മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!!
അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസിലാവാഹിച്ചു കിടക്കയാണ് സൈനബ.
"നാഥാ .... നിന്‍ വിളി എന്തേ വൈകുന്നു ?"
അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
തൊഴുത്തിന്നിറയത്തു കണ്‍പൂട്ടിയുറങ്ങുന്ന കാവല്‍ നായ മുസാഫിറിനെ ഈച്ചകള്‍ ശല്യം ചെയ്യുന്നുണ്ട്. തൊഴുത്തിന്‍ കഴുക്കോലില്‍ ഇടയ്ക്കിടെ മുഖം കാട്ടി മടങ്ങുന്ന രണ്ടുനാലെലികളും ചുറ്റിലും വട്ടമിട്ടു പറക്കുന്ന കൊതുകിന്‍ കൂട്ടവും പിന്നെ ഈ നായയും മാത്രമാണല്ലോ അവള്‍ക്കിവിടെ കൂട്ട്.
വാളാരന്‍ കുന്നിന്റെ ചെരുവില്‍ നിന്നും റഷീദ് കൊണ്ട് വന്നതാണവനെ !
ഉരുക്കളെ തെളിച്ചു കുന്നിറങ്ങുമ്പോള്‍ കേട്ട കാക്കകള്‍ കൊത്തി മുറിവേല്‍പ്പിച്ച നായ കുഞ്ഞിന്റെ രോദനം. അവനെ കുന്നിന്‍ ചെരുവില്‍ ഉപേക്ഷിച്ചു പോരാന്‍ തോന്നിയില്ലത്രേ.
റഷീദ് അങ്ങിനെയാണ്. അയാളെ പോലെ അനാഥ ജന്മം വിധിച്ചു കിട്ടിയ ഏതു ജീവനെയും അവഗണിക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല!
വഴിയില്‍ നിന്ന് കിട്ടിയത് കൊണ്ടാണവനെ വഴിയാത്രക്കാരന്‍ എന്നര്‍ത്ഥം വരുന്ന മുസാഫിര്‍ എന്ന പേര്‍ വിളിച്ചതെന്ന് റഷീദ് പറഞ്ഞതവളോര്‍ത്തു.
കുളിപ്പിച്ച് വൃത്തിയാക്കി ശരീരത്തിലെ മുറിവുകളില്‍ ഉപ്പും അട്ടക്കരിയും ചേര്‍ത്ത മിശ്രിതം വെച്ച് കെട്ടുമ്പോള്‍ വേദന കൊണ്ട് കരഞ്ഞ മുസാഫിറിനോടൊപ്പം അന്ന് റഷീദും കരഞ്ഞിരുന്നു.
റഷീദിന്റെ കഥയും മറിച്ചായിരുന്നില്ലല്ലോ !
നിറഞ്ഞ നിലാവുള്ള ഒരു രാത്രിയില്‍ പെരുമ്പിലാവ് ചന്ത കഴിഞ്ഞു പോത്തുകളെ തെളിച്ചെത്തിയ ഉപ്പയോടൊപ്പം വന്ന തടിച്ചുരുണ്ട പയ്യന്റെ രൂപം സൈനബയുടെ ഓര്‍മ്മകളില്‍ തെളിഞ്ഞു. പോത്തിന്‍ കൊമ്പില്‍ കെട്ടിയ പന്തത്തിന്‍ വെളിച്ചത്തില്‍ അന്ന് കണ്ട അവന്റെ തിളങ്ങുന്ന കണ്ണുകള്‍.
കയ്യിലെരിയുന്ന ചൂട്ടുകറ്റ തെങ്ങിന്‍ കടക്കല്‍ കുത്തി കെടുത്തി ആരോടെന്നില്ലാതെ ഉപ്പ പറഞ്ഞു !
"ഇബന്‍ റഷീദ് ... ചന്ത പടിക്കല്‍ അരിപ്പ ചൂട്ടു വിക്കണ കുണ്ടനാ.....
യത്തീമാ ....... ഞാന്‍ കൂടെ കൂട്ടി പോന്നു. ബടള്ളത് ബല്ലതും തിന്നു കുടിച്ചു കടേല്‍ നിക്കട്ടെ ...... എറച്ചി എത്തിക്കാന്‍ ഒരു സഹായാവൂലോ.... "
മറുപടിയായി പക്ഷാഘാതം ഗോവണി ചുവട്ടില്‍ തളര്‍ത്തിയിട്ട ഉമ്മയുടെ ജീവനില്ലാത്ത മൂളല്‍ മാത്രം സൈനബ കേട്ടു. അല്ലെങ്കിലും അറവുകാരന്‍ പോക്കരുടെ ബീടര്‍ ആയ നിമിഷം മുതല്‍ അവരുടെ സ്വരത്തിന് മിഴിവില്ലായിരുന്നുവല്ലോ!!
ഉച്ച വരെ കൈതക്കുട്ടയില്‍ പോത്തിറച്ചിയും ചുമന്നു ഗ്രാമ വീഥികളിലൂടെ നാഴികകള്‍ നടക്കും റഷീദ്. വീടുകള്‍ കയറിയിറങ്ങി ഇറച്ചി കൊടുത്ത് തിരികെയെത്തുന്ന അവന്റെ മുഖത്ത് ക്ഷീണത്തിന്‍ നിഴല്‍ പരന്നിരിക്കും. ഉച്ചക്കഞ്ഞി മോന്തി വീണ്ടും വാളാരന്‍ കുന്നിലേക്ക് പോത്തുകളെ തെളിച്ചു നീങ്ങുമ്പോള്‍ നിഴല്‍ പോലെ വാലാട്ടി മുസാഫിറും അവനെ അനുഗമിക്കും. പുഞ്ചിരിയോടെ അവരെ കൈവീശി യാത്രയയക്കാന്‍ കാത്തു നിന്ന ആ നല്ല നാളുകള്‍ ഇന്നും തെളിമയോടെ സൈനബയുടെ ഓര്‍മ്മയിലുണ്ട്.
കാലത്ത് ഓത്തു പള്ളിയിലേക്കുള്ള അവളുടെ യാത്രയും റഷീദിനോടൊപ്പമായിരുന്നു. വഴി നീളെ അവന്‍ പറയുന്ന കഥകളില്‍ പെരുംപിലാവിലെ സിനിമാ കൊട്ടകയും, ചന്ത നാളിലെ കച്ചോടങ്ങളും, ചന്ത പുറകിലെ ഉപ്പാന്റെ പറ്റുകാരി കദീസുമ്മയും മറ്റും ഒന്നിന് പിറകെ ഒന്നായി വന്നു നിറയുമായിരുന്നു.
ഇടയ്ക്കു ഇറച്ചി കുട്ട താഴേയിറക്കി ഇടവഴിയിലേക്ക് ചാഞ്ഞ ചെടികളില്‍ നിന്നും ചാമ്പക്ക പറിച്ചു കൈവെള്ളയില്‍ വെച്ച് തന്നിരുന്ന അവനോട് അറിയാതെ ഒരാരാധന തന്റെയുള്ളില്‍ അന്നേ മുള പൊട്ടിയിരുന്നു.
സ്വര്‍ഗ്ഗത്തിലെ ജന്നത്തുല്‍ ഫിര്‍ദൌസ് എന്ന ആരാമവും, പടച്ചവന്റെ സ്നേഹം ലഭിച്ചവര്‍ക്കു മുന്നില്‍ താനേ തുറക്കുന്ന അതിന്‍ വാതിലുകളും, അവിടെ അള്ളാഹുവൊരുക്കുന്ന പൂക്കളും കായ്കനികളും മറ്റും അവന്‍ വാക്കുകളാല്‍ വരച്ചു വെക്കുമ്പോള്‍ ഒരു മാലാഖയായി മാറി ജന്നത്തുല്‍ ഫിര്‍ദൌസില്‍ പാറി പറന്നു നടക്കുമായിരുന്നു സൈനബ.
"മാളെ...... ച്ചിരി കഞ്ഞി ബെള്ളം കുടിക്കണ്ടേ ?"
കുഞ്ഞുമ്മുത്താന്റെ വിളിയാണ് സൈനബയെ ചിന്തകളില്‍ നിന്നുണര്‍ത്തിയത് !
കുടിയടച്ച് ഉപ്പയും രണ്ടാനമ്മയും പെരുംപിലാവിനു പോയപ്പോള്‍ അവള്‍ക്കു കഞ്ഞി നല്‍കാന്‍ നിയോഗിച്ചതാണവരെ. പെരുന്നാള്‍ കഴിഞ്ഞു അവര്‍ മടങ്ങിയെത്തും വരെ തന്റെ വിസര്‍ജ്ജ്യങ്ങള്‍ വൃത്തിയാക്കുന്നതും ദേഹം തുടച്ചു ശുചിയാക്കുന്നതും അഗതിയായ ഈ വൃദ്ധ തന്നെ.
വരണ്ട ചുണ്ടുകളിലേക്ക് കഞ്ഞി പകര്‍ന്നു നല്‍കുമ്പോള്‍ ഉമ്മയുടെ തറവാടിന്റെ ഗതകാല പ്രതാപങ്ങളും ഉമ്മയുടെ സല്‍വൃത്തികളും ഇടമുറിയാതെ പെയ്യുന്ന പെരുമഴ പോലെ അവരുടെ ചുണ്ടില്‍ നിന്നും പൊഴിഞ്ഞു കൊണ്ടിരിക്കും.
"ഇത്രേം നല്ല മനുസര്‍ക്ക് ഇത്ര വലിയ ശിക്ഷ എങ്ങിനെ നല്‍കുന്നു റബ്ബേ " എന്നൊരു ആത്മഗതവും പേറി കണ്‍ നിറച്ചാണ് അവര്‍ പോയത്. ഉമ്മയെ അടുത്തറിയാവുന്ന ഏതൊരു ഗ്രാമവാസിയുടെയും കണ്ണില്‍ സൈനബ കാണുന്ന പതിവ് കാഴ്ചയാണല്ലോ ആ നനവ്.
ശരീരം തളര്‍ന്നു കിടന്ന ഉമ്മയെ നോക്കി ഒന്നെളുപ്പം മയ്യത്തായെങ്കില്‍ എന്ന് നിരവധി തവണ ബാപ്പ പ്രാകുന്നത് കേട്ടിട്ടുണ്ട്. ഒടുവിലത് ഫലിച്ചപ്പോള്‍ കബറിലെ മണ്ണിന്‍ നനവ് വിടും മുന്‍പ് വീടിനു മുന്‍പില്‍ കുടമണി കിലുക്കവുമായി പാഞ്ഞെത്തിയ കാളവണ്ടിയുടെ കിതപ്പ്. അതൊരു മരവിപ്പായി സൈനബയില്‍ പടരുകയായിരുന്നു. കദീസുമ്മയെ രണ്ടാം ഭാര്യയാക്കി ഉപ്പ വന്ന ആ നിമിഷം ഗോവണി ചുവട്ടില്‍ നിന്നുയര്‍ന്ന അവളുടെ തേങ്ങലിന് മറുപടിയെന്നോണം വന്ന ഉപ്പയുടെ ചോദ്യം ...
"എന്ത്യേ.... ഇബടെ ആരേലും മയ്യത്തായിക്കണാ?"
അന്ന് മുതല്‍ തമ്പുരാന്‍ അവള്‍ക്കു നരകം വിധിച്ചു നല്‍കുകയായിരുന്നു !
എന്തിനും കുറ്റം മാത്രം കൂലി നല്‍കി ജീവിതം ദുസ്സഹമാക്കിയ പോറ്റമ്മയുടെ ചെയ്തികളുടെ നെരിപ്പോടില്‍ ഉരുകി അവസാനിക്കയാണെന്നു തോന്നിയ നാളുകള്‍. റഷീദിക്കയുടെ സ്നേഹം മാത്രമായിരുന്നു ആ നാളുകളിലെ ഏക ആശ്വാസം,
രാപ്പകല്‍ പോത്തിനെ പോലെ പണിയെടുക്കുന്നത് നിന്നെ ഓര്‍ത്ത് മാത്രമാണെന്ന് റഷീദിക്ക പറയുമ്പോള്‍ മനസ്സില്‍ കുടിയേറാന്‍ തുടങ്ങിയ അനാഥത്വത്തെ ആട്ടിയകറ്റുകയായിരുന്നു സൈനബ.
എന്തിനും പോന്ന ഒരുവന്‍ നാഥനായുണ്ട് എന്ന വിശ്വാസം അവളില്‍ നിറഞ്ഞ നിമിഷങ്ങള്‍ ആയിരുന്നു അവ. ആ വിശ്വാസമാണല്ലോ ഉപ്പയോട് ഒരിക്കലും എതിര്‍വാക്ക് പറയാത്ത അവള്‍ക്ക് രണ്ടാനമ്മയുടെ സഹോദരനെ ഭര്‍ത്താവായി വേണ്ടെന്നു പറയാനുള്ള ധൈര്യം നല്‍കിയത്. റഷീദിനോടുള്ള അവളുടെ സ്നേഹം ഉപ്പയോടു വെട്ടി തുറന്നു പറയാനും പ്രേരകമായത് അതെ സനാഥത്വ ചിന്ത തന്നെ.
അന്ന് അവളുടെ നേര്‍ക്കുയര്‍ന്ന ഉപ്പാന്റെ കാലുകള്‍ ചീന്തിയെറിഞ്ഞത് സ്വപ്നങ്ങളുടെ നിറക്കൂട്ടാല്‍ അവള്‍ വരച്ച ജീവിത ചിത്രങ്ങളായിരുന്നു. ആ താഡനം ക്ഷതമേല്‍പ്പിച്ചത് അവളുടെ നെട്ടെല്ലിനോടൊപ്പം അവളെ സ്നേഹിക്കുന്ന നിരവധി ഗ്രാമ മനസ്സുകളെ കൂടിയായിരുന്നു.
വിവരമറിഞ്ഞ് വാളാരം കുന്നിറങ്ങി പാടവും പുഴയും കടന്നു കാറ്റു പോലെ ആശുപത്രിയില്‍ കുതിച്ചെത്തിയ റഷീദിക്കയുടെ കഴുത്തില്‍ കൈമുറുക്കി ഉപ്പ പറഞ്ഞ വാക്കുകള്‍.
"ഹറാം പെറന്ന ഹമുക്കെ .....
തെണ്ടി നടന്ന അനക്ക് ഞമ്മടെ പയങ്കഞ്ഞി കുടിച്ചു തൊക്കും തൊലീം ബെച്ചപ്പോ ഞമ്മടെ മോളോടാ മോഹബത്ത്.....
നാളെ സുബഹിക്ക് മുന്നേ ഈ നാട് ബിട്ടോണം .....
അല്ലെങ്കി അന്നെ കൊത്തിയരിഞ്ഞു പോത്തിറച്ചീന്റെ കൂടെ നാട്ടാര്‍ക്ക് തൂക്കി ബിക്കും ഞാന്‍ .... കേട്ടെടാ..... ഹിമാറെ ...."
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്നെ നോക്കി നടന്നു നീങ്ങിയ ഇക്കയുടെ ദൈന്യതയാര്‍ന്ന മുഖം ഇന്നും ഒരു വേദനയായി മനസ്സിലുണ്ട്. ഇക്കയുടെ നന്മക്കായുള്ള പ്രാര്‍ഥനകളായിരുന്നു പിന്നീടെന്നും.
വരവൂരിലെ ഒരു തടി മില്ലില്‍ തടി അറവ് ആണെന്നും ഒരു നാള്‍ വന്നു കൂടെ കൊണ്ട് പോകുമെന്നും ഇക്ക പറഞ്ഞു വിട്ടതായി നായര്‍ വീട്ടിലെ വാസുട്ടന്‍ പറഞ്ഞപ്പോള്‍ ഒരു നിര്‍വ്വികാരതയാണ് തന്നെ ആവരണം ചെയ്തത്. പള്ളി പറമ്പിലെ പച്ച മണ്ണ് മാത്രം സ്വപ്നം കണ്ടു കഴിയുന്ന തനിക്കായി എന്തിന് പാവം ഇക്കയുടെ ജീവിതം ഹോമിക്കണം?
ഇക്ക പോയതോടെ കച്ചവടം നിലച്ച ഇറച്ചിക്കടയടഞ്ഞു കിടന്നു. കൂടെ ഉരുക്കള്‍ ഒഴിഞ്ഞ തൊഴുത്തും!
"തീട്ടോം മൂത്രോം കോരി ന്റെ മൂട് ബിട്ടു ...
ഈ മാരണം എടുത്തു ആ തോയുത്തിലെക്ക് കേടത്ത്യാ ന്താ?
ആ വാക്കുകള്‍ കേട്ട നിമിഷം ഉപ്പ ഒന്ന് ഞെട്ടിയോ?
രണ്ടാനമ്മയുടെ പുതിയ വെളിപാടിനാല്‍ തന്റെ സ്ഥാനം തൊഴുത്തിലേക്ക് പറിച്ചു നടപ്പെട്ടത് ഉപ്പയെ അസ്വസ്ഥനാക്കിയോ?
"ന്നാലും കദ്യാ...... അതിനെ ബല്ല പട്ടീം നായ്ക്കളും കടിച്ചു കൊന്നാലോ?"
"അങ്ങനെ ആ തൊന്തരവ് ങ്ങട് ഒയിയും ...."
പോറ്റമ്മയുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ ഉപ്പാന്റെ വാക്കുകള്‍ ഒളിച്ചു കളിച്ചു.
പകല്‍ അവസാനിക്കുന്നു . വിരസതയുടെ നീണ്ട രാത്രി വിരുന്നെത്തുകയാണ്. അതോര്‍ക്കുമ്പോഴേ മനം മടുക്കുന്നു.
ഒരു കറുകപുത്തൂര്‍ പള്ളി നേര്‍ച്ച കഴിഞ്ഞു മടങ്ങുമ്പോള്‍ റഷീദിക്ക വാങ്ങി സമ്മാനിച്ച കസവുറുമാല്‍. അത് നെഞ്ചോട് ചേര്‍ത്തു ഇക്കയുടെ സ്മരണകളില്‍ മുഴുകി നേരം വെളുപ്പിക്കും. ഇടയ്ക്കിടെ നിഴലുകളെ നോക്കി കുരക്കുന്ന മുസാഫിറിനെ അരികില്‍ വിളിച്ചു തലോടും. പട്ടി നജസാണെന്ന് പറഞ്ഞു കദീസുമ്മ എവിടെ കണ്ടാലും ഉപദ്രവിക്കുമെങ്കിലും ഒരു സംരക്ഷകനെ പോലെ ആ മിണ്ടാപ്രാണി തോഴുത്തിന്നിറയത്തു കാവല്‍ കിടക്കും. ജന്മം നല്‍കിയ പിതാവ് നല്‍കാത്ത സംരക്ഷണം ഈ സാധു മൃഗം നല്കുന്നുവല്ലോ എന്നോര്‍ത്ത് സൈനബയുടെ കണ്‍ നിറഞ്ഞു.
നിലാവ് പരന്നു തുടങ്ങി. തോട്ടത്തിലെ കമുങ്ങുകള്‍ക്കിടയില്‍ മറയാന്‍ മനസ്സില്ലാതെ ഇരുട്ട് പതുങ്ങി നിന്നു. തോട്ട പച്ചപ്പില്‍ അവിടവിടെ നനുത്ത മഞ്ഞും നിലാതുണ്ടുകളും ആശ്ലേഷിച്ചു കിടന്നു. തൊട്ടപ്പുറത്തെ നായര്‍ പറമ്പിലെ സര്‍പ്പക്കാവില്‍ നിന്നുയരുന്ന കൂമന്‍ മൂളലുകള്‍ കേള്‍ക്കാം. ഇടയ്ക്കിടെ ആ കാവില്‍ നിന്ന് കാലന്‍കോഴികളും കരയാറുണ്ട്.
കാലന്‍കോഴി കരഞ്ഞാല്‍ അടുത്ത നാളുകളില്‍ തന്നെ മരണവാര്‍ത്തയെത്തും എന്ന് നായരുടെ മകള്‍ സുമ പറയാറുണ്ട്. കല്യാണം കഴിഞ്ഞു വിദേശത്ത് കഴിയുന്ന ആ നല്ല കൂട്ടുകാരി ഇന്നത്തെ തന്റെ ഈ ദുസ്ഥിതി അറിയുന്നുവോ ആവോ ?
"കണ്ട കാഫ്രിങ്ങടെ ചെങ്ങാത്തം കൊണ്ടാ അന്റെ ഈ കുത്തിവയ്ത്തോക്കെ ..."എന്ന് രണ്ടാനമ്മ ഇടയ്ക്കിടെ ശകാരിക്കുമ്പോള്‍ നിന്റെ വരുത്തി ഉമ്മക്ക് എന്നെ കാണുന്നത് ചതുര്‍ഥിയാണെന്ന സുമയുടെ വാക്കുകള്‍. സൈനബ ചിന്തകളില്‍ മുഴുകി കണ്ണടച്ച് കിടന്നു.
പതിവില്ലാത്ത മുസാഫിറിന്റെ സ്നേഹമസൃണമായ മുരളല്‍ കേട്ടാണ് സൈനബ കണ്‍തുറന്നത്. കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മുന്നില്‍ നില്‍ക്കയാണ് റഷീദിക്ക. താന്‍ കിനാവ് കാണുകയാണോ എന്നവള്‍ സംശയിച്ചു. അറിയാതെ അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.... ഇക്കാ .....
അരികെയിരുന്നു വിറയാര്‍ന്ന കൈകളാല്‍ നീല ഞരമ്പുകള്‍ കെട്ട് പിണഞ്ഞ അവളുടെ കൈകള്‍ പുണര്‍ന്നു അയാള്‍ വിളിച്ചു ...സൈനൂ......
"ഇതെന്താണ് പൊന്നെ ........ഇക്ക ഈ കാണണത്?
അയാളുടെ ഇടറിയ ശബ്ദം പാതി വഴിയില്‍ മുറിഞ്ഞു വീണു.
അല്‍പ്പനേരത്തെ മൌനത്തിനു ശേഷം അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു !
"ഇക്കാ ... പാതി മയ്യത്തായ എനിക്ക് വേണ്ടി..... ങ്ങടെ ജീവിതം ?
അവളുടെ സ്വരമിടറി.
റഷീദിന്റെ കൈകള്‍ അവളുടെ കഴുത്തില്‍ ചേര്‍ത്തു കൊണ്ടവള്‍ പറഞ്ഞു.
"ഈ കൈകള്‍ ബലമായൊന്നമര്‍ന്നാല്‍ നമുക്ക് പുതിയ ദിശകളിലേക്ക് വഴി പിരിയാം ... എനിക്കെന്റെ ഉമ്മയുടെ അടുത്തേക്കും ഇക്കാക്ക് നല്ലൊരു ജീവിതത്തിലേക്കും "
നീണ്ട മൌനത്തിനു ശേഷം സൈനബയില്‍ നിന്നും കേട്ട ആ വാക്കുകള്‍ കൂരമ്പുകളായി റഷീദിന്റെ നെഞ്ചകം തുളച്ചു. അവളെ വാരിയെടുത്തു മാറില്‍ ചേര്‍ത്ത് ആ മുഖത്തേക്കയാള്‍ ഇമ വെട്ടാതെ നോക്കിയിരുന്നു.
അവളുടെ മുഖത്ത് നാളുകള്‍ മുന്‍പ് കണ്ട നിറങ്ങളുടെ മായാജാലങ്ങള്‍ ഒരു വിദൂര സ്മരണ മാത്രമായ് തീര്‍ന്നിരിക്കുന്നു. കുഴിഞ്ഞ കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് പടര്‍ന്നു കിടന്നു. പണ്ട് ചുമന്നു തിളങ്ങിയ ചുണ്ടുകള്‍ വെയിലേറ്റു കരിഞ്ഞ ഏതോ പൂവിന്‍ ദലങ്ങളെ ഓര്‍മ്മിപ്പിച്ചു.
തോട്ടത്തിലെ മഞ്ഞിനെ തലോടിയെത്തിയ തണുത്ത കാറ്റ് തഴുകുന്നുണ്ടെങ്കിലും റഷീദിന്റെ നെറ്റിയില്‍ അങ്ങിങ്ങായി വിയര്‍പ്പ് കണികള്‍ ഉരുണ്ടു കൂടിയിരുന്നു. അയാളുടെ കണ്ണില്‍ നിന്നുതിര്‍ന്ന നീര്‍മണികള്‍ ഒന്നൊന്നായ് സൈനബയുടെ മുഖത്ത് വീണു ചിതറി. എന്തോ നിശ്ചയിച്ചുറച്ച മട്ടില്‍ അവളെ കൈകളാല്‍ കോരി ചുമലിലിട്ടു അയാള്‍ നടന്നകന്നു. അയാളുടെ കാലുകളെ തൊട്ടുരുമ്മി ആ കാവല്‍ നായയും അയാളെ അനുഗമിച്ചു.
ഒരു താമരത്തണ്ട് പോലെ റഷീദിന്റെ ചുമലില്‍ മയങ്ങുകകയാണ് സൈനബ.
" നമ്മള്‍ എങ്ങോട്ടാണീ യാത്ര ?"
ആകസ്മികമായി അവളില്‍ നിന്നുയര്‍ന്ന ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് റഷീദിപ്പോള്‍!
"പണ്ട് ഞാന്‍ നിന്നോട് പറയാറുള്ള ജന്നത്തുല്‍ ഫിര്‍ദൌസ് നീ ഓര്‍ക്കുന്നുവോ ? ആ ഉദ്യാനത്തിന്‍ വാതിലുകള്‍ ഇന്ന് പടച്ചോന്‍ നമുക്കായ് തുറക്കും. എത്രയും പെട്ടെന്ന് നമുക്കവിടെ ചെന്ന് ചേരണം. "
ഒരു ദീര്‍ഘ നിശ്വാസത്തിന്‍ അകമ്പടിയോടെയാണ് റഷീദ് അത്രയും പറഞ്ഞു തീര്‍ത്തത്. തന്റെ ചുമലില്‍ പടര്‍ന്ന നനവ് നല്‍കിയ ചൂടില്‍ നിന്നും അവളുടെ ദുഖം മിഴിനീരായ് പെയ്തൊഴിയുന്നത് അയാളറിഞ്ഞു.
തോട്ടം പിന്നിട്ടു പാടത്തേക്ക് പ്രവേശിച്ചിരിക്കുന്നു അയാളിപ്പോള്‍. പാടത്തിനപ്പുറം പുഴയാണ്. പാടക്കരയിലെ ഏതോ കുടിലില്‍ നിന്നുയര്‍ന്ന മൌലൂദിന്‍ നാദം അയാളുടെ കാല്‍ ചലനങ്ങള്‍ക്കനുസരിച്ചു നേര്‍ത്തുനേര്‍ത്തില്ലാതായി കൊണ്ടിരുന്നു.
"ഈ നേരത്ത് കടത്ത് കിട്ടോ .... ഇക്കാ ?"
നേരിയ സ്വരത്തില്‍ സൈനബയില്‍ നിന്നും പുറത്തു വന്ന ചോദ്യം കേള്‍ക്കാതെ ഉറച്ച കാല്‍വെയ്പ്പുകളോടെ റഷീദ് മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നു. നാവു പുറത്തിട്ടു വല്ലാതെ കിതച്ചു കൊണ്ട് മുസാഫിറും അയാള്‍ക്കൊപ്പം ഓടുകയാണ് .
മുന്നില്‍ പുഴയിലെക്കുള്ള വഴിയില്‍ വിവസ്ത്രയായി കിടന്ന നിലാവിന്‍ നഗ്നതയില്‍ ചവിട്ടി അയാള്‍ നടന്നകന്നപ്പോള്‍ ആ കാവല്‍ നായ ഇടതടവില്ലാതെ കുരച്ചു കൊണ്ടിരുന്നു.
September 08, 2012
ജന്നത്തുല്‍ ഫിര്‍ദൌസ്
പോസ്റ്റ് ചെയ്തത്
വേണുഗോപാല്‍
ല്‍
01:27
131
അഭിപ്രായ(ങ്ങള്‍)
Email This
BlogThis!
Share to X
Share to Facebook


ലേബലുകള്‍:
കഥ
June 16, 2012
അതിഥി ദേവോ ഭവ:
മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ ബന്ധുവുമായ ചന്ദ്രേട്ടനോടൊപ്പമാണ് താമസിച്ചത്. അദ്ദേഹത്തിന്‍റെ വിവാഹശേഷം എന്‍റെ ജീവിതം അന്റൊപ് ഹില്ലില്‍ തന്നെയുള്ള കമ്പനിയുടെ ബാച്ചിലര്‍ ക്വാര്ട്ടെര്‍സിലേക്ക് പറിച്ചുനടപ്പെട്ടു.
ഏക്കര്‍ കണക്കിന് സ്ഥലത്ത് പല സെക്ടറുകളിലായി വ്യാപിച്ചു കിടക്കുന്ന സെന്‍ട്രല്‍ ഗവണ്മെന്റ് ജീവനക്കാരുടെ വസതികളില്‍ ഒരു കെട്ടിടത്തിന്‍റെ നാലാമത്തെ നിലയിലാണ് കമ്പനി വാടകയ്ക്കെടുത്ത രണ്ടു ഫ്ലാറ്റ്. ഒരു മുറിയും അടുക്കളയും മാത്രമുള്ള ഒരു ഫ്ലാറ്റില്‍ കമ്പനി മാനേജര്‍ ഭാര്യയോടൊപ്പം താമസിക്കുന്നു. രണ്ടു മുറിയും അടുക്കളയും അടങ്ങുന്ന മറ്റേ ഫ്ലാറ്റില്‍ ഞങ്ങള്‍ അഞ്ചു ബാച്ചികള്‍.
ഞാന്‍, അനില്‍, വിജയന്‍, ജോസ്, ഗിരി എന്നിവരാണ് ആ പഞ്ചപാണ്ഡവര്‍.
റൂമില്‍ സ്റ്റവ്വും പാത്രങ്ങളും ഒക്കെ ഉണ്ടായിരുന്നെങ്കിലും ജോലി ദിനങ്ങളില്‍ ഒരു ചായ പോലും വെച്ചുകുടിക്കാതെ മുഴുവന്‍ സമയ തീറ്റയും ഹോട്ടലുകളില്‍ ആക്കിയായിരുന്നു ഞങ്ങളുടെ ജീവിതം. കാലത്ത് ഓഫീസിലേക്ക് തിരിക്കുമ്പോള്‍ കണ്ണേട്ടന്‍ നടത്തുന്ന ഹോട്ടലായ കൈരളിയില്‍ നിന്നും അപ്പവും മുട്ടക്കറിയും. ഉച്ചക്ക് ഓഫീസിലെ ക്യാന്റീനില്‍ നിന്നും പാതി വെന്ത ചപ്പാത്തിയും പ്ലേറ്റില്‍ ഒഴിച്ചാല്‍ പല വഴിക്കായ് പായുന്ന ഉരുളക്കിഴങ്ങ് കറിയും. അത്താഴമായി കൈരളിയില്‍ നിന്ന് തന്നെ നാലഞ്ചു പൊറോട്ടയും ബീഫും. ഇതായിരുന്നു ഭക്ഷണ ക്രമം.
കൈരളിയിലെ സ്ഥിരം കസ്റ്റമേഴ്സ് ആയതിനാല്‍ രാത്രി പന്ത്രണ്ടുമണിക്ക് പോലും കടയടച്ചു വീട്ടില്‍ പോകാന്‍ നിര്‍വാഹമില്ലാതെ ഞങ്ങളുടെ ആഗമനവും കാത്തിരിക്കും കണ്ണേട്ടന്‍.
"ഇനി പന്ത്രണ്ടു കഴിഞ്ഞു വന്നാല്‍ നീയൊക്കെ പട്ടിണി കിടക്കും" എന്നൊരു പതിവ് താക്കീത് തരുമെങ്കിലും പിറ്റേ ദിവസവും സ്വന്തം മക്കളെയെന്നപോലെ കണ്ണേട്ടന്‍ എന്ന ആ നല്ല മനുഷ്യന്‍ ഞങ്ങള്‍ക്കായി കാത്തിരിക്കും.
ഞങ്ങളുടെ റൂമിലെ തല മുതിര്‍ന്ന കാരണവര്‍ ആണ് ജോസേട്ടന്‍. ആലപ്പുഴക്കടുത്തു ചേര്‍ത്തല സ്വദേശിയായ അദ്ദേഹം ഞങ്ങള്‍ക്കെല്ലാം ഒരു ജേഷ്ഠ സഹോദരനെ പോലെയായിരുന്നു. പാചക കലയില്‍ പ്രാവീണ്യം ഏറെയുള്ള അദ്ദേഹത്തിന്‍റെ പാചകപാടവം അവധി നാളുകളില്‍ മീന്‍ കറി, മട്ടന്‍ കറി, ബീഫ് ഫ്രൈ എന്നിവയൊക്കെയായി ഞങ്ങള്‍ രുചിച്ചറിയാറുണ്ട്.
എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ജോസേട്ടനെ അല്‍പ്പം നേരത്തെ വീട്ടിലേയ്ക്കയക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാരണം അന്ന് ജോസേട്ടന് കുര്‍ളയില്‍ പോയി ബീഫ് വാങ്ങി ഫ്രൈ ചെയ്തു വെക്കേണ്ടതും അതോടൊപ്പം തന്നെ അടുത്ത ബില്‍ഡിങ്ങിലെ മിലിട്ടറി രാമേട്ടന്‍റെ വീട്ടില്‍ നിന്നും രണ്ടുകുപ്പി റം കൂടി വാങ്ങി വെക്കേണ്ടതുമുണ്ട്. കൈരളിയില്‍ നിന്നും പത്തിരുപത്തഞ്ചു പൊറോട്ടയും കെട്ടിപ്പൊതിഞ്ഞു വഴി നീളെ പുളുവടിച്ചു ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്കും ജോസേട്ടന്‍ വറുത്ത ബീഫ് പാത്രങ്ങളിലാക്കി മദ്യം വിളമ്പാനുള്ള ഗ്ലാസ് കൂടി കഴുകി നിരത്തിയിരിക്കും.
ജോസേട്ടനും, അനിലും, വിജയനും കൂടി മദ്യപാനസദസ്സ് കൊഴുപ്പിക്കുമ്പോള്‍ അന്ന് കുടിക്കാന്‍ ലൈസന്‍സ് എടുത്തിട്ടില്ലാത്ത ഞാനും ഗിരിയും മൂക്കറ്റം പോത്തും പൊറോട്ടയും കയറ്റി ഈ മദ്യപന്മാര്‍ പറയുന്നതെന്തും ലോക മഹാസംഭവങ്ങള്‍ എന്നു സമ്മതിക്കും വിധം തലയാട്ടിക്കൊണ്ടിരിക്കണം.. അതാണ് നിയമം.
കള്ളുകുപ്പിയുടെ ലേബല്‍ വായിക്കുമ്പോഴേക്കും കിക്ക് ആകുന്ന ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു ലോല ഹൃദയനായ ജോസേട്ടന്‍. ആയതിനാല്‍ രണ്ടെണ്ണം ചെല്ലുമ്പോഴേക്കും അദ്ദേഹം നാട്ടുവര്‍ത്തമാനങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങും. അന്ന് അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ സ്ത്രീലമ്പടനാ
പരസ്ത്രീകളിലുള്ള അമിതാസക്തി കൊണ്ടാകാം പാവം നായര്‍ക്ക് കല്യാണം കഴിഞ്ഞു കുറച്ചുദിവസത്തിനകം തന്നെ ഭാര്യയോട് ബൈ പറയേണ്ടി വന്നു. വിഭാര്യനായതോട് കൂടി നായര്‍ കന്നിമാസത്തിലെ ശ്വാന പ്രമുഖനെ പോലെ നാട് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു രാത്രിയില്‍ വീട്ടില്‍ വന്നു കിടന്നുറങ്ങും.
ഒരു ദിവസം കാലത്ത് കുളിച്ചു കുട്ടപ്പനായി നാട് നിരങ്ങാന്‍ ഇറങ്ങിയപ്പോള്‍ ശകുനം കണ്ടത് വീട്ടിലേക്കു കയറി വരുന്ന ഒരു കാക്കാലനെയും കാക്കാത്തിയെയും.
"അയ്യാ ... ബെശക്കന്നു.. കയിക്കാന്‍ ബല്ലതും താങ്കോ ....."
തമിള്‍ചുവ കലര്‍ന്ന മലയാളത്തില്‍ കാക്കാലന്‍റെ ഇരക്കല്‍ കേട്ട നായര്‍ പറഞ്ഞു,
"ഇവിടെ ആരുമില്ല..... ചോറും കഞ്ഞിയും ഒന്നും വെപ്പില്ല ... പൊയ്ക്കോ"
അപ്പോഴാണ് മുറ്റത്തെ ഉയരം കൂടിയ പ്ലാവിന്‍റെ ഉച്ചിയില്‍ നില്‍ക്കുന്ന വലിയ ചക്ക കാക്കാലന്‍ ശ്രദ്ധിച്ചത്. ചക്ക ചൂണ്ടി കാക്കാലന്‍ വീണ്ടും ചോദിച്ചു
"ഇന്ത ചക്ക കൊടുങ്കോ ..."
കൂടെയുള്ള യൌവനയുക്തയായ കാക്കലത്തിയെ കണ്ണാല്‍ അടിമുടി ഒന്നുഴിഞ്ഞു നായര്‍ പറഞ്ഞു,
"കേറി ഇടാമെങ്കില്‍ ഇട്ടോ ..."
ഇലക്ടിക് പോസ്റ്റ് പോലെ ശിഖരങ്ങള്‍ ഒന്നും ഇല്ലാതെ നില്‍ക്കുന്ന പ്ലാവിന്‍റെ ഉച്ചിയിലെ ചക്കയിലേ
"നിനക്ക് ഞാന്‍ ഏണി ചാരി തരാം ... നീ കയറിക്കോ ..... " നായര്‍ മാര്‍ഗ്ഗം നിര്‍ദേശിച്ചു.
നായര്‍ ചാരിയ ഏണിയിലൂടെ കാക്കാലന്‍ പ്ലാവിന്‍റെ ഉച്ചിയില്‍ എത്തിയതും നായര്‍ ഏണി എടുത്തുമാറ്റി കക്കാത്തിയെ കൈക്ക് പിടിച്ചു അകത്തേക്ക് കയറ്റി വാതിലടച്ചു.
"പിന്നീടെന്തു സംഭവിച്ചു ... ? "
എന്നൊരു ചോദ്യം ഞങ്ങളുടെ മുന്നിലേക്ക് എറിഞ്ഞു കൊണ്ട് കാറ്റിലും കോളിലും അകപ്പെട്ട പായ്‌വഞ്ചി പോലെ ജോസേട്ടന്‍ ആടിയുലയാന്‍ തുടങ്ങി.
അകത്ത് കയറി വാതിലടച്ചതിനു ശേഷമുള്ള മര്‍മ്മപ്രധാനമായ ഭാഗങ്ങള്‍ നഷ്ടമാകുമെന്നു ഭയന്ന് ഞങ്ങള്‍ ജോസേട്ടനെ തട്ടി ഉണര്‍ത്തി സ്റ്റെഡി ആക്കാന്‍ ശ്രമിക്കയാണ്.
എത്ര നിവര്‍ത്തി വെച്ചാലും വെള്ളം കൂടുതലായ മണ്ണ് കുഴച്ചു പണിത തൃക്കാക്കരപ്പനെ പോലെ ഇടിഞ്ഞു പൊളിഞ്ഞു താഴേക്കു വരികയാണ് ജോസേട്ടന്‍.
കഥയുടെ ക്ലൈമാക്സ് നഷ്ടമാകും എന്ന് കരുതി ടെന്‍ഷന്‍ അടിച്ച ഗിരി അല്‍പ്പം വെള്ളം കൈക്കുടന്നയിലെടുത്തു ജോസേട്ടന്‍റെ മുഖത്ത് തളിച്ചതും ഉഷാര്‍ വീണ്ടെടുത്ത ജോസേട്ടന്‍ ഗ്ലാസ്സില്‍ ബാക്കി വന്ന സ്മാള്‍ കൂടെ വിഴുങ്ങി നിവര്‍ന്നിരുന്നു.
"വാതിലടച്ചിട്ടെന്തുണ്ടായി ജോസേട്ടാ ......????"
ആ ചോദ്യം ഞങ്ങള്‍ നാല് പേരുടെ വായില്‍ നിന്നും ഒരുമിച്ചാണ് വീണത് !!!
"കാക്കാത്തി വാവിട്ടു കരഞ്ഞു കൊണ്ടിഴുന്നു ..... " ജോസേട്ടന്റെ നാവു കുഴഞ്ഞു തുടങ്ങി
"പാവം കാക്കാലന്‍ എന്ത് ചെയ്യാന്‍ ...???"
പാതിയടഞ്ഞ കണ്ണുകളാല്‍ ഞങ്ങളെ മാറി മാറി ദയനീയമായി നോക്കിയതും ജോസേട്ടന്‍ തറയില്‍ കമിഴ്ന്നു കിടന്നതും ഒരുമിച്ചായിരുന്നു.
പാവം കാക്കാലന്‍റെ നിസ്സഹായാവസ്ഥ ഓര്‍ത്ത് ഞങ്ങള്‍ കൂട്ടത്തോടെ ചിരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് കാളിംഗ് ബെല്‍ ശബ്ദിച്ചത്.
കള്ളുകുപ്പികളെയും ഗ്ലാസുകളെയും അസംബ്ലിക്ക് വരിയായ് നില്‍ക്കുന്ന സ്കൂള്‍ കുട്ടികളെ പോലെ വാതില്‍ പുറകിലേക്ക് മാറ്റി വെച്ച് ഞാന്‍ വാതില്‍ തുറന്നു.
ഒരു മൂന്നടി അഞ്ചിഞ്ചുകാരനെയും എഴുന്നെള്ളിച്ചു കൊണ്ട് ഞങ്ങളുടെ മാനേജര്‍ മുന്നില്‍. ഞാന്‍ ആ കുള്ളനെ അടിമുടി ശരിക്കൊന്നു നോക്കി. അവന്‍റെ മൂക്കിനു താഴെ കോംപസ് വെച്ച് വരച്ച കൃത്യതയോടെ വൃത്താകൃതിയിലുള്ള ബുള്‍ഗാന്‍ താടി കണ്ടു എനിക്ക് ചിരി പൊട്ടി...
"ഇത് ഡേവിഡ് ... നാട്ടില്‍ എന്‍റെ ഭാര്യയുടെ അടുത്ത വീട്ടുകാരന്‍ ആണ്. എന്റെ റൂമിലെ സ്ഥലപരിമിതി വേണുവിന് അറിയാമല്ലോ .... ഒരു രാത്രി ഒന്ന് അഡ്ജസ്റ്റ് ചെയ്യണം" മാനേജര്‍ പറഞ്ഞു.
"അതിനെന്താണ് സാര്‍ ??? ചൂട് കാരണം ഞങ്ങള്‍ ഹാളില്‍ വെറും നിലത്താണ് കിടക്കുന്നത്. ബെഡ്റൂമില്‍ കട്ടിലും കിടക്കയും കാലി. ഒരു പ്രോബ്ലവും ഇല്ല.
എന്നില്‍ പതഞ്ഞു പൊങ്ങുന്ന ആതിഥ്യമര്യാദ കണ്ടു കുള്ളന്‍റെ ദേഹത്തു രോമങ്ങള്‍ എഴുന്നുനിന്നുവോ എന്നൊരു സംശയം. വാതിലടച്ച് അകത്തു കയറിയതും ഏതോ വിചിത്ര ജീവിയെ കാണും മട്ടില്‍ എല്ലാരും കുള്ളനെ പകച്ചു നോക്കുന്നു.
തീരെ ബോധിച്ചില്ല എന്ന മട്ടില്‍ അടുക്കളയിലേക്കു വലിഞ്ഞു പായ വിരിക്കാനുള്ള തിരക്കിലാണ് അനില്‍. അദേഹത്തിന് ചില രാത്രി ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യേണ്ടതിനാല്‍ അതിനുള്ള സ്വകാര്യത തേടിയാണ് ഈ അടുക്കള ശയനം. കിട്ടുന്ന ശമ്പളത്തിന്‍റെ നല്ലൊരു വിഹിതം ചിലവാക്കി വാങ്ങി കൂട്ടുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ അമൂല്യ നിധി ശേഖരം കണക്കെ പെട്ടിയിലടുക്കി സൂക്ഷിക്കുക അദ്ദേഹത്തിന്‍റെ ശീലമാണ്.
ഇടയ്ക്കു ചില നാളുകളില്‍ ഇല്ലാത്ത പനിയോ വയറുവേദനയോ അഭിനയിച്ച് ഓഫീസില്‍ നിന്നും അവധിയെടുത്ത് ബാക്കിയുള്ളവരും അനിലിന്‍റെ ഈ ഗ്രന്ഥശേഖരം പാരായണം ചെയ്യാറുണ്ട് എന്നത് അനില് പോലും അറിയാത്ത സത്യം!!!
നല്ല ഒരു സഭയുടെ ആസ്വാദ്യത കളഞ്ഞു കുളിച്ച കുള്ളന്‍ കശ്മലനെ മനസ്സാ പ്രാകി കൊണ്ട് ഹാളില്‍ വിലങ്ങനെ കമഴ്ത്തിയിട്ട ജോസേട്ടനെ നീളത്തില്‍ കിടത്തുന്ന പ്രക്രിയയില്‍ മുഴുകിയിരിക്കയാണ് വിജയനും ഗിരിയും.
അലമാരിയില്‍ അലക്കിവെച്ച കിടക്ക വിരിയെടുത്തു കിടക്കയില്‍ രണ്ടു തട്ട് തട്ടി വിരിച്ച ശേഷം ഞാന്‍ അതിഥിയായ കുള്ളനോട് കിടന്നു കൊള്ളാന്‍ നിര്‍ദേശിച്ചു.
ഇത്രയും തങ്കപ്പെട്ട മനുഷ്യര്‍ ഇന്നത്തെ ലോകത്തു വിരളം എന്നാണ് കുള്ളന്‍റെ മനസ്സ് ആ സമയം പറയുന്നതെന്നു ഞാന്‍
വായിച്ചെടുത്തു. ലൈറ്റ് കെടുത്തി ഹാളില്‍ വന്നു കിടന്നപ്പോള്‍ വലിയ ഒരു ചിരിയോടെ വിജയനും ഗിരിയും പറഞ്ഞു. അതിഥി ദേവോ ഭവ: ...... ആ വാക്യത്തിന്‍റെ അര്‍ത്ഥം ഉള്‍ക്കൊണ്ടു ഞാനും അവരുടെ ചിരിയില്‍ പങ്കു ചേര്‍ന്നു.
രാവേറെ ചെന്നപ്പോള്‍ മൂത്രശങ്ക അകറ്റാന്‍ ഞാനെഴുന്നേറ്റു കക്കൂസിലേക്ക് നടക്കവേ പുറത്തു നിന്നും റൂമില്‍ പ്രതിഫലിക്കുന്ന മങ്ങിയ വെളിച്ചത്തില്‍ കണ്ട കാഴ്ച എന്നെ ഭയപ്പെടുത്തി. കക്കൂസിന് മുന്നില്‍ പേപ്പറില്‍ പൊതിഞ്ഞ ഒരു മനുഷ്യ ശരീരം. വല്ലാത്തൊരുള്‍ഭയത്തോടെ ഞാനെന്റെ കാലുകള്‍ പുറകോട്ടു വലിച്ചു ലൈറ്റ് ഓണ്‍ ചെയ്തു. ആസകലം പേപ്പറില്‍ പൊതിഞ്ഞ ഈ ശരീരം ആരുടെതാണ്???
ബെഡ് റൂമില്‍ നോക്കിയപ്പോള്‍ കട്ടിലില്‍ അതിഥിയില്ല. കമിഴ്ന്നു കിടക്കുന്ന ശരീരം മലര്‍ത്തിയിടാന്‍ ശ്രമിച്ചതും ശരീരം ഉണര്‍ന്നു എണീറ്റിരുന്നു. ആളെ തിരിച്ചറിഞ്ഞ ഞാന്‍ ചിരിയടക്കി ചോദിച്ചു ....
എന്ത് പറ്റി ഡേവിഡ് ???
"എന്റിഷ്ട്ടാ .... ങ്ങടെ ആ കെടക്കയെന്താ മൂട്ട വളര്‍ത്തു കേന്ദ്രാ ,,,,,,,,, ???
"
ഹോ.... മൂട്ടയുണ്ടോ ?? ഒന്നും അറിയാത്തവനെ പോലെ ഞാന്‍ ചോദിച്ചു.
"മൂട്ടണ്ടാന്നാ...... ???? ന്‍റെ പൊന്നിഷ്ട്ട ..പട്ടി കടിച്ചു വലിക്കും പോലല്ലേ രാത്രി മുഴോന്‍ ന്നെ കടിച്ചു വലിച്ചേ ..... കൊറേ സഹിച്ച്.. ഒടുവില്‍ അലമാരെന്നു കൊറച്ചു പേപ്പറും വാരി ഞാന്‍ ജീവനും കൊണ്ട് ഓടി ഇബടെ വന്നു കെടന്നു"
കക്കൂസില്‍ കയറി അണ പൊട്ടിയ ചിരി പുറത്തു കേള്‍ക്കാതിരിക്കാന്‍ വെള്ളം തുറന്നു വിട്ടുകൊണ്ട് ഞാന്‍ മനസ്സില്‍ ചോദിച്ചു.
എടാ ഉണ്ണാക്കാ ... നീയെന്താ കരുത്യെ ?? നിന്നെ ഫൈബര്‍ ഫോമില്‍ കിടത്തി തറയില്‍ കിടന്നുറങ്ങാന്‍ ഞങ്ങള്‍ വെറും തറകള്‍ ആണെന്നോ ??
പിറ്റേന്നു കാലത്ത് മാനേജരുടെ റൂമിന്‍റെ ബെല്‍ അടിച്ചു അതിഥിയെ തിരിച്ചേല്‍പ്പിക്കുമ്പോള്‍ ഡേവിഡിനോട് അദ്ദേഹം ചോദിച്ചു.
"എങ്ങനെയുണ്ടായിരുന്നു ഇന്നലെ ഉറക്കം ?"
"എന്ത് പറയാനെന്റിഷ്ട്ടാ.....? ഇന്നലത്തെ രാത്രിണ്ടലാ.... അത് ... ഈ ജന്മത്ത് ഞാന്‍,,,,,"
ഡേവിഡ് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ പടികളിറങ്ങി താഴേക്കു സ്കൂട്ടായി.
താഴെ ഇറങ്ങിയ ഞങ്ങള്‍ അഞ്ചു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു ....
"അതിഥി ദേവോ ഭവ:"
പോസ്റ്റ് ചെയ്തത്
വേണുഗോപാല്‍
ല്‍
12:58
97
അഭിപ്രായ(ങ്ങള്‍)
Email This
BlogThis!
Share to X
Share to Facebook


ലേബലുകള്‍:
അനുഭവം
March 15, 2012
നേത്താവലിയിലെ കാറ്റ്
ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ് ചില നേരിയ രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു. സജലങ്ങളായ അവളുടെ കണ്‍കോണുകള്‍ക്ക് തിളക്കം നല്‍കി ആ വെളിച്ചം മറഞ്ഞപ്പോള്‍ പിറകെ ഒരു മേഘഗര്‍ജനം ഭൂമിയില്‍ വീണു ചിതറി. ആ ശബ്ദമുയര്‍ത്തിയ ഭീതിയില്‍ അലമുറയിട്ടു കരയുകയാണ് തേജ. പത്തു വയസ്സുകാരന്‍ രാജു കൊച്ച്ചനിയത്തിയെ മുറുകെ പുണര്‍ന്ന് ആശ്വസിപ്പിക്കുന്നുണ്ട്. വെള്ളക്കെട്ടുകള്‍ക്ക് നടുവിലെ മണ്‍തിട്ടകളില്‍ ഉയര്‍ത്തിയ പ്ലാസ്റ്റിക് കൂടാരങ്ങളിലെ വിളക്കിന്‍ നാളങ്ങള്‍ കാറ്റിന്റെ കുസൃതിയില്‍ അണയണോ അതോ തുടര്‍ന്ന് കത്തണോ എന്ന ആശങ്കയില്‍ ആണ്.
വക്കു ചളുങ്ങിയ വട്ടപാത്രത്തില്‍ രണ്ടു പിടി *ആട്ടയില്‍ ഉപ്പു ചേര്‍ത്തു കുഴക്കുകയാണ് ഗുഞ്ഞ്ജന്‍.
കല്ലടുപ്പിനു മുകളിലെ ചപ്പാത്തി തവക്കടിയില്‍ പുകയുന്ന **കൊയില കുത്തി ഇളക്കി ഊതി കൊണ്ടിരിക്കേകൊടും തണുപ്പിലും താന്‍ വല്ലാതെ വിയര്‍ക്കുന്നുവോ എന്നവള്‍ സംശയിച്ചു. കൂട്ടുകാരന്‍ പൂച്ചയുടെ കഴുത്തില്‍ ഒരു ചുവപ്പ് നാട കെട്ടുകയാണ് രാജു. ഇടയ്ക്കിടെ വിശക്കുന്നു എന്നവന്‍ അമ്മയെ ഓര്‍മിപ്പിക്കുന്നുണ്ട്. ചൂട് പിടിച്ച തവക്ക് മുകളില്‍ ചപ്പാത്തി വേവാനിട്ട് പുറത്തു മഴ കനക്കുന്നത് നോക്കി ഗുന്ജ്ജനിരുന്നു. അടുപ്പിലെ കൊയിലയോടൊപ്പം അവളുടെ മനസ്സും പഴുത്തു ചുവക്കയാണ് എന്നവള്‍ക്ക് തോന്നി.
മൂലയ്ക്ക് മാറ്റിയിട്ട വൃത്തികെട്ട ഭാണ്ഡം പോലെ ചുരുണ്ട് കിടക്കയാണ് ഭോല. തെരുവ് സര്‍ക്കസ്സിനു
മുന്നോടിയായി മുഴക്കുന്ന ഡോളക്ക് നാദത്തെ അനുസ്മരിപ്പിക്കും വിധം അയാള്‍ തീവ്രമായി ചുമച്ചു
കൊണ്ടിരുന്നു. അയാള്‍ക്ക് അസുഖം കൂടുതലാണ്. കടുത്ത പനിയും ചുമയും അയാളെ സംസാരിക്കാന്‍ പോലും ശേഷിയില്ലാത്ത വിധം തളര്‍ത്തിയിട്ടുണ്ട്. ഭക്ഷണം വെറും വെള്ളം മാത്രമാക്കി ശ്വാസം നില നില്‍ക്കുന്ന അസ്ഥിപന്ജരമായി അയാള്‍ ചുരുങ്ങിയിരിക്കുന്നു.
നാളെ ബാസന്തിയെ കണ്ട് അല്‍പ്പം പണം ചോദിക്കാം . അവള്‍ പിഴയാണെന്ന് എല്ലാരും പറയുന്നു. ഇല്ലായ്മയില്‍ സഹായിക്കുന്ന അവളുടെ പിന്നാമ്പുറ കഥകള്‍ താന്‍ എന്തിനറിയണം? ഭോലയെ വൈദ്യനെ കാണിക്കാതെ വയ്യ. മക്കള്‍ക്ക് റൊട്ടി കൊടുത്ത് ഭര്‍ത്താവിന്റെ ചുണ്ടിലേക്ക് ചൂടാറിയ കാപ്പി പകര്‍ന്നു നല്‍കവേ പുറത്തു മരിച്ചു കിടന്ന ഇരുളിന്റെ മുഖത്തേക്ക് മിന്നല്‍ വീണ്ടും വെളിച്ചമെറിഞ്ഞു കൊണ്ടിരുന്നു. തളം കെട്ടിയ നിശബ്ദത ഭഞ്ജിച്ചു മഴ കൂരക്കു മുകളിലെ പ്ലാസ്റിക് പാളിയില്‍ തീര്‍ക്കുന്ന ചന്നം പിന്നം ശബ്ദം വേറിട്ട് കേള്‍ക്കാം. നേത്താവലി എന്ന ഈ ഗ്രാമത്തില്‍ ഊര് തെണ്ടികളായ തങ്ങള്‍ തമ്പടിച്ചിട്ട് മാസങ്ങള്‍ ആയെന്നവളോര്‍ത്തു. അസ്വാസ്ഥ്യം കൂടും വിധമുള്ള ഭോലയുടെ ചുമ അവളുടെ കണ്‍കളില്‍ കയറാന്‍ വെമ്പുന്ന നിദ്രയെ ആട്ടിയകറ്റുകയാണ്. ഈ രാത്രി ഒന്ന് വേഗത്തില്‍ അവസാനിച്ചെങ്കില്‍ എന്നവള്‍ ആശിച്ചു.
നേരം നന്നായി വെളുക്കുന്നതിനു മുന്‍പ് തന്നെ അവള്‍ ബാസന്തിയുടെ കൂടാരത്തിലെത്തി.
" ഭോലക്ക് വയ്യ ... കടുത്ത ജ്വരം "
കിതച്ചു കൊണ്ടാണവള്‍ അതത്രയും പറഞ്ഞു തീര്‍ത്തത്.
"വൈദ്യനെ കാണിച്ചില്ലേ ?" ബാസന്തി തിരക്കി ...
"കുടിയില്‍ ആട്ട വാങ്ങാന്‍ കാശില്ല"
അവളുടെ കണ്ണുകളിലെ നനവ് പതുക്കെ കവിളുകളില്‍ പടരുന്നത് ബാസന്തി കണ്ടു.
"നീ കരയാതെ ... ആത്മാറാമിന്റെ തള്ള് വണ്ടിയില്‍ നമ്മുക്കോനെ വൈദ്യന്റെ അടുത്തു കൊണ്ടുവാം "
ഒരു പക്ഷി തൂവല്‍ തൂക്കിയെടുക്കും പോലെ ഭോലയുടെ ശരീരം കൈത്തണ്ടയില്‍ കോരി വണ്ടിയില്‍
കിടത്തിയപ്പോള്‍ ആത്മാറാമിന്റെ കൈകള്‍ പോള്ളിയിരുന്നു.
"കടുത്ത ജ്വരം ... ആവതില്ല .. വെക്കം പോകാം "
കുറച്ചു പുകയില കറുത്ത പല്ലിനും ചുണ്ടിനും ഇടയില്‍ തിരുകി അയാള്‍ വണ്ടി വലിക്കാന്‍ തുടങ്ങി.
ഗ്രാമപാതയിലൂടെ നീങ്ങുന്ന കൈവണ്ടിക്ക് പുറകെ കണ്ണീരാല്‍ കുതിര്‍ന്ന മുഖവുമായി ബാസന്തിക്കൊപ്പം ഗുഞ്ഞ്ജന്‍ നടന്നു.
സര്‍ക്കാര്‍ വൈദ്യരുടെ ആശുപത്രി മുറ്റത്ത് വണ്ടി നിര്‍ത്തി കൂടി നിന്ന രോഗികളോടായി ആത്മാരാം
പറഞ്ഞു.
"കടുത്ത ജ്വരം ... ആവതില്ല .. വെക്കം വൈദ്യരെ കാട്ടണം"
രോഗികള്‍ മാറി കൊടുത്ത വഴിയിലൂടെ ഭോലയെ കൈകളിലെടുത്ത് അയാള്‍ അകത്തേക്ക് നടന്നു.
വൈദ്യരെ കണ്ടു വന്ന ബാസന്തി ഗുന്ജ്ജനെ ആശുപത്രി മുറ്റത്തെ ഒഴിഞ്ഞ കോണിലേക്ക് വിളിച്ചു.
"ക്ഷയമാ .. മൂര്‍ചിചിരിക്കണ് ... തുപ്പണതും തൂറണതും ഒക്കെ നോക്കീം കണ്ടും വേണം ..
യ്യും കുട്ട്യോളും അടുത്തു എട പഴകണ്ട ... പട്ടണത്തില്‍ കൊണ്ടോണം ന്ന പറേണത്...
ജ്വരം കുറയാന്‍ മരുന്ന് തന്നിട്ടുണ്ട് "
ബാസന്തിയുടെ വാകുകള്‍ക്ക് ഗുന്ജ്ജന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും സൃഷ്ടിക്കാനായില്ല.
എങ്കിലും ആ മിഴികള്‍ പെയ്തു കൊണ്ടിരുന്നു .
മടക്ക യാത്രയില്‍ ബാസന്തി പറഞ്ഞു
"അന്നേ കാണാന്‍ ചേലുണ്ട് ... ഇക്ക് തരനതിലും പത്തുറുപ്പിക കൂടുതല്‍ തരാന്‍ ആളും ണ്ട് ... അന്ന്
യ്യ് ശീലാവത്യാര്‍ന്നു ..
ഇപ്പഴും ചോയിക്കാ .. ഇങ്ങനെ പട്ടിണി കിടന്നു ദീനം വന്നു മരിക്കണാ?"
"എന്നാലും ബാസന്ത്യേ.. അന്റെ കയുത്തില്‍ കുങ്കന്‍ കെട്ടിയ ചരടില്ലേ ?"
ഗുന്ജ്ജന്റെ മറുചോദ്യം കേട്ടതും ബാസന്തിയുടെ ക്രോധമുയര്‍ന്നു.
ഫൂ... വായില്‍ നിറഞ്ഞ മുറുക്കാന്‍ ദ്രാവകം നീട്ടി തുപ്പി ബാസന്തി പറഞ്ഞു ...
"കുങ്കന്റെ ചരട് ... ഒനാണു എന്നെ ആദ്യം വിറ്റു കാശ് വാങ്ങീത് " അതൊരട്ടഹാസമായി ഗുഞ്ഞ്ജന് തോന്നി.
" മാനം പോയോള്‍ക്ക് പിന്നെന്തു മാനക്കെട് ?
അനക്കറിയോ ... നാട്ടിലെ എല്ലാ സെട്ടുമാര്ടെം മുന്നില്‍ ബാസന്തി കൈ നീട്ടിട്ടിണ്ട് .. ഒരു
ചായ കാശിന്.. കയ്യിലെ അമ്പത് പൈസാ തന്നു എന്പതു വയസ്സാരന്‍ നോക്കനത് നമ്മടെ മാറിലും ചന്തീലും...."
"കാഴ്ച കോലം പോലെ നാട് മുഴോന്‍ തെണ്ടി നടന്നു പാതിരക്ക് പൈപ്പ് വെള്ളം കുടിച്ചു ഉറങ്ങാതെ
കയിഞ്ഞ ആ കാലം ഇക്കിനി വേണ്ട... ഇപ്പം ബാസന്തിക്ക് എല്ലാണ്ട്... കാശിന് കാശ് ...
ഹോട്ടല് തീറ്റ .. സില്‍മാ ... അങ്ങനെ എല്ലാം. ഇരുട്ടിയാല്‍ കവലേലെ റിക്ഷക്ക് ഉള്ളില്‍ അയ്യഞ്ചു മിനുട്ട് കയറി ഇറങ്ങും .. നോട്ടുകളാ കയ്യില്‍ വരാ .. അന്നോട് പറാന്‍ വയ്യ .. ഇയ്യ് കവലയില്‍ കുത്തി മറഞ്ഞ് കുട്ട്യോള്‍ക്ക് വല്ലോം വാങ്ങിചോടക്ക് "
ബാസന്തിയുടെ മുഖത്ത് ഒരു യുദ്ധ വിജയത്തിന്റെ സംതൃപ്തി ഗുഞ്ഞ്ജന് ദര്‍ശിക്കാനായി !!
ആ തള്ള് വണ്ടിക്കൊപ്പം അവരും മുന്നോട്ടു ചലിക്കുകയാണ് ..
ചുമക്കാന്‍ ശക്ത്തി ഇല്ലാഞ്ഞാകാം ഭോലയില്‍ നിന്നും നേരിയ ഞരക്കങ്ങള്‍ മാത്രമേ പുറത്തു വരുന്നുള്ളൂ . കത്തുന്ന വിറകു കൊള്ളി കയ്യിലെടുക്കും പോലെയാണ് അത്മാറാം ഭോലയെ കൂടാരത്തിലെക്കെടുത്തു കിടത്തിയത് . ഏത് നിമിഷവും ഇവന്റെ അന്ത്യമായേക്കാം എന്നാവും അന്നേരം അയാള്‍ ചിന്തിച്ചത്.
"വൈദ്യന്‍ തന്ന ഗുളിക കൊട് ..... ഓന്‍ വല്ലാതെ വെറക്കിണ് " ... അല്‍പ്പം പുകയില കൂടി
വായില്‍ ഇട്ടു ആത്മാറാം ഗുന്ജ്ജനോട് പറഞ്ഞു..
ഭോലക്ക് ഗുളിക കൊടുത്ത് സര്‍ക്കസ് സാമഗ്രികളെടുത്തു കവലയിലെക്കിറങ്ങും മുന്‍പ് ഗുഞ്ഞ്ജന്‍ അയാളെ ഒന്ന് കൂടി നോക്കി. കണ്‍ തുറന്ന് അവളെ യാത്രയയക്കാന്‍ പോലും അശക്തനാണയാള്‍. മുഷിഞ്ഞ പുതപ്പു നിവര്‍ത്തി അയാളെ മൂടുമ്പോള്‍ വിണ്ടു കീറിയ അയാളുടെ ചുണ്ടുകളില്‍ ഈച്ചകള്‍ പാറുന്നതവള്‍ ശ്രദ്ധിച്ചു.
വലതു കയ്യില്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ച പൂച്ചയും ഇടതു തോളില്‍ തൂങ്ങുന്ന ഡോളക്കുമായി മഴ
വെള്ള ചാലുകള്‍ വീണ പാതയിലൂടെ നേത്താവലി കവലയിലേക്കു നടക്കയാണ് രാജു.
ഡോളക്കിന്റെ വലുപ്പ കൂടുതല്‍ മൂലം അവന്‍ ഒരു വശം ചെരിഞ്ഞാണ് നടക്കുന്നത് . റോഡില്‍ കിടന്ന തകര പാട്ട തട്ടി തെറിപ്പിച്ചാണ് അവന്റെ നടത്തം. തലയിലെ ചാക്ക് കെട്ടും
തോളിലെ മുഷിഞ്ഞ മാറാപ്പിലെ തേജയെയും ചുമന്നു ഗുഞ്ഞ്ജന്‍ അവനെ അനുഗമിക്കുന്നുണ്ട് . ഓരോ തവണയും ഇരട്ടി ആവേശത്തോടെ ആ പാഴ് വസ്തു തട്ടി തെറിപ്പിക്കുന്ന രാജുവില്‍ പതിവിനു
വിപരീതമായ എന്തോ അസാധാരണത്വം അവള്‍ ദര്‍ശിച്ചു . അവനു വിശക്കുന്നുണ്ടാകാം....
അതിജീവനത്തിന്റെ വികൃത മുഖത്തേക്കുള്ള കടുത്ത പ്രഹരങ്ങളായി ഗുഞ്ഞ്ജന്‍ ആ കുഞ്ഞു കാലിളക്കങ്ങളെ വായിച്ചെടുത്തു. കത്തുന്ന വിശപ്പിനോടുള്ള അവന്റെ പ്രതിഷേധം ഡോളക്കില്‍ അടിച്ചു തീര്‍ത്തു കവലയില്‍ ആളെ കൂട്ടുകയാണവനിപ്പോള്‍ .
കണ്ടു മറന്ന മേയ്യാട്ടങ്ങളില്‍ പുതുമ പോരാഞ്ഞാകാം ഏറെ നേരത്തെ ഗുന്ജന്റെ കസര്‍ത്തിനു ശേഷവും ഡോളക്കിനു മുന്നില്‍ വെച്ച പാത്രത്തില്‍ നാണയമൊന്നും വീണില്ല. നെറ്റിയിലെ വിയര്‍പ്പു തുടച്ചു മാറ്റി മണ്ണില്‍ കളിക്കുന്ന തേജയെ മടിയില്‍ വെച്ചു വേവലാതി പൂണ്ട് അവള്‍
രാജുവിനരികിലിരുന്നു. അവന്റെ കുഞ്ഞു കൈകള്‍ തളര്‍ന്നു തുടങ്ങി എന്നറിയിക്കും വിധം ഡോളക്ക് നാദം നേര്‍ത്തിരിക്കുന്നു.
പടിഞ്ഞാറ് ചുവക്കാന്‍ തുടങ്ങി. നിരാശ പേറുന്ന മനസ്സുമായി അവള്‍ നാത്തു സേട്ടിന്റെ കടക്കു മുന്നിലേക്ക് നടന്നു. തലയിലെ ഗാന്ധി തൊപ്പി നേരെ വെച്ച് സേട്ട് ഗുന്ജ്ജനെ തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് മുന്നോട്ടു പോകാന്‍ കൈ കൊണ്ട് ആംഗ്യം നല്‍കി. അത് കാണാത്ത മട്ടില്‍ അവിടെ തന്നെ നിന്ന് അവള്‍ പതിഞ്ഞ സ്വരത്തില്‍ യാചിച്ചു.
"സേട്ട് ... എനിക്കൊരു കാല്‍ക്കിലോ ആട്ട തരൂ ... കാശ് ഞാന്‍ നാളെ കളിച്ചു കിട്ടിയാല്‍
തരാം "
ഒരു പൊട്ടി ചിരിയായിരുന്നു അതിനുള്ള മറുപടി!!.
"നീ കുറെ കളിക്കും ... ഈ നേത്താവലിയില്‍ ആര്‍ക്കു കാണണം നിന്റെ കളി?
നിങ്ങള്‍ക്കീ ജന്മം ദൈവം വിധിച്ചത് പട്ടിണിയാണ് ... നിനക്ക് ആട്ട തന്ന് പട്ടിണി മാറ്റി
ഞാന്‍ ദൈവ ഹിതത്തിനെതിരായി പ്രവത്തിച്ചു കൂടാ ....
എനിക്ക് ദൈവ ശിക്ഷ ലഭിക്കും ."
സേട്ടിന്റെ തത്വ ശാസ്ത്രം താള ബോധമില്ലാത്ത ഏതോ വാദ്യക്കാരന്റെ പെരുമ്പറവാദനം പോലെ അവളുടെ കാതുകളില്‍ മുഴങ്ങവേ ശരീരമാകെ വിറകൊള്ളുന്നത് അവള്‍ അറിഞ്ഞു. കണ്ണുകളെ ഇരുള്‍ മൂടാന്‍ തുടങ്ങി . ആ ഇരുളില്‍ നിന്നും വെള്ളകെട്ടിന് നടുവിലെ കൂടാരം തെളിഞ്ഞു വരുന്നു .
ചലനമറ്റു കിടക്കയാണ് ഭോല അതിനുള്ളില്‍ . കൂടാരത്തിന് മുകളില്‍ തത്തി കളിച്ചിരുന്ന കാറ്റ്
പെട്ടന്നൊരു സംഹാരഭാവം കൈകൊണ്ട് കൂടാരത്തിന്റെ മുകളെടുക്കുന്നു.
കാറ്റിന്റെ താണ്ഡവം നിലയ്ക്കുന്നില്ല. ഭോലയുടെ ശരീരത്തില്‍ നിന്ന് മുഷിഞ്ഞ പുതപ്പു തട്ടി
പറിക്കയാണ് കാറ്റ്. നഗ്നമായ ആ അസ്ഥിപന്ജ്ജരത്തിന്റെ മാറ് പിളര്‍ന്നു
ജീവന്റെ പക്ഷി മേല്‍ഭാഗം തുറന്ന കൂടാരത്തില്‍ നിന്ന് വിഹായസ്സിലേക്ക് പറന്നകലുന്നത് അവള്‍ മനസ്സില്‍ കണ്ടു. ആ മുഖം ഈച്ചകള്‍ പൊതിഞ്ഞു വികൃതമാക്കിയിരിക്കുന്നു. ചെവികള്‍ രണ്ടിലും കൈചേര്‍ത്ത് അവളലറി വിളിച്ചു
" ഭോലാ ..."
അവളുടെ ദീന നാദം നേത്താവലി കവലയില്‍ അലിഞ്ഞലിഞ്ഞില്ലാതായി.
അവള്‍ കിതക്കയാണ്.
ഒരു ദീര്‍ഘ നിശ്വാസത്തിനു ശേഷം ഏതോ ഭ്രാന്തമായ ഒരാവേശം അവളെ മുന്നോട്ടു നയിച്ചു. ആ പദ ചലനങ്ങള്‍ക്കൊപ്പം അവളുടെ ചുണ്ടുകളും ചലിച്ചു കൊണ്ടിരുന്നു.
"ഞങ്ങള്‍ക്കും ജീവിക്കണം ... ഒരു നേരമെങ്കിലും റൊട്ടി കഴിച്ച് .....
ഞങ്ങള്‍ക്കും ജീവിക്കണം "
പകലിന്റെ നിറം വല്ലാതെ മങ്ങി കഴിഞ്ഞു. ക്ഷീണിച്ച കണ്ണുകളാല്‍ ചുറ്റിലും അമ്മയെ തിരയുകയാണ് രാജു. ഒടുവില്‍ അവന്‍ അമ്മയെ കണ്ടെത്തി. റോഡരികില്‍ നിര്‍ത്തിയിട്ട റിക്ഷയില്‍ ചാരി നിന്ന് നിഴല്‍ രൂപങ്ങളോട് വില പറയുകയാണവള്‍ !
ഇരുളിന് കനമേറുമ്പോള്‍ പങ്കിട്ടു നല്‍കാനുള്ള അവളുടെ മാംസത്തിന്റെ വില !!
രാജുവിന്റെ തളര്‍ന്ന കൈകള്‍ തീര്‍ക്കുന്ന ഡോളക്ക് നാദം അപ്പോഴും ഒരു തേങ്ങലായ്
നേത്താവലിയിലെ കവലയില്‍ മുഴങ്ങി കൊണ്ടിരുന്നു.
* ആട്ട ... ധാന്യ മാവ്
** കൊയില ... കല്‍ക്കരി
പോസ്റ്റ് ചെയ്തത്
വേണുഗോപാല്‍
ല്‍
15:44
112
അഭിപ്രായ(ങ്ങള്‍)
Email This
BlogThis!
Share to X
Share to Facebook


ലേബലുകള്‍:
കഥ
March 02, 2012
മോന്തികൂട്ടം
ഗ്രാമത്തെ ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്. പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബന്ധിപ്പിക്കുന്ന മണ്‍പാത. പാതയ്ക്ക് കുറുകെ ഒഴുകുന്ന തോടും പാതയും ചേര്‍ന്ന് പാടത്തിനു നടുവില്‍ ഒരു അധിക ചിന്ഹം അടയാളപ്പെടുത്തുന്നു.
തോടിനെ പാത മറി കടക്കുന്നിടത്ത് തീര്‍ത്ത കോണ്‍ക്രീറ്റ് പാലത്തിന്റെ വശങ്ങളിലെ സിമന്റ് തിണ്ണകളില്‍ ആണ് "മോന്തികൂട്ടം" കൂടുന്നത് !
ഗ്രാമത്തിലെ ഇളമുറക്കാരായ ഞങ്ങള്‍ നാലഞ്ചു പേര്‍ മോന്തിക്ക് അതായത് സന്ധ്യക്ക് ഈ പാലത്തില്‍ നടത്തുന്ന സമാഗമത്തെയാണ് മോന്തികൂട്ടം എന്നറിയപ്പെടുന്നത്.
വടക്കെകരക്കാരായ ഞാനും, സുബ്രന്‍ എന്ന സുബ്രമണ്യന്‍ , സുലൈമാന്‍ തുടങ്ങിയവരും തെക്കെകരയില്‍ നിന്ന് അബ്ദുള്ള, അലവി എന്നിവരും ഗ്രാമത്തിലെ ഏക മന്ദബുദ്ധിയായ പന്ത്രണ്ടു വയസ്സുകാരന്‍ കോയയും ചേര്‍ന്നാല്‍ ക്വാറം തികഞ്ഞു. മോന്തികൂട്ടം കൂടി വൈകീട്ട് ആറു മണിയോടെ തുടങ്ങുന്ന പരദൂഷണം രാത്രി ഒമ്പത് മണി വരെ നീളും.
ആയിടക്കാണ് കോയമ്പത്തൂരില്‍ ഏതോ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കരുവാന്‍ പരമു ഭാര്യയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയായ മകള്‍ ലക്ഷ്മിയേയും കൊണ്ട് ജീവിതം ഗ്രാമത്തിലേക്ക് പറിച്ചു നടുന്നത്. വടക്കെകരയിലെ ലക്ഷം വീട് കോളനിയില്‍ ചുമരുകള്‍ക്ക് പകരം തെങ്ങോല കുത്തി മറച്ചു മറ തീര്‍ത്ത കൊച്ചു കുടിലില്‍ പരമു മകളോടൊപ്പം താമസം തുടങ്ങി. പരമുവിന്റെ മകള്‍ ലക്ഷ്മി അതീവ സുന്ദരിയായിരുന്നു. ഗ്രാമത്തില്‍ അവളെ മോഹിക്കുന്ന ചെറുപ്പക്കാര്‍ ഏറെയുണ്ടെങ്കിലും സദാ മദ്യപനായ പരമുവിന്റെ ചുവന്ന കണ്ണുകളും കൃശഗാത്രവും കഴുത്തോളം ഇറക്കിയ മുടിയും പൊക്കിള്‍ വരെ നീണ്ട താടിയും കണ്ടു ഭയന്നാകാം ലക്ഷ്മി വഴി നടക്കുമ്പോള്‍ കേവലം ശാ...ശോ ... ശൂ എന്നി മുരടനക്കങ്ങള്‍ പുറപ്പെടുവിക്കാന്‍ മാത്രം ധൈര്യമേ മിക്ക ചെറുപ്പക്കാരിലും ദര്‍ശിക്കാന്‍ കഴിഞ്ഞുള്ളു.
നാളുകള്‍ പോകെ പോകെ ലക്ഷ്മിക്ക് സുബ്രനോട് ചെറിയ ഒരു അനുരാഗം മുളപൊട്ടി. മുള പൊട്ടിയ അനുരാഗം വളര്‍ന്നു വളര്‍ന്നു ഏതാണ്ട് ഒരു മരമാകാന്‍ തുടങ്ങിയപ്പോള്‍ സുബ്രന്‍ മോന്തികൂട്ടം ബഹിഷ്കരിച്ചു ലക്ഷം വീട് കോളനിക്ക് കാവല്‍ ഇരിക്കാന്‍ തുടങ്ങി. പതിവില്ലാതെ ഒരു ദിവസം മുട്ടുകാലില്‍ ഒരു വെച്ച് കെട്ടും പേറി മുടന്തി മുടന്തി മോന്തികൂട്ടത്തിലെത്തിയ സുബ്രനെ കണ്ടു ചിരിയൊതുക്കി ഞങ്ങള്‍ മുടന്തിന്റെ കാരണമാരാഞ്ഞു. മുഖത്തു വിടര്‍ന്ന കള്ളനാണം മറച്ചു പിടിച്ചു അവന്‍ പറഞ്ഞ കഥ കേട്ട് ഞങ്ങള്‍ ഞെട്ടി.
ഞാന്‍ എല്ലാ ദിവസവും ഒരു പട്ടി കണക്കെ ഈ കോളനിയില്‍ നിനക്ക് വേണ്ടി കാവല്‍ ഇരിക്കുന്നതല്ലാതെ ഒരു ദിവസം പോലും നീ നിന്റെ തന്തയെ ഉറക്കി കിടത്തി ഒരു മണിക്കൂര്‍ സമയം എന്റെ കൂടെ ചിലവിടുന്നില്ലല്ലോ എന്ന അവന്റെ സങ്കടം പറച്ചിലില്‍ ലക്ഷ്മിക്ക് മനസ്സലിവ് തോന്നുകയും അവന്റെ കാതില്‍ ഒരു സങ്കട നാശിനി മന്ത്രം മന്ത്രിച്ചു നല്കുകയും ചെയ്തു. കാതില്‍ മന്ത്രിച്ച മന്ത്രത്തിന്റെ ഉള്ളടക്കം താഴെ പറയും വിധമായിരുന്നു .
എട്ടു മണിയോടെ പരമു എന്ന അച്ഛന്‍ ഉറങ്ങും. ഏതാണ്ട് എട്ടരയോടെ സുബ്രന്‍ കൂരയുടെ പുറകു വശത്തെത്തണം. അവിടെയെത്തിയാല്‍ മറച്ചു കെട്ടിയ തെങ്ങിന്‍ പട്ടക്കുള്ളിലൂടെ കയ്യിട്ടു അടുക്കള ചായ്പ്പില്‍ കിടക്കുന്ന ലക്ഷ്മിയുടെ മുടി പിടിച്ചു വലിച്ച് സിഗ്നല്‍ നല്‍കുക. സിഗ്നല്‍ കിട്ടിയാല്‍ അവള്‍ ഇറങ്ങി പുറത്തു വരും. ഇതാണ് പ്ലാന്‍ !!!
സുബ്രന്റെ സമയ ദോക്ഷം കൊണ്ടാകാം പ്രോഗ്രാം ഫിക്സ് ചെയ്ത ദിവസം നേരത്തെ വീട്ടിലെത്തിയ പരമു അടുക്കള ചായ്പ്പിലിരുന്നു അത്താഴം കഴിഞ്ഞു അവിടെ തന്നെ ചുരുണ്ടു. ലക്ഷ്മി ആകെ അങ്കലാപ്പിലായി. വിവരം സുബ്രനെ അറിയിക്കാനും മാര്‍ഗമില്ല. പ്രോഗ്രാമിന്റെ ത്രില്ലില്‍ ദേഹം മുഴുവന്‍ പൌഡര്‍ വാരി പൂശി മണപ്പിച്ചു ഇരുട്ടിന്റെ മറ പിടിച്ചെത്തിയ സുബ്രന്‍ പ്ലാന്‍ ചെയ്ത പ്രകാരം ചായ്പ്പിന്റെ പട്ട മറക്കിടയിലൂടെ കൈ കടത്തി ലക്ഷ്മിയുടെ മുടിയാണെന്നു കരുതി പരമുവിന്റെ വയറോളം നീണ്ട താടി മൃദുവായി ഒന്ന് രണ്ടു വട്ടം തലോടി. തലോടലിന്റെ നിര്‍വൃതിയില്‍ പരമു ഉറക്കം ഉണരവെയാണ് താടി പിടിച്ചുള്ള വലി അല്‍പ്പം ബലത്തില്‍ അനുഭവപെട്ടത് . എന്തോ വശപിശക് മണത്ത പരമു ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി. മുറ്റത്തെത്തിയ പരമുവിനെ കണ്ടതും സുബ്രന്‍ ജീവനും കൊണ്ട് പറന്നെങ്കിലും അവനു പുറകെ പരമു പ്രയോഗിച്ച കരിങ്കല്ലില്‍ നിന്നും രക്ഷപെടാനായില്ല. കോളനി നിവാസികളെ മുഴുവന്‍ ഉറക്കത്തില്‍ നിന്നുണര്‍ത്തിയ സുബ്രന്റെ അലര്‍ച്ച ഒരു നേര്‍ത്ത രോദനമായി അകന്നകന്നു ഇല്ലാതായപ്പോള്‍ പരമു കുടിലില്‍ കയറി വിളക്ക് തെളിച്ചു മോളെ നോക്കി. പാവം സുഖ നിദ്രയിലാണ്. അന്ന് ലക്ഷ്മി നടിച്ച ആ ഉറക്കം വല്ല സിനിമയിലും ആയിരുന്നെങ്കില്‍ അവള്‍ക്കതിനൊരു ഉര്‍വശി അവാര്‍ഡ് കിട്ടുമായിരുന്നു.
മോന്തികൂട്ടത്തിലെ പ്രായം കുറഞ്ഞ മെമ്പര്‍ ആയ കോയക്ക് ഒരു ഇരുപതു വയസ്സുകാരനെക്കാളും വളര്‍ച്ച ഉണ്ടെങ്കിലും മനസ്സ് വെറും അഞ്ചു വയസ്സുകാരന്റെതായിരുന്നു. മുകള്‍ വശവും അടിവശവും കൂര്‍ത്തു മധ്യ ഭാഗം മാത്രം വീര്‍ത്തിരിക്കുന്ന ഒരു മണ്‍പ്ടാവിനു മുകളില്‍ ഒരു ചെറിയ ഉരുണ്ട തേങ്ങ വെച്ചാല്‍ അത് കോയയായി. മുട്ടറ്റം നീളുന്ന കളസം ഊര്‍ന്നു വീഴാതിരിക്കാന്‍ അരയിലെ കറുത്ത ചരട് കളസത്തിനു മുകളില്‍ ബെല്‍റ്റ് പോലെ മുറുക്കിയിരിക്കും. മുകളില്‍ ധരിക്കുന്ന ബട്ടണില്ലാത്ത കുപ്പായത്തിന്റെ അടി വശത്തെ മൂല ഫീഡിംഗ് ബോട്ടില്‍ പോലെ എപ്പോഴും വായില്‍ കാണും.
നട്ടുച്ചയ്ക്ക് ആരെങ്കിലും കോയയെ വിളിച്ചു" ഇപ്പോള്‍ രാത്രിയാണ് കോയ" എന്ന് പറഞ്ഞാല്‍ അതും വിശ്വസിക്കുന്ന മന്ദബുദ്ധിയായ കോയക്ക് ഏക ആശ്രയം കൂലി പണിയെടുത്തു അവനെ പോറ്റുന്ന ഉമ്മ കദീസുമ്മ മാത്രം . ബാപ്പ അവന്റെ ചെറുപ്പത്തിലെ പരലോകം പുല്‍കി. ഗ്രാമത്തിലെ വീടുകളിലെ കൊച്ചു കൊച്ചു പണികള്‍ ചെയ്തു കൊടുക്കുന്നതിനാല്‍ കോയയെ ഗ്രാമ വാസികള്‍ക്ക് വലിയ കാര്യമായിരുന്നു. ആയതിനാല്‍ ഭക്ഷണ സമയത്ത് ഏതെങ്കിലും വീട്ടുകാര്‍ വിളിച്ചു അവനു അന്നം നല്‍കുമായിരുന്നു.
മോന്തികൂട്ടത്തിനു പുളൂസടിക്കിടയില്‍ വെള്ളവും ബീഡിയും മറ്റും എത്തിക്കുന്ന ഡ്യൂട്ടി കൊയക്കായിരുന്നു. അതിനു പ്രതിഫലം വല്ലപ്പോഴും കിട്ടുന്ന ഒന്നോ രണ്ടോ ബീഡി മാത്രം. ഒരു നാള്‍ ബി എസ് എഫില്‍ ജോലി ചെയ്യുന്ന ജവാന്‍ ബാലന്‍ നായര്‍ അവധിയില്‍ നാട്ടിലെത്തിയപ്പോള്‍ വടക്കേ കരയില്‍ നിന്നും തെക്കെകരയിലുള്ള അദ്ധേഹത്തിന്റെ വീട് വരെ പെട്ടി ചുമന്നത് കോയയാണ്. മിലിട്ടറി നായര്‍ എന്ന് ഗ്രാമം വിളിക്കുന്ന അദ്ദേഹം പ്രതിഫലമായി കോയക്ക് അമ്പതു പൈസയും ഒരു സിഗരറ്റും നല്‍കി. അതോടെ കോയക്ക് ഇടയ്ക്കിടെ സിഗരെട്ടിനോട് ആര്‍ത്തി കൂടി വന്നു.
മിലിട്ടറി നായരുടെ സിഗരറ്റ് വലി നാട്ടിലെല്ലാവരും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം ആണ്. ഒരു സിഗരറ്റിനു തീ കൊളുത്തി ഒന്നോ രണ്ടോ വട്ടം പുകയെടുത്തതിനു ശേഷം അത് വലിച്ചെറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു രീതി. ഒരു നാള്‍ പാലത്തില്‍ എത്തിയതും നായര്‍ തന്റെ പാസ്സിംഗ് ഷോ പാക്കറ്റ് പുറത്തെടുത്തു ഒരു സിഗരെട്ടിനു തീ കൊളുത്തി. ഇത് കണ്ടതും മീന്‍ കണ്ട പൂച്ചയെ പോലെ കോയ മിലിട്ടറിയെ അനുഗമിച്ചു. ഏത് നിമിഷവും നായര്‍ സിഗരെറ്റ് താഴെയിടാം എന്ന ചിന്തയായിരുന്നു കോയയുടെ മനസ്സില്‍. നിര്‍ഭാഗ്യമെന്നു പറയട്ടെ സിഗരെറ്റ് താഴെ ഇട്ടതും കോയ അത് എടുക്കാനായി കുനിഞ്ഞെങ്കിലും നായര്‍ അറ്റന്‍ഷനില്‍ നിന്ന് കാലിലണിഞ്ഞ കനം കൂടിയ റബ്ബര്‍ ചെരുപ്പ് കൊണ്ട് സിഗരെറ്റ് ശരിക്കൊന്നു ചവിട്ടി ഞെരടി പൊടിയാക്കി.
നിരാശനായ കോയ നായരെ നോക്കി എന്തോ പിറ് പിറുത്തു തിരികെ പോരുന്നത് അതിലെ വന്ന മാനുട്ടി കണ്ടു. ഓന്‍ കോയാനോട് ചോദിച്ചു ...
" നാണല്ല്യടാ അനക്ക് നാട്ടാരടെ ബീടികുറ്റിം പെറുക്കി ബലിച്ചു നടക്കാന്‍ ....
നാളെ മാങ്ങ അറവു ഉണ്ട് ....ചാവക്കാടാ ... കൂടെ പോന്നോ .. രണ്ടുറുപ്പ്യ ധീസം ത്തരാം....
ഇജ്ജ് മരം കേറോന്നും ബേണ്ട... ബള്ളി കൊട്ടേല് താഴെ ബരണ മാങ്ങ പിടിച്ചെറക്കി കൂട്ടിട്ടാ മതി "
സംഗതി കൊള്ളാം എന്ന് തോന്നിയ കോയ മനുട്ടിയോടൊപ്പം ചാവക്കാട് എത്തി മാങ്ങ അറവില്‍ മാനുട്ടിയെ സഹായിക്കാന്‍ തുടങ്ങി.
കൂലി കിട്ടുന്ന കാശില്‍ നിന്ന് ഒരു പൈസ പോലും ചിലവാകരുതെന്ന നിര്‍ബന്ധ ബുദ്ധിയാല്‍ ഭക്ഷണമൊന്നും കഴിക്കാതെ മൂത്ത മൂന്ന് മുവാണ്ടന്‍ മാങ്ങയും രണ്ടു ഗ്ലാസ് വെള്ളവും മാത്രം ഓരോ നേരം അകത്താക്കി കോയ രണ്ടു ദിവസം തള്ളി നീക്കി . ശരിയായ ഭക്ഷണ ക്രമം ഇല്ലാത്തതിനാലും പതിവില്ലാതെ കുറെ മാങ്ങ അകത്തായതിനാലും കോയയുടെ ദഹന പ്രക്രിയ താറുമാറായി . രണ്ടിന് പോക്ക് രണ്ടു ദിവസം നടന്നില്ലെങ്കിലും കോയ അതത്ര കാര്യമായെടുത്തില്ല.
രണ്ടു നാളിന് ശേഷം ചാവക്കാട് നിന്ന തിരിച്ചെത്തിയ കോയ പുത്തന്‍ ബനിയനു മേല്‍ അത്തറു പൂശി മോന്തികൂട്ടത്തിലെത്തി വിശേഷങ്ങള്‍ വിളമ്പാന്‍ തുടങ്ങി. ചാവക്കാട് അങ്ങാടിയില്‍ വെച്ച് ബെള്ള ഇംപാല കാറ് കണ്ടതും കടപ്പുറത്തു ബോട്ട് കണ്ടതും വിവരിക്കുന്നതിനിടയില്‍ എന്തോ പന്തികേടെന്നോണം കോയ ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു.
പതിവിനു വിപരീതമായി വയറും വളരെ വീര്‍ത്തിരുന്നതിനാല്‍ കോയയുടെ വയറ്റില്‍ തലോടി അബ്ദുള്ള അതിശയത്തോടെ ചോദിച്ചു ..!
"എന്താടാ അനക്ക് ... ?"
"ബയരോണ്ട് ബയ്യാ ..... " കൊയാന്റെ മറുപടി വന്നു.
മുഖത്ത് അല്‍പ്പം ഭയവും ഗൌരവവും കലര്‍ത്തി അബ്ദുള്ള വീണ്ടും ചോദിച്ചു
" ജ്ജ് ചാവക്കാട് ആരടെ കൂടാ കെടന്നത് ....?"
ഉടന്‍ ഉത്തരം വന്നു "ഞാന്‍ മാനുട്ടിക്കാന്റെ കൂടെ ...."
ഒരു ദീര്‍ഘശ്വാസം വിട്ടു അബ്ദുള്ള അടുത്ത ചോദ്യം തൊടുത്തു.
"ഓന്‍ അന്നേ കെട്ടി പിടിക്കാറുണ്ടട ..... ?"
"പിന്നല്ല്യെ ... രാത്രി തണുക്കുമ്പ ന്നെ അമര്‍ത്തി പിടിക്കും "
കോയ പറഞ്ഞത് കേട്ട് ഒരു കൊട്ട അത്ഭുതം ചൊരിഞ്ഞ മുഖവുമായി അബ്ദുള്ള തലയ്ക്കു കൈ വെച്ച് പറഞ്ഞു.
"ബദരീങ്ങളെ ... ചയിച്ച് പഹയാ ... അനക്ക് പള്ളേല്‍ ഇണ്ട് !!!! "
അബ്ദുല്ലാന്റെ അഭിനയം കണ്ടു ചിരിയടക്കാന്‍ പാട് പെടുമ്പോള്‍ കോയയുടെ മുഖത്തു വേദന നിമിത്തം മിന്നി മായുന്ന വിവിധ വര്‍ണ്ണങ്ങള്‍ കാണുകയായിരുന്നു ഞങ്ങള്‍ .
"രണ്ടൂസത്തിനകം ജ്ജ് പേറും... അതുബരെ കുടീന്ന് ബെളീല്‍ ഇറങ്ങണ്ട ...... ബെക്കം പൊയ്ക്കോ...... "
അബ്ദുല്ലാന്റെ ഉപദേശം സ്വീകരിച്ചു വേദന കടിച്ചു പിടിച്ചു കോയ വയറും തടവി കുടിയിലേക്ക് നടന്നു.
ഉമ്മ കൊടുത്ത ചൂടുള്ള കഞ്ഞി മോന്തി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോയയുടെ മനസ്സില്‍ അബ്ദുള്ളയുടെ വാക്കുകള്‍ ആയിരുന്നു. "പഹയാ അനക്ക് പള്ളേല്‍ ഉണ്ട് !!! "
ആലോചിക്കും തോറും വേദന കൂടി കൂടി വരുന്നു. കൊളുത്തിട്ട വലിക്കുന്ന വേദന. തിരിഞ്ഞും മറിഞ്ഞും നോക്കി. കുറയുന്നില്ല. കൈകാലിട്ടടിച്ചു നോക്കി. കാര്യമില്ല.
വീണ്ടും അബ്ദുള്ളയുടെ വാക്കുകള്‍ "രണ്ടൂസത്തിനകം ജ്ജ് പെറും !!! ".
ഈ പ്രസവ വേദന ഇത്ര ഭയങ്കരമാണെന്ന് കൊയാക്ക് അപ്പോഴാണ് മനസ്സിലായത്.
തിരിഞ്ഞും മറിഞ്ഞും ഉരുണ്ടും പിരണ്ടും നേരം പോയതല്ലാതെ വേദന കുറയുന്നില്ല.
അത് കൂടി കൂടി അവസാനം സഹിക്ക വയ്യാതെ വന്നപ്പോള്‍ കോയ വില്ല് പോലെ വളഞ്ഞു പായയില്‍ വീണതും വയറില്‍ നിന്നും എന്തോ പുറത്തു ചാടിയതും ഒരുമിച്ചായിരുന്നു
ബല്ലാത്ത ഒരു സുഖത്തോടൊപ്പം ഹലാക്കിന്റെ ഒരു നാറ്റവും.
സ്വര്‍ഗീയ സുഖം നേടിയ ആ നിമിഷത്തില്‍ കോയ പായയില്‍ കിടന്നു ഉറക്കെ വിളിച്ചു കൂവി ....
"ഉമ്മ..ഉമ്മാ.. ബെളക്ക് കൊളുത്തിം .... ഞമ്മള്‍ പെറ്റു......"
കൊയാന്റെ കൂവി വിളി കേട്ട കദീസ്സുമ്മ വിളക്ക് കൊളുത്തി മുറിയിലെത്തിയപ്പോള്‍ കണ്ട കാഴ്ചയില്‍ അവരും ഉറക്കെ ചിരിച്ചു പോയി .
പതുക്കെ പതുക്കെ ആ ചിരി കണ്ണീരിനു വഴി മാറവേ ആ മാതൃ ഹൃദയം പ്രാര്‍ഥിച്ചു ...
" ന്റെ കാല്യാരോട് തങ്ങളെ .... ന്റെ കണ്ണടഞ്ഞാ ന്റെ കുട്ട്യേ കാത്തോളനെ ......"
തോടിനെ പാത മറി കടക്കുന്നിടത്ത് തീര്‍ത്ത കോണ്‍ക്രീറ്റ് പാലത്തിന്റെ വശങ്ങളിലെ സിമന്റ് തിണ്ണകളില്‍ ആണ് "മോന്തികൂട്ടം" കൂടുന്നത് !
ഗ്രാമത്തിലെ ഇളമുറക്കാരായ ഞങ്ങള്‍ നാലഞ്ചു പേര്‍ മോന്തിക്ക് അതായത് സന്ധ്യക്ക് ഈ പാലത്തില്‍ നടത്തുന്ന സമാഗമത്തെയാണ് മോന്തികൂട്ടം എന്നറിയപ്പെടുന്നത്.
വടക്കെകരക്കാരായ ഞാനും, സുബ്രന്‍ എന്ന സുബ്രമണ്യന്‍ , സുലൈമാന്‍ തുടങ്ങിയവരും തെക്കെകരയില്‍ നിന്ന് അബ്ദുള്ള, അലവി എന്നിവരും ഗ്രാമത്തിലെ ഏക മന്ദബുദ്ധിയായ പന്ത്രണ്ടു വയസ്സുകാരന്‍ കോയയും ചേര്‍ന്നാല്‍ ക്വാറം തികഞ്ഞു. മോന്തികൂട്ടം കൂടി വൈകീട്ട് ആറു മണിയോടെ തുടങ്ങുന്ന പരദൂഷണം രാത്രി ഒമ്പത് മണി വരെ നീളും.
ആയിടക്കാണ് കോയമ്പത്തൂരില്‍ ഏതോ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കരുവാന്‍ പരമു ഭാര്യയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയായ മകള്‍ ലക്ഷ്മിയേയും കൊണ്ട് ജീവിതം ഗ്രാമത്തിലേക്ക് പറിച്ചു നടുന്നത്. വടക്കെകരയിലെ ലക്ഷം വീട് കോളനിയില്‍ ചുമരുകള്‍ക്ക് പകരം തെങ്ങോല കുത്തി മറച്ചു മറ തീര്‍ത്ത കൊച്ചു കുടിലില്‍ പരമു മകളോടൊപ്പം താമസം തുടങ്ങി. പരമുവിന്റെ മകള്‍ ലക്ഷ്മി അതീവ സുന്ദരിയായിരുന്നു. ഗ്രാമത്തില്‍ അവളെ മോഹിക്കുന്ന ചെറുപ്പക്കാര്‍ ഏറെയുണ്ടെങ്കിലും സദാ മദ്യപനായ പരമുവിന്റെ ചുവന്ന കണ്ണുകളും കൃശഗാത്രവും കഴുത്തോളം ഇറക്കിയ മുടിയും പൊക്കിള്‍ വരെ നീണ്ട താടിയും കണ്ടു ഭയന്നാകാം ലക്ഷ്മി വഴി നടക്കുമ്പോള്‍ കേവലം ശാ...ശോ ... ശൂ എന്നി മുരടനക്കങ്ങള്‍ പുറപ്പെടുവിക്കാന്‍ മാത്രം ധൈര്യമേ മിക്ക ചെറുപ്പക്കാരിലും ദര്‍ശിക്കാന്‍ കഴിഞ്ഞുള്ളു.
നാളുകള്‍ പോകെ പോകെ ലക്ഷ്മിക്ക് സുബ്രനോട് ചെറിയ ഒരു അനുരാഗം മുളപൊട്ടി. മുള പൊട്ടിയ അനുരാഗം വളര്‍ന്നു വളര്‍ന്നു ഏതാണ്ട് ഒരു മരമാകാന്‍ തുടങ്ങിയപ്പോള്‍ സുബ്രന്‍ മോന്തികൂട്ടം ബഹിഷ്കരിച്ചു ലക്ഷം വീട് കോളനിക്ക് കാവല്‍ ഇരിക്കാന്‍ തുടങ്ങി. പതിവില്ലാതെ ഒരു ദിവസം മുട്ടുകാലില്‍ ഒരു വെച്ച് കെട്ടും പേറി മുടന്തി മുടന്തി മോന്തികൂട്ടത്തിലെത്തിയ സുബ്രനെ കണ്ടു ചിരിയൊതുക്കി ഞങ്ങള്‍ മുടന്തിന്റെ കാരണമാരാഞ്ഞു. മുഖത്തു വിടര്‍ന്ന കള്ളനാണം മറച്ചു പിടിച്ചു അവന്‍ പറഞ്ഞ കഥ കേട്ട് ഞങ്ങള്‍ ഞെട്ടി.
ഞാന്‍ എല്ലാ ദിവസവും ഒരു പട്ടി കണക്കെ ഈ കോളനിയില്‍ നിനക്ക് വേണ്ടി കാവല്‍ ഇരിക്കുന്നതല്ലാതെ ഒരു ദിവസം പോലും നീ നിന്റെ തന്തയെ ഉറക്കി കിടത്തി ഒരു മണിക്കൂര്‍ സമയം എന്റെ കൂടെ ചിലവിടുന്നില്ലല്ലോ എന്ന അവന്റെ സങ്കടം പറച്ചിലില്‍ ലക്ഷ്മിക്ക് മനസ്സലിവ് തോന്നുകയും അവന്റെ കാതില്‍ ഒരു സങ്കട നാശിനി മന്ത്രം മന്ത്രിച്ചു നല്കുകയും ചെയ്തു. കാതില്‍ മന്ത്രിച്ച മന്ത്രത്തിന്റെ ഉള്ളടക്കം താഴെ പറയും വിധമായിരുന്നു .
എട്ടു മണിയോടെ പരമു എന്ന അച്ഛന്‍ ഉറങ്ങും. ഏതാണ്ട് എട്ടരയോടെ സുബ്രന്‍ കൂരയുടെ പുറകു വശത്തെത്തണം. അവിടെയെത്തിയാല്‍ മറച്ചു കെട്ടിയ തെങ്ങിന്‍ പട്ടക്കുള്ളിലൂടെ കയ്യിട്ടു അടുക്കള ചായ്പ്പില്‍ കിടക്കുന്ന ലക്ഷ്മിയുടെ മുടി പിടിച്ചു വലിച്ച് സിഗ്നല്‍ നല്‍കുക. സിഗ്നല്‍ കിട്ടിയാല്‍ അവള്‍ ഇറങ്ങി പുറത്തു വരും. ഇതാണ് പ്ലാന്‍ !!!
സുബ്രന്റെ സമയ ദോക്ഷം കൊണ്ടാകാം പ്രോഗ്രാം ഫിക്സ് ചെയ്ത ദിവസം നേരത്തെ വീട്ടിലെത്തിയ പരമു അടുക്കള ചായ്പ്പിലിരുന്നു അത്താഴം കഴിഞ്ഞു അവിടെ തന്നെ ചുരുണ്ടു. ലക്ഷ്മി ആകെ അങ്കലാപ്പിലായി. വിവരം സുബ്രനെ അറിയിക്കാനും മാര്‍ഗമില്ല. പ്രോഗ്രാമിന്റെ ത്രില്ലില്‍ ദേഹം മുഴുവന്‍ പൌഡര്‍ വാരി പൂശി മണപ്പിച്ചു ഇരുട്ടിന്റെ മറ പിടിച്ചെത്തിയ സുബ്രന്‍ പ്ലാന്‍ ചെയ്ത പ്രകാരം ചായ്പ്പിന്റെ പട്ട മറക്കിടയിലൂടെ കൈ കടത്തി ലക്ഷ്മിയുടെ മുടിയാണെന്നു കരുതി പരമുവിന്റെ വയറോളം നീണ്ട താടി മൃദുവായി ഒന്ന് രണ്ടു വട്ടം തലോടി. തലോടലിന്റെ നിര്‍വൃതിയില്‍ പരമു ഉറക്കം ഉണരവെയാണ് താടി പിടിച്ചുള്ള വലി അല്‍പ്പം ബലത്തില്‍ അനുഭവപെട്ടത് . എന്തോ വശപിശക് മണത്ത പരമു ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി. മുറ്റത്തെത്തിയ പരമുവിനെ കണ്ടതും സുബ്രന്‍ ജീവനും കൊണ്ട് പറന്നെങ്കിലും അവനു പുറകെ പരമു പ്രയോഗിച്ച കരിങ്കല്ലില്‍ നിന്നും രക്ഷപെടാനായില്ല. കോളനി നിവാസികളെ മുഴുവന്‍ ഉറക്കത്തില്‍ നിന്നുണര്‍ത്തിയ സുബ്രന്റെ അലര്‍ച്ച ഒരു നേര്‍ത്ത രോദനമായി അകന്നകന്നു ഇല്ലാതായപ്പോള്‍ പരമു കുടിലില്‍ കയറി വിളക്ക് തെളിച്ചു മോളെ നോക്കി. പാവം സുഖ നിദ്രയിലാണ്. അന്ന് ലക്ഷ്മി നടിച്ച ആ ഉറക്കം വല്ല സിനിമയിലും ആയിരുന്നെങ്കില്‍ അവള്‍ക്കതിനൊരു ഉര്‍വശി അവാര്‍ഡ് കിട്ടുമായിരുന്നു.
മോന്തികൂട്ടത്തിലെ പ്രായം കുറഞ്ഞ മെമ്പര്‍ ആയ കോയക്ക് ഒരു ഇരുപതു വയസ്സുകാരനെക്കാളും വളര്‍ച്ച ഉണ്ടെങ്കിലും മനസ്സ് വെറും അഞ്ചു വയസ്സുകാരന്റെതായിരുന്നു. മുകള്‍ വശവും അടിവശവും കൂര്‍ത്തു മധ്യ ഭാഗം മാത്രം വീര്‍ത്തിരിക്കുന്ന ഒരു മണ്‍പ്ടാവിനു മുകളില്‍ ഒരു ചെറിയ ഉരുണ്ട തേങ്ങ വെച്ചാല്‍ അത് കോയയായി. മുട്ടറ്റം നീളുന്ന കളസം ഊര്‍ന്നു വീഴാതിരിക്കാന്‍ അരയിലെ കറുത്ത ചരട് കളസത്തിനു മുകളില്‍ ബെല്‍റ്റ് പോലെ മുറുക്കിയിരിക്കും. മുകളില്‍ ധരിക്കുന്ന ബട്ടണില്ലാത്ത കുപ്പായത്തിന്റെ അടി വശത്തെ മൂല ഫീഡിംഗ് ബോട്ടില്‍ പോലെ എപ്പോഴും വായില്‍ കാണും.
നട്ടുച്ചയ്ക്ക് ആരെങ്കിലും കോയയെ വിളിച്ചു" ഇപ്പോള്‍ രാത്രിയാണ് കോയ" എന്ന് പറഞ്ഞാല്‍ അതും വിശ്വസിക്കുന്ന മന്ദബുദ്ധിയായ കോയക്ക് ഏക ആശ്രയം കൂലി പണിയെടുത്തു അവനെ പോറ്റുന്ന ഉമ്മ കദീസുമ്മ മാത്രം . ബാപ്പ അവന്റെ ചെറുപ്പത്തിലെ പരലോകം പുല്‍കി. ഗ്രാമത്തിലെ വീടുകളിലെ കൊച്ചു കൊച്ചു പണികള്‍ ചെയ്തു കൊടുക്കുന്നതിനാല്‍ കോയയെ ഗ്രാമ വാസികള്‍ക്ക് വലിയ കാര്യമായിരുന്നു. ആയതിനാല്‍ ഭക്ഷണ സമയത്ത് ഏതെങ്കിലും വീട്ടുകാര്‍ വിളിച്ചു അവനു അന്നം നല്‍കുമായിരുന്നു.
മോന്തികൂട്ടത്തിനു പുളൂസടിക്കിടയില്‍ വെള്ളവും ബീഡിയും മറ്റും എത്തിക്കുന്ന ഡ്യൂട്ടി കൊയക്കായിരുന്നു. അതിനു പ്രതിഫലം വല്ലപ്പോഴും കിട്ടുന്ന ഒന്നോ രണ്ടോ ബീഡി മാത്രം. ഒരു നാള്‍ ബി എസ് എഫില്‍ ജോലി ചെയ്യുന്ന ജവാന്‍ ബാലന്‍ നായര്‍ അവധിയില്‍ നാട്ടിലെത്തിയപ്പോള്‍ വടക്കേ കരയില്‍ നിന്നും തെക്കെകരയിലുള്ള അദ്ധേഹത്തിന്റെ വീട് വരെ പെട്ടി ചുമന്നത് കോയയാണ്. മിലിട്ടറി നായര്‍ എന്ന് ഗ്രാമം വിളിക്കുന്ന അദ്ദേഹം പ്രതിഫലമായി കോയക്ക് അമ്പതു പൈസയും ഒരു സിഗരറ്റും നല്‍കി. അതോടെ കോയക്ക് ഇടയ്ക്കിടെ സിഗരെട്ടിനോട് ആര്‍ത്തി കൂടി വന്നു.
മിലിട്ടറി നായരുടെ സിഗരറ്റ് വലി നാട്ടിലെല്ലാവരും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം ആണ്. ഒരു സിഗരറ്റിനു തീ കൊളുത്തി ഒന്നോ രണ്ടോ വട്ടം പുകയെടുത്തതിനു ശേഷം അത് വലിച്ചെറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു രീതി. ഒരു നാള്‍ പാലത്തില്‍ എത്തിയതും നായര്‍ തന്റെ പാസ്സിംഗ് ഷോ പാക്കറ്റ് പുറത്തെടുത്തു ഒരു സിഗരെട്ടിനു തീ കൊളുത്തി. ഇത് കണ്ടതും മീന്‍ കണ്ട പൂച്ചയെ പോലെ കോയ മിലിട്ടറിയെ അനുഗമിച്ചു. ഏത് നിമിഷവും നായര്‍ സിഗരെറ്റ് താഴെയിടാം എന്ന ചിന്തയായിരുന്നു കോയയുടെ മനസ്സില്‍. നിര്‍ഭാഗ്യമെന്നു പറയട്ടെ സിഗരെറ്റ് താഴെ ഇട്ടതും കോയ അത് എടുക്കാനായി കുനിഞ്ഞെങ്കിലും നായര്‍ അറ്റന്‍ഷനില്‍ നിന്ന് കാലിലണിഞ്ഞ കനം കൂടിയ റബ്ബര്‍ ചെരുപ്പ് കൊണ്ട് സിഗരെറ്റ് ശരിക്കൊന്നു ചവിട്ടി ഞെരടി പൊടിയാക്കി.
നിരാശനായ കോയ നായരെ നോക്കി എന്തോ പിറ് പിറുത്തു തിരികെ പോരുന്നത് അതിലെ വന്ന മാനുട്ടി കണ്ടു. ഓന്‍ കോയാനോട് ചോദിച്ചു ...
" നാണല്ല്യടാ അനക്ക് നാട്ടാരടെ ബീടികുറ്റിം പെറുക്കി ബലിച്ചു നടക്കാന്‍ ....
നാളെ മാങ്ങ അറവു ഉണ്ട് ....ചാവക്കാടാ ... കൂടെ പോന്നോ .. രണ്ടുറുപ്പ്യ ധീസം ത്തരാം....
ഇജ്ജ് മരം കേറോന്നും ബേണ്ട... ബള്ളി കൊട്ടേല് താഴെ ബരണ മാങ്ങ പിടിച്ചെറക്കി കൂട്ടിട്ടാ മതി "
സംഗതി കൊള്ളാം എന്ന് തോന്നിയ കോയ മനുട്ടിയോടൊപ്പം ചാവക്കാട് എത്തി മാങ്ങ അറവില്‍ മാനുട്ടിയെ സഹായിക്കാന്‍ തുടങ്ങി.
കൂലി കിട്ടുന്ന കാശില്‍ നിന്ന് ഒരു പൈസ പോലും ചിലവാകരുതെന്ന നിര്‍ബന്ധ ബുദ്ധിയാല്‍ ഭക്ഷണമൊന്നും കഴിക്കാതെ മൂത്ത മൂന്ന് മുവാണ്ടന്‍ മാങ്ങയും രണ്ടു ഗ്ലാസ് വെള്ളവും മാത്രം ഓരോ നേരം അകത്താക്കി കോയ രണ്ടു ദിവസം തള്ളി നീക്കി . ശരിയായ ഭക്ഷണ ക്രമം ഇല്ലാത്തതിനാലും പതിവില്ലാതെ കുറെ മാങ്ങ അകത്തായതിനാലും കോയയുടെ ദഹന പ്രക്രിയ താറുമാറായി . രണ്ടിന് പോക്ക് രണ്ടു ദിവസം നടന്നില്ലെങ്കിലും കോയ അതത്ര കാര്യമായെടുത്തില്ല.
രണ്ടു നാളിന് ശേഷം ചാവക്കാട് നിന്ന തിരിച്ചെത്തിയ കോയ പുത്തന്‍ ബനിയനു മേല്‍ അത്തറു പൂശി മോന്തികൂട്ടത്തിലെത്തി വിശേഷങ്ങള്‍ വിളമ്പാന്‍ തുടങ്ങി. ചാവക്കാട് അങ്ങാടിയില്‍ വെച്ച് ബെള്ള ഇംപാല കാറ് കണ്ടതും കടപ്പുറത്തു ബോട്ട് കണ്ടതും വിവരിക്കുന്നതിനിടയില്‍ എന്തോ പന്തികേടെന്നോണം കോയ ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു.
പതിവിനു വിപരീതമായി വയറും വളരെ വീര്‍ത്തിരുന്നതിനാല്‍ കോയയുടെ വയറ്റില്‍ തലോടി അബ്ദുള്ള അതിശയത്തോടെ ചോദിച്ചു ..!
"എന്താടാ അനക്ക് ... ?"
"ബയരോണ്ട് ബയ്യാ ..... " കൊയാന്റെ മറുപടി വന്നു.
മുഖത്ത് അല്‍പ്പം ഭയവും ഗൌരവവും കലര്‍ത്തി അബ്ദുള്ള വീണ്ടും ചോദിച്ചു
" ജ്ജ് ചാവക്കാട് ആരടെ കൂടാ കെടന്നത് ....?"
ഉടന്‍ ഉത്തരം വന്നു "ഞാന്‍ മാനുട്ടിക്കാന്റെ കൂടെ ...."
ഒരു ദീര്‍ഘശ്വാസം വിട്ടു അബ്ദുള്ള അടുത്ത ചോദ്യം തൊടുത്തു.
"ഓന്‍ അന്നേ കെട്ടി പിടിക്കാറുണ്ടട ..... ?"
"പിന്നല്ല്യെ ... രാത്രി തണുക്കുമ്പ ന്നെ അമര്‍ത്തി പിടിക്കും "
കോയ പറഞ്ഞത് കേട്ട് ഒരു കൊട്ട അത്ഭുതം ചൊരിഞ്ഞ മുഖവുമായി അബ്ദുള്ള തലയ്ക്കു കൈ വെച്ച് പറഞ്ഞു.
"ബദരീങ്ങളെ ... ചയിച്ച് പഹയാ ... അനക്ക് പള്ളേല്‍ ഇണ്ട് !!!! "
അബ്ദുല്ലാന്റെ അഭിനയം കണ്ടു ചിരിയടക്കാന്‍ പാട് പെടുമ്പോള്‍ കോയയുടെ മുഖത്തു വേദന നിമിത്തം മിന്നി മായുന്ന വിവിധ വര്‍ണ്ണങ്ങള്‍ കാണുകയായിരുന്നു ഞങ്ങള്‍ .
"രണ്ടൂസത്തിനകം ജ്ജ് പേറും... അതുബരെ കുടീന്ന് ബെളീല്‍ ഇറങ്ങണ്ട ...... ബെക്കം പൊയ്ക്കോ...... "
അബ്ദുല്ലാന്റെ ഉപദേശം സ്വീകരിച്ചു വേദന കടിച്ചു പിടിച്ചു കോയ വയറും തടവി കുടിയിലേക്ക് നടന്നു.
ഉമ്മ കൊടുത്ത ചൂടുള്ള കഞ്ഞി മോന്തി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോയയുടെ മനസ്സില്‍ അബ്ദുള്ളയുടെ വാക്കുകള്‍ ആയിരുന്നു. "പഹയാ അനക്ക് പള്ളേല്‍ ഉണ്ട് !!! "
ആലോചിക്കും തോറും വേദന കൂടി കൂടി വരുന്നു. കൊളുത്തിട്ട വലിക്കുന്ന വേദന. തിരിഞ്ഞും മറിഞ്ഞും നോക്കി. കുറയുന്നില്ല. കൈകാലിട്ടടിച്ചു നോക്കി. കാര്യമില്ല.
വീണ്ടും അബ്ദുള്ളയുടെ വാക്കുകള്‍ "രണ്ടൂസത്തിനകം ജ്ജ് പെറും !!! ".
ഈ പ്രസവ വേദന ഇത്ര ഭയങ്കരമാണെന്ന് കൊയാക്ക് അപ്പോഴാണ് മനസ്സിലായത്.
തിരിഞ്ഞും മറിഞ്ഞും ഉരുണ്ടും പിരണ്ടും നേരം പോയതല്ലാതെ വേദന കുറയുന്നില്ല.
അത് കൂടി കൂടി അവസാനം സഹിക്ക വയ്യാതെ വന്നപ്പോള്‍ കോയ വില്ല് പോലെ വളഞ്ഞു പായയില്‍ വീണതും വയറില്‍ നിന്നും എന്തോ പുറത്തു ചാടിയതും ഒരുമിച്ചായിരുന്നു
ബല്ലാത്ത ഒരു സുഖത്തോടൊപ്പം ഹലാക്കിന്റെ ഒരു നാറ്റവും.
സ്വര്‍ഗീയ സുഖം നേടിയ ആ നിമിഷത്തില്‍ കോയ പായയില്‍ കിടന്നു ഉറക്കെ വിളിച്ചു കൂവി ....
"ഉമ്മ..ഉമ്മാ.. ബെളക്ക് കൊളുത്തിം .... ഞമ്മള്‍ പെറ്റു......"
കൊയാന്റെ കൂവി വിളി കേട്ട കദീസ്സുമ്മ വിളക്ക് കൊളുത്തി മുറിയിലെത്തിയപ്പോള്‍ കണ്ട കാഴ്ചയില്‍ അവരും ഉറക്കെ ചിരിച്ചു പോയി .
പതുക്കെ പതുക്കെ ആ ചിരി കണ്ണീരിനു വഴി മാറവേ ആ മാതൃ ഹൃദയം പ്രാര്‍ഥിച്ചു ...
" ന്റെ കാല്യാരോട് തങ്ങളെ .... ന്റെ കണ്ണടഞ്ഞാ ന്റെ കുട്ട്യേ കാത്തോളനെ ......"
പോസ്റ്റ് ചെയ്തത്
വേണുഗോപാല്‍
ല്‍
14:43
87
അഭിപ്രായ(ങ്ങള്‍)
Email This
BlogThis!
Share to X
Share to Facebook


ലേബലുകള്‍:
നര്‍മ്മം
January 21, 2012
വേനല്‍പൂവുകള്‍
മുംബൈ വി ടി (ഇന്ന് മുംബൈ സി എസ് ടി) യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി എത്തിച്ചേര്‍ന്നത് വൈകുന്നേരം അഞ്ചു മണിക്ക്. ശ്രീകൃഷ്ണ ടൈലര്‍ ഷോപ്പില്‍ നിന്നും അമ്മ കടം പറഞ്ഞുവാങ്ങിത്തന്ന ഒരു ജോഡി പാന്റും ഷര്‍ട്ടും, എങ്ങും കളയാതെ സൂക്ഷിക്കണം എന്ന് പറഞ്ഞേല്‍പ്പിച്ച കുറച്ചു പൈസയും അടങ്ങുന്ന ബാഗും തൂക്കി വണ്ടിയില്‍ നിന്നിറങ്ങി..
മുന്നിലേയ്ക്ക് നടക്കുമ്പോള്‍ കണ്ട മുഖങ്ങളിലെല്ലാം ഞാന്‍ ചന്ദ്രേട്ടനെ തിരയുകയായിരുന്നു. ഒടുവില്‍ എനിക്കഭിമുഖമായി നടന്നുവരുന്ന ചന്ദ്രേട്ടനെ കണ്ടപ്പോള്‍ ശ്വാസം നേരെ വീണു. എന്റെ ഒരകന്ന ബന്ധുവായ ചന്ദ്രേട്ടന്‍ ഇവിടെ ഏതോ ഒരു വലിയ കമ്പനിയില്‍ ഉദ്യോഗത്തില്‍ കയറിയിട്ട് കുറച്ചുവര്‍ഷങ്ങളായി.
ചന്ദ്രേട്ടന്‍ താമസിക്കുന്ന അന്റൊപ് ഹില്‍ എന്ന സ്ഥലത്തേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്രാമദ്ധ്യേ ഒരു എക്സ്പോര്‍ട്ട് കമ്പനിയില്‍ ടൈപിസ്റ്റ് കം ക്ലാര്‍ക്ക് ആയി ഒരു ജോലി ശരിയാക്കിയിട്ടുണ്ടെന്നും മാസം അഞ്ഞൂറ് രൂപയോളം ശമ്പളം കിട്ടുമെന്നും ആറു മാസം കഴിഞ്ഞാല്‍ ജോലി സ്ഥിരമാകും എന്നൊക്കെ അദ്ദേഹം പറഞ്ഞു. മൂന്നു മുറികള്‍ ഉള്ള ഒരു ഫ്ളാറ്റിന്‍റെ ഒരു മുറിക്ക് മാസ വാടക ഇരുനൂറുരൂപ നല്‍കിയാണ് താമസം എന്നും പറഞ്ഞു. മറ്റൊരു മുറിയില്‍ ഒരു യാദവും കുടുംബവും ആണത്രേ താമസം. നടുവിലെ മുറിയും അടുക്കളയും വീട്ടുടമ വേദ പ്രകാശ് വര്‍മ, ഭാര്യ കുസും വര്‍മ, അഞ്ചു വയസ്സുകാരന്‍ മകന്‍ ഇവരടങ്ങുന്ന പഞ്ചാബി കുടുംബം ഉപയോഗിക്കുന്നു. ബാത്റൂം, കക്കൂസ് എന്നിവ മൂന്ന് റൂം നിവാസികളും ഒരുമിച്ചുപയോഗിക്കുന്നു.
ഫ്ലാറ്റിനു മുന്നിലെത്തി ബെല്ലടിച്ചതും വാതില്‍ തുറന്നത് മിസ്സിസ് വര്‍മ....
"ആന്‍റി.. എ മേരാ ഭായി ഹൈ..." വിനയത്തോടു കൂടി ചന്ദ്രേട്ടന്‍ മൊഴിഞ്ഞു...
വെളുത്ത് സുമുഖന്‍ ആയ ചന്ദ്രേട്ടന്‍റെ ഗ്ലാമറിന്‍റെ പരിസരത്തെങ്ങും എന്നെ കാണാഞ്ഞത് കൊണ്ടാവാം അവരുടെ മുഖത്ത് നേരിയ സംശയം നിഴലിച്ചിരുന്നു. എങ്കിലും മുഖത്ത് വരുത്തിയ കൃത്രിമച്ചിരിയോടെ എന്നെ ഒന്ന് തൊഴുതതിനു ശേഷം അവര്‍ തിരിഞ്ഞുനടന്നു.
പത്തടി നീളവും പത്തടി വീതിയും ഉള്ള മുറിയില്‍ രണ്ടു മേശകള്‍, ഒരു അലമാര, ഒരു കട്ടില്‍ എന്നിവയായിരുന്നു ഫര്‍ണിച്ചര്‍. ഒരു മേശമേല്‍ പാചക സ്റ്റോവ് വെച്ചിരിക്കുന്നു. പാചകവും കിടപ്പും എല്ലാം ആ മുറിക്കകത്ത് തന്നെ.
നാട്ടില്‍ വീടിനകത്ത് ഷര്‍ട്ട് ഒരു അവശ്യവസ്തുവല്ലാത്തതിനാല്‍ ആ രീതി തന്നെ ഇവിടെയും അവലംബിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷെ അത് അധിക സമയം നീണ്ടു നിന്നില്ല. അസ്ഥികൂടത്തില്‍ കരിഓയില്‍ അടിച്ചപോലുള്ള എന്റെ മേനിയഴക് കണ്ട് ഇക്കിളി കൊണ്ടാണെന്ന് തോന്നുന്നു, മിസിസ് വര്‍മ ചന്ദ്രേട്ടനെ വിളിച്ചു പറഞ്ഞു..
"വേണു കോ ബോലോ ... ഷര്‍ട്ട് പഹന്‍ കെ ഗൂമ്നെ കെ ലിയെ "
സ്നേഹ സ്വരത്തില്‍ ചന്ദ്രേട്ടന്‍ എന്നോട്പറഞ്ഞു ...
"നമ്മുടെ നാടല്ല... ഇവിടുത്തെ കാറ്റും ചൂടും അസുഖം തരും... ആയതിനാല്‍ എപ്പോഴും ദേഹത്ത് ഒരു ഷര്‍ട്ട് അല്ലെങ്കില്‍ ബനിയന്‍ ധരിക്കുക".
"വല്ലതും കഴിച്ച് കിടന്നോളൂ... കാലത്ത് നേരത്തെ ഇറങ്ങണം, ഓഫീസില്‍ ആദ്യദിവസം അല്ലെ..." അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പിറ്റേന്ന് കാലത്ത് ചായ ശരിയാക്കി ചന്ദ്രേട്ടന്‍ വിളിച്ചപ്പോഴാണ് ഉറക്കമുണര്‍ന്നത്. മുഖം കഴുകാന്‍ ബാത്റൂമിനടുത്തുള്ള ബേസിനിലേക്ക് കുനിയവേ അടുത്തുള്ള കക്കൂസില്‍ നിന്നൊരു ശബ്ദം.......
"ടട്ടി ധുലാവോ.... ടട്ടി ധുലാവോ..... "
റൂം ഉടമയുടെ മകനാണ്. വഴിവാണിഭക്കാരെപ്പോലെ അവന്‍ ഈ വിളി രണ്ടുമൂന്നുതവണ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ചന്ദ്രേട്ടനോട് ഇതെന്താണ് സംഭവം എന്ന് തിരക്കി. അവന്‍ കാര്യം സാധിച്ചുകഴിഞ്ഞുവെന്നും അവന്‍റെ ചന്തി കഴുകിക്കാനും വേണ്ടിയാണത്രേ ആ കൂവല്‍. ഒന്ന് കഴുകിച്ചേക്ക് എന്ന് കൂടി ചന്ദ്രേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കൊന്നു ഞെട്ടി. ബി. കോം. ഡിഗ്രിയെടുത്ത് ഇവിടെ വന്നത് ഈ പഞ്ചാബി ചെക്കന്‍റെ ചന്തി കഴുകാനോ? ഛെ...
ഏയ്... അത് ശരിയാവില്ല... എന്ന് മനസ്സില്‍ പറഞ്ഞു.
എന്‍റെ പകച്ചുനില്‍ക്കല്‍ കണ്ട ചന്ദ്രേട്ടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു,
" നീ കുറച്ചു വെള്ളം ഒഴിച്ച് കൊടുത്താല്‍ മതി... അവന്‍ കഴുകിക്കൊള്ളും"
ഹാവൂ ആശ്വാസമായി ...
വെറുതെ ടെന്‍ഷനടിച്ചു.
ഒരുകൈ കൊണ്ട് മൂക്ക് പൊത്തി മറുകൈ കൊണ്ട് ചെക്കന്‍റെ മൂട്ടില്‍ വെള്ളമൊഴിക്കുമ്പോള്‍ അവന്‍ എന്നെ തന്നെ തറപ്പിച്ചു നോക്കിക്കൊണ്ടിരുന്നു. കാര്യംകഴിഞ്ഞ് പുറത്തുകടന്ന അവന്‍ ഊരിയിട്ട ട്രൌസര്‍ എടുത്തു തോളിലിട്ടു നടക്കാന്‍ തുടങ്ങുമ്പോള്‍ എന്നെ അടിമുടി ഒന്ന് വീക്ഷിച്ചു. അവന്‍റെ ആസനം കഴുകാന്‍ ജലം പകര്‍ന്നു നല്‍കിയ എന്നെ അവന് ഇഷ്ടമായി എന്ന് തോന്നുന്നു.... ഞാന്‍ ഒന്ന് ഞെളിഞ്ഞുനിന്നു. പെട്ടെന്ന് അവന്‍റെ വിധം മാറി. ശബ്ദം ഉയര്‍ത്തി അവന്‍ പറഞ്ഞു,
"ക്യാ പാഗല്‍ ആദ്മി ഹേ ...
കിത്ത്നാ ചില്ലാന പഡ് താ ഹെ"
ആ വാചകത്തിന്‍റെ അര്‍ത്ഥം എനിക്ക് മനസ്സിലാകാന്‍ മാസങ്ങള്‍ വേണ്ടിവന്നതുകൊണ്ട് അന്നവന്‍ രക്ഷപെട്ടു.
ഒരുക്കങ്ങള്‍ കഴിഞ്ഞ് ചന്ദ്രേട്ടനൊപ്പം ഓഫീസിലേക്ക് ഇറങ്ങി. വീട്ടില്‍ നിന്നും പത്തുമിനുട്ടോളം നടക്കണം അടുത്തുള്ള കിംഗ് സര്‍ക്കിള്‍ റെയില്‍വേ സ്റ്റേഷനിലെക്ക്.
നടത്തത്തിനിടെ വഴിയരികില്‍ സിമന്റ്ഷീറ്റ് മേഞ്ഞ ഒരു ഷെഡ് കണ്ടു. അതിനുമുന്നില്‍ മഞ്ഞനിറത്തിലുള്ള പാമോലിന്‍ ഡബ്ബ പോലുള്ള ഡബ്ബകള്‍ പിടിച്ചു വരിയായി നില്‍ക്കുന്ന കുറെ ആളുകള്‍. സംശയ രൂപേണ ഞാന്‍ ചന്ദ്രേട്ടനോട് ചോദിച്ചു...
"ഇവിടെ റേഷന്‍ കട ഇത്ര നേരത്തെ തുറക്കുമോ ? "
പൊട്ടിച്ചിരിച്ചു കൊണ്ട് ചന്ദ്രേട്ടന്‍ പറഞ്ഞു... അത് റേഷന്‍ കടയല്ല കക്കൂസ് ആണെന്ന്....
രണ്ടിന് പോകാനുള്ളവരുടെ നീണ്ട ക്യൂ ...
ചന്ദ്രേട്ടന് ചിരിയടങ്ങുന്നില്ല...
ഒരുവേള ക്യൂവിന്‍റെ ഏറ്റവും പുറകില്‍ നില്‍ക്കുന്നത് ഒരു വയറിളക്കരോഗിയാണെങ്കില്‍ മറുതലയ്ക്കല്‍ എത്തുമ്പോഴേക്കും അയാളുടെ സ്ഥിതി എന്താവുമെന്നോര്‍ത്ത് ഞാനും ചിരിച്ചു പോയി.
ലോക്കല്‍ ട്രയിനിലെ ഉന്തും തളളും കഴിഞ്ഞ് ഓഫീസിലെത്തിയപ്പോള്‍ ദേഹം മുഴുവന്‍ നുറുങ്ങുന്ന വേദന. എന്‍റെ അസ്വസ്ഥത കണ്ട ചന്ദ്രേട്ടന്‍ പറഞ്ഞു,
"ആദ്യായോണ്ടാ ... കുറച്ചൂസായാല്‍ പരിചയാവും..."
എന്നെ ഓഫീസില്‍ ഏല്‍പ്പിച്ചു ചന്ദ്രേട്ടന്‍ പോകാനൊരുങ്ങി... പോകുമ്പോള്‍ പറഞ്ഞു,
" ഇന്ന് ഒറ്റയ്ക്ക് പോണ്ട ... വൈകീട്ട് ഞാനിതിലെ വരാം"
ഓഫീസില്‍ എന്‍റെ വിഭാഗത്തില്‍ രണ്ടു മലയാളികള്‍കൂടി ഉണ്ടായിരുന്നതിനാല്‍ ഭാഷ ഒരു കീറാമുട്ടിയായില്ല. പത്തനംതിട്ടക്കാരി ലൂസി മാഡവും, കോട്ടയംകാരന്‍ ഒരു രാജനും. ഇവര്‍ രണ്ടുപേരും കുറഞ്ഞവാടകയുള്ള വീടുകള്‍ തേടി കുറച്ചകലെയാണ് താമസം. ലൂസി സെന്‍ട്രല്‍ ലൈനില്‍ ഡോമ്പിവല്ലിയിലും രാജന്‍ വെസ്റ്റേണ്‍ ലൈനില്‍ അന്ധേരിയിലും. രാജന്റെ ഡിസ്കിന് സ്ഥാന ചലനം വന്നതിനാല്‍ നടുവില്‍ ഒരടി വീതിയില്‍ ഒരു ബെല്‍റ്റ് സ്ഥിരം ഉണ്ട്. അന്ധേരിയില്‍നിന്നും ചര്‍ച്ച്ഗേറ്റ് സ്റ്റേഷനില്‍വന്ന് അവിടെനിന്ന് വി ടി യിലുള്ള ഓഫീസിലേക്ക് നടക്കും. ഓഫീസില്‍ സ്ഥിരം വൈകിയെത്തുന്ന അദ്ദേഹം വണ്ടിയിലെ തിരക്കിനെയും വണ്ടി വൈകി ഓടുന്നതിനെയും പ്രാകിക്കൊണ്ടേ കയറിവരൂ. ഇടയ്ക്കിടെ വണ്ടിയില്‍ സംഭവിച്ച ചില കഥകളും വിളമ്പും. അതില്‍ ഒന്നിങ്ങനെ...
ഒരു നാള്‍ ട്രെയിനിനുള്ളില്‍ ഞെങ്ങിഞെരുങ്ങിനില്‍ക്കെ തൊട്ടടുത്ത സീറ്റിലിരിക്കുന്ന വൃദ്ധന്‍ രാജനോട് പറഞ്ഞു...
"ബേട്ടാ ... മഹാലക്ഷ്മി ആയാ തോ ജര ബോല്‍നാ..."
നടുവേദനകൊണ്ട് പൊറുതിമുട്ടിയ രാജന് ആ വാക്കുകള്‍ പഞ്ചാരപ്പായസം പോലെ...
മഹാലക്ഷ്മി എത്തിയാല്‍ കിഴവന്‍ ഇറങ്ങും. രാജന്‍ ചന്തി കിഴവനോട് ചാരിവെച്ച് സീറ്റ് റിസേര്‍വ് ചെയ്തു....
അടുത്ത സ്റ്റേഷനിലും കിഴവന്‍ ചോദിച്ചു, "മഹാലക്ഷ്മി പഹൂന്ച്ചാ ക്യാ?"
രാജന്‍ പകുതി കാലും കിഴവന്‍റെ മുതുകില്‍ തിരുകി റിസര്‍വേഷന്‍ ഒന്ന് കൂടി ഉറപ്പിച്ചു....
രണ്ടുസ്റ്റേഷന്‍ കഴിഞ്ഞ് മഹാലക്ഷ്മി എത്തിയപ്പോള്‍ രാജന്‍ കിഴവനെ വിളിച്ചു പറഞ്ഞു...
"ചാച്ചാ ... മഹാലക്ഷ്മി ആ ഗയാ...."
"അച്ചാ ബേട്ട..." എന്നുപറഞ്ഞ് കിഴവന്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍നിന്നും ഒരു പൂവെടുത്ത് രണ്ടുകണ്ണിലും തൊടീച്ച് "മഹാലക്ഷ്മി മാതാ.... രക്ഷ കരോ..." എന്നു പറഞ്ഞ് ജനലിലൂടെ പുറത്തേക്കിട്ട് വീണ്ടും സീറ്റില്‍ ഒന്നുകൂടി ഞെളിഞ്ഞിരുന്നു.
രാജന്‍ എന്തോ കളഞ്ഞുപോയ അണ്ണാനെപ്പോലെ കിഴവനെ നോക്കി പിറുപിറുത്ത് തിരക്കിലൂടെ മുന്നോട്ടുനീങ്ങി, അടുത്ത ഊഴം നോക്കി.
ലൂസി മാഡത്തിന്‍റെ കീഴില്‍ ജോലികളെല്ലാം ഒരുവിധം ഭംഗിയായി പഠിച്ച് മുന്നോട്ടുപോകുമ്പോഴാണ് ആ വാര്‍ത്ത വന്നെത്തിയത്. കമ്പനിയുടെ ബോംബയിലെ ഓഫീസ് പുനെയിലേക്ക് മാറ്റുന്നു. ഒരു മാസത്തെ നോട്ടീസ്. പൂനെയില്‍ ജോയിന്‍ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് തുടരാം, അല്ലാത്തവര്‍ക്ക് ജോലിവിടാം.
അങ്ങിനെ ഞാന്‍ തൊഴില്‍രഹിതനായി. എന്‍റെ കാല്‍വയ്പിന്‍റെ ഐശ്വര്യമോര്‍ത്ത് വിഷമിച്ചിരിക്കുമ്പോള്‍ ആശ്വാസവാക്കെന്നപോലെ ചന്ദ്രേട്ടന്‍ പറയുമായിരുന്നു,
"നീ വിഷമിക്കാതിരിക്ക്.... നമുക്ക് വേറെ നോക്കാം... ഏറിയാല്‍ പത്തുപതിനഞ്ചുദിവസം. ആ ദിവസങ്ങളില്‍ ഇവിടെയിരുന്നു ഷോര്‍ട്ട്ഹാന്‍ഡ് എഴുതി സ്പീഡ് ഒന്ന് കൂട്ട്..."
ഒന്നുരണ്ടുദിവസം റൂമില്‍ ചടഞ്ഞുകൂടിയെങ്കിലും ബോറടി കൂടിയതിനാല്‍ മൂന്നാമത്തെ ദിവസം ചന്ദ്രേട്ടന് പിറകെ ഞാനും പുറത്തിറങ്ങി. അന്നുമുതല്‍ എന്‍റെ നഗരം തെണ്ടല്‍ ആരംഭിക്കുകയായിരുന്നു. ട്രെയിന്‍ പിടിച്ച് വി ടി യില്‍ എത്തും. അവിടെനിന്ന് ഫൌണ്ടയിന്‍, കാല ഗോട എന്നിവിടം ചുറ്റി ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറിയില്‍ എത്തും. അമ്പതുപൈസ ടിക്കറ്റ് എടുത്ത് ഒന്നുരണ്ടുമണിക്കൂര്‍ ചിത്ര പ്രദര്‍ശനം കാണും. വിശ്വവിഖ്യാതരായ പലരുടെയും വരകളും പെയിന്റിങ്ങുകളും അവിടെയുണ്ട്. അവിടെ നിന്നിറങ്ങി റിസേര്‍വ് ബാങ്കിനുമുന്നില്‍ കുറച്ചുനേരം. അതുകഴിഞ്ഞാല്‍ തൊട്ടടുത്തുള്ള ബ്രിട്ടീഷ്‌ലൈബ്രറിയുടെ പടവുകളില്‍ അല്പം വിശ്രമം.
പല നാടുകളില്‍നിന്നുള്ള പല ഭാഷകള്‍ സംസാരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍. നിരനിരയായി നീങ്ങുന്ന വാഹനങ്ങള്‍. വിവിധ വര്‍ണങ്ങളില്‍ തെളിയുന്ന സിഗ്നല്‍ ലൈറ്റുകള്‍... വീണ്ടും മുന്നോട്ടു നടന്ന് മ്യുസിയത്തിനുമുന്നിലൂടെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍... കടലിന്‍റെ ഓരംചേര്‍ന്ന് നില്‍ക്കുന്ന ഇലകള്‍ തിങ്ങിയ ഉയരം കുറഞ്ഞ മരച്ചുവട്ടിലെ തുക്കാറാം വട പാവ് സെന്റര്‍. അവിടെ നിന്ന് രണ്ടു വടാപാവും രണ്ടു ഗ്ലാസ് വെള്ളവും. അതാണ് ഉച്ചഭക്ഷണം. അശരണന്‍റെ അന്നം... അതാണ് മഹാരാഷ്ട്രയില്‍ വടാപാവ്.
ഏതാണ്ട് ഗള്‍ഫ്‌നാടുകളിലെ ഖുബൂസ് പോലെതന്നെ ഒരു ദിവസം ഈ ആഹാരം ആയിരങ്ങള്‍ ഭക്ഷിക്കുന്നു. ഈ നഗരത്തില്‍ അഞ്ചുരൂപ കിട്ടുന്നവനും അഞ്ചുലക്ഷം ദിവസം കിട്ടുന്നവനും ജീവിക്കുന്നു. ഒരാള്‍ മൃഷ്ടാന്നം ഭുജിച്ച് രമ്യഹര്‍മ്യശയ്യ തേടുമ്പോള്‍ മറ്റേയാള്‍ ഒരു വട പാവില്‍ അത്താഴമൊതുക്കി റോഡരികില്‍ ഉറങ്ങുന്നു.
താജ്മഹല്‍ ഹോട്ടലിന്‍റെ മുന്നില്‍ കടലോരം ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യ. ആ ഭീമന്‍ കവാടത്തിന്‍റെ ശില്പചാതുരി നുകര്‍ന്ന് കടല്‍ക്കാറ്റിന്‍റെ കുളുര്‍തലോടല്‍ ഏറ്റുവാങ്ങി വെയില്‍ കാഞ്ഞിരിക്കുന്ന സ്വദേശികളും വിദേശികളും. അവരിലൊരാളായി ഉയരം കുറഞ്ഞ കരിങ്കല്‍ഭിത്തിയില്‍ ഞാനുമിരുന്നു.
ചെറുതിരകളായി ഓടിയണഞ്ഞ് കരിങ്കല്‍ഭിത്തിയില്‍ തട്ടിച്ചിതറുന്ന കടല്‍ജലത്തില്‍ സൂര്യകിരണങ്ങള്‍ ഏല്‍ക്കുമ്പോള്‍ തെളിയുന്ന വിവിധ വര്‍ണങ്ങള്‍.... കാതങ്ങള്‍ക്കപ്പുറം കടലോരത്ത് സ്ഥിതി ചെയ്യുന്ന എലിഫന്റ ഗുഹയിലേക്ക് സന്ദര്‍ശകരെ കയറ്റിപ്പോവുന്ന ബോട്ടുകളുടെ നീണ്ട നിര..... അതിനു സമാന്തരമായി തിരികെവരുന്ന ബോട്ടുകളുടെ മറ്റൊരു നിരകൂടി കാണാം. കടല്‍നീലിമക്ക് മുകളില്‍ അലക്ഷ്യമായി പറക്കുന്ന കൊറ്റിക്കൂട്ടങ്ങള്‍..... ഒറ്റ തിരിഞ്ഞു ചെറുനൌകകളില്‍ മത്സ്യബന്ധനം നടത്തുന്ന കോലികള്‍**. അകലെ മസഗോണ്‍ഡോക്കില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ മുകളില്‍ പാറുന്ന വിവിധ വര്‍ണപതാകകള്‍. ഇടയ്ക്കിടെ മിന്നല്‍പ്പിണര്‍പോലെ പാഞ്ഞുപോകുന്ന നേവിയുടെ ബീറ്റ് ബോട്ടുകള്‍. അങ്ങിനെ കടല്‍ക്കാഴ്ചകള്‍ ഒന്നൊന്നായി കണ്ടിരുന്നു നേരം പോയതറിഞ്ഞില്ല.
അസ്തമയത്തിനു മുന്നോടിയെന്നോണം താജ്ഹോട്ടലിനു മുകളിലെ വന്‍ താഴികക്കുടങ്ങളിലും സ്റ്റോക്ക് എക്സ്ചേഞ്ച് ടവറിന്‍റെ നിറുകയിലും മറ്റു ചെറുകെട്ടിടങ്ങള്‍ക്ക് മുകളിലും സൂര്യന്‍ ചകോരവര്‍ണം വാരിവിതറാന്‍ തുടങ്ങിയിരുന്നു. ഒരു ദിവസത്തിന്‍റെ അന്ത്യംകൂടി വിളിച്ചോതി ഓഫീസ് വിട്ടിറങ്ങിയ ജനക്കൂട്ടം സാന്ദ്രതയേറിയ നദികളെപ്പോലെ വീഥികള്‍ നിറഞ്ഞൊഴുകുന്നു. ഇരുട്ടിനു കനം കൂടും മുന്‍പേ വീടണയാന്‍ എനിക്കും തിടുക്കമായി.
അടുത്തദിവസം ചന്ദ്രേട്ടന്‍ ഇറങ്ങിയതിന്‍റെ തൊട്ടുപിറകെ കുളിച്ചു കുട്ടപ്പനായി ഞാനും ഇറങ്ങി. ഫ്ലാറ്റിന്‍റെ വാതിലടച്ച് പുറത്തുകടന്നതും കയ്യില്‍ ബക്കറ്റും ചൂലുമായി കയറിവരുന്ന കച്ചറവാലയെ കണ്ടു. ഒരു സ്ഥലത്തേയ്ക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ വരും ശകുനം മുടക്കാന്‍.... ഇവനൊക്കെ കുറച്ചുകഴിഞ്ഞ് വന്നാലെന്താ....?
തിരിച്ച് ഒരു തവണകൂടി വീട്ടില്‍ക്കയറി ഇറങ്ങിയാലോ എന്ന് ആലോചിച്ചുനില്‍ക്കുമ്പോള്‍ മനസ്സ് ചോദിച്ചു,
"എന്ത് മലമറിക്കണ മഹാകാര്യത്തിനാവോ താന്‍ ശകുനം നോക്കി പോവുന്നത്?"
ആ ചോദ്യത്തിന്‍റെ അര്‍ത്ഥമുള്‍ക്കൊണ്ട് പടികളിറങ്ങുമ്പോള്‍ കുറുകെ ഓടിപ്പോയ ഒരു കറുത്തപട്ടിയും എന്നെ തെല്ലുവിഷമിപ്പിച്ചു.
വി ടി യില്‍ ട്രെയിനിറങ്ങി റോഡ് മുറിച്ചുകടന്ന് ക്രോസ് മൈതാനത്തിന് അടുത്തെത്തി. മൈതാനം മുറിച്ചുകടന്നാല്‍ ചര്‍ച്ച്ഗേറ്റ് സ്റ്റേഷന്‍ എത്താം.
ടെലികമ്മ്യൂണിക്കേഷന്‍ ടവറിനുമുകളിലെ വിവിധവലുപ്പത്തില്‍ മാനത്തോട്ടുവിരിയുന്ന കുടകളിലിരുന്ന് തൂവലുണക്കുന്ന പ്രാവുകള്‍. ചിലവ കൊക്കുരുമ്മുന്നു. മറ്റുചിലവ കാമുകന്‍റെ പ്രേമകേളികളാല്‍ നാണംപൂണ്ട് തലകുനിച്ചിരിക്കുന്നു. വെയിലിന് ചൂടേറിത്തുടങ്ങിയെങ്കിലും ക്രോസ്മൈതാനത്തെ പുല്ലില്‍ മയങ്ങിയ മഞ്ഞുതുള്ളികള്‍ ചെരുപ്പിനാല്‍ മുഴുവന്‍ മറയാത്ത എന്‍റെ കാല്‍വിരലുകളെ നനച്ചുകൊണ്ടിരുന്നു.
ചര്‍ച്ച്ഗേറ്റ് സ്റ്റേഷന് മുന്നിലൂടെ ബോര്‍ബോന്‍ സ്റ്റേഡിയത്തിന്‍റെ അരികില്‍ എത്തി. തുറന്നുകിടന്ന കവാടത്തിലൂടെ അകത്തേക്ക് നോക്കി. ഗ്യാലറിയില്‍ നാലഞ്ചുപേര്‍ കാഴ്ചക്കാരായുണ്ട്. ഏതോ രണ്‍ജി മത്സരം നടക്കുന്നുവെന്നുതോന്നി.
ക്വീന്‍സ് 'നെക് ലെയ്സ്' എന്നറിയപ്പെടുന്ന മറൈന്‍ലൈന്‍സിലൂടെ നടന്ന് നരിമാന്‍പോയന്റില്‍ എത്തി. അംബരചുംബികളായ നിരവധി സൗധങ്ങള്‍. എക്സ്പ്രസ്സ് ടവേര്‍സ്, എയര്‍ ഇന്ത്യ ബില്‍ഡിംഗ്, ഒബെറോയ് ടവര്‍ എന്നിങ്ങനെ നിരനിരയായി കെട്ടിടങ്ങള്‍. സിഗ്നലിനടുത്തുള്ള ഷാലിമാര്‍ എന്ന കെട്ടിടത്തിനുമുന്നിലെ ഉയരംകുറഞ്ഞ മതിലില്‍ മുന്നില്‍ പരന്നുകിടക്കുന്ന കടലിനെ നോക്കി ഇരുപ്പുറപ്പിച്ചു.
റോഡിനപ്പുറം വരിയായി നില്‍ക്കുന്ന തണല്‍മരങ്ങള്‍ക്കടിയിലെ സിമന്റ്ബെഞ്ചുകളില്‍ കമിതാക്കള്‍ നേരത്തേകൂട്ടി സ്ഥലം പിടിച്ചിരിക്കുന്നു. അവരില്‍ കൌമാരക്കാരോടൊപ്പം മദ്ധ്യവയസ്ക്കരെയും കാണാമായിരുന്നു. ഒരുപക്ഷെ അവരെല്ലാം എന്നെപോലെതന്നെ തൊഴില്‍രഹിതരായിരിക്കും.
തൊട്ടപ്പുറത്തെ ഹോട്ടല്‍കെട്ടിടത്തിന്‍റെ വൃത്താകൃതിയിലുള്ള മട്ടുപ്പാവില്‍ വെയില്‍ കാഞ്ഞുകൊണ്ടൊരു സായിപ്പ് നില്‍ക്കുന്നു. മുടികളില്‍ തടവിക്കൊണ്ട് അയാള്‍ കയ്യിലുള്ള ഏതോ പത്രം പാരായണം ചെയ്യുകയാണ്.
പരന്നു കിടക്കുന്ന കടലിന്റെ അനന്തതയില്‍ നോക്കിയിരിക്കവെ മുഹമ്മദ് റാഫിയുടെ ഒരു ഗാനത്തിന്‍റെ ഈണം ചിരട്ടയും വടിയും കൊണ്ട് തീര്‍ത്ത വീണയില്‍മീട്ടി ഒരുത്തന്‍ നടന്നുവരുന്നത് കണ്ടു.
"ബഹാരോം ഫൂല്‍ ബര്‍സാ ദോ..
മേരി മെഹബൂബ് ആയാ ഹേ...
മേരി മെഹബൂബ് ആയാ ഹേ..."
തലയിലേറ്റിയ ചൂരല്‍ക്കുട്ടയില്‍ കളിവീണകള്‍ ചുമന്നുപോകുന്ന അയാള്‍ കയ്യിലെ കൊച്ചുവീണയില്‍ തീര്‍ക്കുന്ന നാദത്താല്‍ തെരുവുകളെ വിസ്മയിപ്പിക്കുന്നു. മട്ടുപ്പാവില്‍ വെയില്‍കൊണ്ട് നില്‍ക്കുന്ന സായിപ്പ് വീണാനാദത്തില്‍ മയങ്ങി, തല റോഡിലേക്ക് നീട്ടി ചോദിക്കുന്നു.
"ഹായ് മാന്‍... ഹൌ മച്ച്?"
"ത്രീ ഹന്‍ട്രെഡ്..."
വീണവില്‍പ്പനക്കാരന്‍റെ ഉത്തരം കേട്ട് ഞാന്‍ ഞെട്ടി. കാട്ടുകള്ളാ... സായിപ്പാണെന്ന് കരുതി ഇങ്ങനെ പറ്റിക്കാമോ? ഒരു രൂപയുടെ സാധനത്തിനു മുന്നൂറു ഇരട്ടി വിലയോ?
"നോ .. നോ... ഐ വില്‍ ഗിവ് വന്‍ ഹന്‍ട്രെഡ്.."
സായിപ്പും വീണക്കാരന് മുറിക്കാന്‍ പറ്റിയ പാര്‍ട്ടി തന്നെ. താഴെവന്ന് നൂറിന്‍റെ നോട്ടും കൊടുത്ത് വീണവാങ്ങി സായിപ്പ് ഉള്ളിലേക്ക് പോയതും വീണക്കച്ചവടക്കാരന്‍ അപ്രത്യക്ഷനായതും ഒരുമിച്ചായിരുന്നു.
അഞ്ചു മിനുട്ട് കഴിഞ്ഞു കാണില്ല ... ഒരു അട്ടഹാസത്തോടെ മട്ടുപ്പാവില്‍വന്ന് സായിപ്പ് ചോദിച്ചു,
" ഹായ്... വേര്‍ ഈസ് ദാറ്റ് ബാസ്റ്റാട് ?"
സായിപ്പിന്‍റെ വീണയില്‍ നാദം നിലച്ചിരിക്കുന്നു എന്ന് ആ ചോദ്യത്തില്‍നിന്നും എനിക്ക് മനസ്സിലായി.
"ഹി ഹാസ് ഗോണ്‍...." ഞാന്‍ സായിപ്പിനോടായി പറഞ്ഞു.
സായിപ്പ് കയ്യിലിരുന്ന വീണ തലയ്ക്കു ചുറ്റും കറക്കി റോഡിലേക്ക് ഒരു ഏറുവച്ചുകൊടുത്തു. എന്നിട്ടും അയാള്‍ക്ക് കലിയടങ്ങുന്നില്ല..
"യൂ ഇന്ത്യന്‍സ്.. ബ്ലഡി ബെഗ്ഗെര്‍സ്... എന്നുറക്കെ വിളിച്ചുപറഞ്ഞ് അയാള്‍ മുറിയുടെ മട്ടുപ്പാവിലേക്ക് തുറക്കുന്ന വാതില്‍ വലിയൊരു ശബ്ദത്തോടെ വലിച്ചടച്ചു.
ഒരു ഇന്ത്യക്കാരനു അഭിമാനിക്കാന്‍ പറ്റിയ വാക്കുകള്‍!!!
ഒരു തെണ്ടി ഇന്ത്യക്കാരന്‍ നിമിത്തം സായിപ്പിന്‍റെ തെറി മൊത്തം ഇന്ത്യക്കാര്‍ക്കും... ഞാന്‍ ഹര്‍ഷ പുളകിതനായി.
വീണ്ടും ഞാന്‍ ചിന്തയിലേക്ക് മടങ്ങി...
അമ്മ ഇപ്പോള്‍ എന്ത് ചെയ്യുകയാവും?
നാട്ടുകാര്‍ ഹോട്ടല്‍ പോഹാളിയ
അമ്മയെക്കുറിച്ച് ഓരോന്ന് ചിന്തിച്ചിരിക്കുമ്പോള്‍ മുന്നില്‍ മറ്റൊരമ്മ... ഒരു മദാമ്മ...
എനിക്ക് നേരെ ഒരു ക്യാമറ നീട്ടി അവര്‍ ചോദിക്കുന്നു,
"....ക്യാന്‍ യു ടേക്ക് എ സ്നാപ്...?"
ആദ്യം ഒന്ന് പകച്ചെങ്കിലും ക്യാമറ കയ്യില്‍വാങ്ങി കടലിനുമുന്നില്‍ ചിരിച്ചു കൊണ്ട് നിന്ന അവരുടെ ഒരു ചിത്രം ക്ലിക്ക് ചെയ്തു.
ക്യാമറയില്‍ എല്ലാം അവര്‍ തന്നെ സെറ്റ് ചെയ്തിരുന്നതിനാല്‍ വെറുതെ ക്ലിക്കുക മാത്രം ചെയ്‌താല്‍ മതിയായിരുന്നു. അങ്ങിനെ രണ്ടു മൂന്നു തരത്തില്‍ അവരെ ക്ലിക്കി കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു,
" കം വിത്ത് മി... " ഈ മദാമ്മ എന്നെ എവിടെ കൊണ്ട് പോവുന്നു എന്ന് ഞാന്‍ ശങ്കിച്ച് നില്‍ക്കെ അടുത്ത് കണ്ട ഒരു ടാക്സിയില്‍ കയറിയിരുന്ന് അവര്‍ ഡ്രൈവറോട് പറഞ്ഞു... "ഹാങ്ങിംഗ് ഗാര്‍ഡന്‍".
അത് കേട്ടപ്പോള്‍ ഞാന്‍ സന്തോഷിച്ചു. മദാമ്മ സ്ഥലങ്ങള്‍ ചുറ്റിക്കാണാന്‍ ഇറങ്ങിയതാണെന്ന് മനസ്സിലായി. കൂടെ ക്ലിക്കി നടന്ന് ചിലവില്ലാതെ സ്ഥലങ്ങളൊക്കെ കാണാമല്ലോ എന്ന് ഞാനും കരുതി. കയ്യിലെ തുകല്‍ബാഗില്‍നിന്നും സ്വര്‍ണനിറമുള്ള സിഗരെറ്റ് പാക്കറ്റ് പുറത്തെടുത്തുതുറന്ന് ഒരെണ്ണം ചുണ്ടില്‍ വെച്ച് എന്നോട് ചോദിച്ചു... "യു വാന്റ്..?"
സിഗറെറ്റും കള്ളും ഒന്നും ഒരിക്കലും തൊടരുതെന്ന് പറഞ്ഞു യാത്രയാക്കിയ അമ്മയുടെ മുഖം മുന്നില്‍...
"നോ...." എന്‍റെ മറുപടി കേട്ട് ചുവപ്പുചായംതേച്ച ചുണ്ട് പിളര്‍ത്തി അവര്‍ ചിരിച്ചു.
"ഐ ആം കാതറിന്‍ വാര്‍ണര്‍.... "
"വാട്ട് ഈസ് യുവര്‍ നെയിം ?"
"മൈ നെയിം ഈസ് വേണുഗോപാല്‍ ......"
നഴ്സറിക്കുട്ടികള്‍ നല്‍കുന്നപോലുള്ള എന്‍റെ ഉത്തരം കേട്ട് അവര്‍ വീണ്ടും ചിരിച്ചു.. എന്നിട്ട് പറഞ്ഞു...
"ഐ വില്‍ കാള്‍ യു ഗോപാല്‍.... "
വണ്ടി ഹാങ്ങിംഗ് ഗാര്‍ഡന്‍ എത്തി.
അവിടെയെല്ലാം ചുറ്റിനടന്ന് കുറെ ഫോട്ടോകള്‍ എടുത്തു. പിന്നെ മറ്റൊരു ടാക്സിയില്‍ നെഹ്‌റു പ്ലാനെട്ടോറിയം, ഹാജി അലി, മഹാലക്ഷ്മി മന്ദിര്‍... ചുറ്റിത്തിരിഞ്ഞു മൂന്നു മണിയോടെ ചര്‍ച്ച്ഗേറ്റില്‍ തിരിച്ചെത്തി.
വയറിനകത്ത് സര്‍ക്കസ്സിലെ മരണക്കിണര്‍ പരിപാടി തുടങ്ങിയിരിക്കുന്നു. വിശന്നു കണ്ണ് കാണാന്‍ വയ്യ.
അംബാസഡര്‍ എന്ന നക്ഷത്ര ഹോട്ടലിന്‍റെ എയര്‍ കണ്ടീഷന്‍ഡ് റെസ്റ്റോറന്റില്‍ ഒരു മേശക്കു ഇരുവശത്തായി ഞങ്ങള്‍ ഇരുന്നു. വിശപ്പ് പാരമ്യത്തില്‍ എത്തിയിരിക്കുന്നു. മേശയിലെ കിത്താബില്‍ നോക്കി അവര്‍ എന്നോട് ചോദിച്ചു....
" വെജ് ഓര്‍ നോണ്‍ വെജ്..."
"എന്തെങ്കിലും വേഗം പറ വല്യമ്മേ... എന്‍റെ കാറ്റു പോവുന്നു" എന്ന് പറയാനാണ് തോന്നിയത്. കടിച്ചുപിടിച്ചു ഞാന്‍ പറഞ്ഞു.. " എനി തിംഗ് വില്‍ ഡു."
അവര്‍ വീണ്ടും ചിരിച്ചു... ഈ വല്യമ്മ എന്നെ കളിയാക്കുകയാണോ എന്ന് സംശയം തോന്നി. അവര്‍ സപ്ലയറെ വിളിച്ച് എന്തോ ഓര്‍ഡര്‍ ചെയ്തു.
ഒരു നാടകക്കാരന്‍റെ വേഷത്തില്‍ തലക്കെട്ടും കുപ്പായവും ഒക്കെയായെത്തിയ അയാള്‍ ആദ്യം ഒരു തുണിയും രണ്ടു സ്പൂണും കൊണ്ടുവന്നു. പിന്നെ ഒരു ട്രേയില്‍ രണ്ടു ഗ്ലാസ് വെള്ളം. എന്‍റെ ക്ഷമ നശിച്ചുതുടങ്ങിയിരുന്നു. അല്പസമയത്തിനകം രണ്ടു ചെറിയ പ്ലേറ്റ് വന്നു. ഞാന്‍ അയാളെ വളരെ ദയനീയമായി നോക്കിയത് കൊണ്ടാകാം ഇത്തവണ അയാള്‍ അകത്തേക്ക് അല്‍പ്പം കൂടി വേഗതയിലാണ് പോയത്. കുറച്ചു കഴിഞ്ഞപ്പോള്‍ വലിയ രണ്ടു പ്ലേറ്റ് എടുത്ത് അയാള്‍ മടങ്ങിവന്നു.
"ഇതൊക്കെ ഒരുമിച്ച് കൊണ്ടുവന്നുകൂടെടാ പന്നി....?" എന്ന് അയാളോട് ചോദിക്കാന്‍ എനിക്ക് തോന്നി. പക്ഷെ ഞാന്‍ സംയമനം പാലിച്ചു. കാത്തിരിപ്പിനൊടുവില്‍ ഭക്ഷണം എത്തി. അപ്പോഴേക്കും ട്രേയില്‍ വെച്ച രണ്ടു ഗ്ലാസ് വെള്ളവും ഞാന്‍ കുടിച്ചുതീര്‍ത്തിരുന്നു.
ചൂടോടെ വിളമ്പിയ ബട്ടര്‍ ചിക്കനില്‍ നാന്‍ മുക്കി അകത്താക്കുമ്പോള്‍ ഭക്ഷണത്തിനു മുന്നില്‍ കണ്ണടച്ച് കുരിശുവരയ്ക്കുകയായിരുന്നു മദാമ്മ. അവരുടെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോഴേക്കും ഞാന്‍ രണ്ടു നാന്‍ തിന്നു കഴിഞ്ഞിരുന്നു. ചായംതേച്ച ചുണ്ടുകള്‍ക്കിടയിലൂടെ ശ്രദ്ധയോടെ നാന്‍ തിരുകുമ്പോള്‍ അവര്‍ എന്നോട് ഇന്ത്യന്‍ മസാലകളുടെ മണത്തെക്കുറിച്ചും എരിവിനെക്കുറിച്ചും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
നല്ല ഒരു ശ്രോതാവിനെപ്പോലെ തലകുലുക്കി മൂന്നാമത്തെ നാനും അകത്താക്കുമ്പോള്‍ രാജസ്ഥാനില്‍വെച്ച് അവര്‍ കഴിച്ച ചിക്കന്‍ തിക്കയെ കുറിച്ചാണ് അവര്‍ സംസാരിച്ചു കൊണ്ടിരുന്നത്. അത് കഴിച്ചതിനുശേഷം അവര്‍ നേരിട്ട പ്രശ്നങ്ങള്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ഞാന്‍ നാലാമത്തെ നാനും അകത്താക്കിയിരുന്നു.
" മൈ മോഷന്‍ വാസ് എക്സ്ട്രീമ്ലി ലൂസ്, ആന്‍ഡ് ദി വാട്ടര്‍ ലൈക് ഡിസ്ചാര്‍ജ് വാസ് ഹാവിംഗ് എ ഫൌള്‍ സ്മെല്‍ "
എന്ന് പറഞ്ഞ് അവര്‍ കഥ ഉപസംഹരിച്ചപ്പോഴേക്കും ഭാഗ്യത്തിന് ഞാന്‍ ഗ്ലാസ്ബൌളില്‍ കൊണ്ടുവച്ച ഐസ് ക്രീംകൂടി അകത്താക്കിക്കഴിഞ്ഞിരുന്നു. ഇടയ്ക്കുകയറി ഞാന്‍ ഒരു താങ്ക്യു പറഞ്ഞത് എന്തിനു വേണ്ടിയാണെന്ന് മനസ്സിലാവാതെ അവര്‍ പകച്ചിരുന്നപ്പോള്‍ ഭൂമിയില്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒക്കെയുണ്ടല്ലോ എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു.
ഹോട്ടലില്‍നിന്നും ഇറങ്ങി മുന്നില്‍ കിടന്ന ടാക്സിക്കു കൈകാണിക്കുമ്പോള്‍ അവര്‍ എന്‍റെ കയ്യില്‍ അല്പം രൂപയും ഒരു വിസിറ്റിംഗ് കാര്‍ഡുംതന്ന് നന്ദിപറഞ്ഞു.
കാറിന്‍റെ വാതിലടച്ച് അവരുടെ കൈവീശലിനോട് വലതുകൈയുയര്‍ത്തി പ്രതികരിച്ചശേഷം എനിക്ക് തന്ന രൂപ എണ്ണിനോക്കി. എന്‍റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നൂറിന്‍റെ അഞ്ചുനോട്ടുകള്‍...!
ജോലി ഉണ്ടായിരുന്നെങ്കില്‍ എന്‍റെ ഒരു മാസത്തെ ശമ്പളം.
"എന്നെ അങ്ങോട്ട് ദത്തെടുത്തു കൂടെ എന്‍റെ മദാമ്മച്ചി..." എന്ന് മനസ്സില്‍ ചോദിച്ച് ഞാന്‍ വളരെ വേഗം വി ടി യിലേക്ക് നടന്നു. സത്യത്തില്‍ ഞാന്‍ നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു.
എത്രയും വേഗം ജി പി ഓ യില്‍ എത്തി ഈ പൈസ അമ്മക്ക് മണി ഓര്‍ഡര്‍ അയക്കുക. അതായിരുന്നു ലക്‌ഷ്യം.
എല്ലാ ദൈവങ്ങളെയും, കാലത്ത് ശകുനംവന്ന കച്ചറക്കാരനെയും മനസ്സില്‍ ധ്യാനിച്ചു. നാളെ അവനെ കണ്ടാല്‍ ഒരുരൂപ അവനുകൊടുക്കണം. തന്‍റെ വഴിമുടക്കി ചാടിയ ആ കറുത്ത പട്ടിയെ കണ്ടാല്‍ രണ്ടു ബിസ്കറ്റ് വാങ്ങി അതിനു തിന്നാന്‍ കൊടുക്കണം.
ജി പി ഓ യിലെ ഗ്രൌണ്ട് ഫ്ലോര്‍ കൌണ്ടറില്‍ നിന്നും എം ഓ ഫോം വാങ്ങി എഴുതാന്‍ തുടങ്ങി...
ശ്രീമതി ദേവകി
..............................
ഫോം എഴുതിത്തുടങ്ങുമ്പോള്‍ത്തന്നെ അതിനു മുകളില്‍വീണ രണ്ടിറ്റുചുടുകണ്ണീര്‍ തുടച്ചുമാറ്റുമ്പോള്‍ അകലെ ഗ്രാമത്തില്‍ തന്നെയോര്‍ത്ത് കണ്ണ് നിറച്ചിരിക്കുന്ന അമ്മയുടെ രൂപമായിരുന്നു ആ ഫോമില്‍ നിറഞ്ഞു നിന്നത്. ഈ കാശ് കിട്ടുമ്പോള്‍ അമ്മ തന്‍റെ മകനെയോര്‍ത്ത് അഭിമാനിക്കും എന്ന് ഞാന്‍ സമാധാനിച്ചു.
അടുത്ത നാള്‍ അല്പം വൈകിയാണ് ഇറങ്ങിയത്. ശകുനം കാണാനായി കച്ചറക്കാരനെ കാത്തെങ്കിലും അവനെയോ ആ കറുത്ത പട്ടിയേയോ കണ്ടില്ല. വി ടി യില്‍ നിന്ന് വാങ്ങിയ ടൈംസ് ഓഫ് ഇന്ത്യ പത്രവുമായി വീണ്ടും ഷാലിമാര്‍ ബില്‍ഡിംഗ് മതിലില്‍ ഇരുന്നു.
പത്രം തുറന്ന് എന്നത്തെയും പോലെ സിറ്റുവേഷന്‍ വേക്കന്റ് കോളം തന്നെ ആദ്യം നോക്കി. ഒരു ചെറിയ പരസ്യത്തില്‍ കണ്ണുടക്കി.. അതിങ്ങനെയായിരുന്നു.
" എ റേപ്യൂട്ടട് കമ്പനി ഹാവിംഗ് കണ്‍ട്രി വൈഡ് നെറ്റ് വര്‍ക്ക് , റിക്വയര്‍ അക്കൌണ്ട്സ് അസ്സിസ്ടന്റ്സ് ഫോര്‍ ദെയര്‍ ബോംബെ ഓഫീസ്..."
ആ പരസ്യം തുറന്നു തന്ന വാതിലിലൂടെ അക്കൌണ്ട്സ് അസിസ്റ്റന്റ് ആയി, കാഷിയര്‍, ജൂനിയര്‍ അക്കൌണ്ടന്റ്, സീനിയര്‍ അക്കൌണ്ടന്റ്, അക്കൌണ്ട്സ് ഓഫീസര്‍ എന്നിങ്ങനെ ഉയര്‍ന്നു. ഇന്ന് ആ കമ്പനിയുടെ ഫിനാന്‍സ് വിഭാഗത്തിന്റെ തലവന്‍ ആയിരിക്കുമ്പോള്‍ ഈ മഹാനഗരം മനസ്സില്‍ വരച്ചിട്ട ചിത്രങ്ങള്‍ മായുന്നില്ല. എങ്കിലും എന്‍റെ വളര്‍ച്ചകാണാന്‍ കാത്തുനില്‍ക്കാതെ എന്നെ വിട്ടുപോയ എന്‍റെ അമ്മ ഇന്നും എന്‍റെ മനസ്സില്‍ ഒരു നൊമ്പരമായി തുടരുന്നു...
------------------------------
** കോലികള്‍ -മഹാരാഷ്ട്രയിലെ മുക്കുവസമുദായം
1985 ലെ എന്‍റെ ഡയറിത്താളുകളില്‍ മയങ്ങുന്ന ചില ജീവിതാനുഭവങ്ങളാണ് ഞാന്‍ മുകളില്‍ കുറിച്ചത്. ഇന്നത്തെ വായനക്കാര്‍ക്കെല്ലാം ഹിന്ദിജ്ഞാനം ഉള്ളതിനാല്‍ ഹിന്ദി സംഭാഷണങ്ങള്‍ മലയാളത്തില്‍ മാറ്റി എഴുതിയിട്ടില്ല.
പോസ്റ്റ് ചെയ്തത്
വേണുഗോപാല്‍
ല്‍
17:09
133
അഭിപ്രായ(ങ്ങള്‍)
Email This
BlogThis!
Share to X
Share to Facebook


ലേബലുകള്‍:
അനുഭവം
Subscribe to:
Posts (Atom)