ ആവും! നന്ദി ഹൃദയത്തില്‍ തൊട്ട ഒരു കഥ കൂടെ പറഞ്ഞു തന്നതിന്. Sharing Accomodation ന്റെ ബുദ്ധിമുട്ടുകള്‍ middle ക്ലാസ്സ്‌ ആയ എല്ലാ പ്രവാസികള്‍ക്കും അറിയാം. നേരറിവു!

24 January 2012 at 15:53
TPShukooR said...

തീയില്‍ കുരുത്തതല്ലേ... അതാ വാടാത്തത്. ഇത്ര തിളക്കവും. എഴുത്ത് ജീവിതത്തില്‍ നിന്നാവുംപോള്‍ മാറ്റ് കൂടും. അതില്‍ ഒരു തിളങ്ങുന്ന അധ്യായവും പറയാനുണ്ടാവുംപോള്‍ വായനക്കാരന്റെ ഹൃദയം കീഴടക്കാനുമാവും.
വളരെ ഇഷ്ടപ്പെട്ടു.

24 January 2012 at 16:55
നാമൂസ് said...

എണ്‍പത്തിയഞ്ച് എന്ന് പറയുമ്പോള്‍ ഞാന്‍ ജനിക്കുന്നതിനും മുന്പ്. അതായത്, ഞാനൈതുവരെയും എന്നെക്കാള്‍ പ്രായമുള്ള ഒരു കാര്യത്തെ വായിക്കുകയായിരുന്നു. സ്വാഭാവികമായും ഉണ്ടാകാവുന്ന ജിജ്ഞാസ എന്നിലും ചെറുതല്ലാത്ത വിധം വായനയിലുടനീളം അനുഭവപ്പെട്ടിരുന്നു. ജീവിതത്തിലെ അനേകം തിക്താനുഭവങ്ങളിലൂടെയുള്ള സഞ്ചാരത്തിനൊടുക്കം ശുഭപര്യവസാനിയായ ഒരെഴുത്തില്‍നിന്നും വിരമിക്കുമ്പോള്‍ താങ്കളുടെ മനസ്സിലൂടെ കടന്നു പോയ ചിത്രങ്ങള്‍ക്ക് എന്തെന്തു വര്‍ണ്ണങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. ഒരുപരിധിവരെ എനിക്കുമത് സങ്കല്പ്പിക്കാനാകും. കാരണം, ഇത്രയും നീണ്ടൊരു ജീവിതാനുഭവമില്ലെങ്കിലും സാമാന്യം നോവ്‌ നുകര്‍ന്ന ഇന്നലെകള്‍ എനിക്കുമുണ്ട്. 'ദു:ഖങ്ങള്‍ ആസ്വദിക്കാനാകുമോ' എന്ന് സ്വയം ചോദിക്കുകയും അങ്ങനെ ആശിക്കുകയും ചെയ്ത നാളുകള്‍. എങ്കില്‍, അതത്രേ സ്വാതന്ത്ര്യം എന്നുത്തരം നല്‍കിയ അനുഭവത്തുടര്ച്ചകള്‍. അതെ, വേണു ജി മനസ്സിലാകുന്നുണ്ട്, അല്ല അനുഭവിക്കാനാകുന്നുണ്ട്. ഈ എഴുത്തിലെ ചൂടും ചൂടും അതിന്റെ ഉരുക്കങ്ങളും. മറ്റു എഴുത്തുകളില്‍ കാണുന്ന അതെ വായനാ സുഖം ഈ അക്ഷരക്കൂട്ടങ്ങളിലും ഉറപ്പു വരുത്തിയ താങ്കള്‍ക്ക് അഭിനന്ദനം. കൂടെ, ലോകത്തെ എല്ലാ അമ്മ മനസ്സുകള്‍ക്കും ഈ മകന്റെ പ്രണാമം.

24 January 2012 at 17:00
വീകെ said...

ഈ ഓർമ്മകൾ എന്നേയും പഴയ ബോംബെ ജീവിതത്തിലേക്ക് കൊണ്ടുപോയി. വളരെ ഹൃദ്യമായി എഴുതി. പ്രവാസലോകത്തെ ഇത്തരം അനുഭവങ്ങൾ ഒരു പക്ഷെ നമുക്കു മാത്രം സ്വന്തം.
ആശംസകൾ...

24 January 2012 at 17:25
Sandeep.A.K said...

വേണുവേട്ടാ....

നമ്മള്‍ മുന്‍പേ പരിചിതരെങ്കിലും ഞാനാദ്യമായിട്ടാവും ഇവിടെ വരുന്നത്... അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു....

ഹൃദയസ്പര്‍ശിയായ എഴുത്ത്...

ഒരു കഥയാവും എന്നു കരുതിയാ ഞാന്‍ വായിച്ചു തീര്‍ത്തത്... ഒരു കഥയുടെ മനോഹാരിത ഓരോ വാക്കുകളിലും നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.. എന്നാല്‍ കഥയെന്ന നിലയില്‍ ചിലയിടങ്ങളില്‍ കണ്ട പോരായ്മകള്‍ ചൂണ്ടി കാണിക്കണം എന്നു മനസ്സില്‍ കരുതി വായിച്ചു തീര്‍ത്തപ്പോഴാ മനസ്സിലായത്‌..,... "കഥയല്ലിത് ജീവിതമെന്ന്". അപ്പൊ പിന്നെ പറയാന്‍ വന്ന കാര്യങ്ങളെ വിഴുങ്ങി ആത്മകഥാഖ്യാനത്തെ ആസ്വദിക്കുക മാത്രം ചെയ്യുന്നു..

വടാപാവിലും വെള്ളത്തിലും പകല്‍ ഭക്ഷണം കഴിച്ചു ബോംബെ തെരുവുകളില്‍ കൂടി അലഞ്ഞിട്ടുണ്ട് ഞാനും... ട്രെയിനിംഗ് സമയത്തെ തുച്ഛമായ stipend മഹാനഗരജീവിതത്തില്‍ ഒന്നിനും തികയാത്തതു കൊണ്ടുള്ള അരിഷ്ടിച്ചുള്ള ജീവിതകാലമായിരുന്നു.... അന്നെനിക്ക് പ്രായം വെറും 17 വയസ്സ്... :)

മറൈന്‍ഡ്രൈവിലെ ഒബ്രോണ്‍ ടവറില്‍ കണ്ണെത്താത്ത നിലകള്‍ എണ്ണി കുഴഞ്ഞു നില്‍ക്കുന്ന ക്ഷീണിച്ച എന്നെയാണ് ഇത് വായിച്ചപ്പോള്‍ ഞാനോര്‍ത്തത്.. നീങ്ങുന്ന സബ് അര്‍ബന്‍ ട്രെയിനുകളില്‍ ചാടി കയറിയുള്ള അതിസാഹസികമായ ജീവിതകാലം... അതൊക്കെ ഓരോ ജീവിതാനുഭവങ്ങള്‍ ... അതൊക്കെ വീണ്ടും ഓര്‍ക്കാന്‍ വഴിയായി...

സ്നേഹപൂര്‍വ്വം
സന്ദീപ്‌

(ചകോരവര്‍ണം എന്നൊരു പ്രയോഗം കണ്ടു.. അത്ര പരിചിതമല്ലാത്തത് കൊണ്ട് ചോദിക്കുന്നു... ചെമ്പോത്തിന്റെ തൂവലിന്റെ നിറമെന്നാണോ ഉദ്ദേശിച്ചത്..?? )

24 January 2012 at 17:27
Njanentelokam said...

അനുഭവത്തിന്റെ സ്വാഭാവികത, നര്‍മ്മം, വേദന ......
ഒരു നല്ല വായനാനുഭവം.നന്ദി

24 January 2012 at 21:20
സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഈ പോസ്റ്റില്‍ കംമ്മേന്റ്റ് ചെയ്തു എന്നാ ഉറച്ച വിശ്വാസത്തില്‍ ഇരിക്കയായിരുന്നു ഞാന്‍ .രണ്ടാം വട്ടം വന്നു നോക്കുമ്പോള്‍ ഇല്ലാ ,എന്റെ എന്തോ ധാരണപ്പിശകു മൂലം തോന്നിയതാണ് ,പോസ്റ്റിനെ പറ്റി മറ്റുള്ളവര്‍ പറഞ്ഞതിനപ്പുറം ഒന്ന്നും പറയാനില്ല ,വാടാ പാവും ബോംബെ ജീവിതവും ഇപ്പോഴും ഓര്‍മ്മകളില്‍ നിന്ന് മായുന്നില്ല കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചു വരവ് കേമംമായി എന്ന് പറയാതെ വയ്യ ,അഭിനന്ദനങ്ങള്‍

25 January 2012 at 00:53
Mohiyudheen MP said...

വേണു ഭായ്‌, ഇത്രയും നല്ല ഒരു അനുഭവക്കുറിപ്പായിരുന്നേല്‍ ഇത്‌ ഞാന്‍ കമ്പ്യൂട്ടര്‍ നന്നാക്കുന്നതിന്‌ മുമ്പെ എവിടെയെങ്കിലും പോയി വായിച്ചിട്ടുണ്‌ടായിരുന്നു. താങ്കളുടെ എഴുതാനുള്ള കഴിവ്‌ പ്തിന്‍മടങ്ങ്‌ വര്‍ദ്ധിച്ചിട്ടുണ്‌ട്‌ എന്ന് പറഞ്ഞ്‌ കൊണ്‌ട്‌ എന്‌റെ അഭിപ്രായ രേഖപ്പെടുത്തട്ടെ. മുംബൈ മഹാനഗരം നേരില്‍ കണ്‌ട പ്രതീതി, നഗരത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും, ജീവിത രീതികളും എഴുത്തില്‍ പ്രതിഫലിച്ചിട്ടുണ്‌ടല്ലോ... ബില്‍ഡിംഗ്‌ ഒാണറുടെ മോന്‌റെ ചന്തി കഴുകാന്‍ വെള്ളം ഒഴിച്ച്‌ കൊടുത്തതും, മദാമ്മയോടൊപ്പം ഹോട്ടലില്‍ കയറി ആക്രാന്തം കാണിച്ചതുമെല്ലാം കണ്‍മുന്നില്‍ കാണാം. അവയെല്ലാം ചുണ്‌ടിലേക്ക്‌ പുഞ്ചിരി പകര്‍ത്തി എന്ന് പറയട്ടെ. എല്ലാ പ്രയാസങ്ങള്‍ക്കും നല്ല ഒരു അവസാനമുണ്‌ടാവും, അത്‌ കാണാന്‍ താങ്കളുടെ അമ്മ ഉണ്‌ടായില്ല എന്നത്‌ കരളലിയിക്കുന്നുവെങ്കിലും അമ്മയുടെ ആത്മാവ്‌ ഇതൊക്കെ കണ്‌ട്‌ സന്തോഷിക്കുന്നുണ്‌ടാവും. ആശംസകള്‍ !

25 January 2012 at 02:57
അഷ്‌റഫ്‌ മാനു said...

മുംബൈ യുടെ മാറിലൂടെ ഒരു യാത്ര ..ഇഷ്ട്ടായി ..

25 January 2012 at 03:43
yousufpa said...

ഹൃദയത്തിൽ തൊട്ടു...

25 January 2012 at 17:07
krishnakumar513 said...

ഹൃദ്യമായ,ലളിതമായ, ശൈലിയില്‍ ഹൃദയസ്പര്‍ശിയായി എഴുതി.ആദ്യമായി ആണു ഈ ബ്ലോഗില്‍ വരുന്നത്.അഭിനന്ദനങ്ങള്‍

26 January 2012 at 08:33
രമേശ്‌ അരൂര്‍ said...

ഞാന്‍ ഒരിക്കല്‍ ഒരിക്കല്‍ മാത്രം പ്രവാസികളുടെ വിയര്‍പ്പും കണ്ണീരും വേദനയും കൂടി ക്കുഴഞ്ഞ ബോംബെ നഗരത്തില്‍ പോയിടുണ്ട് ,,വേണു ജിയുടെ ഈ തീവ്രാനുഭവം വായിക്കുമ്പോള്‍ അതിലെ ഓരോ പൊട്ടും പൊടിയും ഓരോ വീഥിയും കെട്ടിടങ്ങളും ഞാനും കാണുകയായിരുന്നു ,,ഒരിക്കല്‍ കൂടി ..അനുഭവത്തിന്റെ ഉപ്പും വിയര്‍പ്പും ചൂരും ഉള്ളത് കൊണ്ടാകാം ഈ ബ്ലോഗില്‍ വായിച്ച ഏറ്റവും ഹൃദ്യമായ എഴുത്തായി എനിക്കനുഭവപ്പെട്ടു .

26 January 2012 at 22:50
ഒരു ദുബായിക്കാരന്‍ said...

വേണുവേട്ടാ വായിച്ചു മനസ്സു നിറഞ്ഞു..റെയില്‍വേ സ്റേഷന്‍ മുതല്‍ അവസാനം ആ പത്രത്തില്‍ പരസ്യം വായിക്കുന്നത് വരെ ചേട്ടന്റെ കൂടെ ഞാനും ഉണ്ടായിരുന്നു.ഹൃദ്യമായ വിവരണം. ഓരോ രംഗവും സിനിമയില്‍ എന്ന പോലെ മനസ്സില്ലോടെ കടന്നു പോയി..ഇടയ്ക്കുള്ള തമാശകളും ഇഷ്ടായിട്ടോ ..പ്രത്യേകിച്ചും വിശന്നു പോരിഞ്ഞപ്പോള്‍ ഹോട്ടെലില്‍ വെച്ച് സപ്ലൈരോട് ആത്മഗതമായി പറഞ്ഞ കാര്യങ്ങള്‍..രെമേശേട്ടെന്റെ കമന്റ്‌ ഗ്രൂപ്പില്‍ കണ്ടതിനു ശേഷം ഈ പോസ്ടിന്നു വായിച്ചിട്ടേ ഉറങ്ങൂ എന്നാ വാശിയില്‍ ആയിരുന്നു..അതെന്തായാലും നഷ്ടായില്ല..ആശംസകള്‍.

27 January 2012 at 00:39
ഉസ്മാൻ കിളിയമണ്ണിൽ said...

ദാദറില്‍ വണ്ടിയിറങ്ങി ആള്‍ക്കൂട്ടതിലൂടെ ഒഴുകിയത്... പിന്നെ ഏതോ സബര്‍ബന്‍ ട്രെയിനില്‍ കയ്യിലുള്ള വിലാസത്തില്‍ എഴുതിയ അത് വരെ കേള്‍ക്കാത്ത ബാണ്ടൂപ്പിലേക്ക്... ഒന്നര വര്‍ഷത്തെ ബോംബെ ജീവിതം അവിടെയാണ് തുടങ്ങിയത്...
നന്ദി വേണുജി..മഹാനഗരത്തിലെ ആള്‍ക്കൂട്ടത്തെ, തീവണ്ടിയുടെ ഇരമ്പങ്ങളെ,ജീവിതത്തിന്റെ വേഗതയെ വീണ്ടും ഓര്‍മ്മിപ്പിച്ചതിനു....!

27 January 2012 at 03:49
റോസാപ്പൂക്കള്‍ said...

ആദ്യ ഭാഗം എല്ലാ പ്രവാസികളുടെയും ഒരു സാധാരണ കുറിപ്പ് പോലെ തോന്നി.അമ്മക്ക് മണിയോര്‍ഡര്‍ അയച്ച ഭാഗം വായിച്ചപ്പോള്‍ എന്തോ വല്ലാതെ ഫീല്‍ ചെയ്തു.

27 January 2012 at 10:52
വേണുഗോപാല്‍ said...

അബ്ദുല്‍ വാഹൂദ് റഹ്മാന്‍ , ഷുകൂര്‍, നാമൂസ് , വരവിനും വായനക്കും നന്ദി
ശ്രീ സന്ദിപ് ... വരവിനു നന്ദി .. ചെമ്പോത്തിന്റെ വര്‍ണം എന്ന് തന്നെയായിരുന്നു ഉദേശിച്ചത്‌ ,,
നാരദന്‍, മോഹി, അഷ്‌റഫ്‌ മാനു, യൂസഫ്‌ പ , കൃഷ്ണ കുമാര്‍, രമേശ്‌ ജി , സജീര്‍ നന്ദി ഏറെയുണ്ട് ഈ വരവിനും വായനക്കും
ഉസ്മാന്‍ ജി ... നഗര ജീവിതം ആദ്യ ഘട്ടങ്ങളില്‍ കഠിനം എങ്കിലും ക്രമേണ നാം അതിന്റെ ഭാഗം ആവുന്നു ..
രോസിലിജി .... വായനക്കെത്തിയതില്‍ സന്തോഷം

28 January 2012 at 18:57
Manoraj said...

ഓര്‍മ്മകള്‍ എന്നും നമ്മുടെ ഉള്ളില്‍ ജ്വലിച്ചു നില്‍ക്കും.. ആ ജ്വാലയില്‍ നിന്നും പിറന്നു വീണ ഈ ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്.

28 January 2012 at 21:55
anamika said...

നീളം ഉണ്ടെങ്കിലും... വായിച്ചപ്പോള്‍ മടുപ്പ് തോന്നിയില്ല... ആ മദാമ ഇപ്പോള്‍ എവിടെയാണോ എന്തോ??
ഇവിടെ എങ്ങാനും ഉണ്ടായിരുന്നെങ്കില്‍ ... ഒന്ന് പോയി കാണാമായിരുന്നു...
അവര്‍ക്ക് loose motion ഉണ്ടാവാന്‍ കാരണം മുതിരയാണോ എന്തോ?
ഹൃദയസ്പര്‍ശിയായ എഴുത്ത്...

28 January 2012 at 23:23
Anil cheleri kumaran said...

ഒരൊ വരിയിലും നിറഞ്ഞ ആകാംക്ഷയോടെ വായിച്ചു. പോസ്റ്റ് നന്നായി.

29 January 2012 at 14:49
ആത്മരതി said...

manoharamayi paRanju aasamsakal

30 January 2012 at 09:55
Echmukutty said...

ഞാൻ വൈകിപ്പോയി.
എനിയ്ക്ക് വാക്കുകൾ ഇല്ല. അതുകൊണ്ട് ഒന്നും പറയുന്നില്ല. ഇനിയുമിനിയും എഴുതണം എന്ന് അപേക്ഷിയ്ക്കുന്നു.....അത്രമാത്രം.

30 January 2012 at 12:04
റിനി ശബരി said...

വേണു ഏട്ടാ ..സ്നേഹപൂര്‍വം പറയട്ടെ
ഒഴുക്കുള്ള എഴുത്ത് ,തുടങ്ങീ തീര്‍ന്നറിഞ്ഞില്ല
ഹാസ്യത്തിന്റെ മേമ്പൊടിയില്‍ ജീവിതത്തിന്റെ
കദനപ്പാടുകള്‍ നിരത്തുമ്പൊള്‍, ചുണ്ടുകള്‍
അറിയാതേ ചിരിയിലേക്ക് വഴുതീ ..
എന്നാല്‍ അവസ്സാന പാദത്തിലെത്തുമ്പൊള്‍
ഒരു വലിയ നൊമ്പരം വന്നു വീണൂ ഹൃത്തില്‍
ആ അഞ്ഞൂറ് രൂപയുമായീ അമ്മക്ക്
മണി ഓര്‍ഡര്‍ അയക്കാന്‍ ഓടിയ മകന്‍ ..
നാമെല്ലാം മറന്നു പൊകുകയും ഇടക്ക്
ഓര്‍മകളുടെ തള്ളി കേറ്റത്തില്‍ പിടിച്ച് ഒളിപ്പിക്കുകയും
ചെയ്യുന്ന മനസ്സുകള്‍ക്കിടയില്‍,ആ വേവുകള്‍ മറക്കാതിരിക്കുകയും
അതിനെ ഒരു നല്ല കാഴ്ച പൊലെ ഞങ്ങളിലേക്ക് പകരുകയും
ചെയ്ത ഈ മനസ്സ് അഭിനന്ദമര്‍ഹിക്കുന്നു ..
വൃദ്ധന്റെ ലക്ഷ്മീ പൂജ ,ഞാന്‍ ചിരിച്ച് പൊയേട്ടൊ ..
ഇനിയും വരും,ഈ ജീവനുള്ള വരികളെ വായിക്കുവാന്‍ ..

30 January 2012 at 13:30
Anonymous said...

പ്രിയ വേണൂജീ, വളരേ സമയമെടുത്ത് സാവധാനമാണ് വായിച്ചു തീര്‍ത്തത്. മുംബൈ നഗരത്തിലെ തിരക്ക് കുറഞ്ഞ ഇന്നലെകളിലൂടെ കൈപിടിച്ച് നടത്തിയപോലെ. അതിമനോഹരമായ വര്‍ണ്ണനകള്‍, മനസ്സിന്റെ അടിത്തട്ടില്‍ നിന്നും കോരിയെടുത്ത അനുഭവതീഷ്ണമായ വരികള്‍. കുറച്ചു മാത്രമേ പറഞ്ഞുള്ളൂവെങ്കിലും ഒരു നോവായി, ഉടനീളം തെളിഞ്ഞു നില്‍ക്കുന്ന അമ്മ. എല്ലാ വരികളിലും സ്നേഹവും ആര്‍ദ്രതയുമുണ്ട്. ആവശ്യത്തിന് ഹാസ്യവും.

തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ ഓരോ ദിവസങ്ങളും ഓരോ ആദ്ധ്യായങ്ങളാണ്. നിറമുള്ളതും നിറം കുറഞ്ഞതും. മനോഹരമായിരിക്കുന്നു.

30 January 2012 at 13:48
കുസുമം ആര്‍ പുന്നപ്ര said...

മാഷേ..മനോഹരമായിരിക്കുന്നു. ഈ വിവരണം. മുംബൈ നഗരത്തിലെ ജീവിതം വരച്ചു വെച്ചിരിക്കുന്നു.

30 January 2012 at 21:16
SK Shafeeq said...

വല്ല്യേട്ട ഞാന്‍ അന്നുതന്നെ ഈ കുറിപ്പ് വായിച്ചിരുന്നു ...കരഞ്ഞു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റില്ല വല്ല്യേട്ടന് .ഉമ്മയെ കാണാന്‍ തോന്നി ...അത്രയ്ക്ക് ആഴത്തില്‍ സ്പര്‍ശിച്ചു ......ഞാന്‍ ഒന്നും പറയുന്നില്ല

2 February 2012 at 03:46
കൊച്ചുബാബുവിന്റെ ബ്ലോലോകം said...

പ്രിയ വേണു,

ശരിക്കും ആസ്വദിച്ചു

നൊമ്പരപ്പെടുത്തുന്ന

വരികള്‍ ആസ്വദിക്കുകയോ?

അതെ!, നൊമ്പരം ഉളവാക്കുന്ന

വരികളുണ്ടെങ്കിലും ഹാസ്യം കലര്‍ത്തിയുള്ള

ആ വരികള്‍ തികച്ചും വായനാ സുഖം നല്‍കി

എന്ന് പറയട്ടെ.

ഒടുവിലത്തെ വരികള്‍ തികച്ചും വേദനിപ്പിച്ചു

നമ്മുടെ അമ്മമാരുടെ ആശകള്‍ നിറവേര്മ്പോള്‍

അവരടുത്തില്ലാതെ പോകുന്നുയെന്നത് പറഞ്ഞറിയിക്കാന്‍

കഴിയാത്ത വേദന തന്നെ.

പരിശ്രമത്തോടെ നടത്തിയ പടവുകയറ്റം

പടവുകള്‍ അനായാസം ചവട്ടിക്കായറാന്‍

കഴിഞ്ഞു എന്ന് ജീവിതം തെളിയിച്ചു

ഇനിയും പടവുകള്‍ ഉയരങ്ങളില്‍ തന്നെ ചവിട്ടട്ടെ
കയറട്ടെ എന്ന ആശംസകളോടെ
APK

3 February 2012 at 14:18
ഫാരി സുല്‍ത്താന said...

എന്തെങ്കിലും പറയാനുള്ള ബോധം പോലും ഇല്ലാതാക്കിയ പോസ്റ്റ്‌.
നല്ലെഴുത്ത്നു ആശംസകള്‍

3 February 2012 at 16:36
Yasmin NK said...

പോസ്റ്റുകൾ കമന്റടക്കം റിപോസ്റ്റ് ചെയ്യണ വിദ്യ ഒന്നു പറഞ്ഞു തരാമോ..
pls, yasmin@nattupacha.com

3 February 2012 at 17:55
Nilesh Pillai said...

നന്ദി വേണുവേട്ടാ ബോംബെയുടെ ഓര്മ്കളിലേക്ക് കൊണ്ടുപോയതിന് ...കുറച്ചു നീളം കൂടി പോയെങ്കിലും നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞു

4 February 2012 at 01:22
Absar Mohamed said...

@മുല്ല....

പോസ്റ്റുകള്‍ കമന്റ് അടക്കം മറ്റൊരു ബ്ലോഗിലേക്ക് മാറ്റാന്‍ ഉള്ള പരിപാടി ആണെങ്കില്‍ ഈ വിദ്യ നോക്കാം.....

Dashbord > settings > Basic > Export Blog

ഇങ്ങിനെ ചെയ്യുമ്പോള്‍ നമ്മുടെ പോസ്റ്റുകളും കമന്റുകളും കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ ലോഡ്‌ ചെയ്യാന്‍ ഉള്ള ഒരു വിന്‍ഡോ വരും.(കുറച്ചു സമയം വെയിറ്റ് ചെയ്യേണ്ടി വരും).
ആ ഫയല്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക.


എന്നിട്ട് അപ്പ് ലോട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബ്ലോഗിന്റെ സെറ്റിംഗ്സ് ഇല്‍ പോവുക...
Dashbord > settings > Basic > Import Blog

പിന്നെ ബ്രൌസ് ക്ലിക്ക്‌ ചെയ്തു നേരത്തെ ഡൌണ്‍ ലോഡ്‌ ചെയ്ത ഫയല്‍ സെലെക്റ്റ് ചെയ്തു അപ്പ് ലോഡ്‌ ചെയ്യുക.

മുന്‍ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും അപ്പൊള്‍ പുതിയ ബ്ലോഗിലേക്ക് അപ്പ് ലോഡ്‌ ആവും.
അതില്‍ പബ്ലിഷ് ചെയ്യാന്‍ ഉദേശിക്കുന്ന പോസ്റ്റുകള്‍ പബ്ലിഷ് ബട്ടന്‍ ക്ലിക്കി പബ്ലിഷ് ചെയ്യുമ്പോള്‍ ആ പോസ്റ്റും അതിലെ കമന്റുകളും പബ്ലിഷ് ആവും....

(ഫീസ്‌ ക്രഡിറ്റ്‌ കാര്‍ഡ്‌ ആയും സ്വീകരിക്കന്നതാണ്....:)

5 February 2012 at 15:15
Absar Mohamed said...

Edit Postil പോയാല്‍ പബ്ലിഷ് ചെയ്യാനുള്ള ഓപ്ഷന്‍ വരും...

5 February 2012 at 15:21
ഇലഞ്ഞിപൂക്കള്‍ said...

വളരെ നന്നായി..

6 February 2012 at 00:03
ഉഷശ്രീ (കിലുക്കാംപെട്ടി) said...

തമാശയോടെ പലതും പറഞ്ഞങ്കിലും അവാസാനം എന്തിനോ തുള്ളി കണ്ണുനീർ ഞാനും ഇറ്റിച്ചു. നല്ല അവ്തരണം.

പുതിയ പോസ്റ്റുകൾ ഇടുമ്പോൾ അറിയിച്ചാൽ വേഗം വന്നു വായിക്കാം. അല്ലേൽ ബൂലോകം മുഴുവൻ തപ്പി വരുമ്പോഴ്ക്കും വല്ലാതെ വൈകും

8 February 2012 at 21:27
Muralee Mukundan , ബിലാത്തിപട്ടണം said...

ബോമ്പെയുടെ സകലമാനദുരിതപർവ്വങ്ങളും താണ്ഡിയുള്ള ഈ നീണ്ട ഓർമ്മ കുറിപ്പുകളിൽ നിർദ്ദേശങ്ങളൂം ഉപദേശങ്ങളുമൊക്കെ കൂട്ടിയിണക്കി നല്ലൊരു വായനാനുഭൂതി സമ്മാനിച്ചിരിക്കുന്നു കേട്ടൊ വേണുജി

10 February 2012 at 22:48
‍ആയിരങ്ങളില്‍ ഒരുവന്‍ said...

പത്തിരുപത് വർഷങ്ങൾക്ക് മുൻപ് ഗൾഫിലേക്ക് വരുന്നതിന്‌വേണ്ടി ബോംബെയിൽ വണ്ടിയിറങ്ങി റൊട്ടിയും കട്ടൻ ചായയും വാങ്ങിക്കഴിച്ച് ആഴ്ചകളോളം "കോളാബ" യിലൂടെ തേരാപാര നടന്ന ചിത്രം ഇന്നും ഒട്ടും തെളിച്ചം മങ്ങാതെ മനസിൽ പച്ചപിടിച്ച് നിൽപ്പുണ്ട്.. ഗൾഫിൽ നിന്നും മകന്റെ പണം വരുന്നതുവരെ കടക്കാരെ അവധിപറഞ്ഞ് നിർത്തിയിരുന്ന എന്റെ പിതാവിന്റെ മുഖം, വേണുജി താങ്കളുടെ ഈ അനുഭവക്കുറിപ്പ് വായിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ഓർത്ത്പോയി..!!

താങ്കൾ കടന്ന് വന്ന വഴികളിലുടനീളം ആ അമ്മയുടെ നിറഞ്ഞ പ്രാർഥന അങ്ങയെ നേർവഴിയിൽ ഇത്രനാളും നയിച്ചതുപോലെ ഇനിയും ഉടനീളം ജീവിതവിജയം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

ഒരുവട്ടം ഇതിനുമുൻപ് വായിച്ചിരുന്നു.. വെറുതെ ഒരു ക്കമന്റിട്ടു പോകുവാൻ അന്ന് തോന്നിയില്ല...!!

11 February 2012 at 23:52
Satheesan OP said...

വളരെ നല്ല വായനാനുഭവം ..കൂടുതല്‍ ഒന്നും പറയാനില്ല ...
നല്ല എഴുത്തിനു ഭാവുകങ്ങള്‍ ..

16 February 2012 at 13:37
ഫൈസല്‍ ബാബു said...

വേണുജി ..ഒരിക്കല്‍ മാത്രമെ ബോംബെയില്‍ വന്നിട്ടുള്ളൂ ..ഒരു കൌതുകത്തിന് വേണ്ടി അന്ന് കൂട്ടുകാരനൊപ്പം ഒരു ചേരിയില്‍ കൂടി വെറുതെ നടക്കാനിറങ്ങി ,അതും ഒരു മഴക്കാലത്ത് ,,കൂടുതല്‍ പറയണ്ടല്ലോ ,,ഇന്നു ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ആ ചേരിയില്‍ താമസിക്കുന്നവരുടെ ചിത്രം മനസ്സില്‍ ഒരിക്കല്‍ കൂടി കടന്നു വന്നു ..നീളം കൂടിയ പോസ്റ്റ്‌ ആണെങ്കിലും അല്പം പോലും ബോര്‍ അടിച്ചില്ല കേട്ടോ ...അപ്പോള്‍ ഇനി മാര്‍ച്ചില്‍ തിരക്കൊഴിഞ്ഞു കാണാം ..ഡ്യൂട്ടി ഈസ്‌ ഫസ്റ്റ് എന്നാണല്ലോ ,,അപ്പോള്‍ അത് നടക്കട്ടെ ..ആശംസകള്‍ ..

17 February 2012 at 17:09
വേണുഗോപാല്‍ said...

മനോരാജ് .... അതെ അനുഭവങ്ങള്‍ക്ക് ചൂട് കൂടും .
അനാമിക .. നീതുവിന്റെ മുതിര .. മദാമ്മയല്ല എല്ലാ അമ്മയും ഓടും.
കുമാരന്‍ ...നന്ദി വരവിനും വായനക്കും
ആത്മ രതി , എച്ചുമുകുട്ടി നന്ദി ..
റിനി ശബരി ... ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.അഭിപ്രായം എനിക്കും ഇഷ്ടമായി .
ചീരാമുളക് ... വായനക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി
കുസുമം.... നന്ദി വായനക്ക്
ഷഫിക് ... അമ്മയല്ലേ എല്ലാം
കൊച്ചു ബാബു .. ഇവിടെ ആദ്യം അല്ലെ .. നന്ദി ഏറെയുണ്ട്
നെല്ലിക്ക ...കാലം കുറച്ചായി കണ്ടിട്ട് .. ജോലി കിട്ടിയെന്നറിഞ്ഞു സന്തോഷം
നിലേഷ് .. ആദ്യ വരിന് നന്ദി .. ഇനിയും വരിക
ഇലഞ്ഞി പൂക്കള്‍ , ഉഷ ശ്രീ .. നന്ദി
ശ്രീ മുരളിമുകുന്ദന്‍... ബിലാതിയിലെ മാന്ത്രികന് ഈ എളിയവന്റെ ബ്ലോഗ്ഗിലേക്ക് സ്വാഗതം .. വായനക്ക് നന്ദി
നൗഷാദ്‌,സതീശന്‍ , ഫൈസല്‍ .. നന്ദി വീണ്ടും വരിക

20 February 2012 at 14:27
അനശ്വര said...

ഒരു കഥപോലെ പറഞ്ഞ ഓര്‍മ്മക്കുറിപ്പ് നന്നായി. ഇടക്കിടെ നര്മ്മം ഉണ്ടെങ്കിലും അതൊന്നും ചിരി വന്നില്ലാട്ടൊ. എഴുത്തിന്‌ ഒരു വേദനിപ്പിക്കുന്ന ഛായ ആയത് കൊണ്ടാവാം..ചുമ്മ കറങ്ങിയാലും ഒരു മാസത്തെ ശമ്പളമൊപ്പിക്കുന്ന സാമര്‍ത്ഥയക്കാരനാല്ലെ? അത് കൊണ്ട് തന്നെയാ വേഗം ഉയരങ്ങളില്‍ എത്തിയതും..ആശംസകള്‍..

22 February 2012 at 10:20
A said...

ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഈ ഏട് വല്ലാതെ നൊമ്പരപ്പെടുത്തുകയും അതിലേറെ മനസ്സിന് ഉള്‍ക്കാഴ്ച തരികയും ചെയ്തു

22 February 2012 at 14:31
mayflowers said...

ഇത്രയും മനോഹരമായൊരു പോസ്റ്റ്‌ വായിക്കാന്‍ വൈകിയതില്‍ വിഷമം തോന്നുന്നു.
അനുഭവങ്ങള്‍ നല്ല ഒഴുക്കില്‍ മടുപ്പില്ലാതെ പറഞ്ഞു.

23 February 2012 at 11:52
ente lokam said...

ഞാന്‍ ഇത് നേരത്തെ വായിച്ചത് ആണ്..
കമെന്റ്റ്‌ ഇടാന്‍ സാധിച്ചില്ല...

അനുഭവങ്ങളുടെ ഒഴുക്കില്‍ എഴുത്ത് ഇടയ്ക്കു
മുറിക്കാന്‍ സാധിക്കില്ല..അതു കൊണ്ട് പോസ്റ്റിന്റെ
നീളം പരാതി ആക്കാനും പറ്റില്ല...

ഒരു സാധാരണകാരന്റെ ജീവിതത്തിലെ കഷ്ടപ്പാടിന്റെ ഇടവേള
ആണ് പലപ്പോഴും ബോംബെ ജീവിതം...ഒത്തിരി ഓര്‍മകള്‍
എനിക്കും ഉണ്ട്...നന്നായി ഈ വിവരണം...വേണുവേട്ടാ..
ആശംസകള്‍...

23 February 2012 at 14:28
കാവ്യജാതകം said...

അനുഭവങ്ങളുടെ തീക്ഷ്ണത വരികളിൽ പരിഹാസമായും നോവായും പകർന്നാടുമ്പോൾ പിൻ വഴികളെ മറക്കാതെ അനുഭവമെന്നു ലേബലിടുമ്പോൾ - വക്കുടയാത്ത വാക്കുകളിൽ അക്ഷരസ്നേഹം കരുതുന്നു; ആശംസകളും.

25 February 2012 at 23:07
കാടോടിക്കാറ്റ്‌ said...

ഒരു കഥ പോലെ വായിച്ചു പോയി..
ബോംബെ ജീവിതത്തിന്‍റെ ഈ ഏട്..
കേട്ടറിവേ ഉള്ളൂ.. ഇതിലൂടെ കണ്ടു
ഒരിക്കലും മായാത്ത ചിത്രം.
ഇനിയും വരാം...

26 February 2012 at 14:17
rasheed mrk said...

അനുഭവങ്ങലടങ്ങിയ രചനകള്‍ വായിക്കുമ്പോള്‍ കിട്ടുന്ന സുഖം മറ്റുള്ള സൃഷ്ട്ടികള്‍ക്ക് കിട്ടില്ല .. ചേട്ടന്റെ ഈ ഓര്‍മ്മ കുറിപ്പ് ഒരുപാടിഷ്ട്ടായി .. ആശംസകള്‍

1 March 2012 at 13:58
അഷ്‌റഫ്‌ സല്‍വ said...

വേണുവേട്ടാ , ഇന്ന് വീണ്ടും വായിച്ചു , ഇടയ്ക്ക് ചിരിക്കണമോ കരയണമോ എന്നറിയാതെ അന്തം വിട്ടു ഇരുന്നു .
പുതു തലമുറയ്ക്ക് അന്യമാകുന്ന അനുഭവങ്ങള്‍

19 May 2012 at 11:20
പ്രവീണ്‍ ശേഖര്‍ said...

എന്താ പറയാ വേണുവേട്ടാ..പഴയ പോസ്റ്റാണെങ്കിലും ഇന്നാണ് ഞാന്‍ വായിക്കുന്നത്. ആദ്യം മുതല്‍ അവസാനം വരെ ഒട്ടും ബോറടിക്കാതെ വായിക്കാന്‍ പറ്റിയതിനു കാരണം എഴുത്തിന്‍റെ നല്ല ശൈലിയാണ്. പല ഭാഗങ്ങളിലും ഞാന്‍ ചിരിച്ചു പോയി. ആ പഞ്ജാബി ചെക്കന്‍റെ കരണകുറ്റിക്ക് ഒന്ന് കൊടുക്കാമായിരുന്നു ട്ടോ. പിന്നെ ഈ ശകുനത്തിലോന്നും ഒരു കാര്യവുമില്ല എന്ന രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞവസാനിപ്പിച്ച ഭാഗം ഇഷ്ടമായി. സായിപ്പിനെ പറ്റിച്ച വീണക്കാരന്‍, പിന്നെ വന്ന മദാമ്മ എല്ലാവരും കലക്കി. ആ ട്രെയിന്‍ യാത്രാ വിശേഷങ്ങള്‍ പറഞ്ഞപ്പോള്‍ ചെന്നൈ നഗരത്തില്‍ ഞാന്‍ കിടന്നു കറങ്ങിയത് ഓര്‍മ വന്നു പോയി.

ചുരുക്കി പറഞ്ഞാല്‍ വേണുവേട്ടന്റെ ജീവചരിത്രത്തിലെ ഒരു പ്രധാന ഭാഗം മുഴുവന്‍ വായിച്ചറിഞ്ഞ പ്രതീതി, അതിനിടയില്‍ വന്നു പോയ മുഴുവന്‍ കഥാപാത്രങ്ങളും വായനക്കാരുടെ മനസ്സില്‍ എന്നും പതിഞ്ഞു കിടക്കും എന്ന കാര്യത്തില്‍ സംശയമില്ല.

അവസാന ഭാഗം മനസ്സിനെ വളരെ നൊമ്പരപ്പെടുത്തി. നമ്മളെ വളര്‍ത്തി വലുതാക്കിയതില്‍ ഏറ്റവും വലിയ പങ്കു വഹിച്ച അമ്മമാര്‍ നമ്മുടെ വളര്‍ച്ചയില്‍ സന്തോഷിക്കാനോ പങ്കു ചേരാനോ കൂടെ ഉണ്ടായില്ലെങ്കില്‍ നമ്മുടെ വളര്‍ച്ച എന്ന് പറയുന്ന സ്ഥാനമാനങ്ങള്‍ക്ക്‌ എന്ത് വില..അര്‍ത്ഥശൂന്യമായി തോന്നി പോയേക്കാം..

ആശംസകള്‍ വേണുവേട്ടാ..

14 June 2012 at 12:49
RK said...

വരാനുള്ളത് വഴിയില്‍ തങ്ങില്ല ചേട്ടാ .......................

4 July 2012 at 20:06
Unknown said...

ഹൃദ്യമായ അവതരണം. ഞാന്‍ ഇടയ്ക്കു ഇടയ്ക്കു നന്നായി ചിരിച്ചു. പിന്നെ അമ്മയെ പറ്റിയുള്ള ഭാഗങ്ങള്‍ ഹൃദയത്തില്‍ തട്ടി. അവര്‍ തന്ന വിസിറ്റിംഗ് കാര്‍ഡ്‌ എന്തേ ഉപയോഗിക്കാഞ്ഞു??? അതിനെ ബന്ധപ്പെട്ടാകും കിട്ടാന്‍ പോകുന്ന ജോബ്‌ എന്ന് ഞാന്‍ കരുതി....

25 August 2012 at 15:12
നിസാരന്‍ .. said...

വേണുവേട്ടാ അനുഭവങ്ങള്‍ ഒരുപാടുള്ള വ്യക്തിയാണ് എന്നറിയാം. എങ്കിലും അതിങ്ങനെ അക്ഷരങ്ങള്‍ ആക്കാനുള്ള കഴിവിന് നമസ്ക്കാരം . ഒരുപാടിഷ്ടമായി.. സമാനമായ ചില അനുഭവങ്ങള്‍ ചില വിദേശികളില്‍ നിന്ന് എനിക്കും ഉണ്ടായിട്ടുണ്ട്, അത് പെട്ടെന്ന് ഓര്‍മ്മ വന്നു. ഇപ്പോളും ഞാന്‍ ചിന്തിക്കുന്നത് ആ അഞ്ഞൂറ് രൂപ ലഭിച്ചപ്പോള്‍ ഉണ്ടായ മാനസികാവസ്ഥ ആണ്. ഒരുപാട് സന്തോഷം നല്കുന്നും

17 September 2012 at 12:16
Sulfikar Manalvayal said...

വര്ഷം ഒന്നെടുത്തു ഇത് വായിക്കാന്‍ എന്നത് കൊണ്ട് ഈ തങ്കത്തിന്റെ മാറ്റ് കുറയുന്നില്ല. അത്ര ഹൃദ്യമായി എഴുതിയിരിക്കുന്നു. ഒരുപാട് കാലമായി വായനയില്‍ നിന്നും എഴുത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നു. തുടക്ക വായന നഷ്ടമായില്ല. എഴുത്ത് സത്യ സന്ധവും അനുഭവ ഭേദ്യവും ആവുമ്പോള്‍ കൂടുതല്‍ ഹൃദ്യമാവും. ഇത്തിരി നൊമ്പരം കൂടി ആവുമ്പോള്‍ പിന്നെ പറയുകയും വേണ്ട. കഴിഞ്ഞ കാലങ്ങളിലെക്കുള്ള നല്ല തിരിച്ചു പോക്ക്. വന്ന വഴി മറന്നില്ലല്ലോ. ഇനിയും വരാം ഈ ഓര്‍മകളുടെ താഴ്വാരത്തിലൂടെ.....

30 August 2013 at 14:47
തുമ്പി said...

വേണൂജി...മാപ്പ്. ഇവിടെ വരാന്‍ താമസിച്ചതില്‍. എത്ര പച്ചയായ എഴുത്ത്. നോവിനിടയിലും സരസമായി ചിന്തിപ്പിച്ച്.... ജീവിതയാതനകള്‍ അറിയുമ്പോള്‍ ഞാനും ചിന്തിക്കുന്നു, എനിക്കും സമാന്തരപാതകള്‍ ഉണ്ടെന്ന്.

9 April 2014 at 14:44

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ►  2014 (1)
    • ►  January (1)
  • ►  2013 (1)
    • ►  March (1)
  • ▼  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ▼  January (1)
      • വേനല്‍പൂവുകള്‍
  • ►  2011 (8)
    • ►  December (1)
    • ►  October (1)
    • ►  September (2)
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting